കോവിഡ് ബാധമൂലമുള്ള അടച്ചിടലിനെതുടർന്ന് രാജ്യത്തെ മൊബൈൽ റീച്ചാർജിൽ 35ശതമാനം കുറവുണ്ടായതായി വിലയിരുത്തൽ. അടച്ചിടൽ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാർജുകളിൽ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികൾക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയിൽനിന്നുള്ളവർ പറയുന്നു. 37 കോടി ഫീച്ചർ ഫോൺ ഉപഭോക്താക്കളിൽ 50ശതമാനംപേരെയും അടച്ചിടൽ ബാധിച്ചതായാണ് കണക്ക്. ഇതിൽതന്നെ 9 കോടിപേരും റിലയൻസ് ജിയോ ഉപയോഗിക്കുന്നവരാണ്. 115 കോടിവരുന്ന മൊബൈൽ വരിക്കാരിൽ 90 ശതമാനംപേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടർന്നും ലഭിക്കാൻ നിശ്ചിത കാലായളവ് കഴിയുമ്പോൾ റീച്ചാർജ് ചെയ്യുന്നവരാണിവർ. ഏപ്രിൽ 14വരെ അടച്ചിടലായതിനാൽ റീച്ചാർജ് ചെയ്യാൻ കഴിയാത്തവരാണ് കുടിയേറ്റ തൊഴിലാളികളേറെയും. ഈ സാഹചര്യം പരിഗണിച്ച് എയർടെൽ, വൊഡാഫോൺ ഐഡിയ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ കാലാവധി ഏപ്രിൽ 17വരെ നീട്ടിനൽകിയിട്ടുണ്ട്. ഡിജിറ്റൽ റീച്ചാർജുകളാണ് ഇപ്പോൾപേരിനെങ്കിലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാൽ ആവഴിയുള്ള റീച്ചാർജ് ചെയ്യൽ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. 50 ശതമാനത്തോളംവരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം പ്രധാന മൂന്ന് ടെലികോം കമ്പനികൾക്കുംകൂടി 15 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
from money rss https://bit.ly/2RuL8LR
via
IFTTT