മുംബൈ: ലോക്ഡൗൺ കഴിഞ്ഞ് സർവീസ് പുനരാരംഭിക്കുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത. കോവിഡ്-19 പകരുന്നത് തടയുന്നതിൻറെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ വിമാനത്തിലും നടപ്പാക്കേണ്ടിവരുമെന്നതിനാലാണിത്. ആദ്യഘട്ടത്തിൽ വിമാനത്തിൽ ഒരുവശത്ത് ഒരു നിരയിൽ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. അങ്ങനെവന്നാൽ 180 യാത്രക്കാരെ കയറ്റാൻ ശേഷിയുള്ള വിമാനത്തിൽ 60 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. ശേഷികുറച്ച് സർവീസ് നടത്തുന്നത് കന്പനികൾക്ക് ബാധ്യതയാകും. ഇതു നികത്താൻ നിരക്കു കൂട്ടുകയല്ലാതെ മറ്റു വഴികളില്ല. ഈ സാഹചര്യത്തിൽ തുടക്കത്തിൽ കോവിഡിനു മുന്പുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിവരെ നിരക്ക് ഉയർന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ സൂചന നൽകിക്കഴിഞ്ഞു. യാത്രക്കാർ തമ്മിൽ പരമാവധി അകലം പാലിക്കാൻ വിധം കോണോടുകോണായി യാത്രക്കാരെ ഇരുത്തുന്നതും ആലോചിക്കുന്നുണ്ട്. അതേസമയം, വിമാനയാത്ര പുനരാരംഭിക്കുന്നതു സംബന്ധിച്ച് സർക്കാർ ഇതുവരെ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. ഏപ്രിൽ 14-ന് ലോക്ഡൗൺ തീരുമെന്ന ധാരണയിൽ സ്വകാര്യ വിമാനക്കന്പനികൾ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിരുന്നു. ഇതനുസരിച്ച് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് 5700 രൂപയാണ് ബുധനാഴ്ചത്തെ കുറഞ്ഞ നിരക്ക്. സർവീസ് നിർത്തുന്നതിനുമുന്പ് ഇത് 1700-1900 രൂപ മുതലായിരുന്നു. പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യ ഏപ്രിൽ 30 വരെ ബുക്കിങ് നിർത്തിയിട്ടുണ്ട്.
from money rss https://bit.ly/2V4149Y
via
IFTTT