തൃശ്ശൂർ: സ്വപ്നസാക്ഷാത്കാരമായ തിരക്കഥയുമായി അപ്രത്യക്ഷനായ നൗഷാദിനെ കാത്തിരിക്കുന്നത് സഹോദരിമാരും ഉറ്റവരും മാത്രമല്ല, അപകട നഷ്ടപരിഹാരത്തുകയായ 65,000 രൂപയും. കോഴിക്കോട്ടെ അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ വിധിപ്രകാരം നഷ്ടപരിഹാരമായി വിധിച്ച 65,000 രൂപയാണ് നൗഷാദിനായി സൂക്ഷിച്ചിരിക്കുന്നത്. 2017 ജൂലായിൽ കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട് പിന്നീട് കാണാതായ അബ്ദുൾ നൗഷാദിനെ സഹോദരിമാർ തേടുന്ന വാർത്ത 'മാതൃഭൂമി' പ്രസിദ്ധപ്പെടുത്തിയിരുന്നു. 'പൊന്നാങ്ങളയെത്തേടി സഹോദരിമാർ' എന്ന വാർത്തകണ്ട് ബന്ധപ്പെട്ട അഭിഭാഷകയാണ് നൗഷാദിന്റെ അപകട നഷ്ടപരിഹാരത്തുകയുടെ കാര്യം അറിയിച്ചത്. ഇൗ തുക നൗഷാദ് നേരിട്ടെത്തി വാങ്ങുന്നതിനായി കാത്തിരിക്കുകയാണ് സഹോദരിമാരായ ഫൗസിയയും സുനിതയും ഷെമിയും. നൗഷാദ് ഇവർക്ക് ആങ്ങള മാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. ബാപ്പയുടെ സ്ഥാനത്തുനിന്ന് മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. കുടുംബത്തിന് നാഥനും കൂടിയായ സഹോദരനെയാണ് ഒരു പ്രഭാതത്തിൽ കാണാതായത്. താജ്മഹൽ എന്ന സമ്പൂർണ തിരക്കഥ രജിസ്റ്റർ ചെയ്യാൻ കണ്ണൂർ നാറാത്തിലെ വീട്ടിൽനിന്നുപോയ നൗഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ഏതാനും മാസങ്ങൾക്കുമുന്പാണ് കോഴിക്കോട്ട് നൗഷാദ് വാഹനാപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽനിന്ന് നടന്നുപോകുമ്പോൾ വാഹനമിടിക്കുകയായിരുന്നു. പരിക്കേറ്റ നൗഷാദിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു. അപകടമറിഞ്ഞ് സഹായത്തിനെത്തിയ അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിച്ചാണ് നൗഷാദ് ആശുപത്രിവിട്ടത്. ആദ്യ ഷോയുടെ ടിക്കറ്റ് അയച്ചുതരാം. തിരക്കെല്ലാം മാറ്റിവെച്ച് പ്രീമിയർ ഷോ കാണാൻ എത്തണമെന്ന് പറഞ്ഞാണ് വക്കീൽ ഓഫീസിൽനിന്നു പോയത്. കേസിന്റെ ആവശ്യത്തിനായി അഭിഭാഷകർ ഫോണിലേക്ക് പലതവണ വിളിച്ചു. കത്തയച്ചു. ഒന്നിനും മറുപടി കിട്ടാതിരുന്നിട്ടും നൗഷാദിന്റെ കേസ് വക്കീൽ ഫീസ് വാങ്ങാതെതന്നെ അവർ നടത്തി. 65000 രൂപ നൗഷാദിന് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെങ്കിലും വിധി അറിയാനോ തുക കൈപ്പറ്റാനോ നൗഷാദ് വന്നില്ല.
from money rss http://bit.ly/2IyPMDB
via
IFTTT