ന്യൂഡൽഹി: ഫെയർ ആൻഡ് ലവ് ലി ഫെയർനെസ് ക്രീം ഇനി മുതൽ ഗ്ലോ ആൻഡ് ലവ് ലി എന്ന പേരിൽ ലഭ്യമാകുമെന്ന് ഉത്പാദകരായ യൂണിലിവർ വ്യാഴാഴ്ച അറിയിച്ചു. പുരുഷന്മാർക്കുള്ള സൗന്ദര്യവർധക ക്രീമിന്റെ പേരിലും മാറ്റമുണ്ട്. ഗ്ലോ ആൻഡ് ഹാൻഡ്സം എന്നാണ് പുതിയ പേര്. ഉത്പന്നത്തിന്റെ പേരിലുള്ള ഫെയർ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. ത്വക്കിന്റെ നിറം വെളുപ്പിക്കാൻ സഹായിക്കുമെന്ന് അവകാശവാദമുള്ള യൂണിലിവറിന്റെ സൗന്ദര്യവർധകഉത്പന്നങ്ങൾക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പേരിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്. ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡും ഒഴിവാക്കുമെന്ന് യൂണിലിവർ വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രമുഖ കോസ്മെറ്റിക് ബ്രാൻഡായ ഗാർണിയറിന്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയർ എന്നീ വാക്കുകൾ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു. ദക്ഷിണേഷ്യയിലാണ് കമ്പനിയുടെ ഫെയർനെസ് ഉത്പന്നങ്ങൾക്ക് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്. ഇന്ത്യയിലും ഏറെ വിൽപനയുള്ള ഫെയർ ആൻഡ് ലവ്ലിയിൽ നിന്ന് കമ്പനി നേടുന്ന വാർഷിക വരുമാനം 4,100 കോടി രൂപയാണെന്നാണ് അനൗദ്യോഗിക വിവരം. പ്രത്യേക ബ്രാൻഡിൽ നിന്നുള്ള വരുമാനം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിപണിമൂല്യത്തിന്റെ 80 ശതമാനവും സ്വന്തമാക്കുന്നത് ഫെയർ ആൻഡ് ലവ്ലിയെന്ന് അനലിസ്റ്റുകൾ പറയുന്നു. Content Highlights: fair & lovely
from money rss https://bit.ly/2NRdvBw
via
IFTTT