ചരിത്രത്തിലാദ്യമായി ദേശീയ വിപണിയിൽ സ്വർണവില 55,000വും ആഗോളവിപണിയിൽ 2000 ഡോളറും മറികടന്നു. യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉത്തേജനപാക്കേജ് അപര്യാപ്തമെന്ന വിലയിരുത്തലാണ് വിലയിൽ ഉടനെയൊരു കുതിപ്പുണ്ടാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന്(31.10 ഗ്രാം)2,022.42 ഡോളറലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സാകട്ടെ 2,039 ഡോളർ നിലവാരത്തിലുമാണ്. ഡൽഹിയിൽ 10 ഗ്രാം തനിത്തങ്ക(24കാരറ്റ്)ത്തിന്റെ വില 53,760 രൂപനിലവാരത്തിലെത്തി.ചെന്നൈയിൽ 56,820 രൂപയും മുംബൈയിൽ 53,310 രൂപയുമാണ് വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഓഗസ്റ്റ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 513 രൂപ ഉയർന്ന് 55,064 നിലവാരത്തിലെത്തി. 54,551 രൂപയിലായിരുന്നു കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ദിനവ്യാപാരത്തിൽ ബുധനാഴ്ച വില 55,200 രൂപവരെ ഉയർന്നിരുന്നു. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 55,680 നിലവാരത്തിൽ പ്രതിരോധമുണ്ടായേക്കാമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി വിലയിരുത്തുന്നു. സപ്പോർട്ട് നിലവാരം 53,460 രൂപയുമാണ്. സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്തതും കോവിഡ് വ്യാപനം തുടരുന്നതുമാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്. കേരളത്തിൽ ബുധനാഴ്ച പവൻ വിലയിൽ 520 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ എട്ടുഗ്രാം സ്വർണത്തിന് 40,800 രൂപയായി. ഗ്രാമിന് 5,100 രൂപയുമാണ് വില. യുഎസ് ചൈന തർക്കങ്ങളും കോവിഡ് വ്യാപനവുംമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യമേറിയതാണ് വിലവർധന പുതിയ ഉയരത്തിലെത്തിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ തളർച്ചയും ആഗോള വിപണിയിൽ വിലവർധനവിന് കാരണമായി.
from money rss https://bit.ly/3i9AIfd
via
IFTTT