121

Powered By Blogger

Sunday 9 February 2020

ഓഹരി വിറ്റാൽ എൽ.ഐ.സി.തുലയുമോ?

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി.യുടെ ഓഹരികൾ വിറ്റഴിച്ച് സർക്കാരിന് വരുമാനം നേടാനുള്ള ബജറ്റ് നിർദേശം വ്യാപകമായ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. എൽ.ഐ.സി.യെയും സർക്കാർ വിറ്റുതുലയ്ക്കുന്നുവെന്നാണ് വിമർശകർ ആരോപിക്കുന്നത്. ഇത്തരം വിമർശനങ്ങളിൽ എത്രത്തോളം കഴമ്പുണ്ട്? പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്നത് നിലവിലുള്ള സർക്കാർ തുടങ്ങിവച്ച ഒരു നയമല്ല, മുൻസർക്കാരുകളും ഈ നയം തന്നെയാണ് പിന്തുടർന്നിരുന്നത്. ധനക്കമ്മി ലക്ഷ്യമിടുന്ന പരിധിക്കുള്ളിൽ നിലനിർത്താൻ സർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ചുവരുന്ന മാർഗമാണ് പൊതുമേഖലാ ഓഹരിവിൽപ്പന. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന നടത്തുമ്പോൾ ജീവനക്കാർ ഉൾപ്പെടെ പ്രതിഷേധിക്കുന്നത് പതിവാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ഐ.പി.ഒ. നടത്തിയപ്പോഴും 'വിറ്റുതുലയ്ക്കൽ' ആരോപണം ഉയർന്നിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ഐ.പി.ഒ. നടത്തിയപ്പോൾ ജീവനക്കാർക്കായി മാറ്റിവച്ച ഓഹരികൾ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത് 48 ശതമാനം മാത്രമാണ്. പൊതുമേഖലാ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് അസ്വീകാര്യമാണെന്ന നിലപാടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓഹരിവിപണിയെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ഇത്തരം നിലപാടിന് പിന്നിലുള്ളത്. മൂലധനവിപണിയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആധുനിക രാജ്യങ്ങളിലെ സമ്പദ്ഘടനയുടെ ഭാഗമാണ്. ഒരു കമ്പനിയുടെ ഓഹരികളുടെ നിശ്ചിത ശതമാനം ഐ.പി.ഒ. വഴി വിൽക്കുക എന്നതിനർഥം ആ കമ്പനിയെ വിറ്റുതുലയ്ക്കുക എന്നല്ല. ഐ.പി.ഒ.യ്ക്ക് ശേഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഒരു കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരികൾ നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും ഉൾപ്പെടെയുള്ളവരുടെ 'പബ്ലിക് ഷെയർ ഹോൾഡിങ്' ആയി മാറുക മാത്രമാണ് ചെയ്യുന്നത്. ഐ.പി.ഒ. ഇറക്കുന്നതിലൂടെ 'എൽ.ഐ.സി.യെ സർക്കാർ സ്വകാര്യവത്കരിക്കുന്നു' എന്ന മട്ടിലുള്ള കോലാഹലങ്ങളിൽ കഴമ്പൊന്നുമില്ല. തുടക്കത്തിൽ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് ഓഹരികൾ വിൽക്കുന്നതെങ്കിലും പിന്നീട് ഓഹരികൾ പൂർണമായും വിറ്റ് കമ്പനിയെ സ്വകാര്യവത്കരിക്കുകയല്ലേ കേന്ദ്രസർക്കാരിന്റെ നീക്കമെന്ന സംശയമാണ് വിമർശകർ ഉന്നയിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിഭാഗം ഓഹരികളും കേന്ദ്രസർക്കാർ തന്നെയാണ് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. ഈ കമ്പനികളിൽ സർക്കാരിന്റെ ഉടമസ്ഥതയ്ക്കോ നിയന്ത്രണാധികാരത്തിനോ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. സ്വകാര്യ മേഖലയിലെ പല കമ്പനികളുടെ പ്രൊമോട്ടർമാരും നിയന്ത്രണാധികാരത്തിന് വേണ്ട 51 ശതമാനം ഓഹരിപങ്കാളിത്തം പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ സ്റ്റീലിൽ പ്രൊമോട്ടർമാർക്ക് 35.84 ശതമാനം ഓഹരിപങ്കാളിത്തമേയുള്ളു. ആദിത്യ ബിർള ഗ്രൂപ്പിൽ ഉൾപ്പെട്ട ഹിൻഡാൽകോയിൽ അതിന്റെ ഉടമസ്ഥർ കൈവശം വക്കുന്നത് 36.5 ശതമാനം ഓഹരികൾ മാത്രമാണ്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ 47 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഐ.ഡി.ബി.ഐ. ബാങ്കിനെ റിസർവ് ബാങ്ക് സ്വകാര്യമേഖലാ ബാങ്കായി പുനർവർഗീകരണം നടത്തിയിട്ടുണ്ട്. ഐ.ഡി.ബി.ഐ. ബാങ്കിൽ എൽ.ഐ.സി.യുടെ പങ്കാളിത്തം 51 ശതമാനമായി ഉയർന്നതിനു ശേഷമാണ് റിസർവ് ബാങ്കിന്റെ ഈ നടപടിയുണ്ടായത്. ഐ.ഡി.ബി.ഐ. ബാങ്ക് പോലെ നഷ്ടത്തിലോടുന്ന ബാങ്കുകൾ സർക്കാരിന് അമിത സാമ്പത്തികബാധ്യതയാണ് വരുത്തിവെക്കുന്നത്. ഗണ്യമായ നിഷ്ക്രിയ ആസ്തിയുമായി മല്ലിടുന്ന പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുന്നത് സർക്കാരിന്റെ ചെലവ് കൂടുന്നതിനാണ് വഴിവെക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മൂന്നുലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ നിക്ഷേപിച്ചത്. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഈ പണം പൊതുമേഖലാ ബാങ്കുകളുടെ പിടിപ്പുകേടിന് നൽകേണ്ടിവരുന്ന വിലയാണ്. പ്രധാനം സമയം യഥാർഥത്തിൽ ഓഹരിവിൽപ്പനയുടെ ശരിയും തെറ്റുമല്ല ചർച്ച ചെയ്യപ്പെടേണ്ട വിഷയം. വിൽപ്പന നടക്കുന്നത് യഥാസമയം ഓഹരികൾക്ക് മികച്ച വില കിട്ടാൻ അനുകൂലമായ സാഹചര്യം നിലനിൽക്കുമ്പോഴാണോ എന്നതാണ് കാതലായ കാര്യം. വിപണി മികച്ച നിലയിലായിരിക്കുമ്പോൾ ഓഹരികൾ ഉയർന്ന പ്രീമിയത്തിൽ വിൽക്കാൻ സാധിക്കുമെന്നിരിക്കെ, അത്തരം അനുകൂല സാഹചര്യത്തിന് കാത്തിരിക്കാതെ ധനകമ്മി ലക്ഷ്യമിട്ട നിലയിലെത്തിക്കുന്നതിനായി സാമ്പത്തികവർഷം അവസാനമാകുമ്പോഴേക്കും ഓഹരികൾ ഒരുവിധം വിറ്റഴിക്കുന്നതിന് തത്രപ്പാട് കാട്ടുന്നതാണ് മുൻകാലങ്ങളിൽ പലപ്പോഴും കണ്ടിട്ടുള്ളത്. 2013-14 കാലയളവിൽ കമ്മോഡിറ്റി വില തകർന്നടിഞ്ഞ വേളയിൽ പൊതുമേഖലയിലെ കമ്മോഡിറ്റി ഉത്പാദക കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ചത് തീർത്തും നിരുത്തരവാദപരമായ രീതിയിലായിരുന്നു. മൂല്യനിർണയത്തിലെ പാളിച്ചകൾ എൽ.ഐ.സി.യെയും ബാധിക്കാവുന്നതാണ്. നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ എൽ.ഐ.സി. ഓഹരിനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ ആകർഷകമാണ്. എന്നാൽ, വിപണി കാലാവസ്ഥ അനുകൂലമല്ലാത്ത സമയത്ത് ഐ.പി.ഒ. നടത്തിയാൽ മികച്ച വില ലഭ്യമാകുന്ന തരത്തിൽ നിക്ഷേപകരുടെ പങ്കാളിത്തമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ, ഓഹരിവിൽപ്പന ഉദ്ദേശിക്കുന്ന വില ലഭ്യമാകുന്ന രീതിയിൽ നടത്തുന്നതിനുള്ള ആസൂത്രണം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. aravindkraghav@gmail.com

from money rss http://bit.ly/31IaSb7
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടം; നിഫ്റ്റി 12,000ന് താഴെ

മുംബൈ: ഏഷ്യൻ വിപണകളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകൾ നഷ്ടത്തിൽ. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നതോടെ ഓഹരി വിപണിയിൽ പടർന്ന ആശങ്കയാണ് പ്രധാനകാരണം. സെൻസെക്സ് 250 പോയന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരത്തിന് താഴെയുമാണ്. ലോഹവിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനമായും ബാധിച്ചത്. ടാറ്റ സ്റ്റീൽ നാലുശതമാനവം ഹിൻഡാൽകോ, വേദാന്ത തുടങ്ങിയവ ഒന്നരശതമാനവും താഴ്ന്നു. ബിഎസ്ഇയിലെ 844 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1255 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, എൻടിപിസി, സൺ ഫാർമ, ഗെയിൽ, വിപ്രോ, റിലയൻസ് തുടങ്ങിയവയാണ് നഷ്ടത്തിലുള്ള മറ്റ് ഓഹരികൾ. sensex dwon 250 pts

from money rss http://bit.ly/37jvhos
via IFTTT