മുംബൈ: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകൾ കുത്തനെ കുറച്ചു. വായ്പപ്പലിശയിൽ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷേപ പലിശ 0.20 ശതമാനംമുതൽ ഒരു ശതമാനംവരെ കുറച്ചു. ഇതനുസരിച്ച് രണ്ടുകോടി രൂപവരെ ഏഴുദിവസംമുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമായി കുറഞ്ഞു. 46 ദിവസംമുതൽ 179 ദിവസംവരെ അഞ്ചുശതമാനത്തിൽനിന്ന് 4.5 ശതമാനമായി കുറയും. 180 ദിവസംമുതൽ ഒരു വർഷംവരെ 5.5 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചു. ഒരു വർഷത്തിനു മുകളിൽ എല്ലാ കാലാവധിയിലും 5.9 ശതമാനത്തിൽനിന്ന് 5.7 ശതമാനമാക്കി. രണ്ടു കോടിക്കുമുകളിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഏഴുമുതൽ 45 ദിവസംവരെ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമാക്കിയിട്ടുണ്ട്. 46 ദിവസം മുതൽ 179 ദിവസംവരെ 4.5 ശതമാനമായിരുന്നത് 3.5 ശതമാനമായി. 180 ദിവസം മുതൽ മുകളിലേക്ക് എല്ലാ കാലാവധിയിലും 4.6 ശതമാനമായിരുന്നത് 3.70 ശതമാനമായിമാറും. എല്ലാ വിഭാഗത്തിലും മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. മാർച്ച് 28 മുതൽ പുതിയ നിക്ഷേപനിരക്കുകൾ പ്രാബല്യത്തിലാകും. റിപോ-എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്കുകളിലുള്ള വായ്പപ്പലിശ 0.75 ശതമാനം വീതം കുറയും. എക്സ്റ്റേണൽ ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 7.80 ശതമാനത്തിൽനിന്ന് 7.05 ശതമാനമായാണ് കുറയുക. റിപോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളത് 7.40 ശതമാനത്തിൽനിന്ന് 6.65 ശതമാനമായി കുറയും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും.
from money rss https://bit.ly/33YwO3a
via
IFTTT