പുതിയ സാങ്കേതികവിദ്യയിലാകും ഇനി രാജ്യത്തെ തീവണ്ടികൾ കുതിക്കുക. തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനമായ കവച് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി അടുത്ത സാമ്പത്തിക വർഷം 2000 കിലോമീറ്റർ പാത ഈ പദ്ധതിപ്രകാരം നവീകരിക്കും. എന്താണ് കവച്? ഒരേപാതയിൽ രണ്ടു തീവണ്ടികൾ വന്നാൽ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നൽ സംവിധാനമാണ് കവച്. തീവണ്ടികൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള യന്ത്രവത്കൃത സുരക്ഷാ സംവിധാനമെന്ന് പറയാം. നിശ്ചിത ദൂരപരിധിയിൽ ഒരേപാതയിൽ രണ്ടു ട്രയിനുകൾ വന്നാൽ തീവണ്ടികൾ താനെ നിന്നുപോകും. എസ്ഐഎൽ 4 സർട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചിൽ ഉപയോഗിക്കുക. അതായത് 10,000 വർഷത്തിൽ ഒരു തെറ്റുമാത്രം സംഭവിക്കാനുള്ള സാധ്യതയേ ഉണ്ടാകൂ എന്നുചുരുക്കം. ട്രെയിൻ കൂട്ടയിടി ഒഴിവാക്കൽ(ടിസിഎഎസ്) അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക് ഷൻ സിസ്റ്റം(എ.ടി.പി)എന്നും കവച് അറിയപ്പെടുന്നു. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിൽ വലിയൊരുമാറ്റത്തിനാണ് പദ്ധതിയിലൂടെ തുടക്കമിടുന്നത്. ട്രയിനുകളുടെ എണ്ണംകൂട്ടാനും വേഗംവർധിപ്പിക്കാനും പുതിയ സംവിധാനം വഴി കഴിയും. മൂന്നുവർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രയിനുകൾ പാളത്തിലിറങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഭാരംകുറഞ്ഞ അലുമിനിയം കൊണ്ടുനിർമിച്ചതാകും ബോഗികകൾ. ബോഗികൾക്ക് 50 ടണ്ണോളം ഭാരംകുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ രണ്ട് വന്ദേഭാരത് തീവണ്ടികൾ ഓടുന്നുണ്ട്. അതിവേഗം കുതിക്കാൻ ശേഷിയുള്ള ഈ തീവണ്ടികളോടൊപ്പം കവച് സംവിധാനം കൂടി വരുമ്പോൾ സുരക്ഷ ഉറപ്പുവരുത്താൻ റെയിൽവേയ്ക്കാകും.
from money rss https://bit.ly/3HoBnqa
via IFTTT