Pages

Wednesday, 4 March 2015

സബ്‌ സെന്റര്‍ നിര്‍മാണത്തിന്‌ പഞ്ചായത്തിനു വൈമുഖ്യം











Story Dated: Thursday, March 5, 2015 01:51


മണ്ണഞ്ചേരി: സൗജന്യമായി ഭൂമി നല്‍കിയിട്ടും പി.എച്ച്‌.സി.യുടെ സബ്‌ സെന്റര്‍ നിര്‍മാണത്തിന്‌ പഞ്ചായത്തിന്‌ വൈമുഖ്യം. മണ്ണഞ്ചേരി പഞ്ചായത്ത്‌ അധികൃതരാണ്‌ പി.എച്ച്‌.സി.യുടെ കീഴിലെ സബ്‌ സെന്റര്‍ നിര്‍മാണം തുടങ്ങാന്‍ താല്‍പര്യം കാട്ടാത്തത്‌. 2013-14ലെ എന്‍.ആര്‍.എച്ച്‌.എം - പി.ഐ.പിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മാണത്തിന്‌ പ്ലാനും എസ്‌റ്റിമേറ്റും അംഗീകരിച്ച്‌ 13 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത്‌ വിഹിതം അടയ്‌ക്കാത്തതിന്റെ പേരിലാണ്‌ നിര്‍മാണം അനന്തമായി നീളുന്നത്‌. 13-ാം വാര്‍ഡിലെ ശ്രീനാരായണ ധര്‍ണപ്രചാരണ സംഘമാണ്‌ 2003 സെപ്‌റ്റംബറില്‍ അഞ്ചുസെന്റ്‌ സ്‌ഥലം സൗജന്യമായി അനുവദിച്ച്‌ നല്‍കിയത്‌.


2007ല്‍ നബാര്‍ഡ്‌ ഇതിനുവേണ്ടി മൂന്നുലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്‌ ഭരണസമിതി തയാറാകാതെ വന്നതോടെ ഈ പണം വിനിയോഗിക്കാതെ ലാപ്‌സാകുകയായിരുന്നു. 2011ലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന്‌ പരാതിപ്പെട്ടതനുസരിച്ച്‌ എസ്‌റ്റിമേറ്റും പ്ലാനും തയാറാക്കി എന്‍.ആര്‍.എച്ച്‌.എം ഡയറക്‌ടര്‍ക്ക്‌ നല്‍കാന്‍ മുഖ്യമന്ത്രി ശിപാര്‍ശ ചെയ്‌തു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ്‌ നിര്‍മാണത്തിനായി 13 ലക്ഷം രൂപ അനുവദിച്ചത്‌.


വര്‍ഷങ്ങളായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ സെന്റര്‍ വര്‍ഷാവര്‍ഷം സെന്റര്‍ മാറുക പതിവാണ്‌. പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളിലെ 15,000 ത്തോളം വരുന്ന സാധാരണക്കാരാണ്‌ സെന്ററിനെ ആശ്രയിക്കുന്നത്‌. പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്‌ഥതയാണ്‌ നിര്‍മാണം നീളാന്‍കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. അടുത്തസാമ്പത്തിക വര്‍ഷമെങ്കിലും വിഹിതം നല്‍കി പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ സബ്‌ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ പഞ്ചായത്ത്‌ ഭരണാധികാരികള്‍ തയാറാകണമെന്ന്‌ പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു.


സ്‌ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപ്രശ്‌നങ്ങളോട്‌ പഞ്ചായത്ത്‌ ഭരണസമിതി കാട്ടുന്ന നിഷേധാത്മക നിലപാടിലും നിസഹരണത്തിനുമെതിരേ ഏഴുവാര്‍ഡുകളിലെ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു. ടി.പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സതീഷ്‌കുമാര്‍, ഇന്ദിരാദേവി, രാമന്‍പിള്ള, സി. വിഷ്‌ണു എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT