ലഘു സമ്പാദ്യ പദ്ധതികളും ബാങ്ക് സ്ഥിര നിക്ഷേപവും തമ്മിൽ പലിശയുടെ കാര്യത്തിലുളള അന്തരംവർധിച്ചു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണിത്. 2020 ഏപ്രിലിൽ അവസാനിച്ച പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ വൻകുറവുവരുത്തിയത്. 1.40ശതമാനംവരെയായിരുന്നു പലിശകുറച്ചത്. തുടർന്നുള്ള രണ്ടുപാദത്തിലും നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ പലതവണയായി 2.50ശതമാനം കുറവുവരുത്തിയതോടെ ബാങ്കുകൾ അടിക്കടി സ്ഥിര നിക്ഷേപം, എസ്ബി അക്കൗണ്ട് എന്നിവയുടെയും പലിശനിരക്ക് താഴ്ത്തി. ഇതോടെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും ബാങ്ക് നിക്ഷേപത്തിന്റെയും പലിശനിരക്കിൽ അന്തരംവർധിച്ചത്. എസ്.ബി.ഐയുടെ ഒരുവർഷത്തെ സ്ഥിര നിക്ഷേപ പലിശ ഇപ്പോൾ 4.90ശതമാനമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് 5.10ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക് 5 ശതമാനവുമാണ് ഈ കാലയളവിൽ പലിശ നൽകുന്നത്. എന്നാൽ ഒരുവർഷത്തെ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റിന് 5.5ശതമാനം പലിശ ലഭിക്കും. ആദായനികുതി ബാധ്യതകൂടി കിഴിക്കുമ്പോൾ നാമമാത്ര ആദായമാണ് ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുക. 30ശതമാനം ആദായനികുതി(നാലുശതമാനം സെസ് ഉൾപ്പടെ) നൽകുന്നയാളാണ് നിങ്ങളെങ്കിൽ നികുതി ബാധ്യതകിഴിച്ച് എസ്.ബി.ഐയുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന നേട്ടം 3.37ശതമാനം മാത്രമാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽനിന്ന് 3.78ശതമാനവും. അഞ്ചുവർഷക്കാലയളവിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 6.7ശതമാനവും എസ്.ബി.ഐ നിക്ഷേപത്തിന് 5.40ശതമാനവുമാണ് ലഭിക്കുന്ന പലിശ. എച്ച്.ഡി.എഫ്.സി ബാങ്കിൽ് 5.30ശതമാനവും ഐ.സി.ഐ.സി.ഐയിൽ 5.35ശതമാനവുമാണ് പലിശ. 30ശതമാനം ആദായനികുതി നൽകിയാൽ എസ്.ബി.ഐയുടെ നിക്ഷേപത്തിൽനിന്ന് 3.71ശതമാനവും പോസ്റ്റോഫീസിൽനിന്ന് 4.60ശതമാനവുമാണ് മിച്ചംലഭിക്കുന്ന ആദായം. എന്നാൽ ബാങ്ക് നിക്ഷേപകരായ മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാൻ വകയുണ്ട്. ഇവർക്ക് ബാങ്ക് നിക്ഷേപത്തിൽ അരശതമാനം പലിശ അധികം ലഭിക്കും. പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റിന് ഈ ആനുകൂല്യമില്ല. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പോലുള്ളവ പ്രയോജനപ്പെടുത്തി കൂടുതൽ പലിശ നേടാനുള്ള സൗകര്യം ലഘു സമ്പാദ്യ പദ്ധതികളിൽനിന്ന് ലഭിക്കും.
from money rss https://bit.ly/33j0SrB
via
IFTTT