Pages

Wednesday, 25 March 2015

23 വര്‍ഷം മുന്‍പ്‌ നടന്ന കൊലക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്‌റ്റില്‍











Story Dated: Wednesday, March 25, 2015 02:17


പാലക്കാട്‌: 23 വര്‍ഷം മുമ്പ്‌ നടന്ന കൊലക്കേസിലെ പിടികിട്ടാപ്പുള്ളിയായ രണ്ടാംപ്രതിയെ ക്രൈംബ്രാഞ്ച്‌ പിടികൂടി. മണ്ണാര്‍ക്കാട്‌ ചങ്ങലീരി അരിപ്പത്തൊടി വീട്ടില്‍ എ.ടി. മുഹമ്മദാ(62)ണ്‌ അറസ്‌റ്റിലായത്‌. 1992ല്‍ നാട്ടുകല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന അംബികാ കൊലക്കേസിലെ രണ്ടാംപ്രതിയാണ്‌ ഇയാള്‍.


ഇന്നലെ വൈകീട്ട്‌ ആറുമണിക്ക്‌ ചങ്ങലീരിയിലെ വീട്ടില്‍ നിന്നുമാണ്‌ മുഹമ്മദിനെ ക്രൈംബ്രാഞ്ച്‌ പിടികൂടിയത്‌. 1990ലെ ആനമൂളി രവി കൊലക്കേസിലെ സാക്ഷിയായിരുന്ന അംബിക പ്രതികള്‍ക്കെതിരായി കോടതിയില്‍ മൊഴി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ്‌ കൊലപ്പെടുത്തിയത്‌. അംബിക കൊലക്കേസ്‌ അനേ്വഷിച്ച പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ നാലുപ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടാംപ്രതിയായ മുഹമ്മദ്‌ ഗള്‍ഫിലേക്ക്‌ രക്ഷപ്പെട്ടു. 2009ല്‍ മണ്ണാര്‍ക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുഹമ്മദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.


അഞ്ചുവര്‍ഷത്തിന്‌ ശേഷം നാട്ടിലെത്തിയ പ്രതി മണ്ണാര്‍ക്കാട്‌ ചങ്ങലീരി എന്ന സ്‌ഥലത്ത്‌ ഒളിച്ച്‌ താമസിച്ചുവരികയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ ടി.യു. സജീവന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സി.ഐ എസ്‌.ഷംസുദ്ദീന്‍, എസ്‌.ഐ പ്രതികൃഷ്‌ണകുമാര്‍, എസ്‌.സി.പി.ഒ സുദേവന്‍, സി.പി.ഒ പി. വിഷ്‌ണുകുമാര്‍, ഡ്രൈവര്‍ എസ്‌.സി.പി.ഒ സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ ഇന്ന്‌ മണ്ണാര്‍ക്കാട്‌ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT