121

Powered By Blogger

Sunday 29 August 2021

നിയോലിബറലിസത്തിന്റെ മൂന്നുപതിറ്റാണ്ട്

ഇന്ത്യയിൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുകയാണ്. കോൺഗ്രസും ബി.ജെ.പി.യും മാത്രമല്ല, പ്രാദേശികപാർട്ടികൾപോലും ഇന്ന് നിയോലിബറലിസത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ട്. ഇടതുപക്ഷംമാത്രമാണ് അന്നും ഇന്നും നിയോലിബറൽ പരിഷ്കാരങ്ങളുടെ വിമർശകരായുള്ളത്. നിയോലിബറൽ വാദക്കാരുടെ തുറുപ്പുചീട്ട് പരിഷ്കാരങ്ങൾ ഇന്ത്യയിലെ സാമ്പത്തികവളർച്ചയിൽ സൃഷ്ടിച്ച കുതിപ്പാണ്. ചൈനയ്ക്കുപിന്നിലാണെങ്കിലും ഇന്ത്യയാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്ന്. കോവിഡുകാലത്തും നടപ്പുവർഷത്തിൽ ഇന്ത്യൻ സമ്പദ്ഘടന കഴിഞ്ഞ വർഷത്തെ തകർച്ചയിൽനിന്ന് 9.5 ശതമാനം ഉയരുമെന്നാണ് ഐ.എം.എഫ്. കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികവളർച്ച ഒരുകാലത്ത് ഇന്ത്യയുടെ മന്ദഗതിയിലുള്ള സാമ്പത്തികവളർച്ചയെ പരിഹസിച്ച് പ്രൊഫ. രാജ്കൃഷ്ണയെപ്പോലുള്ളവർ വിളിച്ചത് ഹിന്ദു വളർച്ചനിരക്ക് എന്നാണ്. അങ്ങനെ സ്വാതന്ത്ര്യപ്രാപ്തിമുതൽ '70-കളുടെ അവസാനംവരെ 3.6 ശതമാനനിരക്കിൽ വളർന്ന ഇന്ത്യ പരിഷ്കാരങ്ങൾ തുടങ്ങിയശേഷം 7.6 ശതമാനം ശരാശരി വളർന്നിട്ടുണ്ട്. 2000-ങ്ങളിലാണ് വളർച്ച ഉച്ചസ്ഥായിയിലെത്തിയത്-11 ശതമാനം. ഒരു ശതമാനംെവച്ച് സമ്പദ്ഘടന വളർന്നുകൊണ്ടിരുന്ന കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായ 3.6 ശതമാനം വളർച്ച വലിയ കുതിപ്പായിരുന്നു. '80-കളിൽ അത് 5.6 ശതമാനമായി ഉയർന്നു. ഇവിടെ നിന്നാണ് 7.6 ശതമാനത്തിലേക്ക് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ സാമ്പത്തികവളർച്ച ഉയർന്നത്. തൊഴിൽ മുരടിപ്പ് സാമ്പത്തികവളർച്ച ഉയർന്നു. പക്ഷേ, തൊഴിലവസരങ്ങൾ വർധിച്ചില്ല. 1980-'81 മുതൽ 1990-'91 വരെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനംവീതം വളർന്നു. ഇത് ഏതാണ്ട് ജനസംഖ്യാവർധനയ്ക്കൊപ്പം വരും. എന്നാൽ, പരിഷ്കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-'92/1999-'2000 കാലത്ത് തൊഴിലവസരവർധന പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. 1999-'2000/2009-'10 കാലയളവിൽ ഇതുവീണ്ടും 1.47 ശതമാനമായി കുറഞ്ഞു. 2010-നുശേഷം തൊഴിലവസരങ്ങൾ പൂർവസ്ഥിതിയിലേക്ക് ഉയർന്നില്ല എന്നു മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥവന്നു. കോവിഡ് കാലത്തെ നമ്മൾ പരിഗണിക്കുന്നില്ല. എന്നാൽപ്പോലും 2009-'10 മുതൽ 2017-'18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസരവർധന നാമമാത്രമായിരുന്നു-പ്രതിവർഷം 0.03 ശതമാനംവീതം. നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് തൊഴിൽരഹിത വളർച്ചയിലേക്കാണ്. സ്വത്തിലെ അസമത്വം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുവിഹിതം 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 12 ശതമാനമായി വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ അത് അനുക്രമമായി വർധിച്ചു. 2020 ആയപ്പോഴേക്കും 42.5 ശതമാനമായി. ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതമെടുത്താൽ 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 43-45 ശതമാനമായിരുന്നത് പിന്നീടുള്ള കാലയളവിൽ അനുക്രമമായി വർധിച്ച് 74.3 ശതമാനമായി ഉയർന്നു. ഇതിന്റെ നേർവിപരീതമാണ് ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതം. 1961-ൽ 12.3 ശതമാനം ഉണ്ടായിരുന്നത് പതുക്കെ കുറഞ്ഞ് 1981-ൽ 10.9 ശതമാനമായി. പിന്നെ ഇടിവിന്റെ വേഗംകൂടി. 2020-ൽ 2.8 ശതമാനമായി കുറഞ്ഞു. ഏതാണ്ട് 45 ശതമാനമുണ്ടായിരുന്ന ഇവരുടെ സ്വത്തുവിഹിതം ഇപ്പോൾ 22.9 ശതമാനം മാത്രമാണ്. വരുമാനത്തിലെ അസമത്വം 1961-ൽ ഏറ്റവും പണക്കാരായ ഒരു ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 13 ശതമാനമായിരുന്നു. 1981 ആയപ്പോഴേക്കും അത് 6.9 ശതമാനമായി താഴ്ന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ തുടർച്ചയായ വർധനയാണ് കാണുന്നത്. 2020-ൽ അത് 21.7 ശതമാനമായി. ഏറ്റവും പണക്കാരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-ൽ 37.2 ശതമാനം 1981-ൽ 30.7 ആയി കുറഞ്ഞു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇതുവർധിച്ച് 2020-ൽ 56.1 ശതമാനമായി. ഇതിന് നേർവിപരീതമാണ് പാവപ്പെട്ടവരുടെ ഗതി. ഏറ്റവും പാവപ്പെട്ട 50 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-'81 കാലത്ത് 21.2 ശതമാനത്തിൽനിന്ന് 23.5 ശതമാനമായി ഉയർന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇത് തുടർച്ചയായി കുറഞ്ഞ് 2020-ൽ 14.7 ശതമാനമായി. ഇടത്തരം കുടുംബങ്ങളുടെ വിഹിതം ആഗോളീകരണത്തിനുമുമ്പ് വർധിച്ചുവെങ്കിൽ, 1981-നും 2020-ത്തിനും ഇടയിൽ 47.1 ശതമാനത്തിൽനിന്ന് 29.7 ശതമാനമായി കുറഞ്ഞു. സ്വകാര്യവത്കരണം 1990-'91 വരെ രാജ്യത്തിന്റെ സമ്പാദ്യം നിക്ഷേപിച്ചുവളർത്തിയ പൊതുമേഖലയുടെ വിൽപ്പന നിയോലിബറൽ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ വരുമാനമാർഗമായി മാറി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയിൽ പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ കേന്ദ്രബജറ്റ് സമാഹരിച്ച തുക മൊത്തം 4.83 ലക്ഷംകോടി രൂപവരും. ഇത് 2019-ലെ സ്ഥിരവില അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ 6.73 ലക്ഷം കോടിരൂപ വരും. ആദ്യദശകത്തിൽ 18,480 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ദശകത്തിൽ 58,488 കോടി രൂപയായി. മൂന്നാംദശകത്തിൽ 4,05,731 കോടി രൂപയായി ഉയർന്നു. ഇനിയിപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിൽനിന്ന് പൊതുപശ്ചാത്തലസൗകര്യങ്ങളുടെ വിൽപ്പനയിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയിരിക്കയാണ്. താമസിയാതെ ഭൂമിയും നദിയും പർവതങ്ങളും വനവുമെല്ലാം ഇതേപാതയിലൂടെ സ്വകാര്യകരങ്ങളിലെത്താം. ഫെഡറലിസം നിയോലിബറൽ കാലഘട്ടം കേന്ദ്രീകരണത്തിന്റെകൂടി കാലമാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് ഇത്രയേറെ തിരിച്ചടിയുണ്ടായിട്ടുള്ള മറ്റൊരു സന്ദർഭമില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികയിടം തുടർച്ചയായി ഞെരുക്കപ്പെടുന്നു. ധനഉത്തരവാദിത്വനിയമം ചെലവിനുമേലും ജി.എസ്.ടി വരുമാനത്തിനുമേലും കൂച്ചുവിലങ്ങിട്ടു. കേന്ദ്രവായ്പകൾ നിബന്ധനകൾക്കുവിധേയമായി. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികൾക്കുപകരം കൂടുതൽ സെസുകളും പ്രത്യേക നികുതികളും ചുമത്തപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളുടെ സംസ്ഥാന അവകാശങ്ങൾ കവരുന്നതാണ് പുതിയ കാർഷികനിയമങ്ങളും ദേശീയ വിദ്യാഭ്യാസനയവും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികളും. സഹകരണമേഖലയിലേക്കുകൂടി കേന്ദ്രം കൈവെക്കുകയാണ്. കശ്മീരിന്റെ ശിഥിലീകരണത്തിനുശേഷം ഇപ്പോൾ ലക്ഷദ്വീപ് കോർപ്പറേറ്റുകൾക്ക് പങ്കുവെക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്. ആഗോളസൂചകങ്ങൾ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) വർഷംതോറും പ്രസിദ്ധീകരിക്കുന്ന മാനവവിഭവ വികസന സൂചികയിൽ 1990-ൽ ഇന്ത്യയുടെ റാങ്ക് 114 ആയിരുന്നു. 2019-ൽ ഇന്ത്യയുടെ റാങ്ക് 131 ആയി. മറ്റൊന്ന്, ലോക പട്ടിണിസൂചികയാണ്. 1990-ൽ ഇന്ത്യയുടെ റാങ്ക് 55 ആയിരുന്നു. 2017-ൽ അത് 100 ആയി താഴ്ന്നു. പട്ടിണിക്ക് കുപ്രസിദ്ധിയാർജിച്ച പല ആഫ്രിക്കൻ രാജ്യങ്ങളുടെയുംനില ഇന്ത്യയെക്കാൾ മെച്ചമാണ്. പെരുകുന്ന ദാരിദ്ര്യം അസമത്വത്തിന്റെ കണക്കുകൾ വിമർശകർ വെക്കുമ്പോൾ മറുഭാഗം ചൂണ്ടിക്കാണിക്കുക ദാരിദ്ര്യം ഇടിഞ്ഞുവെന്നുള്ളതാണ്. മുമ്പ് ഒരാൾക്ക് പ്രതിദിനം 2200 കലോറിയും നഗരങ്ങളിൽ 2100 കലോറിയും പോഷകാഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലാത്തവരെയാണ് ദരിദ്രരായി കണക്കാക്കിയിരുന്നത്. 1993-'94-ൽ ഗ്രാമീണ മേഖലയിൽ 58 ശതമാനവും നഗരത്തിൽ 57 ശതമാനവുമായിരുന്നു ദരിദ്രർ. ഇതേമാനദണ്ഡംെവച്ചാൽ 2011-'12-ൽ ഇത് യഥാക്രമം 68, 65 ശതമാനംവീതമായിരുന്നു. ദാരിദ്ര്യം കുറഞ്ഞുവെന്ന കണക്കുകൾ നിർവചനത്തിൽ മാറ്റംവരുത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്. പോഷകാഹാരമാനദണ്ഡം ഉപേക്ഷിച്ച് കേവലം നിശ്ചിതവരുമാനത്തിൽതാഴെയുള്ളവരെ ദരിദ്രരായി കണക്കാക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. പുതുക്കിയ കണക്ക് എഴുത്തുരീതിപോലും മോദി ഭരണത്തിൻകീഴിൽ 2011-'12-ൽ 21.9 ശതമാനമായിരുന്ന ദരിദ്രർ 2019-20 ആയപ്പോൾ 25.9 ശതമാനമായി ഉയർന്നു.

from money rss https://bit.ly/38lpem4
via IFTTT

പുതിയ ഉയരംകുറിച്ച് വിപണി: സെൻസെക്‌സ് 56,400ഉം നിഫ്റ്റി 16,800ഉം കടന്നു

മുംബൈ: ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളും നേട്ടമാക്കി. എക്കാലത്തെയും റെക്കോഡ് തിരുത്തി വിപണി കുതിച്ചു. നിഫ്റ്റി 16,800ന് മുകളിലെത്തി. സെൻസെക്സ് 321 പോയന്റ് നേട്ടത്തിൽ 56,446ലും നിഫ്റ്റി 103 പോയന്റ് ഉയർന്ന് 16,808ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിശ നിരക്ക് വർധന സംബന്ധിച്ച തീരുമാനം നീട്ടിയതാണ് വിപണിക്ക് കരുത്തായത്. ഇതുസംബന്ധിച്ച് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ടൈറ്റാൻ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എൽആഡ്ടി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മെറ്റൽ, റിയാൽറ്റി, പവർ, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Indices hit new record; Sensex tops 56,400, Nifty above 16,800.

from money rss https://bit.ly/3sZFVwJ
via IFTTT

ഉയർന്ന പണപ്പെരുപ്പവും ഉയരാത്ത വളർച്ചയും വെല്ലുവിളി

കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിൽനിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഒന്നര വർഷത്തോളമായി റിസർവ് ബാങ്ക് പണ-വായ്പാ നയത്തിലൂടെ നടപടികളെടുത്തു വരുന്നു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പണ-വായ്പാ നയത്തിലുള്ള വെല്ലുവിളികളെക്കുറിച്ചും പലിശ നിരക്കുകളിലെ മാറ്റത്തിനുള്ള സാധ്യതകളെക്കുറിച്ചും ആർ.ബി.ഐ.യിലെ പണ-വായ്പാ സമിതിയിലെ പുറത്തുനിന്നുള്ള അംഗവും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറും മലയാളിയുമായ പ്രൊഫ. ജയന്ത് ആർ. വർമ 'മാതൃഭൂമി'യോട് സംസാരിക്കുന്നു. നിലവിൽ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി വിശദമാക്കുമോ കോവിഡ് അസാധാരണ സാഹചര്യമാണ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിട്ടുള്ളത്. വിവിധ മേഖലകളെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം വലിയ വെല്ലുവിളിയാണ്. സാമ്പത്തിക വളർച്ച വേണ്ടത്ര വേഗം കൈവരിച്ചിട്ടുമില്ല. രണ്ടും സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവരുന്ന അനിശ്ചിതത്വം വലുതാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. പണപ്പെരുപ്പം കുറയാതിരിക്കുകയും വളർച്ച കൂടുതൽ വേഗം കൈവരിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി മുൻകൂട്ടി കണ്ടുവേണം തീരുമാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒന്നിനെ മാത്രം നോക്കി തീരുമാനമെടുത്താൽ അത് രണ്ടാമത്തേതിന് തിരിച്ചടിയാകും. സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വിലപ്പെരുപ്പമുണ്ടാകും. തിരിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സാമ്പത്തിക വളർച്ച മുരടിക്കും. രണ്ടും സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. കോവിഡ് രണ്ടാം തരംഗം എങ്ങനെ ബാധിച്ചു പണപ്പെരുപ്പവും വളർച്ചാ നിരക്കും തമ്മിലുള്ള സന്തുലനാവസ്ഥയിൽ കോവിഡ് രണ്ടാം തരംഗം മാറ്റങ്ങളുണ്ടാക്കി. പണപ്പെരുപ്പം സ്വീകാര്യമായ ഉയർന്ന നിലവാരത്തിനടുത്താണ്. അഞ്ചു ശതമാനത്തിനു മുകളിൽ പണപ്പെരുപ്പം കൂടുതൽ കാലം നിന്നാൽ തമസ്കരിക്കാൻ ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ പാദത്തിലിത് പ്രശ്നമാകില്ല. രണ്ടു വർഷത്തോളം തുടർന്നാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വ്യവസായ ലോകം അതിനോട് താദാത്മ്യം പ്രാപിച്ച് പ്രതിരോധിച്ച് നിൽക്കും. പക്ഷേ, ഉപഭോക്താക്കൾക്ക് ഇതുമൂലമുണ്ടാകുന്ന വിലവർധന താങ്ങാൻ ബുദ്ധിമുട്ടാകും. പ്രത്യേകിച്ചും കോവിഡ് അവരുടെ വരുമാനത്തെ വളരെയധികം ബാധിച്ച സാഹചര്യത്തിൽ. അതുകൊണ്ടാണ് പണപ്പെരുപ്പത്തിന് അൽപ്പം കൂടി പ്രാധാന്യം നൽകണമെന്ന് പണ-വായ്പാ നയ യോഗത്തിൽ ആവശ്യപ്പെട്ടത്. അടുത്ത പണനയത്തിൽ റിപോ,റിവേഴ്സ് റിപോ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കേണ്ടതുണ്ടോ പണ-വായ്പാ സമിതിയിൽ ഒരാളുടെ അഭിപ്രായമനുസരിച്ചല്ല തീരുമാനങ്ങൾ. ആറംഗങ്ങളിൽ ഭൂരിപക്ഷ അഭിപ്രായത്തിനാണ് പ്രാധാന്യം. ഓരോരുത്തരുടേതും സ്വതന്ത്ര കാഴ്ചപ്പാടാണ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യം മുൻനിർത്തിയാണ് ഇത്തവണ ഞാൻ വിയോജിപ്പു രേഖപ്പെടുത്തിയത്. അടുത്ത പണ-വായ്പാ നയ യോഗം വരുമ്പോഴേക്കും സ്ഥിതി മാറാം. ഓരോ ആഴ്ചയും പുതിയ ഡേറ്റ എത്തുന്നു. ഇതു പരിഗണിച്ചാണ് അഭിപ്രായങ്ങൾ വരിക. മൂന്നോ നാലോ അംഗങ്ങൾക്ക് ഇപ്പോഴത്തെ അഭിപ്രായം മാറിയാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. നിലവിൽ റിപോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനവുമാണ്. റിവേഴ്സ് റിപോ നിരക്ക് നാലു ശതമാനത്തോട് അടുപ്പിക്കാനായിരുന്നു എന്റെ ശുപാർശ. റിപോ നിരക്ക് കുറച്ചുകാലം കൂടി നാലു ശതമാനത്തിൽ തുടർന്നേക്കും. പക്ഷേ മാറ്റങ്ങൾ എപ്പോൾ വേണമെന്നത് സമ്പദ് വ്യവസ്ഥയിലെ ചലനങ്ങൾ നോക്കിയാകും തീരുമാനിക്കുക. വിപണിയിൽ പലിശ നിരക്ക് ഏറെ താഴെയാണ്. നിരക്കു വർധിപ്പി ച്ചാൽ അത് എത്തരത്തിലാകും പ്രവർത്തിക്കുക പണപ്പെരുപ്പം കുറയ്ക്കുന്നതിന് അടിസ്ഥാന നിരക്കുകൾ ഉയർത്തിയാൽ അത് വളർച്ചയെ ബാധിക്കും. വളർച്ച കൂട്ടാൻ നിരക്ക് കുറച്ചു നിർത്തുമ്പോൾ പണപ്പെരുപ്പം ഉയരുന്നു. ഇന്നത്തെ പ്രതിസന്ധി ഇതാണ്. രണ്ടും സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല. അതുകൊണ്ട് ഇവയെ സന്തുലിതമായി നിലനിർത്തുന്നതാണ് വലിയ വെല്ലുവിളി. പലിശ നിരക്ക് കുറഞ്ഞുനിന്നിട്ടുംഉപഭോഗം കൂടുന്നില്ല, അപ്പോൾ പലിശ കൂട്ടുന്നത് നന്നാകുമോ പല മേഖലയിലും ഉപഭോഗം കുറവാണ്. ചിലതിൽ കൂടുതലും. ഇതിന് ഏകീകൃത രീതിയില്ല. വാഹന മേഖലയെടുത്താൽ എസ്.യു.വി.കളുടെ വില്പന ഉയർന്നു. ചെറു കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും സ്ഥിതി തിരിച്ചാണ്. എസ്.യു.വി. വില്പന ഉയർന്നു നിൽക്കുന്നതു ചൂണ്ടിക്കാട്ടി സമ്പദ് വ്യവസ്ഥ നേരായ ദിശയിലാണെന്നു പറയാനാകില്ല. ഇവയുടെ ഉപഭോഗം സമൂഹത്തിൽ ഏതെല്ലാം വിഭാഗത്തെ ആശ്രയിച്ചാണെന്നതാണ് പരിഗണിക്കേണ്ടത്. ആർക്കൊക്കെയാണ് ഉത്തേജനം വേണ്ടതെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. പലിശ കുറച്ചു നിർത്തിയാൽ അത് ഓഹരി വിപണിക്കും റിയൽ എസ്റ്റേറ്റ് രംഗത്തിനും മറ്റുമാകും നേരിട്ട് നേട്ടമെത്തിക്കുക. വരുമാനം കുറഞ്ഞവർക്ക് ഇത് വലിയ പ്രയോജനം ചെയ്യില്ല. ഓരോ വിഭാഗം തിരിച്ച് ഉത്തേജക നടപടികളെടുക്കാൻ പണ-വായ്പാ നയത്തിനു കഴിയില്ല. ചെറിയ വരുമാനക്കാർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള സമ്പാദ്യം മുഴുവൻ നഷ്ടമായി. ഇതാണ് അത്തരക്കാർ കൂടുതൽ ഇടപെടുന്ന മേഖലയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നത്. ഇവർക്ക് ഉത്തേജനം നൽകാൻ ആർ.ബി.ഐ.ക്ക് പരിമിതികളുണ്ട്. നേരിട്ടു നേട്ടം കൈമാറിയും (ഡി.ബി.ടി.) മറ്റും ഇത്തരക്കാർക്കു സഹായമെത്തിക്കാൻ സർക്കാരിനാണ് കഴിയുക. നിരക്ക് കുറഞ്ഞുനിൽക്കുന്നത് ഭാവിയിൽ നിഷ്ക്രിയ ആസ്തി കൂടാൻ കാരണമാകുമോ അത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്. പലിശ കൂടുമ്പോൾ അത് തിരിച്ചടയ്ക്കാൻ എല്ലാവർക്കും ശേഷിയുണ്ടാകുമോ എന്നത് ആശങ്ക നൽകുന്നതാണ്. പ്രൊഫ. ജയന്ത് ആർ. വർമ കേരളത്തിൽ ചാലക്കുടിയിൽ വേരുകളുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ. ആയുർവേദ പണ്ഡിതൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്റെ ഇളയ സഹോദരൻ രാമ വർമയുടെയും ഗിരിജ വർമയുടെയും മകനാണ്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് വിഭാഗം പ്രൊഫസറായി പ്രവർത്തിക്കുന്നു. ആർ.ബി.ഐ.യുടെ പണ-വായ്പാ സമിതിയിൽ പുറത്തുനിന്നുള്ള അംഗം. സെബി ഡയറക്ടർ ബോർഡിൽ മുഴുവൻ സമയ അംഗമായിരുന്ന അദ്ദേഹം സെക്കൻഡറി മാർക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഇന്ത്യയിലെ സാമ്പത്തിക വിപണി, ഫിനാൻസ് തിയറി എന്നിവയിൽ വലിയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ജേണലുകളിലടക്കം ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ഉമ ഇടപ്പള്ളി സ്വദേശി. ഏക മകൻ അക്ഷർ പിഎച്ച്.ഡി.യുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. raheshinct@gmail.com

from money rss https://bit.ly/3zsA4CB
via IFTTT