തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 3 billion in business
from money rss http://bit.ly/33x1Mxz
via
IFTTT