121

Powered By Blogger

Tuesday 16 March 2021

വിസിറ്റിങ് പൊഫസറായി നിത അംബാനി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം

റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കുന്നതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്നഗറുടെ വസതിക്കുമുന്നിൽ 40ലേറെവരുന്ന വിദ്യാർഥികൾ പ്രകടനംനടത്തി. വൈസ് ചാൻസലർക്ക് വിദ്യാർഥികൾ നിവേദനവും നൽകി. നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കൽറ്റിയായി ചേരാൻ നിത അംബാനിയോട് അഭ്യർഥിച്ചത്. റിലയൻസ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. പ്രമുഖ ഉരുക്കുവ്യവസായ ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ്ഇതിനകം കത്തയച്ചത്. രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വിമൻ സ്റ്റഡി സെന്ററിൽ വിസിറ്റി പ്രൊഫസർമാർക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടക്കുന്നത്. സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർഥികളുടെ നിലപാട്.

from money rss https://bit.ly/38KJNsI
via IFTTT

പാഠം 116| സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാൻ കഴിയുമോ?

1990ൽ ഒരുകിലോ സ്വർണത്തിന്റെ വില= മാരുതി 800. 2000ൽ ഒരുകിലോ സ്വർണത്തിന്റെ വില= എസ്റ്റീം 2005ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഇന്നോവ 2010ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഫോർച്യൂണർ 2019ൽ ഒരുകിലോ സ്വർണത്തിന്റെ വില= ബിഎംഡബ്ലൂ എക്സ് 1 ഒരുകിലോഗ്രാം സ്വർണം കയ്യിൽ സൂക്ഷിച്ചാൽ 2030ൽ സ്വന്തമായി ഒരുജെറ്റ് വാങ്ങാം. അതുകൊണ്ട് ഭാര്യ സ്വർണാഭരണം വാങ്ങാൻ ആവശ്യപ്പെട്ടാൽ നിരസിക്കേണ്ട! സ്വർണവില റെക്കോഡ് നിലവാരത്തിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ചതുമായ ഒരുനിരീക്ഷണമായിരുന്നു ഇത്. തെറ്റിധാരണ പരത്തുന്ന, അതിശയോക്തിനിറഞ്ഞ നിരീക്ഷണമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നകാര്യത്തിൽ സംശയമില്ല. അതിനായി 1990ലെയും 2019ലെയും സ്വർണവില പരിശോധിക്കാം. 1990 മാർച്ച് 31ന് 2,493 രൂപയായിരുന്നു ഒരുപവന്റെ വില. അതായത് ഒരു ഗ്രാമിന് 311 രൂപ പ്രകാരം 3,11,625 രൂപയാണ് ഒരുകിലോഗ്രാം(ആയിരം ഗ്രാം)സ്വർണത്തിന്റെ അന്നത്തെമൂല്യം. മാരുതി 800 ലഭിക്കാൻ അന്ന് ഒരുലക്ഷം രൂപമതിയായിരുന്നു. അതായത് മാരുതി 800ന്റെ വിലയേക്കാൾ മൂന്നിരട്ടി കൂടുതലായിരുന്നു സ്വർണത്തിന്റെ വിലയെന്നുചുരുക്കം. ഇനി 2019ലെ കണക്കിലേയ്ക്കുവരാം. 2019മാർച്ച് 15ന് 23,800രൂപയായിരുന്നു ഒരുപവന്റെ വില. ഗ്രാമിന് 2975രൂപയും. ആയിരം ഗ്രാമിനാകട്ടെ 29.75ലക്ഷം രൂപയാണ് മതിപ്പുവില. എന്നാൽ ബിഎംഡബ്ലിയൂ എക്സ് 1 ലഭിക്കാൻ 45ലക്ഷത്തിലധികം രൂപനൽകണമായിരുന്നു!ഇനി യാഥാർഥ്യത്തിലേയ്ക്കുവരാം. 2020 ഓഗസ്റ്റിലാണ് റെക്കോഡ് ഭേദിച്ച് സ്വർണവില പവന് 42,000 രൂപയിലെത്തിയത്. എട്ടുമാസം പിന്നിട്ടപ്പോൾ വിലയിലുണ്ടായ ഇടിവ് 8,500 രൂപയോളമാണ്. മാർച്ച് 17ലെ നിലവാരപ്രകാരം ഒരുപവൻ സ്വർണം ലഭിക്കാൻ 33,600 രൂപയാണ് നൽകേണ്ടത്. അതായത് ഒരുഗ്രാമിന്റെ വില 4,200 രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ സാമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റുആസ്തികളെല്ലാം പ്രതിസന്ധിനേരിടുകയുംചെയ്തു. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേയ്ക്ക് തിരിയുക സ്വാഭാവികം. ലോകമൊട്ടാകെയുള്ള വൻകിട നിക്ഷേപകർ സ്വർണംവാരിക്കൂട്ടിയതോടെ ഗ്രാഫ് കുത്തനെ ഉയർന്നു. കോവിഡ് തീർത്ത പ്രതിസന്ധിയെ ഫലപ്രദമായ ഇടപെടലിലൂടെ ലോകരാജ്യങ്ങൾ മറികടന്നതോടെ സ്വർണവില ഇടിയാനുംതുടങ്ങി. നീക്കങ്ങൾ സസൂക്ഷ്മം വീക്ഷച്ച വൻകിട നിക്ഷേപകർ റെക്കോഡ് വിലയിൽ സ്വർണം ഉപേക്ഷിച്ച് മറ്റുആസ്തികളിലേയ്ക്ക് കൂടുമാറുകയുംചെയ്തു. മാറിചിന്തിക്കാം വൻതോതിലുള്ള തിരുത്തലാണ് സ്വർണവിലയിൽ ഇപ്പോൾ പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 44,150 രൂപ നിലവാരത്തിലാണിപ്പോഴുള്ളത്. റെക്കോഡ് വിലയായ 56,200 രൂപയിൽനിന്ന് 12,000 രൂപയോളം കുറഞ്ഞിരിക്കുന്നു. സമ്പദ്ഘടനകൾ തിരിച്ചുവരവിന്റെപാതയിലായതും ഓഹരി ഉൾപ്പടെയുള്ള മറ്റുആസ്തികളിലെ മുന്നേറ്റവുമാണ് വിലയിടിവിന് പിന്നിൽ. യുഎസ് ട്രഷറി ആദായം രണ്ടുശതമാനത്തോളം ഉയർന്നതും ലോകമാകെ കോവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങിയതും സ്വർണത്തിന്റെ വിലയിടിച്ചു. ഇനിയെന്ത്? അതിശയോക്തിപരമായ നിരീക്ഷണങ്ങൾമാറ്റിവെയ്ക്കാം. സ്വർണത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർക്കുമുന്നിലിപ്പോഴുള്ളത്. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും അത് പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണവും ഉണ്ടാകണം. ഏതുകാലാവസ്ഥയിലും നിക്ഷപത്തെ സംരക്ഷിക്കേണ്ട പോർട്ട്ഫോളിയോ രൂപപ്പെടുത്തണമെങ്കിൽ ഒരുആസ്തിയിൽമാത്രം നിക്ഷേപം നിലനിർത്തിയാൽപോര. എത്ര നിക്ഷേപമാകാം? മലയാളികളുടെ പരമ്പരാഗത നിക്ഷേപമാർഗങ്ങളിലൊന്നാണ് സ്വർണം. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങി സൂക്ഷിക്കാത്ത അമ്മമാർ നമ്മുടെ ഇടയിൽ കുറവാണ്. കയ്യിൽഒരുതുകവന്നാൽ ആദ്യം ജുവല്ലറികളിലേയ്ക്കോടുന്ന വീട്ടമ്മമാരെ ഇപ്പോഴുംകാണാം. ചിലർ ആഭരണമായും മറ്റുചിലർ നാണയമായും കരുതിവെയ്ക്കുന്നു. പെട്ടെന്ന് ആവശ്യംവന്നാൽ പണയംവെച്ച് പണംസ്വരൂപിക്കാനുള്ള സൗകര്യവുമുണ്ടല്ലോയെന്നാണ് അവരുടെ ചിന്ത. കിട്ടുന്നതെല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നരീതി ഉപേക്ഷിച്ചേമതിയാകൂ. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മൊത്തം നിക്ഷേപത്തിന്റെ 15ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപംവേണ്ട. വിലകുറയുമ്പോൾ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന രീതി സ്വീകരിച്ച് ഹെഡ്ജിങ് ഇഫക്ടിനായി സ്വർണവും നിക്ഷേപത്തിൽകരുതാം. Price of 1 Pavan Gold from 2006 to 2021 Year Date Price of 1 Pavan 2006 31-March-06 6255 2007 31-March-07 6890 2008 31-March-08 8892 2009 31-March-09 11077 2010 31-March-10 12280 2011 31-March-11 15560 2012 31-March-12 20880 2013 31-March-13 22240 2014 31-March-14 21480 2015 31-March-15 19760 2016 31-March-16 21360 2017 31-March-17 21800 2018 31-March-18 22600 2019 31-March-19 23720 2020 31-March-20 30640 2020 20 Aug-20 42000 2021 16-March-21 33,600 Calculated on 31st March each year. വില ഇനിയുംതാഴുമോ? കേരളത്തിലെ സ്വർണത്തിന്റെവിലയിൽ 8000 രൂപയിലേറെ കുറവുണ്ടായ സാഹചര്യത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിച്ചുതുടങ്ങാവുന്നതാണ്. സ്വർണവിലയിൽ ഇനിയും കാര്യമായ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. യുഎസിലെ ട്രഷറി ആദായംകൂടുന്നതുതന്നെയാണ് പ്രധാനവെല്ലുവിളി. വിലക്കയറ്റ ഭീഷണയും സ്വർണത്തിന്റെ പ്രഭമങ്ങാനിടയാക്കിയേക്കാം. ഓരോ ഇടിവിലും നിശ്ചിതശതമാനം നിക്ഷേപത്തോടൈാപ്പം ചേർക്കുന്നരീതിയാകും സ്വീകരിക്കാവുന്ന തന്ത്രം. നിക്ഷേപിക്കാൻ വ്യത്യസ്ത മാർഗങ്ങൾ നാണയം, ആഭരണം, സ്വർണക്കട്ടി, ഗോൾഡ് ബോണ്ട്, ഇടിഎഫ് എ്ന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിൽതന്നെ ഏറ്റവും ആകർഷകം ഗോൾഡ് ബോണ്ടിലെ നിക്ഷേപമാണ്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വർഷിക പലിശകൂടി ലഭിക്കുമെന്നതാണ് ഗോൾഡ് ബോണ്ടിനെ ആകർഷകമാക്കുന്നത്. സ്വർണവുമായി ബന്ധപ്പെട്ട മറ്റൊരുനിക്ഷേപ പദ്ധതിക്കും ഈ വരുമാന സാധ്യതയില്ല. ആഭരണമായി ഉപയോഗിക്കാമെന്ന സാധ്യതമാറ്റിനിർത്തിയാൽ ബോണ്ടിലെ നിക്ഷേപംതന്നെയാണ് മികച്ചത്. GOLD INVESTMENT DEMAD FN Year Gold Bond Gold Return(%) Issue Price Tonne FY16 2688 182 8.00 FY17 3056 171 1.00 FY18 2094 165 7.2 FY19 3167 164 3.1 FY20 3778 140 35.9 FY21 4961 102 2.7 Source:IBIA,RBI ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാലാകാലങ്ങളിൽ വൻവർധനയാണുള്ളത്. അധികവരുമാനസാധ്യതയാണ് അതിനുപിന്നിൽ. 2020-21 സാമ്പത്തികവർഷത്തിൽ (ഇതുവരെയുള്ള കണക്കുപ്രകാരം) 32.4 ടൺ സ്വർണത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. അതായത് കേന്ദ്ര സർക്കാരിനുവേണ്ടി ഗോൾഡ് ബോണ്ട് പുറത്തിറക്കി റിസർവ് ബാങ്ക് സമാഹരിച്ചത്. 16,049 കോടി രൂപ. പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെഅടുത്തഘട്ടംഗോൾഡ് ബോണ്ട് ഇഷ്യു ഉണ്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: വിലവർധനവിന്റെകാരണം വിലയിരുത്തിവേണം സ്വർണംവാങ്ങാൻ. സമ്പദ്ഘടനകൾ തളർച്ചനേരിടുമ്പോൾമാത്രമാണ് സ്വർണത്തിന്റെ വിലയിൽ കുതിപ്പ് പ്രകടമാകുന്നത്. മാന്ദ്യത്തിൽനിന്ന് വിമുക്തമാകുമ്പോൾ വിലയിൽ ഇടിവുണ്ടാകുക സ്വാഭാവികം. തുടർന്ന് വിലസ്ഥിരതയാർജിക്കുകയുംചെയ്യും. 42,000ത്തിൽനിന്ന് 33,000ത്തിലെത്തിയതുപോലെ. പിന്നീട് 42,000ത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് ചുരുക്കം. 2012 സെപ്റ്റംബർ 12ന് പവന് 24,160 രൂപയായിരുന്നു വില. 2015ലെത്തിയപ്പോൾ 19,080 രൂപവരെ താഴ്ന്നു. പിന്നെ 2019വരെ കാത്തിരിക്കേണ്ടിവന്നു 24,000 രൂപയിലേയ്ക്ക്തിരിച്ചെത്താൻ. ഈ കയറ്റ ഇറക്കങ്ങൾക്കിടയിലും ദീർഘകാലത്തേയ്ക്ക് തരക്കേടില്ലാത്ത ആദായംനൽകാൻ സ്വർണത്തിന് കഴിയും. ഓഹരിയുടെയും സ്വർണത്തിന്റെയും സഞ്ചാരം വിപരീതദിശയിലാണെന്നുമാത്രം അറിയുക. അതനുസരിച്ച് നിക്ഷേപന്ത്രംമെനയുക.

from money rss https://bit.ly/3vtSth3
via IFTTT

നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ: സെൻസെക്‌സിൽ 103 പോയന്റ് നേട്ടം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 103 പോയന്റ് നേട്ടത്തിൽ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, യുപിഎൽ, വിപ്രോ, ഐടിസി, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നു. നിഫ്റ്റി ഫാർമ, ബാങ്ക്, മെറ്റൽ സൂചികകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി സൂചികകൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/38OnPF4
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ ഒരുലക്ഷം കോടിയുടെ കുറവ്

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിൽ നടപ്പു സാമ്പത്തികവർഷം ആദ്യ ഒമ്പതുമാസക്കാലത്ത് ഒരുലക്ഷം കോടി രൂപയിലധികം കുറവുണ്ടായതായി സർക്കാർ. 6.78 ലക്ഷം കോടി രൂപയിൽനിന്ന് 5.77 ലക്ഷം കോടി രൂപയായാണിത് കുറഞ്ഞത്. കിട്ടാക്കടങ്ങൾ കണ്ടെത്തി സുതാര്യമായി റിപ്പോർട്ട് ചെയ്യാനുള്ള നയതീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2018 സാമ്പത്തിക വർഷം നിഷ്ക്രിയ ആസ്തി 8,95,601 കോടി രൂപയായി ഉയർന്നതെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. 2015 സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2,79,016 കോടി രൂപ മാത്രമായിരുന്നു. ഓരോ ബാങ്കിന്റെയും കണക്കെടുത്താൽ നിഷ്ക്രിയ ആസ്തിയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് യൂക്കോ ബാങ്കിനാണ്. 2020 മാർച്ചിനെ അപേക്ഷിച്ച് ഡിസംബറിൽ 40.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. 33.6 ശതമാനത്തിന്റെ കുറവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 21.4 ശതമാനം കുറവുമായി മൂന്നാം സ്ഥാനത്തുണ്ട്. കനറാ ബാങ്ക് (18.6%), ഇന്ത്യൻ ബാങ്ക് (16.1%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (15.9%), ബാങ്ക് ഓഫ് ഇന്ത്യ (10.7%), പഞ്ചാബ് നാഷണൽ ബാങ്ക് (10.2%), സെൻട്രൽ ബാങ്ക് (9.5%), യൂണിയൻ ബാങ്ക് (9.5%) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകൾ. 2020 സെപ്റ്റംബർവരെ പാപ്പരത്ത നടപടിക്കുകീഴിൽ 1.9 ലക്ഷം കോടി രൂപയുടെ 277 പുനരുജ്ജീവന പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ആറുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ 3.2 ലക്ഷംകോടി രൂപ നൽകിയിട്ടുണ്ട്. കൂടാതെ, 2.8 ലക്ഷം കോടി രൂപ ഓഹരി വിൽപ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും ബാങ്കുകൾ സമാഹരിച്ചു. അപ്രധാനമായ ആസ്തികൾ വിറ്റഴിച്ചതിലൂടെ ബാങ്കുകൾക്ക് 36,226 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് മഹാമാരി മുൻനിർത്തി സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പുതിയ കിട്ടാക്കട വായ്പകൾ നിഷ്ക്രിയ ആസ്തിയായി തരംമാറ്റുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിരിച്ചടവുമുടങ്ങിയ വലിയൊരു ഭാഗം വായ്പകൾ ഇത്തരത്തിലുണ്ടെന്നാണ് കരുതുന്നത്. റിസർവ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ടുപ്രകാരം 2021 സെപ്റ്റംബറോടെ ബാങ്കുകളിലെ കിട്ടാക്കടത്തിൽ 13.5 ശതമാനത്തോളം വർധനയുണ്ടാകുമെന്നും പറയുന്നു.

from money rss https://bit.ly/2OYgVGy
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഐ.പി.ഒ: ആദ്യ ദിനത്തിൽ 60 ശതമാനം ഓഹരികൾക്കും ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കുവെച്ച ഓഹരികളിൽ 60 ശതമാനത്തിനും ആദ്യ ദിനത്തിൽ തന്നെ ആവശ്യക്കാരായി. റീട്ടെയിൽ വിഭാഗത്തിൽ 112 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികൾ 15 ആങ്കർ നിക്ഷേപകർക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതിൽ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉൾപ്പെടുന്നുണ്ട്. ശേഷിച്ച 823 കോടി രൂപയുടെ ഓഹരികളിലാണ് 497.66 കോടിയുടെ സബ്സ്ക്രിപ്ഷൻ ആദ്യ ദിനത്തിൽ തന്നെ നടന്നിരിക്കുന്നത്. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്.458.83 കോടി രൂപയുടെ ഓഹരികൾക്ക് ആവശ്യക്കാരായി. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞത് 172 ഓഹരികൾക്ക് അപേക്ഷിക്കാം. 14,964 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 23-ന് അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും കല്യാൺ ജൂവലേഴ്സ് ഓഹരികൾ ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ, മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേഷ് എന്നിവർ നേതൃത്വം നൽകുന്ന കല്യാൺ ജൂവലേഴ്സിന് ഇന്ത്യയിലും ഗൾഫിലുമായി 137 ഷോറൂമുകളുണ്ട്. 10,100.92 കോടി രൂപയാണ് വാർഷിക വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 142.28 കോടി രൂപയാണ്. പ്രവർത്തന ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ 800 കോടി രൂപയും ചെലവിടുക. ശേഷിച്ച 375 കോടി രൂപ ടി.എസ്. കല്യാണരാമനും നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റും (വാർബർ പിങ്കസ്) വിൽക്കുന്നതാണ്. വാങ്ങാൻ നിർദേശിച്ച് ബ്രോക്കിങ് സ്ഥാപനങ്ങൾ കല്യാൺ ജൂവലേഴ്സിന്റെ ഐ.പി.ഒ. നിക്ഷേപ യോഗ്യമാണെന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെ നിർദേശം. ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ഏഞ്ചൽ ബ്രോക്കിങ്, കെ.ആർ. ചോക്സി തുടങ്ങിയ ഓഹരി ഇടപാട് സ്ഥാപനങ്ങളാണ് സബ്സ്ക്രൈബ് ചെയ്യാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ പറ്റിയ ഓഹരിയാണ് ഇതെന്ന് ജിയോജിത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

from money rss https://bit.ly/3vyNeg4
via IFTTT

വിൽപന സമ്മർദം: മൂന്നാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 31.12 പോയന്റ് നഷ്ടത്തിൽ 50,363.96ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 14,910.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1449 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1463 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. 200ലേറെ പോയന്റ് നേട്ടത്തോടയായിരുന്നു സെൻസെക്സിൽ വ്യാപാരത്തിന് തുടക്കമിട്ടത്. നിഫ്റ്റി 15,000നരികെയെത്തിയെങ്കിലും പിന്നീട് പിൻവാങ്ങുകയുംചെയ്തു. കോവിഡ് കേസുകൾകൂടുന്നതും പ്രാദേശികമായി വിവിധയിടങ്ങളിൽ നിയന്ത്രണംകൊണ്ടുവരുന്നതുമൊക്കെയാണ് വിപണിയെ ബാധിച്ചത്. സിപ്ല, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 0.8-1ശതമാനം നഷ്ടംനേരിട്ടു. അതേസമയം, എഫ്എംസിജി, ഐടി സൂചികകൾ 0.9-1.2 ശതമാനത്തോളം നേട്ടവുമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3rW40Dm
via IFTTT

ഓഹരി വിപണിയിൽ മികച്ച പ്രകടനവുമായി പിഎംഎസ്

കൊച്ചി: സൂചികകൾ മാറിമറിയുകയും നിക്ഷേപത്തിലെ നഷ്ടസാധ്യതകുറയുകയും ചെയ്ത ഫെബ്രുവരിയിൽ മികച്ച പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ (പിഎംഎസ്) വിപണിയേക്കാൾ മികച്ച പ്രകടനം നടത്തി. നിക്ഷേപകർക്കിടയിൽ ഈ പ്രവണത സ്വാധീനം ചെലുത്തിയാൽ സമ്പത്തിന്റെ കൈകാര്യ മേഖലയിൽ പുതിയൊരു അധ്യായം തുറക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ഓഹരിവിലകൾ കുതിച്ചുയരുമ്പോഴും സൂചികകളേക്കാൾ മികച്ച നേട്ടമുണ്ടാക്കാൻ പോർട്ഫോളിയോ മാനേജർമാരെ സഹായിച്ചത് മികച്ച ഓഹരികൾ തെരഞ്ഞെടുത്തതും ചെറുകിട, ഇടത്തരം ഓഹരികളിലേക്കുമാറാൻ കാണിച്ച താൽപര്യവുമാണ്. ഓഹരികളിൽ ദീർഘകാലയളവിലേക്ക് നിക്ഷേപം തുടരുന്നതിനോടൊപ്പം വിപണിയുടെ ചലനങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമപ്പെടുത്തുക കൂടി ചെയ്യുക എന്നതാണ് ഞങ്ങളുടെ വിജയമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് (പിഎംഎസ്) കെ.ദിലീപ് പറയുന്നു. 190 ഓളം പിഎംഎസ് പദ്ധതികൾ പിന്തുടരുന്ന സ്വകാര്യ ഗവേഷണ സ്ഥാപനമായ പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകളനുസരിച്ച്, ഫെബ്രുവരിയിൽ നിഫ്റ്റി സൂചിക 6.6 ശതമാനത്തിന്റെ മിതമായ നേട്ടമുണ്ടാക്കിയപ്പോൾ ഉയർന്ന പിഎംഎസ് പദ്ധതികൾ വിപണിയിൽ 15 ശതമാനം മുതൽ 20 ശതമാനം വരെആദായമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന 10 മികച്ച പിഎംഎസ് പദ്ധതികളിൽ എട്ടും ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ളവയാണ്. 2021ലെ ആദ്യ മാസം മികച്ച പ്രകടനം കാഴ്ചവച്ച പിഎംഎസ് പദ്ധതികളിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചെറുകിട, ഇടത്തരം പദ്ധതിയായ അഡ്വാന്റേജ് പോർട്ഫോളിയോ, സെൻട്രം പിഎംഎസ്ന്റെ രണ്ടു ഇടത്തരം ഓഹരി പദ്ധതികൾ, റൈറ്റ് ഹൊറൈസൺസിന്റെ സൂപ്പർ വാല്യു ഫണ്ട് എന്നിവ ഉൾപ്പെടുന്നതായി പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

from money rss https://bit.ly/3cDPppF
via IFTTT

താഴന്നനിരക്കിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കുക ഈകാര്യങ്ങൾ

ചരിത്രത്തിലെ എറ്റവും കുറഞ്ഞനിലവാരത്തിലാണ് ഭവനവായ്പ നിരക്കുകൾ. കോവിഡിനെതുടർന്ന് ഭൂമിവിലയിലും കുറവുണ്ടായിരിക്കുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ട്ക മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകൾ 6.65ശതമാനം മുതൽ6.75ശതമാനംവരെയാണ് പുതുക്കിയ നിരക്കുപ്രകാരം പലിശ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ നോക്കാം. ഫ്ളോട്ടിങ് പലിശനിരക്കുകൾ മാറും വായ്പ പലിശ എക്കാലത്തും ഒരുപോലെതുടരില്ല. ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചാണ് ബാങ്കുകൾ വായ്പ പലിശയുംനൽകുന്നത്. ഉദാഹരണത്തിന് റിപ്പോനിരക്കുമായി ബന്ധിപ്പിച്ച വായ്പയുടെ പലിശനോക്കാം. റിപ്പോ നിരക്കിലെ മാറ്റത്തിനനുസരിച്ച് വായ്പ പലിശയുംമാറും. ആർബിഐയുടെ വായ്പനയപ്രഖ്യാപനമാണ് നിരക്കിലെ മാറ്റത്തിന് അടിസ്ഥാനം. റിപ്പോ എന്ന ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശയും അപ്പോൾകൂടുമെന്നുചുരുക്കം. ഇനി കുറയാനില്ല ഭവനവായ്പ പലിശയിൽ ഇനികുറവുണ്ടാകാനിടയില്ല. രണ്ടരവർഷത്തിനിടെ റിപ്പോ നിരക്ക് 6.50ശതമാനത്തിൽനിന്ന് നാലുശതമാനമായാണ് താഴ്ന്നത്. പത്തുവർഷത്തെ സർക്കാർ കടപ്പത്രങ്ങളിൽനിന്നുള്ള ആദായം 5.77ശതമാനത്തിൽനിന്ന് 6.17ശതമാനമായി ഉയരുകയുംചെയ്തിരിക്കുന്നു. അതായത് കടമെടുക്കുന്നത് അടുത്തയിടെ കൂടുതൽ ചെലവേറിയെന്നുചുരുക്കം. സർക്കാർ വൻതോതിൽ വിപണിയിൽനിന്ന് കടമെടുക്കുന്നതും അസംസ്കൃത എണ്ണവില ഉയരുന്നതും വിലക്കയറ്റത്തിന് കാരണമാകും. റിപ്പോ നിരക്ക് ഇതേരീതിയിൽ തുടരാൻ ഇതൊക്കെ തടസ്സമായിക്കൂടെന്നില്ല. കുറഞ്ഞ ചെലവിലുള്ള നിക്ഷേപംകുറയുന്നു സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽനിന്നാണ് ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ പണം ലഭിക്കുന്നത്. അവയിലെ മൊത്തം ആസ്തി ബാങ്കുകളെ സബന്ധിച്ചെടുത്തോളം വളരെപ്രധാനപ്പെട്ടതാണ്. എസ്ബിഐയുടെ ഈയിനത്തിലുള്ള നിക്ഷേപം 44ശതമാനമാണ്. സ്വകാര്യ ബാങ്കുകളിൽ കൊട്ടക് മഹീന്ദ്രയുടേത് 43ശതമാനവുമാണ്. നാലുവർഷംമുമ്പ് ഇത് 56ശതമാനമായിരുന്നു. ഈയിനത്തിൽ ഉയർന്ന വരുമാനമുള്ള ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതാകും അതുകൊണ്ടുതന്നെ എന്തുകൊണ്ടുംനല്ലത്. റിസ്ക് പ്രീമിയവും പ്രവർത്തന ചെലവും ഫ്ളോട്ടിങ് പലിശനിരക്കിന്റെ ഭാഗമാണ് ക്രഡിറ്റ് റിസ്ക് പ്രീമിയം. വായ്പയെടുത്തയാളുടെ ക്രഡിറ്റ് അസസ്മെന്റിൽ വ്യതിയാനം ഉണ്ടായാൽ, പ്രീമിയത്തിൽ മാറ്റംവരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്. സമ്പദ്ഘടന തളരുമ്പോൾ അതിനുള്ള അവസരം ബാങ്കുകൾക്ക് ഉപയോഗിക്കും. അതോടൊപ്പമുള്ളതാണ് പ്രവർത്തന ചെലവ്. ചെലവ് വർധിക്കുന്നതിന് ആനുപാതികമായി ആയിനത്തിൽ തുകഉയർത്താൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ഉയർന്ന ചെലവുള്ളവയാണ് സ്മോൾ ഫിനാൻസ് ബാങ്കുകളും സ്വകാര്യമേഖലയിലെ ചില പഴയ ബാങ്കുകളും. എന്നാൽ ഉയർന്ന വരുമാനമുള്ള വൻകിട ബാങ്കുകൾ ഇത് ഒഴിവാക്കാൻശ്രമിക്കുകയുംവേണം. അതായത് പ്രവർത്തനചെലവ് ഉയരുന്നതിനുസരിച്ച് വരുമാനമില്ലാതായാൽ ഈയിനത്തിലുള്ള അധികബാധ്യതകൂടി വായ്പയെടുത്തവർക്കുമേൽവരും. അതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. antony@mpp.co.in

from money rss https://bit.ly/2Ou01zK
via IFTTT