Pages

Friday, 27 February 2015

-നഞ്ചന്‍കോഡ്‌ -വയനാട്‌ റെയില്‍വേ: കേരളം തുകയനുവദിച്ചിട്ടും പരാമര്‍ശം പോലുമില്ലാതെ കേന്ദ്ര റെയില്‍വേ ബജറ്റ്‌











Story Dated: Friday, February 27, 2015 03:02


mangalam malayalam online newspaper

കല്‍പ്പറ്റ: ഏറെ പ്രതീക്ഷയുണര്‍ത്തിയ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും നഞ്ചന്‍കോഡ്‌- വയനാട്‌- നിലമ്പൂര്‍ പാതയെക്കുറിച്ച്‌ പരാമര്‍ശനം പോലുമില്ലാത്തത്‌ വയനാട്ടുകാരെ നിരാശരാക്കി. ഇത്തവണ പ്രതീക്ഷക്ക്‌ ഏറെ വകയുണ്ടായിരുന്നുവെന്നതാണ്‌ നിരാശക്ക്‌ ആക്കം കൂട്ടുന്നത്‌. നിര്‍ദിഷ്‌ട പാതയുടെ പ്രാഥമിക നിര്‍മാണ ചെലവുകള്‍ക്കുള്ള സംസ്‌ഥാന വിഹിതമായി കേരള സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചിട്ടും കേന്ദ്രം നിര്‍ദിഷ്‌ട പദ്ധതിയെ നിഷ്‌ക്കരുണം തഴഞ്ഞുവെന്നതാണ്‌ യാഥാര്‍ഥ്യം. ന്യൂദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) മുന്‍ ചെയര്‍മാനും നിലവില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ (കെ.എം.ആര്‍.എല്‍) മുഖ്യ ഉപദേശകനുമായ ഇ. ശ്രീധരനും ഇന്ത്യന്‍ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്‌ഥരും നിര്‍ദിഷ്‌ട റെയില്‍വേ പദ്ധതിയോടു താല്‍പര്യം പ്രകടിപ്പിച്ച്‌ സംസാരിച്ചിരുന്നുവെങ്കിലും അതൊന്നും ബജറ്റില്‍ പ്രതിഫലിച്ചില്ല. നീലഗിരി - വയനാട്‌ എന്‍.എച്ച്‌ ആന്‍ഡ്‌ റെയില്‍വേ ആക്ഷന്‍ കമ്മറ്റി ശ്രദ്ധേയമായ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനിയും കാത്തിരിക്കാനാണ്‌ വിധി.

കര്‍ണാടകയിലെ നഞ്ചന്‍കോഡ്‌ നിന്ന്‌ വയനാട്‌ വഴി മലപ്പുറം നിലമ്പൂരിലെത്തുന്ന നിര്‍ദിഷ്‌ട റെയില്‍പാതയാണ്‌ എല്ലാ റെയില്‍വേ ബജറ്റിലും വയനാട്ടുകാരെ മോഹിപ്പിക്കുന്നത്‌. വയനാട്‌ വഴി നിലമ്പൂരിലേക്കുള്ള റെയില്‍ പാതയ്‌ക്ക് മുമ്പ്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ മുമ്പ്‌ അനുമതി നല്‍കിയിരുന്നു. 3384 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്കായിരുന്നു ആസൂത്രണ കമ്മീഷന്റെ അനുമതി. പിന്നീട്‌ ലാഭകരമല്ലെന്നതടക്കമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ഉപേക്ഷിച്ചു. ഒ.രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴാണ്‌ നഞ്ചന്‍കോഡ്‌-നിലമ്പൂര്‍ ലൈനിന്റെ സാധ്യതാ പഠനം നടത്തിയത്‌. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ റെയില്‍വെ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ നഞ്ചന്‍കോഡ്‌-നിലമ്പൂര്‍ പാത സര്‍വെ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു. ഗോള്‍ഡന്‍ ഐ.ടി. കോറിഡോര്‍, ഹൈദരാബാദ്‌, ബംഗളൂരു, കൊച്ചി എന്നീ ഐ.ടി. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച്‌ പാത അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്‌. 2007-08ലെ റെയില്‍വേ ബജറ്റില്‍ പാതയുടെ സര്‍വെയ്‌ക്ക് തുകയും വകവരുത്തി. തുടര്‍ന്ന്‌ 1742 കോടി രൂപ മതിപ്പുചെലവ്‌ വരുന്ന സര്‍വെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇത്‌ പിന്നീട്‌ പുതുക്കി 3384 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാക്കി. ഇതിനാണ്‌ ആസൂത്രണ കമ്മിഷന്‍ അനുമതി നല്‍കിയത്‌. എന്നിട്ടും പിന്നീട്‌ അവതരിപ്പിച്ച റെയില്‍വേ ബജറ്റുകളിലൊന്നും തുടര്‍ നടപടി ഉണ്ടായില്ല.

നിലമ്പൂരില്‍ തുടങ്ങി മലപ്പുറം ജില്ലയിലെ എടക്കര, വഴിക്കടവ്‌, കാഞ്ഞിരക്കടവ്‌, ബിര്‍ലാവനം, വെണ്ടേക്കുംപെട്ടി, ഗ്ലെന്‍റോക്ക്‌, വയനാട്‌ ജില്ലയിലെ വെള്ളാര്‍മല, വടുവന്‍ചാല്‍,ചീരാല്‍, ബത്തേരി, നീലഗിരി ജില്ലയിലെ ചേരങ്കോട്‌, അയ്യങ്കൊല്ലി, മൈസൂര്‍ ജില്ലയിലെ മാവിനഹള്ള, ചിക്കബൈരഗെ, യശ്വന്ത്‌പുര, ഹൗറ, യച്ചഗുണ്ടലു വഴി നഞ്ചന്‍കോഡ്‌ എത്തുന്നതാണ്‌ നേരത്തേ നടന്ന സര്‍വെ പ്രകാരമുള്ള പാത. 236 കിലോമീറ്ററാണ്‌ ഈ ലൈനിന്റെ ദൈര്‍ഘ്യം. 2008 ഏപ്രിലില്‍ ചെന്നൈ സതേണ്‍ റെയില്‍വേ ചീഫ്‌ എന്‍ജിനീയര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ലൈന്‍ നിര്‍മിക്കാന്‍ 1742.1 കോടി രൂപ വേണ്ടിവരുമെന്നാണ്‌ പറഞ്ഞിരുന്നത്‌. 20 റെയില്‍വെ സ്‌റ്റേഷനുകളും റിപ്പോര്‍ട്ടില്‍ മാര്‍ക്ക്‌ ചെയ്‌തിരുന്നു.

നിലവില്‍ മൈസൂറില്‍ നിന്നുള്ള റെയില്‍ പാത നഞ്ചന്‍കോഡ്‌ വരെയും ഷൊര്‍ണൂരില്‍ നിന്നുള്ളത്‌ നിലമ്പൂര്‍ വരെയും എത്തിനില്‍ക്കുന്നുണ്ട്‌.

ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയ സമയത്ത്‌ നിര്‍ദിഷ്‌ട പാതക്ക്‌ പാരിസ്‌ഥിതികമായി വലിയ തടസങ്ങള്‍ ഉണ്ടായിരുന്നില്ല. നിര്‍ദിഷ്‌ട റെയില്‍വേ വയനാട്ടിലേക്ക്‌ എത്തേണ്ടത്‌ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ഈ വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഈ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെ നിര്‍ദിഷ്‌ട പാത സാധ്യമാകില്ലെന്ന്‌ ആശങ്കയുയര്‍ന്നിരുന്നു. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന്‌ തടസമാകുന്ന ഒരു വിധ വികസനവും നിര്‍മാണ പ്രവര്‍ത്തികളും കടുവാസങ്കേതത്തിനുള്ളില്‍ നടത്താന്‍ പാടില്ലെന്നാണ്‌ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി (എന്‍.ടി.സി.എ) നിഷ്‌കര്‍ഷിക്കുന്നത്‌. ഈ സാഹചര്യത്തില്‍ വന്യജീവികള്‍ക്കുണ്ടാകുന്ന അപായം ഒഴിവാക്കാന്‍ വനത്തില്‍ മേല്‍പാലങ്ങള്‍ നിര്‍മിച്ച്‌ നിര്‍ദിഷ്‌ട റെയില്‍വേ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമെന്ന്‌ ചൂണ്ടിക്കാട്ടി നിരവധി വ്യക്‌തികളും സംഘടനകളും കേന്ദ്ര റെയില്‍വേ ബോര്‍ഡിനും മന്ത്രാലയത്തിനും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന്‌ നിര്‍ദിഷ്‌ട റെയില്‍പാത റെയില്‍വേ ബോര്‍ഡ്‌ അംഗീകരിച്ചതായി അറിയിച്ച്‌ കേന്ദ്ര ഗതാഗത വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ചെറിയാന്‍ സി. ജോര്‍ജ്‌ തങ്ങള്‍ക്ക്‌ കത്തയച്ചിരുന്നതായി നീലഗിരി വയനാട്‌ ദേശീയ പാത ആന്‍ഡ്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. നിര്‍ദിഷ്‌ട പാതയുടെ ആദ്യഘട്ടമായ നഞ്ചന്‍കോട്‌ വയനാട്‌ പാതക്കുവേണ്ടിയുള്ള സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ ഗതാഗത വകുപ്പ്‌ നല്‍കിയ മറുപടിയിലാണ്‌ റെയില്‍പാതയുടെ അംഗീകാരം വ്യക്‌തമാക്കിയത്‌. 3.384 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന നഞ്ചന്‍കോട്‌ -വയനാട്‌ -നിലമ്പൂര്‍ പാത രണ്ടുഘട്ടമായി തിരിച്ചാണ്‌ എസ്‌റ്റിമേറ്റ്‌ തയാറാക്കിയത്‌.










from kerala news edited

via IFTTT