മുംബൈ: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തിയേക്കും. വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും രണ്ടായി തിരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. ഡിസംബർ 13-ന് ഭുവനേശ്വറിൽ ചേരുന്ന റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്കുവരുമെന്നാണ് വിവരം. ഇതിനുശേഷം കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നടപ്പായാൽ 1993-നുശേഷം ആദ്യമായാകും നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത്. 1992-ൽ അഴിമതിയെത്തുടർന്ന് കാരാട് ബാങ്ക് തകർന്നപ്പോഴാണ് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഇൻഷുറൻസ് പരിരക്ഷ ലക്ഷം രൂപയായി വർധിപ്പിച്ചത്. അതുവരെയിത് പരമാവധി 30,000 രൂപയായിരുന്നു. പരിരക്ഷ വർധിപ്പിക്കുന്നതിന് ബാങ്കുകളിൽനിന്നുള്ള പ്രീമിയം തുകയിലും വർധന വരുത്തിയേക്കും. നിലവിൽ നൂറുരൂപയ്ക്ക് പത്തുപൈസ വീതമാണ് ഡി.ഐ.സി.ജി.സി. (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ) ഇൻഷുറൻസ് പ്രീമിയമായി ഈടാക്കുന്നത്. വായ്പാ ഇൻഷുറൻസിനായി റിസർവ് ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നതിനും ഡി.ഐ.സി.ജി.സി. ആലോചിക്കുന്നുണ്ട്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വായ്പാ ക്രമക്കേടിനെത്തുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് ഇൻഷുറസ് പരിരക്ഷ വർധിപ്പിക്കുന്നകാര്യം വീണ്ടും പരിഗണനയിൽ വരുന്നത്. ആയിരക്കണക്കിനുപേരുടെ നിക്ഷേപമാണ് ഇപ്പോഴും പി.എം.സി. ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത്. Investment insurance protection in banks may be increased
from money rss http://bit.ly/2QzM1Tt
via
IFTTT