ഹർഷ് വർധൻ ലോധയെ എം.പി ബിർള ഗ്രൂപ്പിലെ എല്ലാപദവികളിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചു. ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്. കേസിൽ കനത്ത തിരിച്ചടിയാണ് ലോധക്കുണ്ടായിരിക്കുന്നതെന്ന് ബിർള ഗ്രൂപ്പ് പ്രതികരിച്ചു. മാധവ് പ്രസാദ് ബിർള എന്ന എം പി ബിർളയുടേയും പ്രിയംവദ ദേവി ബിർളയുടേയും വിൽപത്രം സംബന്ധിച്ച പ്രമാദമായ കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരുടേയും സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെച്ചിട്ടുള്ളത്. ഇതു നടപ്പാക്കാൻ 2004ൽ ബിർളമാർ ഒരുങ്ങിയതോടെ മറ്റൊരു വിൽപത്രവുമായി ലോധ രംഗത്തെത്തുകയായിരുന്നു. പ്രിയംവദ ദേവി ബിർളയുടേതെന്നവകാശപ്പെട്ട ഈ വിൽപത്രത്തിൽ അവരുടെ സ്വത്തിന്റെ നടത്തിപ്പു ചുമതല ആർ.എസ് ലോധയ്ക്കാണെന്നാണ് കാണിച്ചിരുന്നത്. 2012ൽ കൊൽക്കത്ത ഹൈക്കോടതി ബിർളമാരുടെ സ്വത്തുക്കളുടെ നടത്തിപ്പിനും കൈകാര്യത്തിനുമായി റിട്ടയേഡ് സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റിയെ നിയമിച്ചു. നിയമ നടപടികളുടെ കാലതാമസത്തിനിടെ ഹർഷ് വർധൻ ലോധ എം.പി ബിർള ഗ്രൂപ്പിന്റെ തലപ്പത്ത് സ്വയം അവരോധിക്കുകയായിരുന്നു. 2019ൽ വിന്ധ്യാ ടെലി ലിങ്ക്സ് ലിമിറ്റഡിന്റേയും ബിർള കേബിൾ ലിമിറ്റഡിന്റേയും ഡയറക്ടറായി ഇയാളെ വീണ്ടും നിയമിക്കാനുള്ളശ്രമം കമ്മിറ്റി തടഞ്ഞു. ബിർള കോർപ്പറേഷൻ ലിമിറ്റഡിലും യൂനിവേഴ്സൽ കേബിൾ ലിമിറ്റഡിലും ഡയറക്ടർ സ്ഥാനത്തു പുനർ നിയമനം നേടാനുള്ള ലോധയുടെ ശ്രമം ഈ വർഷവും കമ്മിറ്റി തടയുകയുണ്ടായി. കോടതി നിയമിച്ച കമ്മിറ്റിയുടെ പ്രവർത്തനം ലോധ തടസപ്പെടുത്തുന്നതായി പരാതിപ്പെട്ടുകൊണ്ട് 2019 ലാണ് ബിർളമാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷംനീണ്ട വാദംകേൾക്കലിനുശേഷം സിംഗിൾ ബെഞ്ച് ബിർളമാരുടെ വാദം ശരിവെക്കുകയും ലോധ ഫയൽചെയ്ത ഹരജികൾ തള്ളിക്കൊണ്ട് വിധി പ്രസ്താവിക്കുകയും ചെയ്തു. ഈവർഷം സെപ്റ്റംബർ 18നു പ്രഖ്യാപിച്ച 160 പേജുള്ള വിധി ന്യായം ബിർള ഗ്രൂപ്പിൽ ഹർഷ് വർധൻ ലോധയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലോധ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഹരജിയാണിപ്പോൾ തള്ളിയത്. ചാർട്ടേഡ് അക്കൗണ്ടന്റായ ലോധ ഇതോടെ ബിർള ഗ്രൂപ്പിൽ നിന്നും പൂർണമായും പുറത്താകും. No stay on order to remove Harsh Vardhan Lodha from positions within MP Birla group
from money rss https://bit.ly/2GcYSIF
via
IFTTT