തൃശ്ശൂർ:“ഇനി മുന്നോട്ടുപോകാനാവില്ലെന്നുറപ്പിച്ച് ആത്മഹത്യചെയ്യാൻ കയർ കഴുത്തിലിട്ടതാണ്. അവിടെനിന്നാണ് ഞാൻ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. 2011-ലാണത്. 21 വയസ്സ്. മകൾക്ക് ഒന്നരവയസ്സ്. നടത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ പ്രതിസന്ധിമൂലം ഭർത്താവ് ജയിലിൽ. വക്കീലിനു കാശുകൊടുക്കാൻ പോലുമില്ല” -മറികടന്ന പരീക്ഷണങ്ങളുടെ കാഠിന്യമുണ്ട് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ സ്രീന പ്രതാപന്റെ വാക്കുകളിൽ, കണ്ണുകളിൽ ആത്മവിശ്വാസവും. സ്രീനയുടെ അച്ഛൻ തക്കസമയത്ത് വന്നതുകൊണ്ട് ആത്മഹത്യശ്രമം പരാജയപ്പെട്ടു. ഒരുപക്ഷേ, ജീവിതത്തിലെ ഏക 'പരാജയം'. ആ തിരിച്ചുവരവ് ജീവിച്ചു കാണിക്കാനായിരുന്നു. ആ വാശിയാണ് ഇന്നത്തെ സ്രീനയെ സൃഷ്ടിച്ചത്. ആ യാത്രയിലെ ഒടുവിലത്തെ നേട്ടമാണ് എക്സ്പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടം. നിർമാണമേഖലയിൽ ചുവടുറപ്പിച്ചുകഴിഞ്ഞ സ്രീന നാൽപ്പത്തിയഞ്ചോളം വീടുകൾ പൂർത്തിയാക്കി. സ്രീനയുടെ ഭർത്താവ് കെ.ഡി. പ്രതാപനെതിരേ സാമ്പത്തിക ആരോപണങ്ങളുയർന്ന സമയത്ത് കെട്ടിടനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു സ്രീന. സാമ്പത്തികാരോപണം വന്നതോടെ ജോലിപോയി. പണം ചോദിച്ചെത്തിയ ആളുകൾക്ക് സ്വർണം നൽകി. അങ്ങനെയിരിക്കേ, സുഹൃത്തിന്റെ വീടിന്റെ നിർമാണം ഏറ്റെടുക്കാൻ സ്രീനയ്ക്ക് അവസരം കിട്ടി. അത് ഭംഗിയാക്കി. പിന്നീട് തുടരെ അവസരങ്ങൾ. അതായിരുന്നു വഴിത്തിരിവ്. ഇതരസംസ്ഥാന തൊഴിലാളികളെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുത്തിയാണ് ആദ്യകാലങ്ങളിൽ സ്രീന ജോലിസ്ഥലത്ത് എത്തിച്ചിരുന്നത്. നാലുപേരായിരുന്നു ആദ്യം ജോലിക്കുണ്ടായിരുന്നത്. ക്വാറികളിൽനിന്നുള്ള മണൽ എത്തിക്കുന്നതും സ്രീനയായിരുന്നു. സ്രീന നടത്തുന്ന നിർമാണസ്ഥാപനത്തിൽ ഇപ്പോൾ നൂറിലേറെ ജോലിക്കാരുണ്ട്. ഒന്നരക്കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയിൽ അധികവും അടച്ചുതീർത്തു. പണ്ടുമുതൽ ഒപ്പമുണ്ടായിരുന്ന അഭിനയമോഹം സ്വന്തമാക്കാനുള്ള യാത്രയിലാണ് സ്രീനയിപ്പോൾ. അതിന്റെ ആദ്യ പടിയായി സൗന്ദര്യ മത്സരത്തിൽ ഒന്നാമതായി. പുതുതായി വരുന്ന രണ്ട് സിനിമകളിലും സ്രീനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒമ്പതുവയസ്സുകാരി അനന്യയും ഒന്നരവയസ്സുകാരൻ അനശ്വറിനും ഭർത്താവ് പ്രതാപനുമൊപ്പം പുതിയ ലോകങ്ങൾ സ്വപ്നംകാണുകയാണ് സ്രീനയിപ്പോൾ.
from money rss http://bit.ly/2Smvm4W
via
IFTTT