ന്യൂഡൽഹി: നിക്ഷേപിച്ച് നികുതി ഇളവ് നേടുക എന്ന സ്ഥിരം ഫോർമുല പൊളിച്ചെഴുതിയതാണ് നിർമ്മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിക്സഡ് ഡിപ്പോസിറ്റിൽ തുടങ്ങി നികുതി കിഴിവിനുള്ള അനന്ത സാധ്യതകളാണ് ഓരോ ബജറ്റും തുറന്നുകൊടുത്തത്. ഇൻഷുറൻസിലും പി.എഫിലും ടാക്സ് സേവിങ്സ് ഫണ്ടുകളിലേക്കും നിക്ഷേപം ഒഴുകി. ട്യൂഷൻ ഫീസ് ഇനത്തിലും നികുതി ലാഭിക്കാനായി. ഭവന വായ്പയും പലിശയും ഇടത്തരക്കാരന്റെ നികുതി കിഴിവിനുള്ള പ്രധാന മാർഗമായിരുന്നു. നിക്ഷേപിച്ച് നികുതി കിഴിവ് നേടുന്ന വഴി ഘട്ടം ഘട്ടമായി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നികുതി ഇളവിന്റെ പരിധി ഏറ്റവും ഒടുവിൽ 1.50 ലക്ഷം വരെയായിരുന്നു. ആദായനികുതി വകുപ്പിലെ 80 സി പ്രകാരമായിരുന്നു ഇങ്ങനെ ഒന്നര ലക്ഷം നിക്ഷേപിച്ച് 15,000 രൂപ വരെ നികുതി കിഴിവ് നേടാൻ കഴിഞ്ഞിരുന്നത്. 30 ശതമാനം നികുതി സ്ലാബിൽ ഉള്ളവർക്ക് ഇതുവഴി 45,000 രൂപ വരെ നികുതി കിഴിവ് ലഭിച്ചിരുന്നു. നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന നിശ്ചിത വരുമാനം ഒപ്പം നികുതി നൽകാതെ രക്ഷപെടുകയും ചെയ്യാം എന്ന ഇരട്ട നേട്ടമായിരുന്നു 80 സിയുടെ ഹൈലൈറ്റ്. അതിന് പുറമെ മെഡിക്ലെയിം അടക്കമുള്ളവയിലൂടെ 80 ഡിഡി പ്രകാരവും കിഴിവ് ലഭിക്കുകമായിരുന്നു. ടാക്സ് റിബേറ്റായി 2500 വേറെയുമുണ്ടായിരുന്നു. ഫലത്തിൽ നിക്ഷേപം നടത്തുന്നതിലൂടെ ഏറക്കുറേ അഞ്ച് ലക്ഷം രൂപയ്ക്ക് അടുത്ത് നികുതിയുടെ പിടിയിൽ നിന്ന് നിലവിൽ തന്നെ ഒഴിവാകുമായിരുന്നു. നിർമ്മലയുടെ രണ്ടാം ബജറ്റിൽ ഇത് അടിമുടി പൊളിച്ചെഴുതി. ഒന്നുകിൽ പഴയ നികുതി ഘടനയിൽ തുടരാം. അല്ലെങ്കിൽ പുതിയ നികുതി ഘടനയിലേക്ക് മാറാം. പുതിയതിലേക്ക് മാറുന്നതോടെ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതൊരു നികുതിയും നൽകേണ്ടതില്ല. അതിന് മുകളിൽ അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ലക്ഷം വരെ 15 ശതമാനവും നികുതി നൽകണം. നികുതി കിഴിവിനായി നടത്തിയ നിക്ഷേപത്തിന്റെ കണക്കുപുസ്തകം സ്വീകരിക്കില്ല. നികുതി ഇളവിനുള്ള 70 മാനദണ്ഡങ്ങൾ എടുത്തുകളഞ്ഞു. എന്നാൽ 30 കിഴിവുകൾ തുടരും. ഇവ ഏതൊക്കെ എന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചത്. ഈ ലിസ്റ്റ് പുറത്തുവന്നാൽ മാത്രമേ ഭവന വായ്പ അതിൽ ഉൾപ്പെടുമോ അതോ ചാരിറ്റി, ദുരിതാശ്വാസ നിധി എന്നിവയിലേക്കുള്ള വിഹിതം ഇങ്ങനെയുള്ളവ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നൊക്കെ വ്യക്തമാകൂ. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനമായിരുന്ന നികുതി സ്ലാബിനെ രണ്ടായി പിരിച്ച് 5 ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ശതമാനം നികുതിയും 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനവുമാണ് പുതിയ നികുതി നിരക്ക്. ഫലത്തിൽ ഇതിൽ 7.5 ലക്ഷം വരെയുള്ളവർക്ക് 50,000 നികുതി നൽകേണ്ടിയിരുന്നത് 25,000 രൂപയായി കുറയും. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 50,000 രൂപയായിരുന്ന നികുതി 37,500 രൂപയായും കുറയുന്നു Content Highlights: Tax Slabs changed
from money rss http://bit.ly/36JVDPX
via
IFTTT