121

Powered By Blogger

Wednesday 1 April 2020

മോറട്ടോറിയം: കോര്‍പ്പറേറ്റുകള്‍ക്കും കനത്ത ബാധ്യതയാകും

കോവിഡ് വ്യാപനംമൂലം റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കമ്പനികൾക്കും അധികബാധ്യതയുണ്ടാക്കും. ദൈനംദിന പ്രവർത്തനങ്ങൾക്കായി വർക്കിങ് ക്യാപിറ്റൽ ലോണെടുത്തവരാണ് പ്രതിസന്ധിയിലാകുക. വായ്പയെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾ ജൂൺ അവസാനത്തോടെ നാലുമാസത്തെ പലിശ നൽകേണ്ടിവരുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടർ സിഎസ് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് നൽകുന്നതിൽ വീഴ്ചവരുത്തിയാൽ സ്പെഷൻ മെൻഷൻ അക്കൗണ്ട്(എസ്എംഎ1)ലേയ്ക്ക് തരംതാഴത്തുകയാണ് ചെയ്യുക. മുതലും പലിശയുമടങ്ങുന്ന തുക തിരിച്ചടയ്ക്കുന്നതിൽ 30 മുതൽ 60 ദിവസംവരെ വീഴ്ചവരുത്തുന്നവരെയാണ് സാധാരണ എസ്എംഎ1 കാറ്റഗറിയിൽ ഉൾപ്പെടുത്തുക. മൂന്നുമാസത്തെ പലിശ 12 മാസകാലയളവിലേയ്ക്ക് വീതിക്കുകയാണെങ്കിൽ മറ്റ് വായ്പകളെ പോലെ പുനഃക്രമീകരിക്കേണ്ടിയുംവരും. ഇത് കൂടുതൽ ബാധ്യതയ്ക്ക് വഴിവെയ്ക്കുകയും ചെയ്യും. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് കമ്പനിക്കുള്ളതെങ്കിൽ 90 ദിവസത്തിനുമുമ്പ് കുടിശ്ശിക തീർത്താൽ കിട്ടാക്കട(എൻപിഎ)വിഭാഗത്തിൽനിന്ന് ഒഴിവാകുമെന്നും എസ്ബിഐ എംഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വായ്പ കുടിശിക വരുത്തിയ അക്കൗണ്ടുകളിൽ തീർപ്പ് ആഗ്രഹിക്കുന്നവർക്ക് ജൂൺ 30നകം തിരിച്ചടയ്ക്കാനുള്ള അവസരവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്.

from money rss https://bit.ly/2WYw0K5
via IFTTT

പലിശ കുറയ്ക്കുംമുമ്പ് പോസ്റ്റ് ഓഫീസുകളില്‍ നടന്നത് 2,680 കോടിയുടെ ഇടപാട്

പലിശ നിരക്കുകൾ കുറയ്ക്കുംമുമ്പ് മൂന്നുദിവസംകൊണ്ട് പോസ്റ്റോഫീസിൽ നടന്നത് 2,680 കോടി രൂപയുടെ ഇടപാട്. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കും(മാർച്ച് 26, 27, 28) ശനിയാഴ്ചയ്ക്കുമിടയിലാണ് ഇത്രയും തുകയുടെ ഇടപാട് നടന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. 1,615 കോടി രൂപ നിക്ഷേപമായെത്തിയപ്പോൾ 896 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. മൂന്നുദിവസംകൊണ്ട് റെക്കോഡ് ഇടപാടാണ് നടന്നത്. വ്യാഴാഴ്ച 819.72 കോടി രൂപയുടെയും വെള്ളിയാഴ്ച 906.22 കോടിയുടെയും ശനിയാഴ്ച 954.22 കോടിയുടെയും ഇടപാട് നടന്നു. കോവിഡ് ബാധമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് ഇത്രയും കൂടിയതുകയുടെ ഇടപാട് നടന്നതെന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ ഒന്നുമുതലാണ് ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുറച്ചത്.

from money rss https://bit.ly/2JJx3pz
via IFTTT

രാം നവമി: ഓഹരി വിപണിക്ക് അവധി

മുംബൈ: രാം നവമി പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും അവധിയാണ്. കറൻസി, ഡെറ്റ് വിപണികൾക്കും അവധി ബാധകമാണ്. ഇനി വെള്ളിയാഴ്ചയാണ് വിപണി പ്രവർത്തിക്കുക. ശനിയും ഞായറും ഒഴികെ 2020ൽ 12 ദിവസമാണ് ഓഹരി വിപണിക്ക് അവധിയുള്ളത്. 2019ൽ 17 ദിവസമായിരുന്നു അവധി. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമായ ബുധനാഴ്ച 4 ശതമാനത്തോളം നഷ്ടത്തിലാണ് രാജ്യത്തെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്.

from money rss https://bit.ly/3aC4TZ9
via IFTTT

കയറ്റുമതിക്കാര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്‌

മുംബൈ: കൊറോണയുടെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്കുൾപ്പെടെ ആശ്വാസ നടപടികളുമായി റിസർവ് ബാങ്ക്. വിദേശ ഇടപാടുകാർക്ക് വിറ്റ ചരക്കുകളുടെയും സോഫ്റ്റ്വേറുകളുടെയും പണം ശേഖരിച്ച് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതാണ് കയറ്റുമതിക്കാർക്ക് ആശ്വാസമാകുന്നത്. കണക്കുകൾ അവസാനിപ്പിക്കുന്നതിന് നേരത്തേ ഒമ്പതുമാസം സമയം നൽകിയിരുന്നത് 15 മാസമായാണ് വർധിപ്പിച്ചത്. കയറ്റുമതിചെയ്ത ദിവസം മുതലാണ് ഈ സമയം കണക്കാക്കുക. കൊറോണ പടർന്നുപിടിച്ചിരിക്കുന്ന രാജ്യങ്ങളിൽനിന്നുൾപ്പെടെ പണം ലഭ്യമാക്കുന്നതിന് ഇതോടെ കയറ്റുമതിക്കാർക്ക് കൂടുതൽ സമയം ലഭിക്കും. ഭാവിയിൽ ഈ ഇടപാടുകാരുമായി കൂടുതൽ ഇടപാടുകൾ ഉറപ്പിക്കുന്നതിന് ഈ ഇളവുകൾ സഹായകമാകുമെന്നും വിലയിരുത്തുന്നു. വ്യവസായരംഗത്ത് ക്രമാനുഗതമായുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കൗണ്ടർ സൈക്ലിക്കൽ മൂലധനശേഖരം ഉണ്ടാക്കുന്നത് ഇപ്പോൾ അത്യാവശ്യമില്ലെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്തുണ്ടാകുന്ന മാറ്റങ്ങളിൽനിന്ന് ബാങ്കിങ് രംഗത്തെ സംരക്ഷിക്കുന്നതിനുള്ള ഫണ്ടാണിത്.

from money rss https://bit.ly/2WXH7TD
via IFTTT

വായ്പ പലിശ മുക്കാല്‍ശതമാനംവരെ കുറച്ച് പൊതുമേഖല ബാങ്കുകള്‍

കൊച്ചി: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ച് പൊതുമേഖലാ ബാങ്കുകൾ. പലിശ നിരക്ക് കുറച്ചതോടെ, ഉപഭോക്താക്കളുടെ പലിശഭാരം കുറയും. ഇന്ത്യൻ ഓവർസീസ് ബാങ്ക് പലിശ നിരക്കിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം, റിപോ അധിഷ്ഠിത പലിശ നിരക്ക് എട്ട് ശതമാനത്തിൽനിന്ന് 7.25 ശതമാനമാവും. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കൂടാതെ, ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 8.45 ശതമാനത്തിൽനിന്ന് 8.25 ശതമാനമായി കുറച്ചു. ഏപ്രിൽ 10 മുതലാണ് പുതുക്കിയ എം.സി.എൽ.ആർ. നിരക്ക് പ്രാബല്യത്തിൽ വരിക. പഞ്ചാബ് നാഷണൽ ബാങ്കും റിപോ നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഏപ്രിൽ ഒന്നു മുതൽ കൈമാറാൻ തീരുമാനിച്ചു. പലിശയിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തുക. കൂടാതെ, എം.സി.എൽ.ആർ. നിരക്ക് 0.3 ശതമാനം കുറച്ചു. അടിസ്ഥാന നിരക്ക് 0.15 ശതമാനം കുറച്ച് 8.9 ശതമാനമാക്കി. അതേസമയം, ഒരു വർഷവും അതിനുമേലുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ 5.8 ശതമാനവുമാക്കിയതായി അധികൃതർ അറിയിച്ചു. യൂണിയൻ ബാങ്കും എം.സി.എൽ.ആർ. നിരക്ക് 0.25 ശതമാനം കുറച്ച് 7.75 ശതമാനമാക്കി. ഏപ്രിൽ ഒന്നു മുതലാണ് ഇത്.

from money rss https://bit.ly/2UU3C9h
via IFTTT

ഇന്റർനെറ്റ് ഡേറ്റാ വാഗ്ദാനവുമായി സൈബർ തട്ടിപ്പുകാർ

കൊച്ചി: സൗജന്യ ഇന്റർനെറ്റ് വാഗ്ദാനവുമായി വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലോക്ഡൗൺ പ്രമാണിച്ച് സൗജന്യ ഇന്റർനെറ്റ് ഡേറ്റ കിട്ടുമെന്നറിയിച്ചാണ് സന്ദേശങ്ങൾ വരുന്നത്. ഡേറ്റ ലഭിക്കാൻ സന്ദേശത്തിൽ കാണിച്ച ലിങ്കുകളിൽ പ്രവേശിക്കാനാണ് നിർദേശം. എന്നാൽ, ലിങ്കുകളിൽ പ്രവേശിക്കുന്നവർക്ക് ഡേറ്റ ലഭിക്കുകയുമില്ല, ഒപ്പം മൊബൈൽ ഫോണിലെ വിവരങ്ങൾ ചോരാനും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പോകാനും സാധ്യതയേറെയാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. പോലീസ് സൈബർ വിഭാഗവും മറ്റും കൊറോണയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മറ്റൊരന്വേഷണത്തിന് സാധ്യതയില്ല. ഇത് മുതലാക്കിയാണ് തട്ടിപ്പുകൾ. മൊബൈൽദാതാവാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇവരുടെ കണക്ഷനിലൂടെയല്ലാതെ മൂന്നാമതൊരാൾക്ക് കൂടുതൽ ഡേറ്റ നൽകാൻ സാങ്കേതികമായി സാധിക്കില്ല. സൗജന്യ റീച്ചാർജ് വാഗ്ദാനവുമായി വ്യാജ സന്ദേശങ്ങളും വ്യാപകമായിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളുമുണ്ട്. ഇവയെല്ലാം ഉപഭോക്താക്കളുടെ വിവരം ചോർത്താനായാണ് പ്രവർത്തിക്കുന്നത്. സന്ദേശങ്ങൾ വ്യാജം സൗജന്യമായി ഡേറ്റ നൽകാമെന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങൾ വ്യാജമാണ്. ഇത്തരം സന്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കരുത്. ഇവ ഷെയർ ചെയ്യുന്നത് കൂടുതൽ പേരെ അപകടത്തിലാക്കും. അതിനാൽ ഷെയർ ചെയ്യാതിരിക്കുക. അറിയാത്ത വൈബ്സൈറ്റുകളിൽ പ്രവേശിക്കരുത്. -ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ.

from money rss https://bit.ly/2UC6TuM
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 1203 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വില്പന സമ്മർദത്തെതുടർന്ന് സാമ്പത്തിക വർഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായി. സെൻസെക്സ് 1203.18 പോയന്റ് താഴ്ന്ന് 28,265.31ലും നിഫ്റ്റി 343.95 പോയന്റ് നഷ്ടത്തിൽ 8253.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 4.08ശതമാനവും നിഫ്റ്റി 4 ശതമാനവുമാണ് താഴ്ന്നത്. ബിഎസ്ഇയിലെ 1098 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1067 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, യുപിഎൽ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് 4.89ശതമാനവും ഐടി 5.62ശതമാനവും ഓട്ടോ 1.56ശതമാനവും എഫ്എംസിജി 3.47ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾക്യാപ് 1.06ശതമാനം താഴ്ന്നു. മിഡ്ക്യാപിലെ നഷ്ടം 2.18ശതമാനമാണ്.

from money rss https://bit.ly/2QZ7zbK
via IFTTT

കോവിഡ് പ്രതിരോധം; 200 കോടിയുടെ ധനസഹായവുമായി പവര്‍ഗ്രിഡ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ 200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ്. ഇതിനുപുറമെ, മുടക്കമില്ലാതെ 24 മണിക്കൂർ വൈദ്യുത വിതരണവും പവർഗ്രിഡ് ഉറപ്പുനൽകി. ധനസഹായത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രിയുടെ കോവിഡ് ദുരന്തനിവാരണ ഫണ്ടിലേക്ക് 130 കോടി രൂപ ഉടൻ നിക്ഷേപിക്കും. ബാക്കി പ്രഖ്യാപിച്ചിട്ടുള്ള 70 കോടി രൂപ അടുത്ത സാമ്പത്തിക വർഷം നൽകുമെന്നും പവർഗ്രിഡ് അറിയിച്ചു. അതേസമയം, ശമ്പളത്തിന്റെ ഒരു വിഹിതം ധനസഹായമായി നൽകാൻ പവർഗ്രിഡ് ജീവനക്കാരും സമ്മതമറിയിച്ചിട്ടുണ്ട്. രാജ്യം ലോക്ക് ഡൗണിലേക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ തെരുവിലും മറ്റും കഴിയുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കാനും, ശുചിത്വമുറപ്പാക്കുന്നതിനായി സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പവർഗ്രിഡ് ജീവനക്കാർ വിതരണം ചെയ്യുന്നുണ്ട്. Content Highlights:Power grid Commits 200 Crore Rupees To PM Care Fund

from money rss https://bit.ly/2wWhtDU
via IFTTT

തിരിച്ചടി സാധാരണക്കാര്‍ക്ക്‌: ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുറഞ്ഞത് ഇങ്ങനെ

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സർക്കാർ ചരിത്രം സൃഷ്ടിച്ചു. റിസർവ് ബാങ്ക് നിരക്കുകൾ വൻതോതിൽ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്. സർക്കാർ സെക്യൂരിറ്റികളുടെ ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ച് കാര്യമായിതന്നെ കുറവുവരുത്തി. ജനകീയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി ഉൾപ്പടെയുള്ളവയുടെ പലിശ ഇതോടെ ആകർഷകമല്ലാതായി. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: 15 വർഷ കാലാവധിയുള്ള, ആദായ നികുതിയിളവുള്ള, ദീർഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ 80 ബേസിസ് പോയന്റി(0.80ശതമാനം)കുറവാണ് വരുത്തിയത്. ഇതോടെ 7.90ശതമാനമുണ്ടായിരുന്ന പലിശ 7.1 ശതമാനത്തിലേയ്ക്ക് താഴ്ന്നു. സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കുവേണ്ടി സർക്കാർ ആഘോഷപൂർവം കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.4 ശതമാനത്തിൽനിന്ന് 7.6ശതമാനമായും കുറഞ്ഞു. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം: മുതിർന്ന പൗരന്മാരുടെ വരുമാനമാർഗമായിരുന്ന ഈ നിക്ഷേപ പദ്ധതിയുടെ പലിശ 7.4ശതമാനമായാണ് പുതുക്കിയത്. നേരത്തയുണ്ടായിരുന്ന പലിശ 8.6 ശതമാനമാണ്. എൻഎസ് സി: നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 7.9ശതമാനത്തിൽനിന്ന് 6.8ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ആർഡി(അഞ്ചുവർഷം): 7.2 ശതമാനം പലിശയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ പലിശ 5.8ശതമാനമായി. കെവിപി: കിസാൻ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാൻ ഇനി 124 മാസംവേണം. നേരത്തെ 113 മാസം മതിയായിരുന്നു. പലിശ 7.6ശതമാനത്തിൽനിന്ന് 6.9 ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്: ഒരുവർഷം മുതൽ മുന്നുവർഷംവരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ 6.9 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി കുത്തനെ കുറച്ചു. 1.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവർഷത്തെ ടേം ഡെപ്പോസിറ്റിന് 6.7ശതമാനവുമാണ് പലിശ. നേരത്തെ 7.7 ശതമാനമായിരുന്നു. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ വാർഷിക പലിശ നാലുശതമാനത്തിൽ നിലനിർത്തി. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെയാണ് പുതുക്കിയ പലിശ നിരക്കുകൾ ബാധകമാകുക. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുക.

from money rss https://bit.ly/3bLFNr7
via IFTTT