മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസ്' ഡെക്കാകോൺ പദവിയിലേക്ക്. 1,000 കോടി ഡോളർ (ഏകദേശം 76,000 കോടി രൂപ) മൂല്യം കണക്കാക്കി പുതിയ നിക്ഷേപം സ്വീകരിക്കുന്നതോടെയാണ് 'ഡെക്കാകോൺ' പദവിയിലെത്തുക. 40 കോടി ഡോളർ (ഏകദേശം 3,040 കോടി രൂപ) സ്വരൂപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. നിക്ഷേപം നേടാനായാൽ ഏറ്റവും മൂല്യമുള്ള രാജ്യത്തെ രണ്ടാമത്തെ സ്റ്റാർട്ട് അപ്പായി ബൈജൂസ് മാറും. 1,600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ്പ്. ഹോട്ടൽ ബുക്കിങ് സൈറ്റായ 'ഓയോ'ക്കും 1,000 കോടി ഡോളർ മൂല്യമാണ് കണക്കാക്കുന്നത്. 800 കോടി ഡോളർ മൂല്യം കണക്കാക്കി നിക്ഷേപ സ്ഥാപനങ്ങളായ ജനറൽ അറ്റ്്ലാന്റിക്, ടൈഗർ ഗ്ലോബൽ എന്നിവയിൽനിന്ന് ജനുവരി-ഫെബ്രുവരി കാലയളവിൽ 40 കോടി ഡോളർ ബൈജൂസ് നേടിയിരുന്നു. 2019 സാമ്പത്തിക വർഷത്തിലാണ് കമ്പനി ലാഭത്തിലായത്. 13 തവണകളായി മൊത്തം 120 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നേടിയത്. കോവിഡ്-19 ആരംഭിച്ചതിനു ശേഷം ബൈജൂസ് ഉപയോഗിക്കുന്നവരുടെ എണ്ണം 150 ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്ക്. എന്താണ് ഡെക്കാകോൺ ? ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1,000 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളെയാണ് 'ഡെക്കാകോൺ' എന്നു പറയുന്നത്. ഇപ്പോഴത്തെ ഡോളർ മൂല്യം അനുസരിച്ച് ഏകദേശം 76,000 കോടി രൂപ. 100 കോടി ഡോളർ അതായത് ഏകദേശം 7,600 കോടി രൂപ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളെ 'യൂണികോൺ' എന്നു വിശേഷിപ്പിക്കുന്നതു പോലെയാണ് ഇത്.
from money rss https://bit.ly/2ydFyqJ
via
IFTTT