121

Powered By Blogger

Friday 27 March 2020

റബ്ബർ കെട്ടിക്കിടക്കുന്നു; വ്യാപാരികള്‍ക്ക് നഷ്ടം 400 കോടി

കോട്ടയം: കൊറോണബാധയിൽ മാർക്കറ്റ് നിശ്ചലമായതോടെ റബ്ബർ വിപണിയിൽ ഒരാഴ്ചത്തെ നഷ്ടം 400 കോടി. 4500 വ്യാപാരികളുടെ ചരക്കാണ് കെട്ടിക്കിടക്കുന്നത്. ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇതിന്റെ പലിശയിനത്തിലും വലിയ നഷ്ടമാണ് വരിക. ടയർ കമ്പനികൾ ചരക്കെടുപ്പ് നിർത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിടുകയുംചെയ്തു. ചരക്കും ഭൂമിയും ഈടുവെച്ചാണ് വ്യാപാരികൾക്ക് ഓവർഡ്രാഫ്റ്റ് തുക അനുവദിക്കുന്നത്. ചരക്ക് വിറ്റുകിട്ടുന്ന പണം തവണകളായി അടച്ചുതീർക്കാം. ബാക്കിനിൽക്കുന്ന തുകയ്ക്കുമാത്രമാണ് പലിശ നൽകേണ്ടത്. വ്യാപാരം മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. പലിശയും തിരിച്ചടവ് മുതലുംകൂടി ബാധ്യതയായി. സാമ്പത്തികവർഷം അവസാനിക്കേ, ഓവർഡ്രാഫ്റ്റ് പുതുക്കിനൽകുന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്. വില മെച്ചപ്പെട്ടുവന്നതിനാൽ റബ്ബറെടുത്തത് ചെറുകിടക്കാർമുതലുള്ള വ്യാപാരികളുടെ ഗോഡൗണിൽ കിടക്കുകയാണ്. ശരാശരി 50 ടൺവരെ ഓരോ വ്യാപാരിയും എടുത്തുവെച്ചിട്ടുണ്ട്. വ്യാപാരം അടച്ചെങ്കിലും മേഖലയിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നുണ്ട്. അവരുടെ ചെലവടക്കം മിനിമംകൂലി നൽകേണ്ടതുണ്ട്.ഇപ്പോഴും ടാപ്പിങ്ങ് തുടരുന്ന കൃഷിക്കാരും പ്രശ്നത്തിലാണ്. കടകൾ അടഞ്ഞതോടെ ഷീറ്റ് അവരുടെ കൈയിൽത്തന്നെ ഇരിക്കുകയാണ്. ആഴ്ചതോറും ഷീറ്റ് വിറ്റ വരുമാനംകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവർ ലോക്ഡൗൺ വന്നതോടെ പ്രശ്നത്തിലായി. ഈ ചരക്കുകൂടി ഒന്നിച്ച് വിപണിയിലെത്തുമ്പോൾ വില താഴുമോയെന്ന പേടിയും അവർക്കുണ്ട്.

from money rss https://bit.ly/33Yyl9q
via IFTTT

റിസർവ് ബാങ്ക് നിർവഹിച്ചത് രക്ഷാ ദൗത്യം: പ്രമുഖര്‍ പ്രതികരിക്കുന്നു

ഒരു വൻ രക്ഷാദൗത്യത്തിന്റെ മാതൃകയിലാണ് റിസർവ് ബാങ്കിന്റെ ശക്തമായ നീക്കം. റിപോ നിരക്കിലെ വൻ ഇളവും റിവേഴ്സ് റിപോ നിരക്കിൽ അതിലും വലിയ ഇളവുമായി ഒരേസമയം ആശ്വാസ, ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും ക്യാഷ് റിസർവ് അനുപാതത്തിൽ ഏർപ്പെടുത്തിയ ഇളവും ചേരുമ്പോൾ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് വലിയ പ്രചോദനമാകും. നേരത്തേ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇപ്പോഴത്തേതും ചേർന്ന് 3,74,000 കോടി രൂപയാണ് പണ വിപണികളിൽ എത്തിച്ചേരുക. ഇത് ജി.ഡി.പി.യുടെ 3.2 ശതമാനം വരും. വായ്പാ തിരിച്ചടവിന് അനുവദിക്കപ്പെട്ട മൂന്നു മാസത്തെ ഇളവ്, കടമെടുത്തവർക്ക് വലിയ ആശ്വാസം പകരുന്നതാണ്. ഡോ. വി.കെ. വിജയകുമാർ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ആശ്വാസകരമായ നയം ആർ.ബി.ഐ. റിപോ നിരക്കും സി.ആർ.ആറും കുറച്ചത് സ്വാഗതാർഹമാണ്. ബാങ്കുകളുടെ പണലഭ്യത 50 ശതമാനം പ്രൈമറി വിപണിയിലും ബാക്കി 50 ശതമാനം സെക്കൻഡറി വിപണിയിലും നിക്ഷേപിക്കേണ്ട ലോങ് ടേം റിപോ ഓപ്പറേഷൻസ് (എൽ.ടി.ആർ.ഒ.) എൻ.ബി.എഫ്.സി. മേഖലയ്ക്ക് ആശ്വാസമാണ്. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് മാനേജിങ് ഡയറക്ടർ, മുത്തൂറ്റ് ഫിനാൻസ് നിരക്ക് കുറച്ചത് സ്വാഗതാർഹം റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിന്റെ ആനുപാതിക ആനുകൂല്യം സാധാരണക്കാർക്ക് പകർന്നുനൽകുന്ന പ്രവർത്തനങ്ങൾ ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുകയാണ്. എന്നാൽ, നിലവിലെ ലോക്ക് ഡൗണും വിപണി പ്രവർത്തിക്കാത്തതുമൂലവും തിരിച്ചടവ് ബുദ്ധിമുട്ടായതിനാൽ മൊറട്ടോറിയം 180 ദിവസമാക്കണം. അഡ്വ. എസ്. അബ്ദുൽ നാസർ ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ സർക്കാർ നടപടികൾ സ്വാഗതാർഹം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും റിസർവ് ബാങ്ക് നടപടികളും സ്വാഗതാർഹമാണ്. ഇ.എം.ഐ. തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത് സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഗുണപ്രദമാണ്. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതം മൂന്നു മാസത്തേക്ക് സർക്കാർ അടയ്ക്കുന്നത് ചെറുകിട സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കും. കേരള സർക്കാർ ആരംഭിച്ച സമൂഹ അടുക്കള നല്ല തീരുമാനമാണ്. വി. വേണുഗോപാൽ പ്രസിഡന്റ് കൊച്ചിൻ ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

from money rss https://bit.ly/2WVOsmm
via IFTTT

എസ്ബിഐ വായ്പ പലിശ 0.75ശതമാനവും നിക്ഷേപ പലിശ 0.20 ശതമാനവും കുറച്ചു

മുംബൈ: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകൾ കുത്തനെ കുറച്ചു. വായ്പപ്പലിശയിൽ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷേപ പലിശ 0.20 ശതമാനംമുതൽ ഒരു ശതമാനംവരെ കുറച്ചു. ഇതനുസരിച്ച് രണ്ടുകോടി രൂപവരെ ഏഴുദിവസംമുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമായി കുറഞ്ഞു. 46 ദിവസംമുതൽ 179 ദിവസംവരെ അഞ്ചുശതമാനത്തിൽനിന്ന് 4.5 ശതമാനമായി കുറയും. 180 ദിവസംമുതൽ ഒരു വർഷംവരെ 5.5 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചു. ഒരു വർഷത്തിനു മുകളിൽ എല്ലാ കാലാവധിയിലും 5.9 ശതമാനത്തിൽനിന്ന് 5.7 ശതമാനമാക്കി. രണ്ടു കോടിക്കുമുകളിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഏഴുമുതൽ 45 ദിവസംവരെ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമാക്കിയിട്ടുണ്ട്. 46 ദിവസം മുതൽ 179 ദിവസംവരെ 4.5 ശതമാനമായിരുന്നത് 3.5 ശതമാനമായി. 180 ദിവസം മുതൽ മുകളിലേക്ക് എല്ലാ കാലാവധിയിലും 4.6 ശതമാനമായിരുന്നത് 3.70 ശതമാനമായിമാറും. എല്ലാ വിഭാഗത്തിലും മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. മാർച്ച് 28 മുതൽ പുതിയ നിക്ഷേപനിരക്കുകൾ പ്രാബല്യത്തിലാകും. റിപോ-എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്കുകളിലുള്ള വായ്പപ്പലിശ 0.75 ശതമാനം വീതം കുറയും. എക്സ്റ്റേണൽ ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 7.80 ശതമാനത്തിൽനിന്ന് 7.05 ശതമാനമായാണ് കുറയുക. റിപോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളത് 7.40 ശതമാനത്തിൽനിന്ന് 6.65 ശതമാനമായി കുറയും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും.

from money rss https://bit.ly/33YwO3a
via IFTTT

വളര്‍ച്ചാ അനുമാനം 2.5ശതമാനമായി കുറച്ചു

കൊച്ചി: ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2020 വർഷത്തെ സാമ്പത്തിക വളർച്ച അനുമാനം 2.50 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ, 5.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനമാണ് വളർച്ച അനുമാനം കുറയ്ക്കാൻ കാരണം. രാജ്യത്തിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. ലോക്ക്ഡൗൺ കാരണം രാജ്യത്ത് ബിസിനസുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും താത്കാലികമായ തൊഴിലില്ലായ്മ ഇതുകാരണം ഉണ്ടാകുമെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചാ അനുമാനവും മൂഡീസ് കുറച്ചിട്ടുണ്ട്. 2020-ൽ ആഗോള വളർച്ച 0.50 ശതമാനം ഇടിയുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. നേരത്തേ, ആഗോള വളർച്ച 2.6 ശതമാനമായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 2021-ൽ വളർച്ച 3.2 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

from money rss https://bit.ly/39vfnZe
via IFTTT

കൊറോണയും റിസര്‍വ് ബാങ്കിന്റെ വായ്പാനയവും

കോവിഡ്19 ഭീതിയെതുടർന്ന് വിദേശ നിക്ഷേപകർ ഏകദേശം 70000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽപിൻവലിച്ചത്. 2019ന്റെ ആദ്യ പകുതിയിൽ ഇത്തരത്തിൽ തുടർച്ചയായ പിൻവലിയ്ക്കൽ നടത്തിയതിനെ തുടർന്നാണ് കൂടുതൽ നിക്ഷേപം ആകർഷിക്കുവാനും ഉത്പാദനം കൂട്ടുവാനും ലക്ഷ്യമിട്ട് ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് നികുതിയിളവുകൾ കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. എന്നാൽ അപ്രതീക്ഷിതമായിവന്ന കൊറോണ സകല കണക്കു കൂട്ടലുകളും തെറ്റിച്ചു. സാമ്പത്തികരംഗം അതീവഗുരുതരാവസ്ഥയിലായി. ചില സ്വകാര്യ ഏജൻസികൾ നടത്തിയ പഠനപ്രകാരം കോവിഡ് 19 ന്റെ ഫലമായി ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചാനിരക്ക് ഇതുവരെ കണക്കാക്കിയിരുന്ന 4.5%ൽ നിന്ന് 2.5% ആയും, 2020-21ൽ 5.2% ൽ നിന്ന് 3.5% ആയും കുറയും. ഒരുപക്ഷേ ആരോഗ്യ മേഖലയിൽ ഇപ്പോൾ നേരിടുന്ന കനത്ത വെല്ലുവിളി തൽക്കാലത്തേക്കെങ്കിലും സാമ്പത്തിക രംഗത്തെ ഗുരുതര പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചെന്നു മാത്രം. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 5.15% ൽ നിന്ന് 4.4% ആയും, ക്യാഷ് റിസർവ് റേഷ്യോ 4% ൽ നിന്നു 3% ആയും കുറച്ചു. ഇതു കൂടാതെ റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം കോടി രൂപ ബാങ്കുകൾക്ക് 3 വർഷം വരെ കാലാവധിയിൽ വായ്പ നൽകുവാനും തീരുമാനിച്ചു. മാർജിനൽ സ്റ്റാന്റിങ് സംവിധാനംവഴി ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്നെടുക്കാവുന്ന വായ്പയുടെ പരിധിയും കൂട്ടി. ഇങ്ങനെ മൊത്തം 3.73 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനത്തിൽ അധികമായെത്തിക്കാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. അധികം വരുന്ന പൈസ വായ്പ കൊടുക്കുന്നതിനു പകരം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതിൽനിന്ന് ബാങ്കുകളെ നിരുത്സാഹപ്പെടുത്താൻ അതിനുള്ള പലിശയും (റിവേഴ്സ് റിപ്പോ നിരക്ക്) കുറച്ചു. റിപ്പോ നിരക്ക്, ക്യാഷ് റിസർവ് റേഷ്യോ എന്നിവ കുറച്ചും മാർജിനൽ സ്റ്റാന്റിംഗ് ഫെസിലിറ്റിയിൽ നൽകുന്ന വായ്പയുടെ പരിധി കൂട്ടിയും ബാങ്കുകളുടെ കൈവശം കൂടുതൽ പണലഭ്യത ഉറപ്പുവരുത്തുക, അങ്ങനെ അവർ കൊടുക്കുന്ന വായ്പയുടെ പലിശനിരക്ക് കുറക്കാൻ പ്രേരിപ്പിക്കുക, അതുവഴി വ്യവസായങ്ങൾക്കും വ്യക്തികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് റിസർവ് ബാങ്ക് ഇന്ന് പുറത്തിറക്കിയ ധനനയത്തിന്റെ ലക്ഷ്യം. മൂന്ന് വർഷം വരെ കാലാവധിയുള്ള ദീർഘകാല വായ്പകൾ (LTRO) റീപോ നിരക്കിൽ ബാങ്കുകൾക്ക് നൽകി തുടങ്ങുവാൻ കഴിഞ്ഞ ഫെബ്രുവരിയിലെ വായ്പാ നയത്തിൽ തന്നെ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ നടപടികൾ അപര്യാപ്തമാണെന്നതാണ് സത്യം. കുത്തഴിഞ്ഞ വായ്പ നയം 2008ൽ അമേരിക്കയിൽ വരുത്തിയ സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഏകദേശം 10 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് ബാങ്കുകൾക്കുള്ളത്. ഇതോടെ വ്യവസായങ്ങൾക്കും പശ്ചാത്തല വികസനത്തിനുമുള്ള ദീർഘകാല വായ്പ നൽകുന്നതിൽ നിന്നും ബാങ്കുകൾ പിൻവലിയാൻ തുടങ്ങി. മാത്രമല്ല, റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചിട്ടും അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ ബാങ്കുകൾ വിസ്സമ്മതിക്കുകയും ചെയ്യുന്നു. പകരം കിട്ടാക്കടം വരുത്തിവച്ച ഭീമമായ നഷ്ടം കുറച്ചെങ്കിലും നികത്താനായുള്ള അവസരമായാണ് ബാങ്കുകൾ കുറഞ്ഞ റിപ്പോ നിരക്കിനെ കണ്ടത്. കിട്ടാക്കടം പെരുകിയതോടെ പല ബാങ്കുകളും ഭവന വായ്പ, പേഴ്സണൽ ലോണുകൾ, ക്രെഡിറ്റ് കാർഡ്, മൈക്രോ ഫിനാൻസ് തുടങ്ങിയ ചെറുകിട വായ്പകളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ തുടങ്ങി.റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020 ജനുവരിയിൽ മൊത്തം ബാങ്ക് വായ്പ 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ചെറുകിട വായ്പകൾ ശരാശരി 17% വളർച്ച നേടി. ഇതിൽ തന്നെ ഈട് ആവശ്യമില്ലാത്തതും അതിനാൽ തന്നെ തിരിച്ചടവ് മുടങ്ങാൻ സാധ്യത കൂടുതലുമായ ക്രെഡിറ്റ് കാർഡ്, പേഴ്സണൽ വായ്പകൾ യഥാക്രമം 32%, 21% വളർച്ചയാണ് നേടിയത്. കോവിഡിനെ തുടർന്നുള്ള അടച്ചിടലും മാന്ദ്യവും അസംഘടിത മേഖലയെ മാത്രമല്ല, സംഘടിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ശമ്പളവരുമാനക്കാരെയും സാരമായി ബാധിക്കും. ഇത് മേൽപ്പറഞ്ഞ വായ്പകളുടെ തിരിച്ചടവിനെ ബാധിക്കും. ചെറുകിട വായ്പ മേഖലയിലും അപ്പോൾ ഇനി കിട്ടാക്കടം പെരുകാനാണ് സാധ്യത. ഇക്കാരണങ്ങളാൽ ഇപ്പോഴത്തെ സാഹചര്യം റിസർവ് ബാങ്കിന്റെ വായ്പാ നയത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നു. പലിശ നിരക്ക് കുറഞ്ഞതുകൊണ്ടു മാത്രം നിക്ഷേപം നടത്താൻ വ്യവസായികൾ തയ്യാറാവില്ല. ഉൽപ്പന്നങ്ങൾക്ക് വേണ്ടത്ര ഡിമാൻഡ് ഇല്ല എന്നതാണ് ഇപ്പോൾ രാജ്യം നേരിടുന്ന പ്രശ്നം. 2015 ജനുവരി മുതൽ തുടർച്ചയായി റിപ്പോ നിരക്ക് കുറച്ചിട്ടും രാജ്യത്തെ മൂലധന നിക്ഷേപം താഴേക്ക് പോകുന്നത് ഇത് ശരിവയ്ക്കുന്നു. മൊത്തം മൂലധന നിക്ഷേപം 2011-12 ൽ ദേശിയ വരുമാനത്തിന്റെ 39 ശതമാനം ആയിരുന്നെങ്കിൽ 2018-19 ൽ അത് 32 ശതമാനമായി കുറഞ്ഞു. മൂലധന നിക്ഷേപം കുറഞ്ഞത് തൊഴിലവസരങ്ങൾ കുറച്ചു. ഉദാഹരണമായി ഗ്രാമീണമേഖലയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 2012 ലെ 1.7 % ൽ നിന്ന് 2018 ആയപ്പോഴേക്കും പുരുഷന്മാർക്കിടയിൽ 5.8 ശതമാനമായും സ്ത്രീകളുടേത് 3.8% ആയും ഉയർന്നു. നഗരമേഖലയിലാണ് തൊഴിലില്ലായ്മ കൂടുതൽ രേഖപ്പെടുത്തിയത്. പുരുഷന്മാർക്കിടയിൽ ഇത് 7.1 ശതമാനവും സ്ത്രീകളുടേത് 10.8 ശതമാനവുമാണ്. 2012 ൽ ഇത് യഥാക്രമം 3%, 5.2% എന്നിങ്ങനെ ആയിരുന്നു. റിസർവ് ബാങ്കിന്റെ വായ്പാനയം ഫലപ്രദമാകാതെ വന്നാൽ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം പൂർണമായും ഗവണ്മെന്റിന്റെ ധനനയത്തെ ആശ്രയിച്ചിരിക്കും. പ്രധാനമായും രണ്ട് മാർഗങ്ങളാണ് സ്വീകരിക്കാനാവുക, ഒന്ന്, നികുതി കുറക്കുക, രണ്ട്, ഗവണ്മെന്റ് ചെലവഴിക്കൽ വർധിപ്പിക്കുക. ഇതിൽ ആദ്യത്തെ മാർഗം ഭാഗികമായി കോർപറേറ്റ് നികുതി കുറച്ചതിലൂടെ നടപ്പിലാക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. അതിനുള്ള കാരണം മുമ്പ് സൂചിപ്പിച്ചതുപോലെ ആവശ്യത്തിനുള്ള ഡിമാൻഡ് ഇല്ലാത്ത സാഹചര്യത്തിൽ നികുതി കുറച്ചതുകൊണ്ടോ അല്ലെങ്കിൽ പലിശയിൽ ഇളവ് വരുത്തിയതുകൊണ്ടോ ഒരു നിക്ഷേപകനും മുതൽ മുടക്കാൻ തയ്യാറാകില്ല എന്നതിനാലാണ്. ദേശീയ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും സംഭാവന ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. അതിൽ തന്നെ 60 ശതമാനവും വ്യക്തികളുൾപ്പെടെയുള്ള സ്വകാര്യ മേഖല നടത്തുന്ന ചെലവഴിക്കലും ബാക്കി സ്വകാര്യ മൂലധന നിക്ഷേപവുമാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നാമമാത്ര വളർച്ചാ നിരക്കാണ് സ്വകാര്യ മേഖലയുടെ ചെലവഴിക്കലിൽ കാണുന്നത്. അതിനാൽ പ്രത്യക്ഷ പരോക്ഷ നികുതികളിൽ ഇളവ് വരുത്തിയും ഗവണ്മെന്റ് ചെലവ് വർധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിച്ചും ഉപഭോഗം വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഡിമാൻഡ് കൂടുമ്പോൾ കൂടുതൽ മുതൽ മുടക്കിന് സ്വകാര്യ മേഖല തയ്യാറാവുകയും തൽഫലമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കോവിഡിനെ തുടർന്ന് 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കഴിഞ്ഞ ദിവസം ഗവണ്മെന്റ് പ്രഖ്യാപിച്ചത്. മൂന്ന് മാസത്തെക്കുള്ള സൗജന്യ റേഷൻ, നേരിട്ട് പണം നൽകൽ, സൗജന്യ പാചക വാതകം, പിഎഫ് അടക്കുവാനുള്ള തീരുമാനം എന്നിവ താഴെ തട്ടിലുള്ള ജനങ്ങൾ മുതൽ ചെറുകിട കമ്പനികൾക്ക് വരെ വലിയൊരളവിൽ ആശ്വാസം നൽകുന്നു. എന്നാൽ കൊറോണ വരുത്തിവയ്ക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണ്. 1. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 81 ശതമാനവും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ അടച്ചിടൽ അതുകൊണ്ടുതന്നെ ഇവരുടെ വരുമാന മാർഗംഇല്ലാതാക്കി. അതിനാൽ പിഎം കിസാൻ പദ്ധതി പോലെ നേരിട്ട് പണം നൽകുന്ന ഒന്ന് ആരംഭിക്കുകയും അതിന്റെ പ്രയോജനം സമൂഹത്തിന്റെ താഴെതട്ടിലുള്ള മുഴുവൻ കുടുംബങ്ങളിലേക്ക് എത്തിക്കുകയും വേണം. ജൻ ധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നൽകാനുള്ള തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ തുക വർധിപ്പിക്കുന്നതോടൊപ്പം ഇതൊരു സ്ഥിരം സംവിധാനം ആക്കുകയും വേണം. 2. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കൂട്ടണം. അതോടൊപ്പം ഈ പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വേണം. നഗരങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റം പദ്ധതിയിൽ വരുത്തേണ്ടിവരുമെന്നുമാത്രം. ഇതുവരെയുള്ള കുടിശികയും ഉടൻ കൊടുത്തു തീർക്കണം. 3. വ്യക്തികളുടെ വരുമാന നികുതി നിരക്ക് കുറയ്ക്കണം. ഇത് ആളുകളിലേക്ക് കൂടുതൽ പണം എത്തിക്കുമെന്ന് മാത്രമല്ല, കൂടുതൽപേരെ സ്വമേധയാ നികുതി അടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. 4. കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജിൽ 14000 കോടിയും ബാധ്യത കൊടുത്തു തീർക്കാനാണ് വകയിരുത്തിയത്. അതുപോലെ ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് കൊടുക്കാനുള്ള ബാധ്യതകൾ ഗവണ്മെന്റ് ഉടൻ തീർക്കണം. 5. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ പൊതുമേഖല ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, മറ്റു സാമൂഹ്യ മേഖലകൾ എന്നിവ താഴെതട്ടിൽനിന്നു മുതൽ ശാക്തീകരിക്കാനുള്ള നടപടികൾ തുടങ്ങണം. സ്വകാര്യ ആരോഗ്യ മേഖലയും ഇൻഷുറൻസും ഒന്നും പൊതുജനാരോഗ്യ സംവിധാനത്തിന് പകരം ആവില്ലെന്ന് ബോധ്യപ്പെടുത്താൻ കൊറോണ വരേണ്ടിവന്നു. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തേണ്ടതുണ്ട്. നികുതി വരുമാനത്തിലെ കുറവും ഓഹരി വിറ്റഴിക്കലിലൂടെ ഉദ്ദേശിച്ച വിഭവ സമാഹരണം നടത്താൻ കഴിയാതെ പോയതും കമ്പനികൾക്കുള്ള നികുതിയിളവിന്റെയുമൊക്കെ ഫലമായി ധനക്കമ്മി ഈ സാമ്പത്തിക വർഷം ബജറ്റിൽ കണക്കുകൂട്ടിയ 3.8% ൽ നിന്നുയർന്ന് 4.5%- 5.0% വരെ ആയേക്കാം. ഇപ്പോൾ വിപണിയിലുണ്ടായ തകർച്ച വരുന്ന വർഷത്തെ ഓഹരിവിൽപന സാധ്യതകളെയും ബാധിക്കും. സ്വാഭാവികമായും കൂടുതൽ കടമെടുക്കുക മാത്രമാണ് അപ്പോൾ ഗവണ്മെന്റിന് മുന്നിലുള്ള വഴി. അതു തന്നെയാണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടതും.

from money rss https://bit.ly/3dwmOCs
via IFTTT

സെന്‍സെക്‌സ് 130 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചിട്ടും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സെൻസെക്സ് 131.18 പോയന്റ് നഷ്ടത്തിൽ 29,815.59ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18.80 പോയന്റ് നേട്ടത്തിൽ 8660.25ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1131 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐടിസി, എൻടിപിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, ഗെയിൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗം സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, സ്മോൾക്യാപ് സൂചിക നേരിയ നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2WIm2MO
via IFTTT

മോറട്ടോറിയം: വായ്പ തിരിച്ചടവും ചിലസംശയങ്ങളും

ആർബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണവായ്പ അവലോക യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഈ സാഹചര്യത്തിൽ ഉയർന്നുവന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താം. ഇഎംഐ അടയ്ക്കാറായി. അക്കൗണ്ടിൽനിന്ന് ഇഎംഐ പിടിക്കുമോ? ആർബിഐയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കുകളാണ് ഇനിയത് നടപ്പാക്കേണ്ടത്. നിങ്ങളുടെ ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിൽ, അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഇഎംഐ ഈടാക്കിയേക്കാം. ഇഎംഐ ഈടാക്കില്ലെന്ന് എങ്ങനെ അറിയും? ആർബിഐ ഇക്കാര്യത്തിൽ വിശദമായ മാർഗനിർദേങ്ങൾ പുറത്തിറക്കിയിട്ടില്ല. ഉടനെ ഇക്കാര്യത്തിൽ വ്യക്തതവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്ക് തലത്തിലെടുത്ത തീരുമാനം അറിയിക്കുമോ? ഉന്നതതലത്തിൽ യോഗം ചേർന്ന് ബാങ്കുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബോർഡിന്റെ അംഗീകാരം ഇതിന് ആവശ്യമാണ്. അതിനുശേഷം ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കും. ഇഎംഐ അടച്ചില്ലെങ്കിൽ ക്രഡിറ്റ് സ്കോറിനെ ബാധിക്കുമോ? ഇല്ല ഏതെല്ലാം ബാങ്കുകൾക്കാണിത് ബാധകം? വാണിജ്യ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇത് ബാധകമാണ്. ഇഎംഐ ഒഴിവാക്കിതരുമോ, അതോ തൽക്കാലത്തേയ്ക്ക് നീട്ടിവെയ്ക്കുകയാണോ? വായ്പ ഇഎംഐ ഒഴിവാക്കുകയില്ല. തൽക്കാലത്തേയ്ക്ക് അടയ്ക്കുന്നത് നീട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. മുതലിന്റെ പലിശയുടെയും കാര്യത്തിൽ മൊറട്ടോറിയം ബാധകമാണോ? മൂന്നുമാസത്തേയ്ക്ക് മുതലും പലിശയും ഉൾപ്പെടുന്ന ഇഎംഐ അടയ്ക്കുന്നത് നിർത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. 2020 മാർച്ച് ഒന്നിന് നിലവിലുള്ള എല്ലാവായ്പകൾക്കും ഇത് ബാധകമാണ്. ഏതൊക്കെ വായ്പകൾക്കാണിത് ബാധകം? ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ നിശ്ചിത കാലാവധിയുള്ള ടേം ലോണുകൾക്കെല്ലാം ഇത് ബാധകമാണ്. മൊബൈൽ, ടിവി തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാനെടുത്ത കൺസ്യൂമർ വായ്പകളും ഇതിൽ ഉൾപ്പെടും. ക്രഡിറ്റ് കാർഡ് വായ്പകൾക്ക്? ക്രഡിറ്റ് കാർഡ് വായ്പ ടേം ലോണല്ലാത്തതിനാൽ മൊറട്ടോറിയത്തിന്റെ പരിധിയിൽവരുന്നില്ല. ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട് വായ്പയെടുത്തിരുന്നു. ഈ ആനുകൂല്യം ലഭിക്കുമോ? ടേം ലോണിന്റെ പരിധിയിലുള്ള എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്. എങ്കിലും ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തമായ വിവരംതേടേണ്ടിവരും. ബിസിനസ് വായ്പകൾക്ക്? വർക്കിങ് ക്യാപിറ്റൽ ലോണുകളുടെ പലിശ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയും ലഭിക്കും. എന്നാൽ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസംകഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ടിവരും. വായ്പയെടുത്തപ്പോൾ നൽകിയ സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾക്ക് മാറ്റമുണ്ടാകില്ല. അതിനാൽ ഇക്കാര്യത്തിൽ ബാങ്കിൽനിന്ന് വ്യക്തതവരുത്തേണ്ടിവരും.

from money rss https://bit.ly/2JhDmA6
via IFTTT

പ്രതിമാസ വായ്പാ തിരിച്ചടവ് കുറയും; നിക്ഷേപ പലിശയും

റിപ്പോ നിരക്കും കരുതൽധനാനുപതവും താഴ്ത്തിയത് പ്രതിമാസ വായ്പ തിരിച്ചടവിൽ കാര്യമായ കുറവുണ്ടാക്കും. അതോടൊപ്പം നിക്ഷേപ പലിശയും താഴും. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയായ റിപ്പോ നിരക്ക് മുക്കാൽ ശതമാന(0.75%)മാണ് കുറച്ചത്. കരുതൽധനാനുപാതമാകട്ടെ ഒരുശതമാനവും. റിസർവ് റിപ്പോ നിരക്ക് 0.90ശതമാനവും താഴ്ത്തി. റിപ്പോ നിരക്ക് കുറച്ചതിലൂടെ ഒരു ലക്ഷം കോടിരൂപയും കരുതൽധനാനുപാതം ഒരുശതമാനം താഴ്ത്തിയതിലൂടെ 1.37 ലക്ഷംകോടി രൂപയും അധികമായി ധനകാര്യ സ്ഥാപനങ്ങളിലെത്തും. കരുതൽധനാനുപാതത്തിൽ ഇതിനുമുമ്പ് കുറവുവരുത്തിയത് 2013 ഫെബ്രുവരിയിലാണ്, കാൽശതമാനം. 5.15 ശതമാനത്തിൽനിന്ന് റിപ്പോ നിരക്ക് 4.4 ശതമാനയാണ് കുറയുക. കുറഞ്ഞനിരക്കിൽ ബാങ്കുകൾ ആർബിഐയുടെ വായ്പ ലഭിക്കാൻ ഇത് സാഹയിക്കും. റിസർവ് റിപ്പോ നിരക്ക് 90 ശതമാനം കുറച്ചതോടെ ബാങ്കുകൾക്ക് കൂടുതൽ തുക കൈവശംവെയ്ക്കാനുള്ള അവസരംലഭിക്കും. വാണിജ്യ ബാങ്കുകൾ ഹ്രസ്വകാലത്തേയ്ക്ക് ആർബിഐയിൽ സൂക്ഷിക്കേണ്ട പണത്തിന്റെ അനുപാതത്തിലാണ് 90 ശതമാനം കുറവുവരുത്തിയിരിക്കുന്നത്. ആർബിഐയുടെ വെള്ളിയാഴ്ചയിലെ പ്രഖ്യാപനത്തോടെ വിപണിയിലെത്തുക 3.74 ലക്ഷംകോടി രൂപയാണ്. നിർണായകമായ ഈ പ്രഖ്യാപനങ്ങളോടെ വായ്പ പലിശയിൽകുറവുവരാൻ സാഹചര്യമൊരുങ്ങും. ഈനേട്ടം ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ തയ്യാറായാൽ വായ്പയെടുത്തവരുടെ പ്രതിമാസ (ഇഎംഐ)തിരിച്ചടവിൽ കാര്യമായ കുറവുണ്ടാകും. പലിശകുറയ്ക്കാൻ ബാങ്കുകൾക്കുമേൽ ആർബിഐയുടെ കടുത്ത സമ്മർദവുമുണ്ടാകുമെന്നകാര്യത്തിൽ സംശയമില്ല. നിരക്കുകുറച്ച സാഹചര്യത്തിൽ ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവിൽ(റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശയിൽ) എത്രതുകയുടെ കുറവുവരുമെന്ന് പരിശോധിക്കാം. നേട്ടത്തിന്റെ കണക്ക് വായ്പ തുക 30ലക്ഷം കാലാവധി 20 വർഷം നിലവിലെ പലിശ 7.95(%) നിലവിലെ ഇഎംഐ 24,999.92 പുതുക്കിയ പലിശ 7.20% പുതിയ ഇഎംഐ 23,620.47 ഇഎംഐയിലെ കുറവ് 1379.45 എസ്ബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പ പലിശ പ്രകാരം തയ്യാറാക്കിയത്. നിക്ഷേപകരെയും ബാധിക്കും പലിശ വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ളവരെ നിരക്കുകുറയ്ക്കൽ കാര്യമായി ബാധിക്കും. 2019 ഡിസംബറിലാണ് അവസാനമായി ആർബിഐ നിരക്കിൽ കുറവുവരുത്തിയത്. അതിനുശേഷവും പ്രമുഖ ബാങ്കുകൾ നിക്ഷേപ പലിശ കുറയ്ക്കൽ തുടർന്നു. രാജ്യത്തെതന്നെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഫെബ്രുവരിയിലും മാർച്ചിലും സ്ഥിര നിക്ഷേപ പലിശകുറച്ചു. 2004നുശേഷം ഇതാദ്യമായാണ് എസ്ബിഐയുടെ നിക്ഷേപ പലിശ ആറുശതമാനത്തിന് താഴെയെത്തുന്നത്. ഈ സാഹചര്യത്തിൽ ചെറുനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിയുന്നതാകും നിക്ഷേപകർക്ക് നല്ലത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നിവയ്ക്ക് ബാങ്ക് നിക്ഷേപത്തേക്കാൾ പലിശ നിലവിലുണ്ട്. ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ മാർച്ച് 31നാണ് ഇനി പരിഷ്കരിക്കുക. നിലവിലെ സാഹചര്യമനുസരിച്ച് ഇവയുടെ പലിശയും കുറയാൻ സാധ്യതയുണ്ട്. കോവിഡ് ബാധ രാജ്യത്തെ സമ്പദ്ഘടനയെ ബാധിക്കുന്ന സാഹര്യത്തിലാണ്, ഏപ്രിൽ ആദ്യം നടക്കേണ്ട മോണിറ്ററി പോളിസി യോഗം നേരത്തെ ചേർന്നത്. ധനകാര്യമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതുൾപ്പെടുയള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപനത്തിനുപിന്നാലായാണ് ധനകാര്യമന്ത്രി പ്രത്യേക പാക്കേജ് രാജ്യത്തിന് നൽകിയത്.

from money rss https://bit.ly/2UyjpKA
via IFTTT

മൂന്ന് മാസത്തേയ്ക്ക് വായ്പാതുക തിരിച്ചടക്കേണ്ട

മൂന്നു മാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേൽ യാതൊരു നടപടിയുമുണ്ടാകില്ല. റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്നാണിത്. ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. ഈകാലയളവിൽ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ബോധപൂർവം തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി കണക്കാക്കുകയുമരുത്. മൂന്നുമാസം നിങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിലും അത് ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ലെന്ന് ചുരുക്കം. വാണിജ്യ ബാങ്കുകൾ(റീജിയണൽ റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ), സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാനങ്ങൾ(ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് കമ്പനികൾ)തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. മോറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താൽപര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തിൽ ക്രമീകരിക്കുകയോ ചെയ്യണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്. Content Highlights:RBI allows banks to put EMI on hold for 3 months

from money rss https://bit.ly/2wJelLJ
via IFTTT