121

Powered By Blogger

Sunday 1 December 2019

എസ്ബിഐയുടെ പഴയ എടിഎം കാര്‍ഡ് ഉടനെ ഉപയോഗശൂന്യമാകും

നിങ്ങളുടെ കൈവശം ഇപ്പോഴും എസ്ബിഐയുടെ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാർഡ് ഉണ്ടോ? താമസിയാതെ ബാങ്ക് ഇത്തരം കാർഡുകൾവഴിയുള്ള സേവനം അവസാനിപ്പിക്കും. കാർഡുകൾ മാറ്റുന്നതിന് ഒരുഅവസരംകൂടി ബാങ്ക് നൽകിയിട്ടുണ്ട്. 2019 ഡിസംബർ 31നകം പഴയ കാർഡുകൾ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ചിപ് ഘടിപ്പിച്ച കാർഡുകൾ ലഭിക്കും. ആർബിഐയുടെ നിർദേശപ്രകാരം പഴയ കാർഡുകൾക്കുപകരം ചിപ് കാർഡുകൾ ബാങ്കുകൾ നേരത്തതന്നെ വിതരണം ചെയ്തിരുന്നു. ഇനിയും പുതിയ കാർഡുകൾ വാങ്ങാത്തവർക്കാണ് സമയം നീട്ടിനൽകിയിട്ടുള്ളത്. ഓൺലൈൻ വഴിയോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ കാർഡിനായി അപേക്ഷിക്കാം. സൗജന്യമായാണ് പുതിയ കാർഡ് നൽകുക. പുതിയ കാർഡിന് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ തെളിവുസഹിതം ഇക്കാര്യമറിയിച്ചാൽ പണം തിരിച്ചുനൽകുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു. Apply now to change your Magnetic Stripe Debit Cards to the more secure EMV Chip and PIN based SBI Debit card at your home branch by 31st December, 2019. Safeguard yourself with guaranteed authenticity, greater security for online payments and added security against fraud. pic.twitter.com/t9K3TiGTad — State Bank of India (@TheOfficialSBI) November 30, 2019 ഓൺലൈൻവഴി അപേക്ഷിക്കുമ്പോൾ നിങ്ങളുടെ വിലാസം പരിശോധിക്കണം. ബാങ്കിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽമാത്രമേ കാർഡ് തപാലിൽ അയയ്ക്കുകയുള്ളൂ. ഓൺലൈനിൽ അപേക്ഷിക്കാൻ മൊബൈൽ നമ്പറും നൽകേണ്ടതുണ്ട്. ഓൺലൈൻവഴി അപേക്ഷിക്കാൻ എസ്ബിഐ വെബ്സൈറ്റ് ലോഗിൻ ചെയ്യുക റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാർഡ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ഫോണിൽ ലഭിച്ച ഒടിപി നൽകുക. അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നൽകി കാർഡ് തിരഞ്ഞെടുക്കുക. ടേംസ് ആന്റ് കണ്ടീഷൻസിൽ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. അങ്ങനെ ചെയ്താൽ, 7-8 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ കാർഡ് ലഭിക്കുമെന്ന അറിയിപ്പ് സ്ക്രീനിൽ തെളിയും. Old SBI ATM-cum-debit cards will be deactivated soon

from money rss http://bit.ly/37WAynj
via IFTTT

വിദേശത്ത് സ്ഥിരതാമസക്കാരുടെ എണ്ണം ഏറുന്നുവോ...?

കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുഹൃത്ത് മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പോയി. പോയസമയത്ത് അക്കാദമിക ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 'തുടങ്ങിവച്ച ഗവേഷണം അവിടെ ചെന്ന് പൂർത്തിയാക്കണം... പറ്റുമെങ്കിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും അവിടത്തെ സർവകലാശാലയിൽത്തന്നെ നടത്തണം...' -കെമിക്കൽ എൻജിനീയറിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വാചാലനാവുമായിരുന്നു. പദ്ധതിചെയ്തിരുന്നതുപോലെതന്നെ ജോലിയും പഠനവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോയി. ഇതിനിടയിൽ വിവാഹവും കുടുംബവുമൊക്കെയായി. വാടകയിൽനിന്ന് രക്ഷപ്പെടാനായി ആദ്യം ചെറിയ ഒരു അപ്പാർട്ട്മെന്റ് വാങ്ങി. മക്കൾ വലുതായപ്പോൾ അവർക്ക് കളിക്കാനും മറ്റുമുള്ള സൗകര്യം കണക്കിലെടുത്ത് പിന്നീട് വീടുവാങ്ങി. തുടർന്ന് പല വീടുകൾ വാങ്ങുകയും പഴയവ വാടകയ്ക്ക് കൊടുക്കുകയും വിൽക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പതുക്കെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നു. ഇന്ന് നാട്ടിൽനിന്ന് ജോലിയന്വേഷിച്ച് എത്തുന്നവർക്ക് വാടകയ്ക്കും സ്വന്തമായി വാങ്ങാനും വീട് വേണമെങ്കിൽ ആദ്യം സമീപിക്കുന്ന ആളായി അദ്ദേഹം വളർന്നു. അടുത്തകാലത്ത് എയർപോർട്ടിനടുത്തായി കുറച്ചധികം ഭൂമി വാങ്ങി. ചെറു തുണ്ടുകളായുള്ള വിതരണവും അതോടൊപ്പംതന്നെ അപ്പാർട്ടുമെന്റ് കെട്ടി ഉയർത്താനുമുള്ള യജ്ഞത്തിലാണ്. തന്റെ കെമിക്കൽ എൻജിനീയറിങ് വിജ്ഞാനത്തിന് ഈ മേഖലയിലും പ്രായോഗികതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിദേശത്ത് ഭൂമി വാങ്ങിക്കൂട്ടുന്ന മലയാളികളുടെ എണ്ണം ഏറുന്നുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. യു.കെ., യു.എസ്.എ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഈ പ്രവണതയേറുന്നു. ലണ്ടൻ വിപണിയിൽ മാത്രം വീട് വാങ്ങുന്ന ഭാരതീയരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 25 ശതമാനം വർധനയാണ് ഉണ്ടായത്. കാരണം ഏകദേശം 15-നും 20 ശതമാനത്തിനും ഇടയിൽ വസ്തുവിന് വിലകുറഞ്ഞു. അതിനാൽ, മദ്ധ്യവർഗവും അതിസമ്പന്നരും അവർക്കിണങ്ങിയവ വാങ്ങുന്നു. ഇതിന്റെ മറ്റു കാരണങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്. തുടക്കത്തിൽ വാടകയ്ക്ക് ആരംഭിക്കുന്ന ജീവിതം പിന്നീട് ലളിതമായ ഭവനവായ്പയും വായ്പകിട്ടാനുള്ള എളുപ്പവും അവരെ സ്വന്തമായി വീട് വാങ്ങിക്കുന്നതിൽ ഉത്സുകരാക്കുന്നു. മാത്രവുമല്ല, 'വാടകയ്ക്ക് കൊടുക്കുന്ന തുകയേക്കാളും അൽപ്പം കൂടുതൽ തുക മാത്രം ഇ.എം.ഐ. അടച്ചാൽ കെട്ടിടം സ്വന്തമാവുമല്ലോ' എന്നും ചിന്തിക്കുന്നു. പിന്നീട് മക്കൾ സ്കൂൾപ്രായമെത്തുമ്പോൾ കുറച്ചുകൂടി വലിയ ഭവനം ആവശ്യമായിവരുന്നു. 'പഴയത് വാടകയ്ക്ക് കൊടുക്കാമല്ലോ' എന്നും കരുതുന്നു... ഒടുവിൽ, പിന്നീട് ഒരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാത്തവിധം ജീവിതം വിദേശത്തേക്ക് മാത്രമായി പറിച്ചുനടുന്നു. 'തിരിച്ചുവന്നിട്ട് എന്തുചെയ്യാൻ...?' എന്ന ചോദ്യവും അവശേഷിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്നും പ്രഥമസ്ഥാനത്തുള്ള ഉത്പാദനഘടകമാണ്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾ ഏറെയും ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ സ്റ്റുവാർട്ട് മില്ലിന്റെ അഭിപ്രായത്തിൽ 'ഭൂമി മനുഷ്യൻ സൃഷ്ടിച്ചതല്ല. അതുകൊണ്ടുതന്നെ കൃത്യമായ ആദ്യ ഉടമയെന്നോ അവകാശി എന്നോ വേർതിരിച്ച് പറയാനാവില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്ന പദത്തിൽ മണ്ണ് മാത്രമല്ല ഉൾക്കൊള്ളിച്ചിരിക്കുന്നത്... അതിൽ കാട്, പുഴ, സമുദ്രം, സൂര്യപ്രകാശം തുടങ്ങി പ്രകൃതി സൗജന്യമായി നൽകിയിരിക്കുന്ന എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അത് കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കുന്ന വസ്തുവാണ്...' പുഴ, കാട് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ പേരിലുള്ള തർക്കത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സാമ്പത്തികശാസ്ത്ര പഠന മേഖലയിലെ ഒരു പ്രധാന ശാഖയാണ് 'ലാൻഡ് ഇക്കണോമിക്സ്. ഭൂമിയുടെ സാമ്പത്തികഗുണങ്ങളെയും കാർഷിക-സാമ്പത്തിക ശാസ്ത്രത്തെയും കേന്ദ്രീകരിക്കുന്ന ഈ പഠനശാഖയിൽ ബിരുദവും പല സർവകലാശാലകളും ഒരുക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട് ഒരു ആഗോള വ്യവസായ സാധ്യതയുടെ ലോകവും ഈ പഠനശാഖ മുന്നോട്ടുവയ്ക്കുന്നു. ഭൂമി ദൈവത്തിന്റെ വരദാനമാണ്... മനുഷ്യൻ എപ്രകാരം ഉപയോഗിക്കുന്നുവെന്നതനുസരിച്ച് അത് ഫലം നൽകുന്നു. മലബാർ കുടിയേറ്റകഥ മദ്ധ്യതിരുവിതാംകൂറുകാർക്ക് സുപരിചിതമാണ്. മണ്ണിനോട് പടവെട്ടി പൊന്നു വിളയിച്ചവരാണവർ. എന്നാൽ, അടുത്ത തലമുറയ്ക്ക് ഇതിനോടൊന്നും താത്പര്യമില്ലല്ലോ എന്നുപറഞ്ഞ് പഴയ തലമുറ വ്യസനിക്കുന്നതും കാണാം. അവരുടെ ഭാഷയിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കുന്ന ഇന്നത്തെ സ്വാർത്ഥതയുടെ സംസ്കാരത്തിൽ ഭൂമിയോട് കാണിക്കുന്ന ക്രൂരതമൂലം മാനവികവും പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും പ്രകൃതിദുരന്തങ്ങൾക്കും വിവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഭൂമിയെ ജീവിതമാർഗമായി കണ്ടെത്തുന്നവരുടെ എണ്ണം കുറയുന്നതിന്റെ കാരണം, പ്രകൃതി നൽകുന്ന തിരിച്ചടികളും മണ്ണിലെ അദ്ധ്വാനത്തിന്റെ ഫലമില്ലായ്മ സൃഷ്ടിക്കുന്ന തരത്തിലുള്ള കർഷകരുടെ പ്രശ്നങ്ങളുമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വികസനം വഴിയായി ഭൂമികേന്ദ്രീകൃതമായ സമ്പദ്വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്ന സംസ്കാരം ഇവിടെയും ഉടലെടുക്കണം. വിദേശത്ത് മാത്രമല്ല, നമ്മുടെ നാട്ടിലും ഭൂമി കേവലം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കപ്പുറം വലിയതോതിലുള്ള ദീർഘകാല നിക്ഷേപസാധ്യതയായി മാറണം. വിദേശമലയാളികൾ നാട്ടിൽ ഭൂമി മേടിക്കാൻ പണ്ട് കാണിച്ചിരുന്ന ഉത്സാഹം വീണ്ടെടുക്കണം. കാരണം, ആൽഡോ ലിയോപോൾഡ് പറയുന്നതുപോലെ 'ഭൂമി എന്നത് കേവലം ഒരുപിടി മണ്ണല്ല, അത് സകല ജീവജാലങ്ങൾക്കുമുള്ള ഊർജസ്രോതസ്സാണ്.'

from money rss http://bit.ly/2rJTeGl
via IFTTT

കേരളത്തിൽ 1,000 കോടിയുടെ നിക്ഷേപവുമായി രവി പിള്ള

ഗൾഫ് നാടുകളിൽ ഓയിൽ, ഗ്യാസ് മേഖലകളിൽ വലിയ സാന്നിധ്യമായ ആർ.പി. ഗ്രൂപ്പിന്റെ ചെയർമാൻ രവി പിള്ള കൊല്ലത്ത് 'റാവിസ്' എന്ന നക്ഷത്ര ഹോട്ടൽ തുടങ്ങിയാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം നാട്ടിൽ സഞ്ചാരികൾക്കായി നല്ലൊരു താമസസ്ഥലം എന്ന സ്വപ്നത്തിൽ നിന്നായിരുന്നു 'റാവിസ്' പിറന്നത്. കൊല്ലത്തുനിന്ന് തുടങ്ങിയ ആ സ്വപ്നയാത്ര യൂറോപ്പിലെ നഗരങ്ങളിലേക്കും എത്തുന്നു. യൂറോപ്പിൽ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആർ.പി. ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടൊപ്പം, കോവളത്തെ 'ലീല ബീച്ച് റിസോർട്ടി'ന്റെ പേരും മാറും. ജനുവരി ഒന്നു മുതൽ ആ പഞ്ചനക്ഷത്ര ഹോട്ടൽ 'കോവളം റാവിസ്' ആയി അറിയപ്പെടും. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് 'മാതൃഭൂമി ധനകാര്യ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രവി പിള്ള പുതിയ ആശയങ്ങൾ പങ്കുെവച്ചത്. കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം. കേരളത്തിലെ പുതിയ പദ്ധതികൾ എന്തെല്ലാം ? *കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് 1,000 കോടി രൂപയുടെ നിക്ഷേപം ഉടനെ ഉണ്ടാവും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററാണ് ഇതിൽ പ്രധാനം. സ്ഥലം ഏതെന്ന് ഇപ്പോൾ പരസ്യമാക്കുന്നില്ല. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചനക്ഷത്ര ഹോട്ടലും ഇതോടനുബന്ധിച്ചുണ്ടാവും. ഈ വർഷംതന്നെ നിർമാണം ആരംഭിക്കും. കൊല്ലത്ത് റാവിസിനു മുന്നിലുള്ള 150 വർഷം പഴക്കമുള്ള ഒരു കൊട്ടാരം ഏറ്റെടുത്തിട്ടുണ്ട്. അവിടെ മികച്ച ആയുർവേദ ചികിത്സാ കേന്ദ്രം തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. കണ്ണൂരിലും ഹോസ്പിറ്റാലിറ്റി മേഖലയിൽ ചില പദ്ധതികൾ ആലോചനയിലുണ്ട്. കോവളത്തെ ലീലയുടെ പേര് മാറുന്നു ? *ഹോട്ടൽ 'ലീല' ഗ്രൂപ്പിന്റെ എല്ലാ അവകാശവും ഒരു കനേഡിയൻ ഗ്രൂപ്പിന് ആയിക്കഴിഞ്ഞു. അതുകൊണ്ടുമാത്രമാണ് ഈ മാറ്റം (ഏതാനും വർഷം മുമ്പ് കോവളം ലീല റിസോർട്ടിനെ റാവിസ് ഏറ്റെടുത്തെങ്കിലും പേര് മാറ്റിയിരുന്നില്ല). കോവളത്തെ മനോഹരമായ ആ ഹോട്ടൽ 2020 ജനുവരി ഒന്നു മുതൽ 'കോവളം റാവിസ്' എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. പേരുമാറ്റത്തിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 10 വർഷം കൊണ്ടുതന്നെ റാവിസ് വലിയ പേരെടുത്തു. ആ വളർച്ചയുടെ പിന്നിലെ രഹസ്യം? *എണ്ണ-വാതക രംഗത്തായിരുന്നു എന്റെ ബിസിനസ് പ്രധാനമായും. എന്നാൽ, മനസ്സിന്റെ സന്തോഷത്തിനു വേണ്ടിയാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നത്. ലാഭം പ്രതീക്ഷിച്ചായിരുന്നില്ല അത്. നല്ല പേരുള്ള ബ്രാൻഡായി വളരണം. അതിനായി മികച്ച ഭക്ഷണം, സർവീസ്, സുരക്ഷിതത്വം. ഇതാണ് ഞങ്ങൾ നൽകിയത്. അത് ആളുകളെ ആകർഷിച്ചു. ഇവിടെ എത്തുന്നവർതന്നെയാണ് ഞങ്ങളുടെ മാർക്കറ്റിങ് മാനേജർമാർ. ഓരോ സ്ഥലത്തും നല്ല ഭക്ഷണം നൽകാനായി ഞങ്ങൾതന്നെ പശുക്കളെ വളർത്തുന്നു, പച്ചക്കറി കൃഷിചെയ്യുന്നു. മിക്കവാറും ഭക്ഷണത്തിനാവശ്യമായതെല്ലാം ഞങ്ങൾ തന്നെയാണ് കണ്ടെത്തുന്നത്. ഇതൊന്നും വലിയ ലാഭം പ്രതീക്ഷിച്ചല്ല. അതിഥി സന്തോഷത്തോടെ മടങ്ങണം. അതിനുവേണ്ടിയാണ് ഇതെല്ലാം. ആദ്യം നല്ല പേരുണ്ടാക്കുക, ലാഭം പിന്നാലെ വന്നുകൊള്ളും... ഇതാണ് എന്റെ വിശ്വാസം. അതാണ് റാവിസിന്റെ വിജയത്തിനു പിന്നിലെ ഘടകവും. ഭാവി പദ്ധതികൾ എന്തെല്ലാമാണ്? *യൂറോപ്പിലാകെ വ്യാപിച്ചുനിൽക്കുന്ന പ്രശസ്തമായ, 41 ഹോട്ടലുകളുടെ ഒരു ശൃംഖല ഏറ്റെടുക്കാൻ പോവുകയാണ്. ലണ്ടനിലും ഇറ്റലിയിലെ മിലാൻ, റോം എന്നിവിടങ്ങളിലുമുള്ള ഹോട്ടലുകൾ ഉടനെ 'റാവിസ്' എന്ന പേരിൽ തുറക്കും. ഈ വർഷംതന്നെ ബാക്കി നഗരങ്ങളിലും പ്രവർത്തിച്ചു തുടങ്ങും. ഗോവയിലും രണ്ട് ഹോട്ടലുകൾ ഏറ്റെടുക്കുന്നു. കേരളം വിനോദസഞ്ചാരികളെ എത്രമാത്രം ആകർഷിക്കുന്നുണ്ട്? *കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് മാത്രമല്ല, ഉത്തരേന്ത്യയിൽനിന്നും ധാരാളം സന്ദർശകർ എത്തുന്നുണ്ട്. വിദേശികളുടെയും ഉത്തരേന്ത്യക്കാരുടെയും 'വെഡ്ഡിങ് ഡെസ്റ്റിനേഷൻ' ആയും കേരളം മാറിയിട്ടുണ്ട്. ഇരുനൂറും മുന്നൂറും പേരാണ് വിവാഹങ്ങൾക്കായി കൂട്ടത്തോടെ എത്തുന്നത്. മലയാളികളുടെ കല്യാണമാണെങ്കിൽ രണ്ടായിരം പേരെങ്കിലും എത്തുന്നു. കോവളം, അഷ്ടമുടിക്കായൽ തുടങ്ങിയ നിരവധി മികച്ച സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിൽ നാല് പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ടലുകളുണ്ട് ഗ്രൂപ്പിന്. ഗൾഫ് നാടുകളിലെ നിക്ഷേപങ്ങൾ? *ഗൾഫ് നാടുകളിൽ മാത്രം ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ പേർ ആർ.പി. ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഓയിൽ, ഗ്യാസ് സംരംഭങ്ങളിലാണ് ഇതിലേറെയും. ഇപ്പോൾ സൗദി അരാംകോയിൽ ഞങ്ങൾ വലിയ നിക്ഷേപം നടത്തുന്നുണ്ട്. മറ്റിടങ്ങളിലും സമാനമായ ചില പദ്ധതികളുടെ ഭാഗമാവും. ജപ്പാനിലും ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. കൊറിയയിൽ ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സംരംഭമുണ്ട്. ദുബായ് മറീനയിലെ പുതിയ 'ക്രൗൺ പ്ലാസ' ഹോട്ടൽ ഉടൻ ഉദ്ഘാടനം ചെയ്യും. ദുബായ് ഡൗൺ ടൗണിലെ 50 നിലയിൽ അപ്പാർട്ട്മെന്റുകളുള്ള ആർ.പി. ടവറും ഉടനെ തുറക്കും. വ്യോമയാന രംഗത്തും നിക്ഷേപമുണ്ട്. കൂടുതൽ ലാഭം എവിടെയാണോ അവിടെ കൂടുതൽ നിക്ഷേപം ഇറക്കുക എന്നതാണ് ബിസിനസിലെ രഹസ്യം. ഹോസ്പിറ്റാലിറ്റി രംഗം അത്ര പെട്ടെന്ന് ലാഭം തന്നുവെന്ന് വരില്ല. പക്ഷേ, അത് നൽകുന്ന സന്തോഷവും സംതൃപ്തിയും വിലയേറിയതാണ്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ വൈകാതെ ഇപ്പോൾ ജോലിചെയ്യുന്ന ഒന്നര ലക്ഷം പേർ എന്നത് രണ്ട് ലക്ഷത്തോളമായി വളരും. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇപ്പോൾ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്നു. ഒരാൾക്ക് ജോലി നൽകുമ്പോൾ ചുരുങ്ങിയത് അഞ്ച് പേർക്കെങ്കിലും അതിന്റെ ഗുണം കിട്ടും. ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. മുപ്പത് വർഷം വരെയായി ഗ്രൂപ്പിൽ ജോലി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. കൂടുതൽ കാലം ജോലി ചെയ്യുമ്പോൾ സ്ഥാപനത്തോടുള്ള അവരുടെ അടുപ്പം കൂടും. മക്കളും ആർ.പി. ഗ്രൂപ്പിന്റെ അമരത്തേക്ക് എത്തിയിട്ടുണ്ടല്ലോ? *ഏതൊരു ബിസിനസ് സംരംഭം നോക്കാനും ഒരാൾ കൂടി ഉണ്ടാവണം. മകൻ ഗണേഷ് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ മേൽനോട്ടം വഹിക്കുകയാണിപ്പോൾ. മകൾ ഡോ. ആരതി മെഡിസിനിൽ എം.ഡി. ബിരുദം നേടിക്കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റൽ സംരംഭങ്ങളാണ് മകൾ ഏറ്റെടുത്തിരിക്കുന്നത്. നല്ല രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്നത് സന്തോഷം നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിനിടയിൽ നടക്കുന്നു? *പ്രളയത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാനായി കേരള സർക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിനു പുറമെ, ഈ വർഷം 200 പേർക്ക് വീടുകൾ നിർമിച്ചുനൽകും. സർക്കാർ ഇതിനുള്ള ഭൂമി തന്നാൽ പ്രവർത്തനം എളുപ്പത്തിലാവും. ഇത്തവണ 110 നിർധന യുവതികൾക്കായി സമൂഹ വിവാഹവും നടത്തണം. കൂടുതൽ പേർ ഉണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തും. ഇങ്ങനെ വിവാഹം ചെയ്യുന്നവരുടെ ഭർത്താക്കന്മാർക്ക് ഗ്രൂപ്പിൽ ജോലിയും നൽകും. sasindran@mpp.co.in Ravi Pillai to invest Rs 1,000 crore in Kerala

from money rss http://bit.ly/37WnTAN
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: താഴ്ന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയെങ്കിലും ഓഹരി വിപണിയെ അത് സ്വാധീനിച്ചില്ല. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 150 പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 37 പോയന്റ് നേട്ടത്തിൽ 12,093ലുമെത്തി. മൊബൈൽ കോൾ നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തെതുടർന്ന് ഭാരതി എയർടെല്ലിന്റെ ഓഹരി വില 10 ശതമാനത്തോളം ഉയർന്നു. വോഡഫോൺ ഐഡിയയുടെ ഓഹരി വിലയാകട്ടെ 15 ശതമാനത്തോളമാണ് കുതിച്ചത്. ചൈനീസ് വ്യവസായ മേഖലയിൽ ഉണർവുണ്ടായതിനെതുടർന്ന് മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രടെക് സിമെന്റ്, ഹിൻഡാൽകോ, വേദാന്ത, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, കോൾ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 150 pts

from money rss http://bit.ly/2rJsDsP
via IFTTT