തൃശ്ശൂർ: ഒല്ലൂർ എടക്കുന്നി സ്വദേശിയായ ഡോ. ശ്രീകുമാറിന്റെ കരസ്പർശമികവിൽ രണ്ടുതരക്കാർ മയങ്ങും-ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളും മഷിപ്പേനപ്രേമികളും. പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയിലെ അനസ്തേഷ്യാ വിദഗ്ധനായ ശ്രീകുമാർ 21 രാജ്യങ്ങളിലേക്ക് പ്രതിവർഷം എത്തിക്കുന്നത് 15,000 കുപ്പി മഷി. 50 നിറങ്ങളിലുള്ള പത്തുതരം മഷിയാണ് സ്വന്തം കൈകൊണ്ട് വീട്ടിലെ മഷിശാലയിൽ ഒരുക്കുന്നത്. മഷിപ്പേനപ്രേമികളുടെ ഇഷ്ട ഇനമായ കൃഷ്ണ ഇങ്ക് വിപണിയിലെത്തുന്നത് ഇവിടെനിന്നാണെന്ന് അറിയുന്നവർ വിരളം. മഷി മാത്രമല്ല, മഷിപ്പേനയും നിബ്ബും നിബ്ബിലെ കറ കളഞ്ഞ് മഷിയൊഴുക്ക് സുഗമമാക്കുന്ന ലായനിയുമെല്ലാം ഡോ. ശ്രീകുമാർ നിർമിക്കുന്നു. മഷിശാലയും പേന നിർമാണത്തിന് ലെയ്ത്തും നിബ്ബ് ഗ്രൈൻഡിങ് യൂണിറ്റും അടങ്ങുന്നതാണ് കൃഷ്ണ ഇങ്ക് യൂണിറ്റ്. സാങ്കേതികവിദ്യയും ഗവേഷണവും നിർമാണവും എല്ലാം സ്വന്തം. മുത്തച്ഛൻ വെല്ലൈക്കൽ അച്യുത മേനോൻ ചിത്രരചനയ്ക്കായി സ്വാഭാവിക നിറക്കൂട്ടുകൾ ഉണ്ടാക്കുന്നത് കണ്ട് പഠിച്ചാണ് ശ്രീകുമാർ രംഗത്തിറങ്ങിയത്. കോഴിക്കോട് ആയിരുന്നു സ്കൂൾ പഠനവും എം.ബി.ബി. എസ്. പഠനവും. കോട്ടയം മെഡിക്കൽ കോളേജിൽ എം.ഡി.ക്ക് പഠിക്കുമ്പോൾ കൂട്ടുകാർക്ക് മഷിയുണ്ടാക്കി നൽകി. മഷിക്ക് പിറകേ പേന നിർമാണത്തിന് കാരണമായത് കോഴിക്കോട്ടെ കിം ആൻഡ് കോ പെൻസിലെ എ.സി. രാമചന്ദ്രനെ കണ്ടുമുട്ടിയതാണ്. ഇപ്പോൾ കടുക്ക, നെല്ലിക്ക, ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങിയവയുടെ സത്തുപയോഗിച്ച് മഷി നിർമിക്കുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് പോലും നീക്കംചെയ്യാൻ കഴിയാത്ത ഷീൻ മഷി, 90 ശതമാനം വരെ വാട്ടർ പ്രൂഫ്നെസും ഫേഡ് പ്രൂഫ്നെസും ഉറപ്പാക്കുന്ന വാട്ടർ റെസിസ്റ്റന്റ് മഷി, എഴുതുമ്പോൾ ഒരു നിറവും ഉണങ്ങുമ്പോൾ മറ്റൊരു നിറവുമാകുന്ന ഷേഡിങ് മഷി തുടങ്ങി വിവിധ തരമുണ്ട്. സ്റ്റാൻഡേഡ് നിബ്ബുകൾക്ക് പുറമെ ബ്ലണ്ട്സ്, സ്റ്റബ്സ്, കാലിഗ്രാഫിക് നിബ്ബുകളായ ഫ്ലെക്സ്, സ്ട്രെയ്റ്റ് കട്ട് എന്നിവയും നിർമിക്കുന്നു. കൃഷ്ണ പേനകൾ അത്രവേഗം കിട്ടുമെന്ന് കരുതേണ്ട. അതിസൂക്ഷ്മമായും കൃത്യതയിലും നിർമിക്കുന്നതിനാൽ മാസം ഒരു പേനയാണ് നിർമിക്കുക. 2018-ൽ കിട്ടിയ ഒാർഡർ പ്രകാരമുള്ള പേനയാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.
from money rss https://bit.ly/3jTyiCT
via
IFTTT