ന്യൂഡൽഹി: കലണ്ടർ വർഷത്തെ അവസാനത്തെ മാസമായ ഡിസംബറിൽ ബാങ്കുകൾക്ക് ആശ്വസിക്കാൻ വകയുണ്ട്. കിട്ടാക്കടം ഇനത്തിൽ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട കമ്പനികൾ കുടിശ്ശിക വരുത്തിയ തുക കൈമാറാൻ രാജ്യത്തെ പാപ്പരത്ത കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി തീരുമാനിച്ചതിനെതുടർന്നാണിത്. എസ്സാർ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവർ ജനറേഷൻ കമ്പനി, രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, രത്തൻ ഇന്ത്യ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്നാണ് പണം ഈടാക്കുക. 13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകൾക്ക് പ്രത്യേക കോടതിയുടെ തീരുമാനം താൽക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്പത്തിക തളർച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും. എസ്സാർ സ്റ്റീലിൽനിന്ന് 41,500 കോടിയും പ്രയാഗ് രാജിൽനിന്ന് 5,400 കോടിയും രുചി സോയയിൽനിന്ന് 4,350 കോടി രൂപയും രത്തൻ ഇന്ത്യയിൽനിന്ന് 2,700 കോടി രൂപയുമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.
from money rss http://bit.ly/2tobxBz
via
IFTTT