കൊച്ചി: വായ്പകൾക്ക് കേന്ദ്രസർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ സേവിങ്സ് അക്കൗണ്ടിലുള്ള പണം വായ്പയിലേക്കു വകയിരുത്തിയതിനാൽ കൈയിൽ പൈസയില്ലാതെ ഇടത്തരക്കാർ വലയുന്നു. ചെറുകിട കർഷകരും വ്യാപാരികളും അടക്കമുള്ളവരാണു കുടുങ്ങിയത്. റബ്ബർ മുതൽ കുരുമുളക് വരെ വീട്ടിലിരിപ്പുണ്ടായിട്ടും അവയൊന്നും വിറ്റ് പണമാക്കാൻ മാർഗമില്ല. സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്ന കുറച്ച് പണമായിരുന്നു പലരുടെയും ധൈര്യം. മിക്കവർക്കുമുണ്ട് ബാങ്ക് വായ്പ. ലോക് ഡൗണൊക്കെ തീരുമ്പോൾ കാർഷിക ഉത്പന്നങ്ങളൊക്കെ വിറ്റ് വായ്പയുടെ പലിശ അടയ്ക്കാമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ. പലർക്കും സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. മാർച്ച് 31-നു ശേഷം പണം എടുക്കാനായി എ.ടി.എമ്മിൽ എത്തിയപ്പോൾ കണക്കുകൂട്ടൽ തെറ്റി. അക്കൗണ്ടിൽ പൈസയില്ല. കാര്യം തിരക്കി ബാങ്കിലെത്തിയപ്പോൾ തുക വായ്പയിലേക്ക് വകയിരുത്തിയതാണെന്നു മനസ്സിലായി. ഓട്ടോ ഡെബിറ്റ് ഓപ്ഷൻ കൊടുത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പലരും മാർച്ചിൽ പലിശയടച്ച് വായ്പ പുതുക്കുന്നവരാണ്. ലോക് ഡൗൺ വന്നതോടെ വായ്പ പുതുക്കാൻ പലർക്കുമായില്ല. എസ്.ബി. അക്കൗണ്ട് ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്ന് പോലും അറിയാത്തവരാണ് പലരും. മൊറട്ടോറിയം ആനുകൂല്യം വേണമെങ്കിൽ മുൻകൂർ അറിയിക്കണമെന്നാണ് ഇക്കാര്യത്തിൽ ബാങ്കുകൾ നൽകുന്ന വിശദീകരണം. അപേക്ഷ നൽകിയാൽ പിടിച്ച തുക തിരികെ നൽകുമെന്നും ചില ബാങ്കുകൾ പറയുന്നു.
from money rss https://bit.ly/2JzspKu
via
IFTTT