121

Powered By Blogger

Thursday 28 May 2020

കേപ്‌ജെമിനി എക്‌സിക്യുട്ടീവിനെ വിപ്രോയുടെ സിഇഒയായി നിയമിച്ചു

പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായി തിയറി ഡെലാപോർടയെ നിയമിച്ചു. കേപ്ജെമിനിയുടെ എക്സിക്യുട്ടീവായിരുന്നു തിയറി. നിലവിലെ സിഇഒയും എംഡിയുമായ അബിദലി നീമുചൗളയുടെ കാലാവധി ജൂൺ ഒന്നിന് അവസാനിരിക്കെയാണ് പുതിയ നിയമനം. ജൂലായ് ആറിനാണ് തിയറി ഡെലാപോർട് ചാർജെടുക്കുക. അതുവരെ റിഷാദ് പ്രേജിയ്ക്കായിരിക്കും ചുമതല. കേപ്ജെമനി ഗ്രൂപ്പിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന ഡെലാപോർടെ 25വർഷത്തെളം സ്ഥാപനത്തിലെ പ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യയിൽ സാന്നിധ്യമുള്ള പ്രമുഖ ഫ്രഞ്ച് ഐടി കമ്പനിയാണ് കേപ്ജെമിനി.

from money rss https://bit.ly/2M5xATI
via IFTTT

സെന്‍സെക്‌സില്‍ 310 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തനേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് നഷ്ടത്തിൽ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. യുഎസ്-ചൈന തർക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 623 ഓഹരികൾ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ബജാജ് ഓട്ടോ, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐടിസി, ബ്രിട്ടാനിയ, വേദാന്ത, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/36DY4oZ
via IFTTT

കിട്ടാക്കടം ഉയരുന്നതോടെ ബാങ്കുകളുടെ മൂലധന ഭദ്രതയ്ക്ക് 3.75 ലക്ഷം കോടി വേണ്ടിവരും

മുംബൈ: കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ മൂലധന ഭദ്രത ഉറപ്പാക്കുന്നതിന് രണ്ടുവർഷം കൊണ്ട് 1.5 ലക്ഷം കോടി മുതൽ 3.75 ലക്ഷം കോടി വരെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് വിവിധ റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫണ്ടിനായി സർക്കാരിനെ ആശ്രയിച്ചു വരുന്ന പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതിയായിരിക്കും കൂടുതൽ വിഷമാവസ്ഥയിലാവുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാന്പത്തികവർഷം ബാങ്കുകൾക്ക് മൂലധനം നൽകുന്നതിനായി ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിരുന്നില്ല. ബാങ്കുകൾ സ്വയം മൂലധനം കണ്ടെത്തണമെന്നായിരുന്നു സർക്കാർ നിർദേശം. നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തി സർക്കാർ നടപടികളുണ്ടാകുമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതീക്ഷ. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് വായ്പാ തിരിച്ചടവിൽ തുടർച്ചയായി ആറു മാസത്തെ മൊറട്ടോറിയം വരുന്നത് ബാങ്കുകളുടെ പണലഭ്യത കുറയാൻ കാരണമായേക്കും. മാത്രമല്ല, വിവിധ മേഖലയിലെ സംരംഭങ്ങൾ പ്രതിസന്ധിയിലായതോടെ കിട്ടാക്കടവും ഉയരും. ഇതിനായി കൂടുതൽ തുക വകയിരുത്തേണ്ടി വരുന്നതാണ് ബാങ്കുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുക. ഇതു പരിഹരിക്കാൻ ബാങ്കിങ് മേഖലയ്ക്ക് രണ്ടു വർഷത്തിനകം 3.75 ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുമെന്ന് ഫിച്ച് റേറ്റിങ്സ് ഡയറക്ടർ ശാശ്വതാ ഗുഹ പറയുന്നു. കിട്ടാക്കടത്തിൽ രണ്ടു മുതൽ ആറു ശതമാനം വരെ വർധനയുണ്ടാകുമെന്നും ഇവർ വിലയിരുത്തുന്നു. അതേസമയം, ക്രെഡിറ്റ് സൂസിൻറെ മുൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് മൂലധനമായി കണ്ടെത്തേണ്ടിവരിക ഒന്നര ലക്ഷം കോടി രൂപയാണ്. ഇതിൽ 98,000 കോടി രൂപയും പൊതുമേഖലാ ബാങ്കുകളുടേതായിരിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾക്ക് മൂന്നു ലക്ഷം കോടിയിലധികം രൂപയാണ് മൂലധനമായി സർക്കാർ നൽകിയത്.

from money rss https://bit.ly/2zFA88x
via IFTTT

വിദേശ നിക്ഷേപം റെക്കോഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) 2019-20-ൽ 13 ശതമാനം വർധിച്ച് 4,997 കോടി ഡോളറായി. ഏതാണ്ട് 3.75 ലക്ഷം കോടി രൂപ. ഇത് റെക്കോഡാണ്. 2018-19 സാമ്പത്തിക വർഷം 4,436 കോടി ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ നിക്ഷേപം ഏറ്റവുമധികം ലഭിച്ചത് സേവന മേഖലയ്ക്കും കംപ്യൂട്ടർ സോഫ്റ്റ്വേർ, ഹാർഡ്വേർ മേഖലകൾക്കുമാണ്. യഥാക്രമം 785 കോടി ഡോളറും 767 കോടി ഡോളറുമാണ് മേഖലകൾ നേടിയത്. വ്യാപാരം (457 കോടി ഡോളർ), ടെലി കമ്മ്യൂണിക്കേഷൻസ് (444 കോടി ഡോളർ), വാഹനം (282 കോടി ഡോളർ), നിർമാണം (200 കോടി ഡോളർ), കെമിക്കൽസ് (100 കോടി ഡോളർ) എന്നിവയാണ് വിദേശ നിക്ഷേപം ആകർഷിച്ച മറ്റു മേഖലകൾ. ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശം നിക്ഷേപം നടത്തിയ രാജ്യം സിങ്കപ്പൂരാണ്. 1,467 കോടി ഡോളറാണ് സിങ്കപ്പൂരിലെ സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. മൗറീഷ്യസ് (824 കോടി ഡോളർ), നെതർലാൻഡ്സ് (650 കോടി ഡോളർ), അമേരിക്ക (422 കോടി ഡോളർ), കേയ്മൻ ഐലൻഡ്സ് (370 കോടി ഡോളർ), ജപ്പാൻ (322 കോടി ഡോളർ), ഫ്രാൻസ് (189 കോടി ഡോളർ) എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപിച്ചു.

from money rss https://bit.ly/2B7581u
via IFTTT

ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷന്റെ നിരീക്ഷണത്തിൽ

മുംബൈ: അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ ആൽഫബെറ്റ് ഐ.എൻ.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തിൽ. ഗൂഗിളിൻറെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറിൽ ഗൂഗിൾ പേ ആപ്പ് പ്രാധാന്യത്തോടെ നൽകിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെൻറ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സി.സി.ഐ. നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ച പരാതി സി.സി.ഐ. യുടെ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഗൂഗിളിൻറെ വിശദീകരണംകൂടി ലഭിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ. കഴമ്പുള്ളതാണെന്നു കണ്ടാൽ വിശദമായ അന്വേഷണം നടത്തും. ആരാണ് പരാതിനൽകിയതെന്ന് വ്യക്തമല്ല. വിഷയത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആൻഡ്രോയിഡ് വിപണയിലെ സ്വാധീനമുപയോഗിച്ച് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരിൽ ഗൂഗിൾ പേ ആപ്പിന് പ്ലേ സ്റ്റോർ വഴി കൂടുതൽ പ്രചാരം നൽകിയെന്നാണ് പ്രധാന ആരോപണം. പ്ലേ സ്റ്റോർ സെർച്ചിൽ കൃത്രിമം കാട്ടിയതായി പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്ല. ഇന്ത്യയിൽ സി.സി.ഐ. മുന്പാകെ ഗൂഗിളിനെതിരേ എത്തുന്ന മൂന്നാമത്തെ പരാതിയാണിത്. 2018-ൽ കന്പനിയുടെ വാണിജ്യ താത്പര്യങ്ങൾ മുൻനിർത്തി സേർച്ച് എൻജിനിൽ വിവരങ്ങൾ ലിസ്റ്റ് ചെയ്യുന്നുവെന്ന പരാതിയിൽ ഗൂഗിളിന് 2.1 കോടി ഡോളർ (ഏകദേശം 135.86 കോടി രൂപ) പിഴയിട്ടിരുന്നു. മൊബൈൽ കന്പനികളെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുക്കുന്നതിൽ ഗൂഗിൾ സ്വാധീനം ചെലുത്തുന്നവെന്നായിരുന്നു 2019-ൽ ലഭിച്ച പരാതി. ഇന്ത്യയിൽ ഡിജിറ്റൽ പേമെൻറ് രംഗത്ത് യു.പി.ഐ. അധിഷ്ടിത ആപ്പുകളിൽ ഏറെ മുന്നിലാണ് ഗൂഗിൾ പേ. 2017-ൽ പുറത്തിറക്കിയ ആപ്പിൽ മാസംതോറും ആറു കോടിയിലധികം ഉപഭോക്താക്കൾ ഇടപാടുകൾ നടത്തുന്നതായാണ് കണക്കുകൾ. പേടിഎം, ഫോൺ പേ എന്നീ പേമെൻറ് ആപ്പുകളുമായാണ് ഗൂഗിൾ പേ മത്സരിക്കുന്നത്.

from money rss https://bit.ly/2TON1UO
via IFTTT

"അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും"; ദേവരാജന്‍ മാഷുടെ നാടക കളരിയില്‍ നിന്നും കോടമ്പാക്കത്തേക്ക്

അർജുനൻ മാസ്റ്ററെ കണ്ടുമുട്ടുമ്പോൾ, അപരിചിതത്വം പരിഗണിക്കാതെ അദ്ദേഹം നമ്മളെ കൈപിടിച്ചും തോളിൽ തട്ടിയും സ്വാഗതം ചെയ്യുമ്പോൾ, ഒരു താപസന്റെ സ്പർശമാണ് അനുഭവപ്പെടുക. ഈ സാത്വിക ഭാവം പ്രായാധിക്യം കൊണ്ട് കൈവന്നതല്ല, ബാല്യകൗമാര കാലഘട്ടത്തിൽ ഒരു ആശ്രമത്തിൽ ജീവിച്ചിരുന്നതു വഴി സ്വായത്തമാക്കിയതാണെന്ന് നാം തിരിച്ചറിയും. ഇതേ സ്നേഹം അദ്ദേഹത്തിന്റെ നാട്ടുകാരും അനുദിനം അനുഭവിക്കുന്നു; എന്ന് മാത്രമല്ല അവരത് പതിന്മടങ്ങായി തിരിച്ചു നൽകുകയും ചെയ്യുന്നു. പള്ളുരുത്തിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സംഗീതജ്ഞൻ. കോടമ്പാക്കത്തു സ്റ്റുഡിയോകളിൽ സംഗീതസംവിധായകനും പാട്ടുകാരും വാദ്യവൃന്ദവും ഒരുമിച്ചിരുന്ന് ദിവസങ്ങളോളം റിഹേഴ്സൽ നടത്തി സിനിമാ ഗാനങ്ങൾ ലൈവ് ആയി ശബ്ദലേഖനം ചെയ്തിരുന്ന ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ് അർജുനൻ മാസ്റ്റർ. പാട്ടിന്റെ ആ സുവർണകാലം കഴിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടിലേറെ ആയി. ഡിജിറ്റൽ സംഗീതം വേരുപിടിക്കുന്ന കാലത്തു കോടമ്പാക്കം വിട്ടു നാട്ടിലേക്ക് വന്ന എം കെ അർജുനൻ എന്ന പഴയ സംഗീതസംവിധായകനെ, സോഫ്റ്റ് വെയറിൽ കട്ട്-പേസ്റ്റ് ചെയ്തു പാട്ടുണ്ടാക്കുന്ന ഈ കാലത്തു ആരെങ്കിലും ഓർക്കുമോ എന്നുള്ള ശങ്ക ഉണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ പുറപ്പെടുമ്പോൾ. തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന്റെ മകൻ അനിയെ കണ്ടു വീട്ട് അഡ്രസ് ചോദിച്ചപ്പോൾ 'ലൊക്കേഷൻ മാപ്പ്' ഒറ്റ വാചകത്തിൽ കിട്ടി - പള്ളുരുത്തി ഇറങ്ങി ആരോടെങ്കിലും ചോദിച്ചാൽ മതി. അത് വാസ്തവം തന്നെ ആയിരുന്നു. മെയിൻ റോഡിൽ കണ്ട ആദ്യ വ്യക്തി തന്നെ വഴികാണിച്ചു കൂടെ വന്നു! പ്രായാധിക്യത്താലുള്ള അവശതകൾ ഉണ്ടായിരുന്നെങ്കിലും മാസ്റ്റർ വീടിന്റെ ഉമ്മറത്ത് തന്നെ ഇരിപ്പായിരുന്നു - കാരണം സ്ഥിരമായി സന്ദർശകർ വന്നും പോയും കൊണ്ടിരിക്കുകയായിരുന്നു. സുഖാന്വേഷണത്തിനു വരുന്ന ബന്ധുക്കളും നാട്ടുകാരും, പിന്നെ പ്രോഗ്രാമുകൾക്ക് ആശീർവാദം വാങ്ങാൻ വരുന്ന സാംസ്‌കാരിക കൂട്ടായ്മകളും. മാസ്റ്റരുടെ സ്നേഹവാക്കുകൾ ഏറ്റുവാങ്ങി അവർ മടങ്ങുന്നു. പല സെലിബ്രിറ്റികളുടെയും മനുഷ്യപ്പറ്റില്ലായ്മ പരിചയമുണ്ടായിരുന്നതിനാൽ അതൊരു വ്യത്യസ്തമായ കാഴ്ചയായിരുന്നു.

മലയാള ഗാനരംഗത്തെപ്പറ്റിയുള്ള ചരിത്രവിവരങ്ങൾ ശേഖരിക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഞാനദ്ദേഹത്തെ കാണാൻ ചെന്നത്. അർജുനൻ മാസ്റ്ററെപ്പറ്റി നിരവധി ലേഖനങ്ങളും ചാനൽ അഭിമുഖങ്ങളും ലഭ്യമായതുകൊണ്ടു വ്യക്തിപരമായ ഒരു ഇന്റർവ്യൂ അപ്രസക്തവും ആയിരുന്നു. കലാകാരന്മാരെ നേരിട്ട് കാണുമ്പോൾ അവർ ആ കരിയറിലേക്ക് വന്നതിന്റെ പടവുകൾ ചോദിച്ചറിയാൻ ശ്രമിക്കാറുണ്ട് ; ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ചു നിരീക്ഷണങ്ങൾ നടത്താറുമുണ്ട്. അന്ന് കുറിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ മാസ്റ്ററുടെ ദേഹവിയോഗത്തിന് പിന്നാലെ ഒന്നുകൂടി മറിച്ചു നോക്കുകയാണ്.

ജീവിത ദുരിതങ്ങൾ ഒരു കലാകാരന്റെ സർഗാത്മകതയ്ക്ക് വളമായി മാറുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എം.കെ.അർജുനൻ എന്ന സംഗീതസംവിധായകന്റെ കാര്യത്തിൽ അത് അന്വർത്ഥമായിരുന്നു എന്നു വേണം പറയാൻ. 84 വർഷം മുൻപ് ഫോർട്ട് കൊച്ചിയിൽ അഷ്ടിക്ക് വക കണ്ടെത്താൻ പെടാപ്പാടു പെട്ടിരുന്ന സാധാരണ കുടുംബത്തിൽ പതിനാലാമത്തെ മകനായി അദ്ദേഹം ജനിച്ചു. ആറുമാസം തികയും മുൻപേ അച്ഛൻ നഷ്ടപ്പെട്ടു; പിന്നീട് പലപ്പോഴായി പത്തു സഹോദരങ്ങളും മണ്മറഞ്ഞു. രണ്ടാംലോക മഹായുദ്ധ കാലത്തെ വറുതികളിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട അമ്മ എട്ടുവയസുകാരൻ അർജുനനെയും ജ്യേഷ്ഠനേയും പരിചയക്കാരനായ സ്വാമി മുഖേന പഴനിയിലെ ഒരു ആശ്രമത്തിലെ സ്നേഹാലയത്തിലേക്ക് വിട്ടു. സ്‌കൂൾ വിദ്യാഭ്യാസത്തിനു തടസ്സം വന്നെങ്കിലും മറ്റൊരർത്ഥത്തിൽ ആശ്രമവാസം പ്രയോജകമായി - ഭജന പാടാനുള്ള സിദ്ധി ശ്രദ്ധിച്ച സ്വാമി അർജുനനെ സംഗീതം പഠിപ്പിക്കാൻ ഏർപ്പാടാക്കി. കർണാടിക് സംഗീതവും ഹാർമോണിയം വായനയും ശീലിച്ചു.

കൗമാര പ്രായം ആയപ്പോഴേക്കും ആശ്രമത്തിൽ തുടരാൻ ബുദ്ധിമുട്ടു വന്നു. വീട്ടിലേക്ക് തിരികെ വന്നു കുടുംബം നോക്കാൻ കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു - കൂലിവേല അടക്കം. അതിൽ നിന്ന് മിച്ചം പിടിച്ചു സംഗീതാഭ്യസനം. കച്ചേരി നടത്തുന്ന നല്ലൊരു ഭാഗവതർ ആകാൻ ആയിരുന്നു മോഹം. അതൊരു പ്രൊഫഷൻ ആക്കാൻ പറ്റില്ലെന്ന് പിന്നീട് ബോധ്യമായി. പഠിച്ച സംഗീതം പ്രയോഗിക്കാൻ സ്കോപ്പുള്ളത് നാടകത്തിലാണ്. നാട്ടിലും പരിസര ജില്ലകളിലും ഉള്ള നാടക കമ്പനികളിൽ ഹാർമോണിസ്റ്റ് ആയി പറ്റിക്കൂടി ജീവിക്കാൻ വക കണ്ടെത്തി. അതിൽ ചുവടുറക്കുന്നത് 1960 കളുടെ തുടക്കത്തിൽ ദേവരാജൻ മാസ്റ്ററുടെ 'കാളിദാസകലാകേന്ദ്ര'ത്തിലെത്തുന്നതോടെയാണ്.

നാടകത്തിലും സിനിമയിലും അതിനകം ജനപ്രിയ സംഗീതസംവിധായകനായി ഏറെ പേരെടുത്തു കഴിഞ്ഞ ദേവരാജൻ മാസ്റ്ററുടെ കൂടെ പ്രവർത്തിക്കുക എന്നത് ഭാഗ്യമായി കരുതപ്പെടുന്ന കാലം. പക്ഷെ കർശനക്കാരനും മുൻകോപിയും ആയ അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ പോലും മറ്റു പ്രവർത്തകർക്ക് പേടിയായിരുന്നു. ദേവരാജൻ മാസ്റ്ററെ അറിയാവുന്ന ഒരാൾ മുഖേനയാണ് 'കാളിദാസകലാകേന്ദ്ര'ത്തിലേക്ക് പോയത്. അയാൾ അകത്തുചെന്ന് പറഞ്ഞു - "മാഷെ കാണാൻ ഫോർട്ട്കൊച്ചിയിൽ നിന്ന് ഹാർമോണിസ്റ്റ് അർജുനൻ വന്നിരിക്കുന്നു". നിഷ്കരുണമുള്ള പ്രതികരണം പുറത്തു കേൾക്കാമായിരുന്നു - "അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും". എന്തായാലും അർജുനൻ എന്ന ചെറുപ്പക്കാരൻ തന്റെ പണിക്ക് കൊള്ളുമെന്നു ദേവരാജൻ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. നാടകങ്ങളിൽ തന്റെ പ്രിയ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. ആ ബന്ധം മൂന്നര പതിറ്റാണ്ടു നീണ്ടു നിന്നു.


1965 ഒക്കെ ആയപ്പോഴേക്കും ദേവരാജൻ മാസ്റ്റർക്ക് സിനിമയിൽ തിരക്കേറി; 'കാളിദാസകലാകേന്ദ്ര'ത്തിലേക്ക് വരവും ചുരുങ്ങി. നാടകത്തിന്റെ സംഗീത ചുമതലകൾ അർജുനനെ വിശ്വസിച്ച് ഏൽപ്പിക്കും. ഒരിക്കൽ ദേവരാജന് പുതിയ നാടകത്തിനു സംഗീതമിടാൻ വരാനായില്ല. സംഘാടകൻ ഒ.മാധവൻ അർജുനനോടു പാട്ടുകളും ചെയ്യാൻ പറഞ്ഞു. പക്ഷെ, അയാൾക്ക് ഒരേ നിർബന്ധം -ദേവരാജൻ മാസ്റ്ററെ ഫോണിൽ വിളിച്ചെങ്കിലും സമ്മതം ചോദിച്ചിട്ടേ താൻ പണി തുടങ്ങൂ. സമ്മതം കിട്ടി. അങ്ങനെ നാടകഗാനങ്ങൾ സ്ഥിരമായി ഈണമിട്ടു. 

എങ്കിലും ദേവരാജൻ ശിഷ്യനെ സിനിമയിലേക്ക് വിളിച്ചില്ല. ദേവരാജന്റെ മനസ്സ് വായിച്ചെടുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും നന്മകൾ നിറഞ്ഞ ഒരു മനസ്സാണ് അതെന്നു പിൽക്കാലത്തു പലരും തിരിച്ചറിയും. അർജുനനെ മദ്രാസിലേക്ക് വിളിക്കാതിരുന്നത് ഒരു പക്ഷെ അദ്ദേഹത്തിന് സിനിമയിൽ ഹാർമോണിസ്റ്റിനേക്കാളേറെ ഓർക്കസ്ട്ര സെറ്റ് ചെയ്യുന്ന ഒരു മ്യൂസിക് അറേഞ്ചറെ ആയിരുന്നു ആവശ്യം എന്നത് കൊണ്ടായിരിക്കാം. അതിനദ്ദേഹം ആർ കെ ശേഖറെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. മറ്റൊരു കാരണം നല്ല കഴിവും മത്സരബുദ്ധിയും ഇല്ലങ്കിൽ പലപ്പോഴും സിനിമയിൽ അഷ്ടിക്കുള്ള വക പോലും സമ്പാദിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ആയിരുന്നിരിക്കണം; അർജുനനെ പോലൊരു പാവം പയ്യന് അതിജീവനം ബുദ്ധിമുട്ടാകും എന്ന് തോന്നിക്കാണണം. അർജുനൻ ഒരു മോഹം എന്ന നിലയിൽ സിനിമയിൽ സ്വരരാഗശരങ്ങൾ എയ്യുന്നതു സ്വപ്നം കണ്ടു.

കോടമ്പാക്കത്ത് സിനിമാ ബന്ധങ്ങൾ ഉള്ള പരിചയക്കാർ ചിലർ നിർമ്മാതാക്കൾക്ക് മുന്നിൽ അർജുനന്റെ കാര്യം അവതരിപ്പിക്കുമായിരുന്നു. അന്നത്തെ പ്രശസ്തരെ (ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ് , രാഘവൻ) കിട്ടാൻ ബുദ്ധിമുട്ടാകുമ്പോൾ, അല്ലെങ്കിൽ പണം തികയാതെ വരുമ്പോൾ ചില നിർമാതാക്കൾ പുതിയവർക്ക് അവസരം കൊടുക്കുന്ന കാര്യം പരിഗണിക്കും (തുച്ഛമായ കാശിന് - അല്ലാതെ പിന്നെ !). 1968ൽ "കറുത്ത പൗർണമി " എന്ന പടത്തിനു കഥയെഴുതി നൽകിയത് അർജുനന്റെ അടുത്ത പരിചയക്കാരൻ. അയാൾ പടത്തിന്റെ സംഗീതം അർജുനന് കൊടുക്കാൻ ശിപാർശ നൽകി. പക്ഷെ പാട്ടെഴുതാൻ ഭാസ്കരൻ മാഷെ ഏൽപ്പിച്ചു കഴിഞ്ഞു. ബാബുരാജിനെ കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അന്നത്തെ ഹിറ്റ് ജോഡിയായിരുന്നല്ലോ അവർ. 'കാളിദാസകലാകേന്ദ്ര'ത്തിൽ സംഗീതം ചെയ്യുന്ന ഒരാൾക്ക് താൽപ്പര്യം ഉണ്ടെന്നു കേട്ട ഭാസ്‌കരൻ മാഷ് ഒന്നാലോച്ചു - ഒന്നുമില്ലെങ്കിൽ ദേവരാജന്റെ ശിഷ്യൻ ആണല്ലോ. "പടത്തിൽ ഇയാളും രണ്ടു പാട്ടു ചെയ്യട്ടെ" എന്ന വളരെ മാന്യമായ നിർദ്ദേശം വച്ചു. എന്നിട്ട് അപ്പോൾ എഴുതിക്കൊണ്ടിരുന്ന 'മാനത്തിന് മുറ്റത്തു മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ' എന്ന കവിത അർജുനന്റെ കയ്യിൽ കൊടുത്തു. അത് ഹൃദിസ്ഥമാക്കി ഹാർമോണിയം വച്ച് ഒരു ട്യൂൺ പാടി എല്ലാവരെയും കേൾപ്പിച്ചു. കുറെ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. നിർമാതാവ് ഭാസ്കരൻ മാഷുടെ മുഖത്തേക്ക് നോക്കി. അന്തിമ തീരുമാനം മാഷുടേതാണ്. അദ്ദേഹം പുഞ്ചിരിച്ചു - "ഇനി ബാബുവിനെ വിളിക്കേണ്ട"

അങ്ങനെ ഒടുവിൽ അർജുനനും സിനിമയിലേക്ക് കയറി. പാട്ടുകൾ ഈണമിട്ടുകഴിഞ്ഞപ്പോഴാണ് പുതിയ ഒരു പ്രശ്‌നം പൊന്തിവന്നത് - പാട്ടു റെക്കോർഡ് ചെയ്യേണ്ടത് കോടാമ്പക്കത്തെ സ്റ്റുഡിയോയിൽ ആണ്. ആദ്യത്തെ സന്തോഷമൊക്കെ ആശങ്കയിൽ മുങ്ങിപ്പോയി. അത്യാവശ്യം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന നാടകഗാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ സിനിമാപ്പാട്ട് എന്നാൽ നാടകഗാനവുമായി ഒരു തരത്തിലും ഉപമിക്കാനാവാത്ത 'പ്രസ്ഥാനം' ആണെന്ന ബോധ്യം വലിയൊരു കാർമേഘമായി നിഴൽ വീഴ്ത്തുന്നു - സ്റ്റുഡിയോ, ഓർക്കസ്ട്ര, റെക്കോർഡിങ് ഉപകരണങ്ങൾ .. ഒന്നും പരിചയം ഇല്ല. നാടകത്തിനു ചെയ്തിരുന്ന പോലെ ഹാർമോണിയം വായിച്ചു പാടിക്കൊടുക്കുക എന്നത് നിലനിൽപ്പിന് ഒരിക്കലും സഹായിക്കില്ല. എന്ത് ചെയ്യും ? വഴി മുട്ടുമെന്നായപ്പോൾ രണ്ടും കൽപ്പിച്ചു ദേവരാജൻ മാസ്റ്റർക്ക് കത്തെഴുതി - വന്നോളൂ വേണ്ടത് ചെയ്യാം എന്ന് ഗുരുവിന്റെ വാത്സല്യം മറുപടിക്കത്തിലൂടെ എത്തിയപ്പോൾ അർജുനൻ കൊച്ചിയിൽ നിന്ന് കോടാമ്പക്കത്തേക്ക് വണ്ടികയറി. (ഈ എഴുത്തിനും മറുപടിക്കും ഒന്നൊന്നര മാസം എടുത്തുവെന്നത് പുറത്തു പറയേണ്ട - ഇന്നത്തെ വാട്സാപ്പ് പിള്ളേർക്ക് ഉൾക്കൊള്ളാൻ ആവില്ല). അന്ന് വയസ്സ് മുപ്പത്തിരണ്ട്.

ഹോട്ടൽ വുഡ്‌ലാൻഡ്സിൽ ചെന്ന് ദേവരാജൻ മാഷെ ചെന്ന് കണ്ടപ്പോൾ "നിനക്കിവിടെ സഹായത്തിന് ആരുമില്ലല്ലോ" എന്ന് പറഞ്ഞു ആരെയോ വിളിപ്പിച്ചു. ഒരു മോറിസ് മൈനർ കാറിൽ കറുത്ത് മെലിഞ്ഞ തമിഴൻ ചെറുപ്പക്കാരൻ വന്നിറങ്ങി. 'നീയിവനെ നോക്കിക്കോണം' എന്ന് പറഞ്ഞു കൂടെ വിട്ടു. പരിചയപ്പെട്ടപ്പോൾ അത്ഭുതമായി - അറിയപ്പെടുന്ന മ്യൂസിക് അറേഞ്ചറും സ്വന്തംനിലയിൽ സംഗീതസംവിധായകനും ആയ ആർ കെ ശേഖർ. കോടമ്പാക്കത്തെ മലയാളി സംഗീതകൂട്ടായ്മയിലെ തമിഴൻ; ദേവരാജൻ മാസ്റ്റർക്ക് അടക്കം മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകർക്ക് എല്ലാം അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു. സാത്വികനായ അർജുനനും 'ഓർക്കെസ്ട്രൈവ കുടുംബകം' എന്ന മട്ടിൽ നടക്കുന്ന ശേഖറും ആ നിമിഷം തൊട്ടു കൂട്ടുകാരായി. പാട്ടിൽ ഉണ്ടുറങ്ങി ജീവിച്ചു. അത് എട്ടുവർഷം (ശേഖറിന്റെ അന്ത്യം വരെ) തുടർന്നു.

"കറുത്ത പൗർണ്ണമി"ക്കു വേണ്ടി ഭാസ്കരൻ മാഷുടെ ഏഴു പാട്ടുകൾ അർജുനൻ ട്യൂൺ ചെയ്തു വച്ചിരുന്നു. ശേഖർ വന്ന് റെക്കോർഡിങ്ങിന്റെ പ്ലാൻ പറഞ്ഞപ്പോൾ കണ്ണ് മിഴിച്ചു പോയി - ഭരണി, ജെമിനി വിജയ, രേവതി എന്നിങ്ങനെ മദ്രാസിലെ നാല് പ്രശസ്ത റെക്കോർഡിങ് സ്റ്റുഡിയോകളാണ് ബുക്ക് ചെയ്തു വച്ചിരിക്കുന്നത്! (അത് ശരിക്കും ദേവരാജൻ മാസ്റ്ററുടെ പ്ലാൻ ആയിരുന്നു. തന്റെ ശിഷ്യൻ എന്നെങ്കിലും പച്ചപിടിച്ചാൽ എല്ലാ സ്റ്റുഡിയോയിലും പരിചയം സ്ഥാപിച്ചു വെക്കുന്നത് നന്നാവും എന്നദ്ദേഹത്തിനു തോന്നി). പേടിക്കേണ്ട, പാട്ടുകാരെ ട്യൂൺ പഠിപ്പിച്ചാൽ മതി ബാക്കി താൻ നോക്കിക്കൊള്ളാം എന്ന് ശേഖർ. അങ്ങനെ യേശുദാസിനെയും ജാനകിയേയും വസന്തയെയും പാട്ടു പഠിപ്പിച്ചു അതാതു സ്റ്റുഡിയോയിൽ എത്തുമ്പോൾ ശേഖർ പശ്ചാത്തലം ഒരുക്കി റെഡിയായി നിൽപ്പുണ്ടാകും. അങ്ങനെ മലയാളിക്ക് മറക്കാനാകാത്ത ഒരു പിടി ഗാനങ്ങൾ പിറന്നു. അതിൽ ഏറ്റവും മികച്ചവ കേൾക്കൂ;

ബി വസന്തയുടെ 'പൊന്നിലഞ്ഞി ചോട്ടിൽ'

എസ് ജാനകിയുടെ 'മാനത്തിൻ മുറ്റത്ത്' 

യേശുദാസിന്റെ 'ഹൃദയമുരുകി നീ' 

'പൊൻകിനാവിൻ'


പ്രിയ ശിഷ്യന്റെ പാട്ടുകളുടെ റെക്കോർഡിങ്ങിന് ചെന്നുവെങ്കിലും ദേവരാജൻ മാസ്റ്റർ കൂടുതൽ ഒന്നും പ്രോത്സാഹിപ്പിച്ചില്ല. അർജുനന് കോടമ്പാക്കത്ത് പറ്റിക്കൂടി നിൽക്കാൻ വേറെ കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല. അങ്ങനെ നാട്ടിലെ നാടകകൂട്ടത്തിലേക്ക് തിരികെ.

ഒരു സിനിമ മാത്രം ചെയ്തു നാട്ടിൽ നാടകത്തിൽ പ്രവർത്തിക്കുന്ന ഒരു ലോക്കൽ സംഗീതസംവിധായകനെ മദ്രാസിലെ ഏതെങ്കിലും നിർമാതാവ് കേട്ടറിഞ്ഞു വിളിക്കുക എന്നത് ഒട്ടും സംഭവ്യമല്ല. അതുകൊണ്ടു തന്നെ വേറെ പ്രതീക്ഷകളും ഉണ്ടായിരുന്നില്ല.

ഒരു നിയോഗം പോലെയാണ് അടുത്ത അവസരം അർജുനനെ തേടി എത്തുന്നത്.

(തുടരും)



* This article was originally published here

നിഫ്റ്റി 9,500നരികെ: സെന്‍സെക്‌സ് 595 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. ഇതോടെ നിഫ്റ്റി 9,500 നിലവാരത്തിനടുത്തെത്തി. സെൻസെക്സ് 595.37 പോയന്റ് നേട്ടത്തിൽ 32,200.59ലും നിഫ്റ്റി 175.15 പോയന്റ് ഉയർന്ന് 9490.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 801 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, സിപ്ല, ബിപിസിഎൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എല്ലാവിഭാഗം സൂചകകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/2XGgCkj
via IFTTT

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഉടനെ അഞ്ചുരൂപകൂടും; കാരണമറിയാം

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുന്നതോടെ ദിനംപ്രതിയുള്ള വിലപുതക്കൽ പുനഃരാരംഭിക്കുന്നതോടെയാണിത്. അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞമാസത്തേക്കാൾ 50ശതമാനത്തിലധികം വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളർ നിലവാരത്തിലണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടർന്നാൽ എണ്ണക്കമ്പനികൾക്ക് വൻബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടച്ചിടൽമൂലം വില്പനയിൽവൻതോതിൽ കുറവുവന്നതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. നിലവിലെ വിലയുമായി താരതമ്യംചെയ്യുമ്പോൾ അഞ്ചുരൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ എണ്ണവില ഇതേരീതിയിൽ തുടർന്നാൽ പ്രതിദിനം 40-50 പൈസവീതം വർധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നകത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ജൂൺ മുതൽ ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകൾ അനുവദിക്കുന്നതിനാൽ വിലവർധിപ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. Petrol, diesel prices may soon increase by ₹5 per litre

from money rss https://bit.ly/2ZH33nj
via IFTTT