കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺസ്യൂമർ ഫെഡ് ആരംഭിച്ച ഹോം ഡെലിവറി പദ്ധതിക്ക് മികച്ച പ്രതികരണം. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ 515-ഓളം ഡെലിവറികളാണ് കൺസ്യൂമർ ഫെഡ് നടത്തിയത്. പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ ഭക്ഷ്യവസ്തുകൾ അടക്കം എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്. ആലപ്പുഴയിലും മലപ്പുറത്തും ഹോം ഡെലിവറി സംവിധാനം സജ്ജമായെന്നും വൈകാതെ പദ്ധതി രണ്ടിടത്തും ആരംഭിക്കുമെന്നും കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ വിളിച്ചാണ് സാധനങ്ങൾ ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക ഫോൺ നമ്പറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഡെലിവറി ചാർജ് ഈടാക്കുന്നില്ല. ഓർഡർ നൽകിയ ദിവസംതന്നെ സാധനങ്ങൾ വീട്ടിൽ എത്തും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാഹചര്യമുള്ളവർക്ക് പദ്ധതിയുടെ സേവനം ലഭിക്കില്ല. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് യഥാർഥ ഉപഭോക്താവിനെ കണ്ടെത്തുന്നത്. ത്രിവേണി സ്റ്റോറുകളിലെ എല്ലാ ഉത്പന്നങ്ങളും ഓർഡർ ചെയ്യാമെങ്കിലും കൂടുതൽ ഡിമാൻഡ് അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങൾക്കാണെന്ന് അധികൃതർ പറഞ്ഞു. ശരാശരി 1,000 രൂപയുടെ ഓർഡറുകളാണ് ലഭിക്കുന്നത്.
from money rss https://bit.ly/2UjlECO
via
IFTTT