Pages

Tuesday, 10 March 2015

സ്‌ത്രീയെ ആക്രമിച്ച പോലീസുകാരനെ രക്ഷിക്കാന്‍ ശ്രമം











Story Dated: Wednesday, March 11, 2015 06:53


തിരുവനന്തപുരം: സ്‌ത്രീയെ ആക്രമിച്ച പോലീസുകാരനെ രക്ഷിക്കാന്‍ പോലീസുദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നതായി ആരോപണം. സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസ്‌ പിന്‍വലിക്കാന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പരാതിക്കാരിയായ സ്‌ത്രീയെ ഭീഷണിപ്പെടുത്തിയതായാണ്‌ ആക്ഷേപം. വസ്‌തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ്‌ സ്‌ത്രീക്കു നേരെ ആക്രമണം നടന്നത്‌. പോത്തന്‍കോട്‌ മഞ്ഞമലയില്‍ റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ്‌ സംഭവം.


സ്വകാര്യ വസ്‌തുവിലെ റോഡുനിര്‍മ്മാണത്തിലെ തര്‍ക്കത്തെ തുടര്‍ന്നാണ്‌ ആക്രമണം നടന്നത്‌. സംഭവസ്‌ഥലത്തെത്തിയ പോലീസുകാരന്‍ സ്‌ത്രീയെ റോഡില്‍ വലിച്ചിഴച്ച്‌ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്‌ത്രീ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന്‌ പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പോത്തന്‍കോട്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.


പരാതി നല്‍കിയതുമുതല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനില്‍ നിന്ന്‌ ഭീഷണി ഉയരുന്നതായി സ്‌ത്രീ പറയുന്നു. പലതവണ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നും ഉദ്യോഗസ്‌ഥന്‍ ആവശ്യപ്പെട്ടു. പരാതിക്കാരി പിന്‍മാറാതായതോടെ ഉദ്യോഗസ്‌ഥന്റെ ഭീഷണി വര്‍ദ്ധിച്ചതായി യുവതി പറയുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷത്തിലധികമായി കഴക്കൂട്ടം സ്‌റ്റേഷനില്‍ ജോലി നോക്കുന്ന പോലീസുകാരനാണ്‌ പ്രതി.


ഇയാള്‍ക്കെതിരെ ഇതിനുമുന്‍പും വിവിധ സ്‌റ്റേഷനുകളില്‍ പരാതിയുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. പല കേസുകളിലും സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ ഒതുക്കിതീര്‍ക്കുകയാണ്‌ ഇയാളുടെ പതിവ്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വസ്‌തു തര്‍ക്കവുമായി ബന്ധപ്പെട്ട്‌ മറ്റൊരു വീട്ടമ്മയെയും ഇയാള്‍ ആക്രമിച്ചിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്‌.


ഇതിനിടയിലാണ്‌ ഇയാള്‍ വീണ്ടും സത്രീയെ ആക്രമിച്ചത്‌. പലസംഭവങ്ങളിലും സി.ഐയുടെ സ്‌ക്വാഡില്‍ ജോലി ചെയ്യുന്നൂവെന്ന സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ ഇയാളുടെ പതിവെന്ന്‌ നാട്ടുകാര്‍ പറയുന്നു. കഴക്കൂട്ടം സര്‍ക്കിള്‍ പരിധിയിലെ ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ നീതി ലഭിക്കാത്തതിനെ തുടര്‍ന്ന്‌ പരാതിക്കാര്‍ ഉന്നതഉദ്യോഗസ്‌ഥരെ സമീപിക്കാനൊരുങ്ങുകയാണെന്നാണ്‌ വിവരം.










from kerala news edited

via IFTTT