മുംബൈ: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി ഇടപാടു നടത്തുന്നതിന് ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ വിലക്ക്. കമ്പനികളുടെ ഫലപ്രഖ്യാപനത്തിനുള്ള സമയം നീട്ടിയതിനാലാണ് നടപടി. പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിച്ച് 48 മണിക്കൂർവരെ കമ്പനിയുടെ ട്രേഡിങ് വിൻഡോ അടച്ചിടാറുണ്ട്. ഈസമയത്ത് കമ്പനി ഉടമകൾക്കും ജീവനക്കാർക്കും ഓഹരികൾ വാങ്ങാൻ കഴിയില്ല. ഇൻസൈഡർ ട്രേഡിങ് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിക്കുന്നതിന് ഒരുമാസത്തെ സമയം കൂടുതൽ നൽകിയിരുന്നു. സാധാരണ സാമ്പത്തികവർഷം അവസാനിച്ച് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേയ് 31 വരെയാണ് സമയമുള്ളത്. ഇത്തവണ ജൂൺ 30 വരെ ഇതുനീട്ടി. ഇതേത്തുടർന്നാണ് പാദഫലവും വാർഷികഫലവും പ്രഖ്യാപിക്കുന്നതുവരെ ട്രേഡിങ് വിൻഡോ ക്ലോസ് ചെയ്യാൻ സെബി കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.ഓഹരി ഇടപാടിനുള്ള നിയന്ത്രണം നീക്കണമെന്ന് കമ്പനി ഉടമകൾ ആവശ്യപ്പെട്ടെങ്കിലും സെബി അത് നിരസിക്കുകയായിരുന്നു. ഫലം പ്രഖ്യാപിച്ചില്ലെങ്കിലും വിവരങ്ങൾ ഉടമകൾക്കും ജീവനക്കാർക്കും ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇൻസൈഡർ ട്രേഡിങ്ങിലേക്ക് നയിക്കുമെന്നുമുള്ള വിലയിരുത്തലിനെത്തുടർന്നാണിത്.
from money rss https://bit.ly/3dPAsRb
via
IFTTT