തിരുവനന്തപുരം: എ.ടി.എം. കേന്ദ്രങ്ങൾക്കു മുന്നിൽ വരിനിൽക്കാതെ പണം ലഭ്യമാക്കുന്ന മൈക്രോ എ.ടി.എമ്മുകൾക്ക് ജില്ലയിൽ പ്രചാരമേറുന്നു. പണം നിറച്ചുവയ്ക്കുന്ന വലിയ എ.ടി.എമ്മുകൾക്കു പകരം കൈവെള്ളയിൽ ഉപയോഗിക്കുന്ന ചെറിയ യന്ത്രമാണ് മൈക്രോ എ.ടി.എമ്മുകൾ. ഇതിൽ എ.ടി.എം. കാർഡ് ചിപ്പ് ചെയ്തും സ്വൈപ്പ് ചെയ്തും ഉപയോഗിക്കാം. പിൻ ടൈപ്പ് ചെയ്ത് അംഗീകരിക്കുന്നതോടെ യന്ത്രത്തിൽനിന്ന് പേപ്പർ സ്ലിപ്പ് ലഭിക്കും. യന്ത്രം കൈവശം വച്ചിരിക്കുന്നയാൾ പണം നൽകും. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് പണം കൈമാറും. ഭാരത് പെട്രോളിയത്തിന്റെ പമ്പുകളിലാണ് തലസ്ഥാന നഗരത്തിൽ മൈക്രോ എ.ടി.എമ്മുകൾ കൂടുതലുള്ളത്. ഗ്രാമങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളിലും ഇവ പ്രവർത്തിക്കുന്നു. എ.ടി.എം. കാർഡില്ലാത്ത പക്ഷം ആധാർ കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാം. യന്ത്രത്തിൽ കാർഡ് ഉരസുന്നുണ്ടെങ്കിലും പണം മനുഷ്യർ നൽകുന്നതിനാൽ 'ഹ്യൂമൻ എ.ടി.എം.' എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഉപഭോക്താവിന്റെ അടുത്തേക്ക് എ.ടി.എം. എത്തുന്ന സംവിധാനമാണിത്. പെട്രോൾ പമ്പിലാണെങ്കിൽ വാഹനത്തിൽനിന്നു പുറത്തിറങ്ങാതെതന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഫിനോ പെയ്മന്റ്സ് ബാങ്കാണ് ജില്ലയിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. രണ്ടു വർഷം മുൻപ് തോന്നയ്ക്കലിലാണ് തുടങ്ങിയത്. ജില്ലയിലെ 20-ലേറെ ഭാരത് പെട്രോളിയം പമ്പുകളിലും 50-ഓളം വാണിജ്യകേന്ദ്രങ്ങളിലും മൈക്രോ എ.ടി.എം. സ്ഥാപിച്ചിട്ടുണ്ട്. വായ്പ ഒഴികെയുള്ള മറ്റു സേവനങ്ങളെല്ലാം ഇതിലൂടെ ഫിനോ പെയ്മന്റ്സ് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. 2017-ൽ റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ച സംവിധാനമാണിത്. മറ്റ് ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന് സർവീസ് ചാർജ്ജ് ഈടാക്കും. തിരക്കിൽനിന്നൊഴിഞ്ഞും സുരക്ഷിതമായും എ.ടി.എം. സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കുമെന്ന് ബാങ്കിന്റെ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ അഹമ്മദ് അൽഷാ പറഞ്ഞു.
from money rss https://bit.ly/306EE9k
via
IFTTT