കോവിഡ് മഹാമാരിയെതുടർന്നുള്ള തകർച്ചയിൽനിന്ന് പ്രതാപം തിരിച്ചുപിടിച്ച് രാജ്യത്തെ ഓഹരി വിപണി. കലണ്ടർവർഷത്തെ നഷ്ടങ്ങളെല്ലാം തൂത്തെറിഞ്ഞ് 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് മുന്നോട്ടുകുതിക്കുകയാണ്. സമാനമായ നേട്ടത്തിലാണ് നിഫ്റ്റിയും. കോവിഡ് വ്യാപനത്തിനിടയിൽ മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളുടെ ഓഹരികളാണ് സൂചികകളെ വീണ്ടും മികവിന്റെ പാതയിലെത്തിച്ചത്. ഫാർമ, ഐടി ഓഹരികൾ ഈകാലയളവിൽ മികച്ചനേട്ടംകൊയ്തു. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ സെൻസെക്സ് 650 പോയന്റ് കുതിച്ച് 41,289 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 180 പോയന്റ് ഉയർന്ന് 12,080ലുമെത്തി. ഒരുശതമാനംകൂടി ഉയർന്നാൽ ഈവർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് നിഫ്റ്റിയെത്തും. കലണ്ടർ വർഷത്തിൽ ജനുവരി 20നാണ് സെൻസെക്സ് മികച്ച ഉയരം കുറിച്ചത്. 42,273 പോയന്റ്. നിഫ്റ്റിയാകട്ടെ 12,430വരെയുമെത്തി. മാർച്ചിലാണ് വിപണി തകർച്ചയുടെ ആഴംതിരിച്ചറിഞ്ഞത്. ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടികളും സമ്പദ്ഘടനയിലെ ഉണർവും വൈകാതെതന്നെ മികച്ച ഉയരത്തിലെത്താൻ സൂചികകളെ സഹായിച്ചു. ഈ വർഷം ഇതുവരെയുള്ള കണക്കെടുത്താൽ നിഫ്റ്റി ഫാർമയാണ് നേട്ടത്തിൽ മുന്നിൽ. 44.47ശതമാനമാണ് കുതിച്ചത്. 36.74ശതമാനം നേട്ടവുമായി നിഫ്റ്റി ഐടി തൊട്ടുപിന്നിലുണ്ട്. നഷ്ടത്തിന്റെകാര്യത്തിൽ പൊതുമേഖല ഓഹരികളാണ് മുന്നിലെത്തിയത്. നിഫ്റ്റി സിപിഎസ്ഇ സൂചിക 30ശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ 500 സൂചികയിൽ അലോക് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരിവില 630ശതമാനത്തോളം ഉയർന്നു. അദാനി ഗ്രീൻ എനർജി, ലോറസ് ലാബ്, ഗ്രാന്യൂൾസ് ഇന്ത്യ, ആൽകൈൽ ആമിനസ്, ബിർളസോഫ്റ്റ്, ഡിക്സൺ ടെക്നോളജീസ്, ടാറ്റ കമ്യൂണിക്കേഷൻസ് തുടങ്ങിയ ഓഹരികൾ 140 മുതൽ 400 പോയന്റുവരെ നേട്ടമുണ്ടാക്കി.
from money rss https://bit.ly/35Z7P0M
via
IFTTT