121

Powered By Blogger

Friday 24 September 2021

21 രൂപയിൽനിന്ന് 343ലേക്ക്: മൂന്നുമാസത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത് 1,500% നേട്ടം

ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനിടെ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് മികച്ചനേട്ടം സമ്മാനിച്ചത്. ആ വിഭാഗത്തിൽ എടുത്തുപറയേണ്ട ഓഹരിയാണ് കോണ്ടിനെന്റൽ കെമിക്കൽസ്. മൂന്നുമാസത്തിനിടെ ഓഹരി 1,500ശതമാനത്തിലേറെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021 ജൂൺ 24ലെ 21.49 രൂപയിൽനിന്ന് 343.5 രൂപയായാണ് ഓഹരി വില ഉയർന്നത്. കൃത്യമായി കണക്കാക്കിയാൽ മൂന്നുമാസത്തിനിടെ 1,497.25ശതമാനം വർധന. ഇതുപ്രകാരം മൂന്നുമാസംമുമ്പ് ഓഹരിയൊന്നിന് 21.49 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം 15.98 ലക്ഷമാകുമായിരുന്നു. ഈകാലയളവിൽ സെൻസെക്സിലുണ്ടായ മുന്നേറ്റം 13.49ശതമാനംമാത്രമാണ്. 2021 ജൂണിലവസാനിച്ച പാദത്തിലെ കണക്കുപ്രകാരം കമ്പനിയിലെ 61.57 ശതമാനം ഓഹരിയും കൈവശംവെച്ചിരിക്കുന്നത് രണ്ട് പ്രൊമോട്ടർമാരാണ്. 38.43ശതമാനം ഓഹരികളാണ് പൊതുവിഭാഗത്തിലുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടില്ല. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 0.03 കോടി രൂപയാണ് അറ്റാദായംനേടിയത്. 200ശതമാനമാണ് വർധന. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ മൊത്തംലാഭം 0.14 കോടി രൂപയുമാണ്. മുൻസാമ്പത്തികവർഷം ഇത് 0.08 കോടി രൂപമാത്രമായിരുന്നു. സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയാണ് കമ്പനിയുടെ ഉത്പന്നങ്ങൾ. നിലവിൽ ഉയർന്ന മൂല്യത്തിൽ കുതിക്കുന്ന ഓഹരിയിൽ കരുതലോടെവേണം നിക്ഷേപം നടത്താനെന്ന് ബിഎസ്ഇയും എൻഎസ്ഇയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രേഡഡ് സർവെയ്ലൻസ് മെഷ(ജിഎസ്എം)റിന്റെ കീഴിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈ ഓഹരിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരി വിപണിയിൽ സമീപകാലയളവിലുണ്ടായ കുതിപ്പിൽ മികച്ചനേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3kF3dpd
via IFTTT

സെൻസെക്സ് 60,000 ത്തിന് മുകളിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 17,850 കടന്നു

മുംബൈ: റെക്കോഡ് ഉയരംകുറിച്ച് മുന്നേറിയെങ്കിലും തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. എങ്കിലും സെൻസെക്സ് 60,000ന് മുകളിൽതന്നെ ക്ലോസ്ചെയ്തു. 163.11 പോയന്റ് നേട്ടത്തിൽ 60,048.47ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.20 പോയന്റ് ഉയർന്ന് 17,853.20ലുമെത്തി. ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഐടി, ഓട്ടോ, റിയാൽറ്റി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായി. ലോഹം, എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകൾ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.3ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3kAvXQ4
via IFTTT

ഇൻഡൽ മണി കടപ്പത്രങ്ങൾ പുറത്തിറക്കി

കൊച്ചി: സ്വർണപ്പണയ വായ്പാ മേഖലയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ 'ഇൻഡൽ മണി' ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻ.സി.ഡി.) പുറത്തിറക്കി. 1,000 രൂപയാണ് മുഖവില. ഒക്ടോബർ 18 വരെയാണ് വില്പനയെങ്കിലും അതിനു മുമ്പുതന്നെ നിശ്ചിത പരിധിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും. കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടിയ സമാഹരണ പരിധി 150 കോടി രൂപയാണ്. ഇഷ്യുകൾക്ക് ക്രിസിൽ റേറ്റിങ് ഏജൻസി 'ബി.ബി.ബി. സ്റ്റേബിൾ' റേറ്റിങ് നൽകിയിട്ടുണ്ട്. സെക്വർ ചെയ്ത എൻ.സി.ഡി.കളുടെ കാലാവധി 366 ദിവസം മുതൽ 54 മാസം വരെയും അല്ലാത്തവയുടേത് 61 മുതൽ 71 മാസം വരെയുമാണ്. 71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്കീമും ഉണ്ട്. കടപ്പത്രങ്ങൾ ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്യും.

from money rss https://bit.ly/3lTZOlY
via IFTTT

60,000കടന്നത് റെക്കോഡ് വേഗത്തിൽ: 10,000 പോയന്റ് പിന്നിടാനെടുത്തത് 166 ദിനങ്ങൾമാത്രം

എക്കാലത്തെയും റെക്കോഡ് വേഗത്തിലാണ് സെൻസെക്സ് 10,000 പോയന്റ് മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ച 60,000 പിന്നിട്ടതോടെ ചരിത്രനേട്ടമാണ് ബിഎസ്ഇ സെൻസെക്സ് സ്വന്തമാക്കിയത്. ഇവർഷം ജനുവരി 21നാണ് സെൻസെക്സ് 50,000 തൊട്ടത്. 166 വ്യാപാരദിനംകൊണ്ടാണ് സൂചിക 50,000ത്തിൽനിന്ന് 60,000ത്തിലേക്കെത്തിയത്. ഇതിനുമുമ്പ് പതിനായിരം പോയന്റ് പിന്നിടാൻ(40,000ത്തിൽനിന്ന് 50,000ത്തിലേക്കെത്താൻ) 415 വ്യാപാര ദിനങ്ങളാണ് വേണ്ടിവന്നത്. 2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർവരെയുള്ള കാലയളവിൽ 432 ട്രേഡിങ് സെഷനെടുത്താണ് 10,000ത്തിൽനിന്ന് സൂചിക 20,000ത്തിലെത്തിയത്. ഇതിനുമുമ്പുള്ള സമാന മുന്നേറ്റങ്ങൾക്കെല്ലാം 1000 ദിവസത്തിൽക്കൂടുതലെടുക്കുകയുംചെയ്തു. ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമുണ്ടായിട്ടില്ലാത്ത പങ്കാളിത്തവും വിപണിയിലേക്കുള്ള പണമൊഴുക്കും മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളും ആഗോളകാരണങ്ങളൊക്കെയുമാണ് മുന്നേറ്റത്തിന് പിന്നിൽ. അതേസമയം, നിലവിലെ ഉയർന്നമൂല്യം വരുദിവസങ്ങളിൽ ചാഞ്ചാട്ടവും തിരുത്തലുകളുമുണ്ടാക്കിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നൽകിയത് 150-370ശതമാനം ആദായം 50,000ത്തിൽനിന്ന് 60,000ത്തിലേക്കുള്ള അതിവേഗമുന്നേറ്റത്തിനിടെ 42 ഓഹരികളാണ് നിക്ഷേപകർക്ക് അത്ഭുതകരമായനേട്ടം സമ്മാനിച്ചത്. ജെഎസ്ഡബ്ല്യു എനർജി, ബാലാജി ആംമ്നീസ്, ഹാപ്പിയസ്റ്റ് മൈൻഡ്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ദീപക് ഫെർട്ടിലൈസേഴ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികൾ അവയിൽ ചിലതുമാത്രം. ഈ ഓഹരികൾ എട്ടുമാസംകൊണ്ട് 150 മുതൽ 370ശതമാനംവരെയാണ് ഉയർന്നത്.

from money rss https://bit.ly/2XUGPzG
via IFTTT

നിക്ഷേപലോകത്ത് വിപ്ലവകരമായ തീരുമാനം: എംഎഫ് സെൻട്രൽ | Step by step guide

വിപ്ലവകരമായമാറ്റങ്ങളെ എക്കാലത്തും രണ്ടുകയ്യുംനീട്ടി സ്വീകരിച്ചിട്ടുള്ള നിക്ഷേപമേഖലയാണ് മ്യൂച്വൽ ഫണ്ട്. മൂന്നുപതിറ്റാണ്ട് ചരിത്രമുള്ള ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം അതുകൊണ്ടുതന്നെ അത്രയധികം വളർച്ചനേടുകയുംചെയ്തു. സാങ്കേതിക പുരോഗതിയുടെനേട്ടംകൂടി പ്രയോജനപ്പെടുത്തിയാണ് ഈമുന്നേറ്റം സ്വന്തമാക്കിയതെന്നുകാണാം. സെബിയുടെ നിയന്ത്രണത്തിൽ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനം നടപ്പാക്കിമുന്നേറുകയാണ് മ്യൂച്വൽ ഫണ്ട് സമൂഹം. 2013ൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ച് ചരിത്രംസൃഷ്ടിച്ച ഇൻഡസ്ട്രി പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് 2021ൽ വീണ്ടുംശ്രദ്ധാകേന്ദ്രമാകുന്നത്. നൂറുകണക്കിന് ഫണ്ടുകളിൽനിന്ന് യോജിച്ചത് തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയെന്നത് ആദ്യപടിമാത്രമാണ്. തുടർന്നും നിരവധി സേവനങ്ങൾ ഭാവിയിൽ ആവശ്യമായിവന്നേക്കാം. മൊത്തം നിക്ഷേപത്തിന്റെ അവലോകനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾമാറ്റൽ, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ(എസ്ടിപി), സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി) എന്നിങ്ങനെ നിരവധികാര്യങ്ങൾ നിക്ഷേപകന്റെ മുന്നിലുണ്ട്. ഇ-മെയിൽ വിലാസം, നോമിനേഷൻ എന്നിവ ചേർക്കൽ, മരണശേഷം യുണിറ്റുകളുടെ കൈമാറ്റം തുടങ്ങിയവയുടെ നൂലാമാലകൾ നിക്ഷേപകൻ നേരിടേണ്ടിവരുന്നു. ഇതിനായി വ്യത്യസ്തയിടങ്ങളിൽ കയറിയിറങ്ങേണ്ടസാഹചര്യമാണുള്ളത്. ഇതിനൊക്കെ പരിഹാരമായാണ് കഴിഞ്ഞ ജൂലായിൽ പൊതുവായി ഒരുപ്ലാറ്റ്ഫോം വികസിപ്പിക്കാൻ രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുമാരോട്(ആർടിഎ)സെബി ആവശ്യപ്പെട്ടത്. എംഎഫ് സെൻട്രൽ രാജ്യത്തെ രണ്ട് പ്രമുഖ ആർടിഎമാരായ കാംസ്, കെഫിൻടെക് എന്നിവർചേർന്നാണ് ആംഫിയുടെ പിന്തുണയോടെ ഓൾ ഇൻ വൺ പോർട്ടൽ വികസിപ്പിച്ചത്. നിക്ഷേപകരെ മുന്നിൽകണ്ട് സൗകര്യപ്രദമായി ഇടപാട് നടത്തുകയെന്ന കാഴ്ചപ്പാടോടെയാണ് പൂർണമായും സൗജന്യമായ ഈ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായാണ് പോർട്ടൽ പൂർണമായും പോർട്ടൽ പ്രവർത്തന സജ്ജമാകുക. നിക്ഷേപവിരവങ്ങളും അതിന്റെ ഓരോദിവസത്തെയും മൂല്യവുംമറ്റുമായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഡിസംബറോടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ നടത്താൻ സജ്ജമാക്കുകയാണ് ലക്ഷ്യം. നിക്ഷേപകനാണോ: ലോഗിൻ ചെയ്തോളൂ നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളയാളാണെങ്കിൽ നിമിഷനേരംകൊണ്ട് പോർട്ടലിൽ ലോഗിൻചെയ്യാം. അതിനുള്ള വഴിയിതാ. എംഎഫ് സെൻട്രൽ വെബ്സൈറ്റ് തുറന്ന് സൈൻഅപ്പ് ക്ലിക്ക് ചെയ്യുക. പാൻ, മൊബൈൽ നമ്പർ എന്നിവ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചെർക്കുക. പാസ് വേഡ് നൽകുക. സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടികൂടി നൽകിയാൽ പൂർത്തിയായി. ഇനി പാനും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതുവരെ നടത്തിയിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപവിവരങ്ങൾ പോർട്ടലിൽ തെളിയും. ഇക്വിറ്റി, ഡെറ്റ്, ലിക്വിഡ് കാറ്റഗറികളിലായുള്ള മൊത്തം നിക്ഷേപവും ഫണ്ടുകൾ തിരിച്ചുള്ള വിവരങ്ങളും സൈറ്റിൽകാണാം. ഒരുകുടക്കീഴിൽ എല്ലാസേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള പോർട്ടലിൽ നിക്ഷേപകർക്കുതന്നെ നേരിട്ട് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് അവസരമുണ്ട്. മ്യൂച്വൽ ഫണ്ട് ഫോളിയോകൾ ഏകീകരിക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മാറ്റൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ്ചെയ്യൽ, നോമിനിയെ മാറ്റൽ എന്നിവയെല്ലാം സാധ്യമാകും. എല്ലാസേവനങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാനും സാധിക്കും. ക്ലയിംചെയ്യാത്ത നിക്ഷേപവിവരങ്ങൾ അറിയാമെന്നതാണ് മറ്റൊരുപ്രത്യേകത. കൈപ്പറ്റാത്ത ലാഭവിഹിതം, ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ്ചെയ്യാത്ത പണത്തിന്റെ വിശദാംശങ്ങൾ എന്നിവ ഒരിടത്തായി കാണാൻ കഴിയും. മൂന്നാംഘട്ടമായി ഡിസംബർ അവസാനത്തോടെയാകും നിക്ഷേപം നടത്താനും നിക്ഷേപം പിൻവലിക്കാനും സൗകര്യമൊരുങ്ങുക. രണ്ടാംഘട്ടത്തിൽ ആപ്പും തയ്യാറാകും. ഇതിനെല്ലാംപുറമെ, ഫണ്ട് ഹൗസുകൾക്കോ സെബിക്കോ പരാതിനൽകാനും കഴിയും. അതിന്റെ പുരോഗതി വിലയിരുത്താനും അവസരമുണ്ട്. മൂലധനനേട്ടം, നഷ്ടം എന്നിവയുടെ വിവരങ്ങളും ലഭ്യമാകും. ഇടനിലക്കാരെ ഒഴിവാക്കി അതേദിവസത്തെ എൻഎവിയിൽ എളുപ്പത്തിൽ ഇടപാടുനടത്താനുള്ള അവസരമാണ് നിക്ഷേപകർക്ക് പുതിയപോർട്ടലിലൂടെ ലഭിക്കുക.

from money rss https://bit.ly/3kDVecg
via IFTTT