മുംബൈ: ഗ്ലാക്സോ സ്മിത്ത്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയറിന്റെ (ജി.എസ്.കെ.) ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെ ബൂസ്റ്റ്, ഹോർലിക്സ് ബ്രാൻഡുകൾ ഹിന്ദുസ്ഥാൻ യൂണിലീവറിന് (എച്ച്.യു.എൽ.) സ്വന്തം. 2018 ഡിസംബർ മൂന്നിനു പ്രഖ്യാപിച്ച ലയന നടപടി ഏപ്രിൽ ഒന്നിന് പൂർത്തിയായതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. ജി.എസ്.കെ.യുടെ കീഴിലുണ്ടായിരുന്ന ആരോഗ്യ - പോഷണ ഉത്പന്നങ്ങളായ ബൂസ്റ്റ്, ഹോർലിക്സ്, വിവ, മാൾട്ടോവ എന്നിവയെല്ലാം എച്ച്.യു.എല്ലിന്റെ ഭാഗമായി. നേരത്തേ പ്രഖ്യാപിച്ച ലയനത്തിനു പുറമെ 3,045 കോടിരൂപ നൽകിയാണ് ഇവ ഏറ്റെടുത്തത്. ഇതിന് എച്ച്.യു.എൽ. ബോർഡ് അംഗീകാരം നൽകി. ലയനശേഷമുള്ള കമ്പനിയിൽ ജി.എസ്.കെ.യുടെ മാതൃകമ്പനിക്ക് 5.7 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും. യൂണിലീവറിന് എച്ച്.യു.എല്ലിലുള്ള ഓഹരി പങ്കാളിത്തം 67.2 ശതമാനത്തിൽനിന്ന് 61.9 ശതമാനമായി കുറയുകയും ചെയ്തു. ജി.എസ്.കെ.യിലെ പോഷകാഹാര വിഭാഗത്തിലുള്ള ടീമിലെ 3,500 ജീവനക്കാർ എച്ച്.യു.എല്ലിന്റെ ഭാഗമാകും. എഫ്.എം.സി.ജി. വിപണിയിൽ ഇന്ത്യയിലെ വമ്പൻ ലയനങ്ങളിലൊന്നാണിത്. ജി.എസ്.കെ.യുടെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എച്ച്.യു.എൽ. ശൃംഖല വഴിയാകും ഇനി വിതരണം ചെയ്യുക. ഈനോ, ക്രോസിൻ, സെൻസൊഡൈൻ തുടങ്ങിയവ ജി.എസ്.കെ. യുടെ പ്രമുഖ ബ്രാൻഡുകളാണ്. ആംഗ്ലോ - ഡച്ച് എഫ്.എം.സി.ജി. ഭീമനായ യൂണിലീവറിന്റെ ഇന്ത്യൻ ഉപകമ്പനിയായ എച്ച്.യു.എൽ. ആകെ 31,700 കോടി രൂപ ചെലവിട്ടാണ് ജി.എസ്.കെ. കൺസ്യൂമർ ഹെൽത്ത്കെയർ ഇന്ത്യയുടെ ബിസിനസ് ഏറ്റെടുത്തിരിക്കുന്നത്.
from money rss https://bit.ly/2X71WvQ
via
IFTTT