കൊച്ചി:റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിർമാണത്തിലുള്ളതും ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. റെറ രജിസ്ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടൻ പ്രഖ്യാപിക്കും. നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപയും പുതിയ കെട്ടിടങ്ങൾക്ക് 50 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വാണിജ്യ കെട്ടിടങ്ങൾക്ക് ഈ നിരക്ക് യഥാക്രമം 50 രൂപയും 100 രൂപയുമാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. ഈ അനുമതികളെല്ലാം റെറ പരിശോധിച്ച് അനുമതിയുടെ സുതാര്യത ഉറപ്പാക്കും. ബാങ്കുകളിൽനിന്ന് കെട്ടിട നിർമാണ വായ്പയെടുക്കുന്നതിനും റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള പരാതികൾ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. സർക്കാരിനു കിട്ടിയ രണ്ട് പരാതികൾ റെറയിലേക്ക് കൈമാറിയതായും കുര്യൻ അറിയിച്ചു. അതോറിറ്റിയുടെ വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന 1,000 രൂപയുടെ ഡി.ഡി. സഹിതമാണ് പരാതികൾ നൽകേണ്ടത്. പരാതി നൽകുന്നതിനുള്ള അപേക്ഷാ ഫോം റെറയുടെ വെബ്സൈറ്റിൽ (rera.kerala.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാം. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും. ഉപഭോക്താക്കൾക്ക് മാത്രമല്ല, ബിൽഡർമാർക്കും പരാതിയുമായി റെറയെ സമീപിക്കാം. ഒരു പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ റെറ നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുള്ള നിർദേശങ്ങളായിരിക്കും പരാതി തീർപ്പാക്കുന്നതിന് റെറ മുന്നോട്ടുവെക്കുന്നത്. ഈ നിർദേശങ്ങൾ പാലിക്കാതെ വരുമ്പോൾ പിഴ ഈടാക്കാനും റെറയ്ക്ക് അധികാരമുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനമായിരിക്കും പിഴ ഈടാക്കുക. റെറയിൽ രജിസ്റ്റർ ചെയ്യാത്ത ബിൽഡർമാർക്കെതിരേയുള്ള പരാതികളും റെറ സ്വീകരിക്കും. അഞ്ചു വർഷം മുൻപുവരെ നടന്നിട്ടുള്ള നിർമാണങ്ങൾക്കെതിരേയുള്ള പരാതികൾ റെറയ്ക്ക് സ്വീകരിക്കാം. ഗൗരവമേറിയ നിയമ ലംഘനങ്ങൾക്കെതിരേ സ്വമേധയാ പരാതി സ്വീകരിക്കാനും ചില സാഹചര്യങ്ങളിൽ അന്വേഷണം നടത്താനും റെറയ്ക്ക് അധികാരമുണ്ട്. അതോറിറ്റിയിൽ പരിഹാരമാകാത്ത വിഷയങ്ങൾ അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് വിടും. റെറ ഇടപെടൽ ശക്തമാകുന്നതോടെ പെർമിറ്റിനു മുന്നോടിയായി അഡ്വാൻസ് വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ഇല്ലാതാകുമെന്നാണ് പി.എച്ച്. കുര്യൻ പറയുന്നത്. All real estate projects should be registered
from money rss http://bit.ly/38hfAzs
via
IFTTT