മുംബൈ: കോവിഡിനെത്തുടർന്ന് നഷ്ടം മാത്രം ബാക്കിയായ സിനിമാ വ്യവസായത്തിന് പ്രതീക്ഷ നൽകി ബോളിവുഡിൽ 1,000 കോടി രൂപയുടെ നിർമാണക്കരാർ. റെക്കോഡിങ് രംഗത്ത് ബോളിവുഡിൽ പ്രശസ്തരായ ടി-സീരീസും അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്ന് മൂന്നുവർഷംകൊണ്ട് പത്തിലധികം സിനിമകൾ നിർമിക്കാനാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഈ രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പ്രതീക്ഷയിൽ സിനിമാമേഖലയുടെ തിരിച്ചുവരവിന്റെ സാധ്യതകൾ മുൻനിർത്തിയാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്ന് ടി-സീരീസ് സി.എം.ഡി. ഭൂഷൺ കുമാർ പറഞ്ഞു. ആക്ഷൻ ത്രില്ലർ, പ്രമുഖ വ്യക്തികളുടെ ജീവിതകഥകൾ, ഡ്രാമ, കോമഡി എന്നിങ്ങനെ വിവിധ തരത്തിലുള്ള സിനിമകളാണ് ലക്ഷ്യമിടുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇതിൽ ചിലത് റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു. ലോക്ഡൗണിന്റെയും കോവിഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി തിയേറ്ററുകൾ അടച്ചതിനാൽ ഈ രംഗത്തെ നിക്ഷേപം നിലച്ചുകിടക്കുകയാണ്. ഡിജിറ്റൽ സ്ട്രീമിങ്ങിലൂടെ ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും വലിയ ബജറ്റ് ആവശ്യമായ ചിത്രങ്ങൾ ഇതുവഴി ലാഭകരമാകില്ലെന്ന് ഭൂഷൺ കുമാർ സൂചിപ്പിച്ചു. രാജ്യത്ത് സിനിമാ മേഖലയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മഹാരാഷ്ട്രയിൽ ഇപ്പോഴും തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത് തിരിച്ചടിയാണ്. ഹിന്ദി സിനിമകളുടെ വരുമാനത്തിന്റെ 30 മുതൽ 50 ശതമാനംവരെയാണ് മഹാരാഷ്ട്രയിൽനിന്നു മാത്രം ലഭിക്കുന്നത്. തുടർച്ചയായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതുവഴി മാസം 400 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അറിയിച്ചു. ദീപാവലിയോടെ തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ വ്യവസായമിപ്പോൾ.
from money rss https://bit.ly/3tBHGRc
via
IFTTT