121

Powered By Blogger

Friday 18 October 2019

ഓഹരി വിറ്റഴിക്കല്‍: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 246 പോയന്റ് നേട്ടത്തോടെ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വിറ്റഴിക്കൽ തീരുമാനം ഉടനെവന്നേക്കുമെന്ന റിപ്പോർട്ടുകളെതുടർന്ന് പല പൊതുമേഖല സ്ഥാപനങ്ങളുടെയും ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.32 പോയന്റ് നേട്ടത്തിൽ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയർന്ന് 11661.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1585 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 925 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലുള്ള സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിലും കുറവുവരുത്താൻ സർക്കാർ ലക്ഷ്യമിടുന്നതായുള്ള വാർത്ത വിപണിയെ സ്വാധീനിച്ചു. അടുത്തയാഴ്ചയോടെ ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഓഹരി 27 ശതമാനം നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, എൻഎംടിസി എന്നിവയുടെ ഓഹരി വിലയിൽ 15 ശതമാനത്തിലേറെ കുതിപ്പുണ്ടായി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, എംഒഐഎൽ, എബിസിസി(ഇന്ത്യ), എൻഎൽസി(ഇന്ത്യ), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി, സെയിൽ, ഐഎഫ്സിഐ, ഷിപ്പിങ് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5-10 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

from money rss http://bit.ly/2VOSnPA
via IFTTT

വിപണി മൂലധനത്തില്‍ 9 ലക്ഷംകോടി പിന്നിട്ട് റിലയന്‍സ്

മുംബൈ: എണ്ണമുതൽ ടെലികോം ബിസിനസുകൾവരെ നടത്തുന്ന റിലയൻസ് വിപണി മൂലധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി 9 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എട്ട് ലക്ഷം കോടിയിലെത്തിയ സ്ഥാപനം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ വെള്ളിയാഴ്ച 10.45ലെ കണക്കുപ്രകാരം റിലയൻസിന്റെ ഓഹരി വില രണ്ടുശതമാനം ഉയർന്ന് 1,428 രൂപയിലെത്തിയിരുന്നു. ഈ ഓഹരി വിലവർധനവാണ് 9.03 ലക്ഷം കോടി യെന്ന നാഴികക്കല്ല് പിന്നിടാൻ കമ്പനിയെ സഹായിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്. രണ്ടാം പാദത്തിൽ നികുതികഴിച്ചുള്ള റിലയൻസിന്റെ ലാഭത്തിൽ 6-12 ശതമാനംവരെ വർധനവുണ്ടാകാമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ജിയോയും റീട്ടെയിൽ ബിസിനസുമാണ് കമ്പനിയുടെ ലാഭത്തിൽ വർധനവുണ്ടാക്കിയത്. 2019 കലണ്ടർ വർഷത്തിൽ റിലയൻസിന്റെ ഇതുവരെയുള്ള ഓഹരി വിലയിലെ നേട്ടം 28 ശതമാനമാണ്. RIL becomes first company to hit Rs 9 lakh crore in m-cap

from money rss http://bit.ly/2Bl7t5I
via IFTTT

കുറയുന്ന വളര്‍ച്ചാ നിരക്കിന്റെ പ്രത്യാഘാതങ്ങള്‍

2020സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 6 ശതമാനത്തിലേക്കു താഴുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ യഥാർത്ഥ ജിഡിപി 7.2 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചിച്ച റിസർവ് ബാങ്ക് കഴിഞ്ഞ ആറുമാസ കാലയളവിൽ അത് 6.1 ശതമാനമായി കുറച്ചിരിക്കുന്നു. പല അന്തർദേശീയ സ്ഥാപനങ്ങളും ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവരിൽ മൂഡീസ് 5.8 ശതമാനം മാത്രമായിരിക്കും വളർച്ച എന്നു വിലയിരുത്തുന്നു. ആഗോള ഘടകങ്ങളുടെ പ്രവർത്തന ഫലമായി കഴിഞ്ഞ രണ്ടു വർഷം മുമ്പാണ് വളർച്ചയുടെ വേഗം കുറയാൻ തുടങ്ങിയത്. ആഭ്യന്തര രംഗത്തെ ഉപഭോഗത്തിലുണ്ടായ കുത്തനെയുള്ള കുറവും നിക്ഷേപ രംഗത്തെ മാന്ദ്യവും കാരണം ഈ വർഷം അതിന്റെ പ്രഭാവം വർധിച്ചു. പുതിയ കണക്കുകളനുസരിച്ച് വാഹന, തുണി വ്യവസായ രംഗങ്ങളിലും ആഭരണ വ്യവസായ രംഗത്തും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. നയപരമായ പ്രശ്നങ്ങളും ഉപഭോഗത്തിലെ കുറവും കാരണം പണം ചിലവഴിക്കാനുള്ള മടി കാരണം നിക്ഷേപം കുറഞ്ഞത് ബിസിനസ് രംഗത്തെ ദോഷമായി ബാധിച്ചു. സാമ്പത്തിക നിയന്ത്രണം കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൂലധന നിക്ഷേപത്തിൽ കുറവു വന്നു. 2019 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സർക്കാർ ചിലവ് 9.8 ശതമാനം ഉയർന്ന് 11.8 ട്രില്യൺ ആയി. റവന്യു ചിലവ് 10.7 ശതമാനം വർധിച്ചു. എന്നാൽ മൂലധന ചിലവ് വെറും 3 ശതമാനമാണു വർധിച്ചത്. കോർപറേറ്റ്് നികുതിയിലും ജിഎസ്ടിയിലും ഉണ്ടായ കുറവു കാരണം നികുതി വരുമാനത്തിൽ സർക്കാരിന് വലിയ തോതിൽ കുറവുണ്ടാകാനിടയുണ്ട്. ഈ സാമ്പത്തിക നില മറികടക്കാൻ റിസർവ് ബാങ്കിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നുമുള്ള ലാഭവിഹിതത്തിലൂടെ നികുതി ഇതര വരുമാനം വർധിപ്പിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. BPCL, BEML, SCI, കോൺകോർ തുടങ്ങിയവയുടെ നിയന്ത്രിത ഓഹരി വിൽപനയിലൂടെയും ഭാരത് 22 ETF ന്റെ വായ്പാ വിഹിതത്തിലൂടെയും പണം സ്വരൂപിക്കാനാകുമെന്നും ഗവണ്മെന്റ് കരുതുന്നു. എങ്ങിനെയായലും ധന സ്ഥിതിയിൽ സന്തുലനം കൈവരിക്കുക എന്നത് കഠിനമായ വ്യായാമം തന്നെയാണ്. കോർപറേറ്റ് നികുതി കുറച്ച സർക്കാർ പ്രതീക്ഷിച്ചത് ഇങ്ങനെ കൈവരുന്ന ലാഭം കോർപറേറ്റുകൾ നിക്ഷേപിക്കുമെന്നായിരുന്നു. എന്നാൽ മിക്കവാറും കോർപറേറ്റുകൾ ഈ ലാഭം ഓഹരി ഉടമകൾക്കിടയിൽ വിതരണം ചെയ്യാനാണ് സാധ്യത. ഉപഭോക്തൃ ആവശ്യത്തിലും കയറ്റുമതി ആവശ്യത്തിലും പുരോഗതിയുടെ വ്യക്തമായ സൂചനകൾ ദൃശ്യമായാലല്ലാതെ അവർ നിക്ഷേപം നടത്താൻ ഇടയില്ല. രണ്ടാം പാദത്തിൽ കോർപറേറ്റ് നികുതി -10 ശതമാനം കുറച്ചിട്ടും നിഫ്റ്റി 50 ലെ ഓഹരികളിൽ കാര്യമായ മാറ്റം ദൃശ്യമായില്ല. മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 6 ശതമാനവും മാത്രമാണ് നികുതിക്കു ശേഷമുള്ള ലാഭത്തിലെ വർധന. വാഹന, ലോഹ, ടെലികോം മേഖലകളിലുണ്ടായ തളർച്ചയാണ് ഇതിനു കാരണം. ഈ പാദത്തിൽ ഫൈനാൻസ്, സിമെന്റ്, ഫാർമ രംഗങ്ങളിൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. കിട്ടാക്കടങ്ങളും,സിമെന്റ് വിലയിലെ കുറവും യുഎസ് ഫാർമ വിപണിയിലെ വിലയിടിവും കാരണം കഴിഞ്ഞ വർഷം രണ്ടാം പാദം വളരെ ദുർബ്ബലമായിരുന്നു. മൊത്ത പലിശാ മാർജിനും വായ്പാ തിരിച്ചടവുകളും കാരണം ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം ശക്തമായിരുന്നു. സിമെന്റ് വില വർധനയും ഇന്ധന വിലയിലെ കുറവും വൻകിട സിമെന്റ് കമ്പനികൾക്ക് ഗുണകരമാവും. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രളയവും സാമ്പത്തിക രംഗത്തെ ഗതി മാന്ദ്യവും കാരണം ഇവയുടെ ഫലങ്ങൾ വലിയ തോതിൽ ദൃശ്യമാവില്ല. ആഭ്യന്തര വിപണിയിലെ വിലവർധനയും യുഎസ് ഫാർമ വിപണിയിൽ നഷ്ടം കുറഞ്ഞതും ഫാർമ മേഖലയിൽ പ്രകടനം മെച്ചപ്പെടാനിടയാക്കും. ആവശ്യക്കാർ കുറഞ്ഞതും ഊതിവീർപ്പിച്ച വസ്തുവിവരപ്പട്ടികയും കാരണം വാഹന രംഗത്തെ പ്രതിസന്ധി തുടരും. കുറഞ്ഞ ഉൽപന്ന വിലയും, ആവശ്യക്കാർ കുറഞ്ഞതും സാധാരണയിൽ കവിഞ്ഞ മഴയും ലോഹ നിർമ്മാണ കമ്പനികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വർധനയും ബാഹ്യമായ സാമ്പത്തിക വെല്ലുവിളികളും കാരണം ഐടി രംഗത്ത് ലാഭം കുറയും. കോർപറേറ്റ് നികുതിയിളവിനു ശേഷം ലാഭ പ്രതീക്ഷ വർധിച്ചിട്ടുണ്ടെങ്കിലും ഓഹരിയിൽ നിന്നുള്ള വരുമാനം ഹൃസ്വകാലത്തേക്ക് കുറവു തന്നെയായിരിക്കും.2021-22ൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് 7 മുതൽ 7.5 ശതമാനത്തിലേക്കുവരെ തിരിച്ചെത്തുമെന്നു കരുതപ്പെടുന്നു. 2019 രണ്ടാം അർധവർഷം മുതൽ ഓഹരിവരുമാനം മെച്ചപ്പെടും. ഹൃസ്വകാലയളവിൽ ഓഹരി വിപണിയിൽ നില നിൽക്കുന്ന ശ്രദ്ധേയമായ പ്രവണത തുടരുമെങ്കിലും പരമാവധി ചിലവഴിക്കാനാരംഭിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപവും സ്വകാര്യ ഉപഭോഗവും വർധിക്കുകയും ചെയ്യുന്നതോടെ 2021 സാമ്പത്തിക വർഷത്തേക്കുള്ള പ്രതീക്ഷകളും വർധിക്കുകയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Consequences of declining growth rates

from money rss http://bit.ly/2MOuyDi
via IFTTT