മുംബൈ: ചൈനീസ് കന്പനികളുടെ 5000 കോടി രൂപവരുന്ന മൂന്നു പദ്ധതികൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചതോടെ വെട്ടിലായത് ഹരിയാണ ആസ്ഥാനമായുള്ള കന്പനി. മഹാരാഷ്ട്രയിൽ ഇലക്ട്രിക് ബസ് നിർമാണവുമായി ബന്ധപ്പെട്ട് ചൈനയിലെ ബെയ്ഖി ഫോട്ടോൺ മോട്ടോർ കന്പനിയുമായി സംയുക്തസംരംഭത്തിന് പദ്ധതിയിട്ട പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. പി.എം.ഐ. ബസ് മാനുഫാക്ചറിങ് കന്പനിയെന്ന സംയുക്തസംരംഭത്തിൽ 70 ശതമാനം നിക്ഷേപവും പി.എം.ഐ.യുടേതാണ്. സാങ്കേതികവിദ്യയും 30 ശതമാനം നിക്ഷേപവുമാണ് ബെയ്ഖി ഫോട്ടോൺ നൽകുകയെന്ന് പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അമൻ ഗാർഗ് പറഞ്ഞു. ചൈന ആസ്ഥാനമായുള്ള ട്രക്ക്, ബസ് നിർമാണ കന്പനിയായ ബെയ്ഖി ഫോട്ടോൺ 2008-ൽ പുണെയ്ക്കടുത്ത് തലേഗാവിൽ 250 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. 1700 കോടി രൂപ ചെലവിൽ ബസ്-ട്രക്ക് നിർമാണശാല ഒരുക്കാനായിരുന്നു പദ്ധതിയെങ്കിലും യാഥാർഥ്യമായില്ല. ഒടുവിൽ 2017-ൽ പി.എം.ഐ.യുമായി ധാരണയിലെത്തുകയായിരുന്നു. ജൂൺ 15-നാണ് മഹാരാഷ്ട്ര സർക്കാരുമായി ഇവരുടെ സംയുക്തസംരംഭം ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ-ചൈന അതിർത്തിസംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതോടെ ചൈനയിൽനിന്നുള്ള മൂന്നു കന്പനികളുടെ ധാരണാപത്രം മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരിൽനിന്ന് വ്യക്തത തേടുമെന്ന് അമൻ ഗാർഗ് പറഞ്ഞു. പി.എം.ഐ. ചൈനീസ് കന്പനിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
from money rss https://bit.ly/3fUqz4V
via
IFTTT