Pages

Monday, 5 January 2015

മത്സ്യസമൃദ്ധി പദ്ധതി വിപുലമാക്കും: മന്ത്രി











Story Dated: Monday, January 5, 2015 03:10


പട്ടാമ്പി: നദികളിലേയും ജലാശയങ്ങളിലേയും മത്സ്യസമ്പത്ത്‌ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതി സംസ്‌ഥാനത്ത്‌ വിപുലീകരിക്കുമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി കെ. ബാബു പറഞ്ഞു. സംസ്‌ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ പട്ടാമ്പിയില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിക്കുന്നതിനായി സംസ്‌ഥാനത്ത്‌ കൂടുതല്‍ ഹാച്ചറികള്‍ ആരംഭിക്കും.

ഫിഷറീസ്‌ വകുപ്പ്‌ സംസ്‌ഥാനത്ത്‌ 51 പുതിയ മത്സ്യ മര്‍ക്കറ്റുകളാണ്‌ ആരംഭിക്കുന്നത്‌. ഇതില്‍ 41 മാര്‍ക്കറ്റുകള്‍ക്ക്‌ ഭരണാനുമതിയായിട്ടുണ്ട്‌. നിര്‍മാണം പൂര്‍ത്തിയാക്കി പഞ്ചായത്തിന്‌ കൈമാറുന്ന മാര്‍ക്കറ്റിന്റെ ശുചിത്വം ഉറപ്പുവരുത്തേണ്ടത്‌ പഞ്ചായത്തിന്റെ ബാധ്യതയാണ്‌. ഇതിന്‌ പഞ്ചായത്ത്‌ ഭരണസമിതിയില്‍ പ്രത്യേക ഫണ്ട്‌ നീക്കിവെക്കണമെന്നും മന്ത്രി പറഞ്ഞു.

രണ്ടര കോടിരൂപയോളം ചിലവഴിച്ചാണ്‌ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടം മാര്‍ക്കറ്റിനായി നിര്‍മിക്കുന്നത്‌. പത്ത്‌ ദിവസത്തിനകം കെട്ടിടനിര്‍മാണം ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനകം തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.പി. മുഹമ്മദ്‌ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. വാപ്പുട്ടി, എഫ്‌.ഐ.ടി ചെയര്‍മാന്‍ സി.എ.എം.എ. കരീം, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജര്‍ ലതി, കെ.ബി. അനിത, അഡ്വ. ജി. സിനി, സുനിത, കെ.പി. അജയന്‍, മുഷ്‌താഖ്‌, രേണുകാദേവി, സി. സംഗീത, ഇ.ടി. ഉമ്മര്‍, കെ.എസ്‌.ബി.എ. തങ്ങള്‍, റംല, എ.വി. സുരേഷ്‌, വി.എം. മുഹമ്മദാലി, ബാബു പൂക്കാട്ടിരി, ആര്‍. രതീനാഥ്‌, ബാബു കോട്ടയില്‍, പി.ടി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ക്കറ്റിന്റെ നിര്‍മാണോദ്‌ഘാടന ചടങ്ങിലേക്ക്‌ പട്ടാമ്പി പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ-ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളില്‍ ചിലരെ ക്ഷണിക്കാത്ത പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗ്രാമപഞ്ചായത്തിലെ 16 അംഗങ്ങളില്‍ പകുതുപേരും ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നു.










from kerala news edited

via IFTTT