ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാർജുന ആശങ്കയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയർന്നപ്പോൾ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു. ചെറുപ്പം മുതൽ കൃഷിക്കാരനായ മല്ലികാർജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കിൽനിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി. 20 ഏക്കറിൽനിന്ന് 240 ടൺ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയിൽ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാൽ അഞ്ചുമുതൽ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാർജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തിൽ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയർന്നു. ഉള്ളിവിൽപ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാർജുന പറയുന്നു. ഇപ്പോൾ മല്ലികാർജുന നാട്ടിലും താരമാണ്. ഉള്ളി കോടീശ്വരനാക്കിയ കർഷകരെ കാണാൻ മാധ്യമങ്ങളും പൊതുപ്രവർത്തകരുമെത്തുന്നു. 20 ഏക്കർ കൃഷിസ്ഥലത്ത് 50 പേരെയാണ് ജോലിക്ക് നിർത്തിയത്. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളിൽ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി. ജലസേചന സൗകര്യമില്ലാത്തതിനാൽ കുഴൽകിണർ കുഴിച്ചാണ് വെള്ളം കണ്ടെത്തിയത്. 2004 മുതൽ മല്ലികാർജുന ഉള്ളിയാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞവർഷം ഉള്ളിക്കൃഷിയിലൂടെ അഞ്ചുലക്ഷംരൂപ ലാഭം ലഭിച്ചിരുന്നതായി മല്ലികാർജുന പറഞ്ഞു. കടം വീട്ടിയതിനുശേഷം കൂടുതൽ സ്ഥലംവാങ്ങി കൃഷിയിറക്കണമെന്നാണ് ആഗ്രഹം. Content highlights:Onion price Bengaluru
from money rss http://bit.ly/38Oa083
via
IFTTT