കൊച്ചി: മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള 'താമര ലീഷർ എക്സ്പീരിയൻസസ്' കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത് ആക്കുളത്ത് ഒരു മാസം മുമ്പ് പ്രവർത്തനമാരംഭിച്ചു. 'ഒ ബൈ താമര' എന്ന പേരിലുള്ള ഈ പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലിൽ 152 മുറികളാണ് ഉള്ളത്. 1,250 പേർക്ക് ഇരിക്കാനുള്ള ബാങ്ക്വറ്റ് ഹാളും ഇതിന്റെ ഭാഗമായുണ്ട്. ഇതിനു പുറമെ, ചെറിയ ഹാളുകളുമുണ്ട്. കേരളത്തിൽ ആലപ്പുഴ, ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതുതായി ഹോട്ടലുകൾ ആരംഭിക്കുന്നതെന്ന് താമര ഗ്രൂപ്പിന്റെ സി.ഇ.ഒ. ശ്രുതി ഷിബുലാൽ പറഞ്ഞു. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി. കേരളത്തിലെ രണ്ടാമത്തെ പദ്ധതി ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സജ്ജമാകും. 19 മുറികൾ മാത്രമുള്ള ആഡംബര ആയുർവേദ റിസോർട്ടായിരിക്കും ഇത്. കണ്ണൂരിലും ഗുരുവായൂരും 'ലൈലാക്' ബ്രാൻഡിലുള്ള ഹോട്ടലുകളാണ് നിർമിക്കുന്നത്. നിലവിൽ, കൂർഗിലും കൊടൈക്കനാലിലും റിസോർട്ടുകളും ബെംഗളൂരുവിൽ രണ്ട് ലൈലാക് ഹോട്ടലുകളുമാണ് തിരുവനന്തപുരത്തെ ഒ ബൈ താമരയ്ക്ക് പുറമെയുള്ളത്. ഹോട്ടൽ വ്യവസായ രംഗത്ത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന ബ്രാൻഡ് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രുതി വ്യക്തമാക്കി. 2025-ഓടെ മുറികളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജർമനിയിലും കമ്പനിക്ക് ഹോട്ടലുകളുണ്ട്.
from money rss http://bit.ly/3aZ8kcY
via
IFTTT