121

Powered By Blogger

Tuesday 30 March 2021

പാഠം 118| ഐ.പി.ഒയുമായി കളംപിടിക്കാൻ കമ്പനികൾ: സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കഴിഞ്ഞവർഷം ഏപ്രിലിലാണ് റൂബിൻ ജോസഫ് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ നേട്ടംകൊയ്തുമുന്നേറുന്ന അദ്ദേഹത്തിന് ഭാവിയിലുണ്ടായേക്കാനിടയുള്ള തകർച്ചയെക്കുറിച്ചൊന്നും അശങ്കയില്ല. കമ്പനികളെക്കുറിച്ച് ആഴത്തിലൊന്നും അറിവില്ലെങ്കിലും പുതിയതായി വിപണിയിലെത്തുന്നവയിലാണ് റൂബിന്റെ പ്രധാനനിക്ഷേപം. ഐപിഒയുമായി ഒരു കമ്പനി എത്തിയെന്നറിഞ്ഞാൽ സാമ്പത്തിക പോർട്ടലുകളിലെ വിശകലനങ്ങൾ പരിശോധിച്ച് നിക്ഷേപത്തിനായി തയ്യാറെടുക്കും. റൊസാരി ബയോടെകിലായിരുന്നു തുടക്കം. 425 രൂപയായിരുന്നു ഇഷ്യുവില. ലിസ്റ്റ്ചെയ്തതാകട്ടെ 670 രൂപയ്ക്കും. 650 രൂപവിലയിൽ 50ശതമാനത്തിലേറെ നേട്ടത്തിൽ അന്നുതന്നെ അദ്ദേഹം ഓഹരി വിറ്റൊഴിഞ്ഞു. അടുത്തതായി ഭാഗ്യംപരീക്ഷിച്ചത് ഹാപ്പിയെസ്റ്റ് മൈൻഡ്സിലായിരുന്നു. 166 രൂപയ്ക്ക് വാങ്ങിയ ഓഹരി ലിസ്റ്റെചെയ്ത അന്നുതന്നെ 340 രൂപയ്ക്ക് ഒഴിവാക്കി. നേട്ടം 100ശതമാനത്തിലേറെ. റൂട്ട് മൊബൈലും ബെർഗർ കിങും വൻതുകതന്നെ സമ്മാനിച്ചു. അതേസമയം, ഐപിഒവഴി നിക്ഷേപം നടത്തിയ കാംസിന്റെ ഓഹരികൾ വിറ്റൊഴിയാനായില്ല. 1230 രൂപയ്ക്ക് രണ്ട് ലോട്ട് (24 ഓഹരികൾ) ലഭിച്ച അദ്ദേഹം മികച്ചവിലയ്ക്കായി കാത്തിരുന്നു. അത് ഗുണകരമാകുകയുംചെയ്തു. 1518 രൂപയ്ക്ക് വിപണിയിലെത്തിയ കമ്പനിയുടെ ഓഹരി വില 2000 രൂപയിലേറെ ഉയർന്നു. ഓരോദിവസവും വില ഉയരുന്നതുകണ്ടപ്പോൾ ദീർഘകാലത്തേയ്ക്ക് കൈവശംവെയ്ക്കാമെന്ന തീരുമാനിത്തിലെത്തുകയായിരുന്നു. താൽപര്യമില്ലതെയാണെങ്കിലും അന്നെടുത്ത തീരുമാനംഗുണംചെയ്തുവെന്ന് റൂബിന് മനസിലായി. ഐ.പി.ഒ മാനിയ ആഗോളതലത്തിൽ പണലഭ്യത വർധിച്ചതും ഓഹരി വിപണിയിലെ മുന്നേറ്റവും ഐപിഒയുമായി രംഗത്തുവരാൻ മറ്റൊരുകാലത്തുമുണ്ടായിട്ടില്ലാത്തവിധം കമ്പനികൾക്ക് പ്രചോദനമായി. റീട്ടെയിൽ നിക്ഷേപകരുടെ ആധിപത്യം അക്ഷരാർഥത്തിൽ വിപണിയെ ഞെട്ടിക്കുകതന്നെചെയ്തു. പുതിയതലമുറയിൽനിന്ന് നിരവധി പുതുനിക്ഷേപകർ സജീവമായി ഇടപെടാൻ തുടങ്ങിയത് വിപണിയിൽ ചലനമുണ്ടാക്കി. സ്ഥിര നിക്ഷേപ പലിശയിൽ കുറവുണ്ടായപ്പോൾ മികച്ച ആദായംലഭിക്കുന്ന നിക്ഷേപസാധ്യതകളാണ് ചെറുപ്പക്കാരെ വിപണിയിലെത്തിച്ചത്. രാജ്യത്തെ രണ്ട് പ്രധാന ഡെപ്പോസിറ്ററികളായ എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയിലെ കണക്കുപ്രകാരം ഓഹരി വിപണിയിൽ സജീവമായി ഇടപെടുന്നവരുടെ അക്കൗണ്ടകുളുടെ എണ്ണത്തിൽ 2020ൽ ഒരുകോടിയിലേറെ വർധനവാണുണ്ടായത്.എന്നിട്ടും രാജ്യത്തെ 136 കോടി ജനങ്ങളിൽ 3.7ശതമാനത്തിനുമാത്രമാണ് ഓഹരി നിക്ഷേപമുള്ളത്. ചൈനയിൽ 12.7ശതമാനംപേർക്ക് ഓഹരി നിക്ഷേപമുണ്ട്(ഒരാൾക്ക് ഒരു അക്കൗണ്ട് പ്രകാരമുള്ള ശരാശരി കണക്ക്, ബ്ലൂംബർഗ് പുറത്തുവിട്ടത്) യുഎസിൽ 55പേർക്കും ഓഹരിയിൽ നേരിട്ടോ മ്യൂച്വൽ ഫണ്ടുകൾവഴിയോ നിക്ഷേപമുണ്ട്. അഞ്ചുമുതൽ പത്തുവർഷത്തിനുള്ളിൽ രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വൻകുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. സമാഹരിച്ചത് 32,000 കോടിയിലേറെ 2020-21 സാമ്പത്തികവർഷത്തിൽ 30 കമ്പനികളാണ് ഐപിഒവഴി 32,000 കോടി രൂപയിലേറെ സമാഹരിച്ചത്. 2021-22 സാമ്പത്തികവർഷവും കൂടുതൽ കമ്പനികൾ രംഗത്തുവരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. 28ലേറെ കമ്പനികൾ 28,700 കോടിയോളം രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കാത്തിരിക്കുകയാണ്. എൽ.ഐ.സി, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവ അവയിൽ ചിലതുമാത്രം. 2020-21ലെ ഐപിഒ ചാർട്ട് പരിശോധിക്കുകയാണെങ്കിൽ ഗ്ലാൻഡ് ഫാർമ (4536 കോടി), ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ (4,633 കോടി), കാംസ് (2,244 കോടി), യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനി(1,515 കോടി), കല്യാൺ ജൂവലേഴ്സ് (1,170കോടി)തുടങ്ങിയവയാണ് സമാഹരിച്ചതുകയുടെ കാര്യത്തിൽമുന്നിലുള്ളത്. ഇവയിൽ റൂട്ട് മൊബൈൽ, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, റോസാരി ബയോടെക്, കെംകോൺ സ്പെഷാലിറ്റി, ബർഗർ കിങ് തുടങ്ങിയ കമ്പനികൾ ലിസ്റ്റ്ചെയ്ത ദിവസംതന്നെ100ശതമാനത്തിലേറെ ആദായം നിക്ഷേപകർക്ക് സമ്മാനിച്ചു. IPOs of the Last One Year* Company Issue Price Listing Date Listing Price Listing Gain(%) Current Price Rossari Biotech 425 23-07-2020 670 57.6 1050 Happiest Minds 386 17-09-2020 351 111.4 536 Route Mobile 350 21-09-2020 708 102.3 1477 Chemcon Speciality 340 01-10-2020 731 115 413 Burger King India 60 14-12-2020 115 92.3 131 Mrs. Bectors 288 24-12-2020 501 74 334 Indigo Pains 1490 02-02-2021 2,608 75 2324 Nureca 400 25-02-2021 635 58.7 613 MTAR Technologies 575 10-03-2021 1067 85 1033 *Based on listing gains over 50 percent ലിസ്റ്റ്ചെയ്യുമ്പോഴുള്ളനേട്ടം ഐപിഒയ്ക്ക് അപേക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം വിപണിയിൽ ലിസ്റ്റ്ചെയ്യുമ്പോഴുള്ള നേട്ടമാണ്. ഐപിഒയ്ക്ക് അപേക്ഷിച്ചാലും ഓഹരികൾ കിട്ടുന്നത് ലോട്ടറി പോലെയായതിനാൽ ഇത്തരത്തിൽ നേട്ടമുണ്ടാക്കുക എളുപ്പവുമല്ല. ഇരട്ടിയിലേറെ അപേക്ഷകൾ ലഭിക്കുന്നതിനാൽ പലർക്കും ഓഹരികൾ അലോട്ട്ചെയ്ത് ലഭിക്കാറില്ലെന്നതാണ് വാസ്തവം. ഈയിടെ വിപണിയിലെത്തിയ എംടിഎആർ ടെക്നോളജീസിന്റെ ഐപിഒയ്ക്ക് 201 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ഓഹരി ലിസ്റ്റ്ചെയ്തതാകട്ടെ 85ശതമാനംനേട്ടത്തിലും. ഈ ഓഹരിക്കായി അപേക്ഷിച്ചവരിൽ ഭൂരിഭാഗംപേർക്കും അലോട്ട്മെന്റ് കിട്ടിയില്ല. അതുകൊണ്ടുതന്നെ ഐപിഒകൾക്കുള്ള അപേക്ഷകൾ വൃഥാവ്യായാമമായി മാറുകയുംചെയ്യുന്നു. എളുപ്പത്തിൽ അപേക്ഷിക്കാം മുമ്പുള്ളതിനേക്കാൾ എളുപ്പത്തിൽ ഇപ്പോൾ ഐപിഒയ്ക്ക് അപേക്ഷിക്കാമെന്നതാണ് ചെറുപ്പക്കാരായ നിക്ഷേപകരെ ആകർഷിക്കുന്നത്. ചെക്ക് നൽകി അപേക്ഷിക്കുന്നകാലമൊക്കെ എന്നേഅവസാനിച്ചു. ബ്രോക്കറുടെ സൈറ്റ് വഴിയോ മൊബൈൽ ആപ്പുവഴിയോ നിമിഷനേരംകൊണ്ട് ഐപിഒയ്ക്ക് അപേക്ഷിക്കാൻ ഇപ്പോൾകഴിയും. അതുമാത്രമല്ല, നിക്ഷേപതുക ഏറെക്കാലം ബ്ലോക്ക് ആകുകയുമില്ല. ഓഹരി അലോട്ട് ചെയ്തില്ലെങ്കിൽ ലിസ്റ്റുചെയ്യുന്നതിനുമുമ്പേ പണം അക്കൗണ്ടിൽതിരിച്ചെത്തുകയുംചെയ്യും. ഐപിഒകളിൽനിന്ന് നേട്ടമുണ്ടാക്കാമോ? ലിസ്റ്റ്ചെയ്യുന്ന ദിവസത്തെനേട്ടം നിക്ഷേപകരെ ആകർഷിക്കുമെന്നകാര്യത്തിൽ സംശയമില്ല. ലിസ്റ്റ്ചെയ്യുന്ന ദിവസംതന്നെ വിറ്റ് ലാഭമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിക്കവാറുംപേർ ഐ.പി.ഒയ്ക്ക് അപേക്ഷിക്കുന്നത്. അതിലുപരി പരമാവധി നേട്ടമുണ്ടാക്കാൻ ദീർഘകാലത്തേയ്ക്ക് നിക്ഷേപം നിലനിർത്തുകയാണ് ചെയ്യേണ്ടത്. സമയാസമയങ്ങളിൽ പോർട്ട്ഫോളിയോയിലെ കമ്പനികളുടെ അടിത്തറ വിലയിരുത്തുക. വാങ്ങുക സൂക്ഷിക്കുക നേട്ടമുണ്ടാക്കുക എന്നരീതിയാകും ഗുണകരം. ഐപിഒകൾ നിക്ഷേപത്തിനുള്ള മികച്ച അവസരംകൂടിയാണ് തുറന്നുതരുന്നത്. വിപണിയിൽ നവാഗതരാണെങ്കിലും മറ്റേതുകമ്പനികളെയുംപോലെ മികച്ചപ്രവർത്തനവും അറ്റാദായവും നൽകുന്നവയുമാകാം അവ. ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ നേട്ടത്തിൽ ഒടുങ്ങുന്നതുമല്ല അത്തരംകമ്പനികളുടെ പ്രകടനം. ഭാവിയിൽ മികച്ച ഉയരത്തിൽകുതിക്കാൻ കമ്പനികൾക്ക് കഴിയുമെന്നകാര്യവും മറക്കേണ്ട.സമാന ബിസിനസ് നടത്തുന്ന കമ്പനികളുടെ ഒരുകൂട്ടംതന്നെ രൂപപ്പെടാൻ ഐ.പി.ഒകൾ ഇടയാക്കുന്നു. ഒരേകാറ്റഗറിയിൽ കമ്പനികളുടെ എണ്ണംകൂടുമ്പോൾ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മികച്ച ഓഹരി തിരഞ്ഞെടുക്കാനുള്ള അവസരംലഭിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കമ്പനികളുടെ ബിസിനസ് മോഡലും അടിത്തറയും ഭാവി സാധ്യതയും വിലയിരുത്തിമാത്രം നിക്ഷേപംനടത്തുക. മുകളിൽ വ്യക്തമാക്കിയതുപോലെ, വാങ്ങുക-ഘട്ടംഘട്ടമായി നിക്ഷേപിക്കുക-ദീർഘകാലം സൂക്ഷിക്കുക-നേട്ടമുണ്ടാക്കുക എന്നരീതി സ്വീകരിക്കാം. നിക്ഷേപിക്കുംമുമ്പ് ഹോംവർക്ക് അനിവാര്യമാണ്. വികാരങ്ങളെ നിയന്ത്രിക്കുക. അത്യാഗ്രഹവും ഭയവും ഓഹരി നിക്ഷേപകർക്ക് പറഞ്ഞിട്ടുള്ളതല്ല. വിവേകത്തോടെയുള്ള നീക്കമാണ് പ്രധാനം.

from money rss https://bit.ly/3u9P1q6
via IFTTT

സ്വർണവില വീണ്ടുംതാഴ്ന്നു: പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപനിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവിലയെത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,683.56 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് തുടർച്ചയായി വിലയിടിയാനിടയാക്കിയത്. യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കാനിരിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ഉത്തേജന പാക്കേജിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. സമ്പദ്ഘടനയിൽ മുന്നേറ്റമുണ്ടാക്കുകയാണ് പ്രസിഡന്റ് ജോ ബിഡന്റെ ലക്ഷ്യം.

from money rss https://bit.ly/2Pd7xzl
via IFTTT

സെൻസെക്‌സിൽ 336 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെയെത്തി

മുംബൈ: കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിനുശേഷം, സാമ്പത്തികവർഷത്തിന്റെ അവസാന ദിനമായ ബുധനാഴ്ച വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 336 പോയന്റ് നഷ്ടത്തിൽ 49,799ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 14,762ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 555 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 73 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, റിലയൻസ്, നെസ് ലെ, ടിസിഎസ്, മാരുതി, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ഫാർമ, ഐടി സൂചികകളാണ് പ്രധാനമായും നഷ്ടത്തിൽ. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയനേട്ടത്തിലാണ്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. Sensex dips 300 pts, Nifty gives up 14,800

from money rss https://bit.ly/39wKFS2
via IFTTT

2021 സാമ്പത്തികവർഷത്തിൽ സെൻസെക്സിലെ നേട്ടം 66 ശതമാനം

മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-'21 സാമ്പത്തിക വർഷം ബോംബെ ഓഹരി സൂചികയായ സെൻസെക്സിൽ ഉണ്ടായത് 66 ശതമാനം മുന്നേറ്റം. കോവിഡ് മഹാമാരിയെത്തുടർന്ന് തുടക്കത്തിലുണ്ടായ വൻ ഇടിവിൽനിന്ന് കരകയറിയെന്നുമാത്രമല്ല, പലവട്ടം പുതിയ ഉയരം കുറിക്കുന്നതിനും 2020-'21 സാമ്പത്തിക വർഷം സാക്ഷിയായി. വെല്ലുവിളി ഏറ്റെടുത്ത് നിക്ഷേപവുമായി ഇറങ്ങിയവർക്ക് മികച്ചനേട്ടമാണ് കടന്നുപോകുന്ന സാമ്പത്തിക വർഷം സമ്മാനിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതിനെത്തുടർന്ന് 2020 മാർച്ചിൽ സെൻസെക്സ് 25,000 പോയന്റ് നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏകദേശം 23 ശതമാനത്തിലധികം ഇടിവാണ് 2020 മാർച്ചിലുണ്ടായത്. 2020-'21 സാമ്പത്തികവർഷം ഏപ്രിൽ മൂന്നിന് രേഖപ്പെടുത്തിയ 27,500.79 പോയന്റാണ് 2021 സാമ്പത്തിക വർഷത്തെ സെൻസെക്സിലെ ഏറ്റവും താഴ്ന്നനിരക്ക്. ഒരുവർഷംകൊണ്ട് കുതിച്ചുകയറിയ സൂചിക 19,540.01 പോയന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതായത് 66.30 ശതമാനം വർധന. കോവിഡ് വ്യാപനം കുറയുകയും ഘട്ടംഘട്ടമായി ലോക്ഡൗണിൽ ഇളവനുവദിക്കുകയും ചെയ്തതോടെ സൂചികകൾ തിരിച്ചുകയറി. വാക്സിൻ കണ്ടെത്തി പരീക്ഷണഘട്ടത്തിലേക്കുകടന്ന നവംബറിനുശേഷമാണ് കാര്യമായ മുന്നേറ്റമുണ്ടായത്. ആഗോള വിപണിയിലും സമാനമായ രീതിതന്നെയായിരുന്നു. സാമ്പത്തികരംഗത്തെ ഉണർത്താനായി വിവിധ കേന്ദ്രബാങ്കുകളുടെയും സർക്കാരുകളുടെയും വിപണിയിൽ പണലഭ്യത ഉറപ്പാക്കിയുള്ള നയങ്ങളും വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകസ്ഥാപനങ്ങളിൽനിന്ന് ഓഹരികളിലേക്കുള്ള നിക്ഷേപ ഒഴുക്കിനാണ് ഇത് വഴിതുറന്നത്. ധനക്കമ്മി നോക്കാതെ പശ്ചാത്തല സൗകര്യവികസനത്തിനടക്കം പണം ചെലവിടാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച കേന്ദ്രബജറ്റുകൂടി എത്തിയതോടെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കുറിച്ചു. സെൻസെക്സ് 2021 ഫെബ്രുവരി 16-ന് റെക്കോഡ് നിലവാരമായ 52,516.76 പോയന്റുവരെയെത്തി. ഈസാമ്പത്തികവർഷത്തിൽ വിപണി പലവട്ടം പുതിയ ഉയരം കുറിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ആദ്യമായി സെൻസെക്സ് 50,000 പോയന്റ് കടന്നത്. ഫെബ്രുവരി എട്ടിനിത് 51,000-ലും ഫെബ്രുവരി 15 -ന് 52,000- ലുമെത്തി.

from money rss https://bit.ly/3frrQ6L
via IFTTT

കല്യാൺ ജൂവലേഴ്‌സ് 14 പുതിയ ഷോറൂമുകൾ തുറക്കും

കൊച്ചി: സ്വർണാഭരണ രംഗത്തെ മുൻനിരക്കാരായ 'കല്യാൺ ജൂവലേഴ്സ്' ഏപ്രിൽ 24-ഓടെ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 14 പുതിയ ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. ഇതുവഴി അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ റീട്ടെയിൽ സാന്നിധ്യം 13 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയാക്കി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ പ്രഖ്യാപിക്കുന്ന ആദ്യ വികസന പദ്ധതിയാണ് ഇത്. ഐ.പി.ഒ. വഴി 1,175 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ആദ്യപാദത്തിൽ പ്രവർത്തന മൂലധനം 500 കോടി രൂപയാക്കി ഉയർത്തും. ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ വൻകിട നഗരങ്ങൾക്കു പുറമെ, നോയ്ഡ, നാസിക്, ഗുജറാത്തിലെ ജാംനഗർ, മധുര, തിരുച്ചിറപ്പള്ളി, തെലങ്കാനയിൽ കമ്മം, കരിംനഗർ, കേരളത്തിൽ പത്തനംതിട്ട എന്നിവിടങ്ങളിലായിരിക്കും പുതിയ ഔട്ട്ലെറ്റുകൾ തുറക്കുക. ഇന്ത്യയിൽ നിലവിൽ 107 ഷോറൂമുകളാണ് കല്യാൺ ജൂവലേഴ്സിനുള്ളത്, ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും. പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതോടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 151 ആകും. കമ്പനിയുടെ അടിത്തറ ശക്തമാക്കാനാണ് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. Kalyan Jewellers Plans to open 14 showrooms across seven states

from money rss https://bit.ly/2PG6IyI
via IFTTT

വിപണി കുതിച്ചു: സെൻസെക്‌സ് 1,128 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടാം ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, എഫ്എംസിജി, മെറ്റൽ, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 1128.08 പോയന്റ് ഉയർന്ന് 50,136.58ലും നിഫ്റ്റി 337.80 പോയന്റ് നേട്ടത്തിൽ 14,845.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1529 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 197 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. ആഗോള വ്യാപകമായി വാക്സിനേഷൻ പുരോഗമിക്കുന്നത് ഏഷ്യൻ സൂചികകളിൽ ഉണർവുണ്ടാക്കിയതായാണ് വിലയിരുത്തൽ.

from money rss https://bit.ly/39upPD4
via IFTTT

ബിൽ പെയ്‌മെന്റിന് അധിക സുരക്ഷ: ഓട്ടോ ഡെബിറ്റ് സംവിധാനം തടസ്സപ്പെട്ടേക്കാം

ആർബിഐയുടെ പുതിയ നിയമംപ്രാബല്യത്തിൽവരുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ ബിൽ പേയ്മെന്റുകൾ തടസ്സപ്പെടാൻ സാധ്യത. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് ബാധിക്കുക. പരിഷ്കാരം നടപ്പാകുന്നതോടെ ബാങ്ക്, കാർഡ്, യുപിഐ ഇപാടുകൾ, വാലറ്റ്, നാഷണൽ പെയ്മെന്റ് കോർപറേഷൻ വഴിയുള്ള ഇടപാടുകൾ തുടങ്ങിയവ തടസ്സപ്പെട്ടേക്കാം. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് കൂടുതലായി ഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. രണ്ടായിരും രൂപവരെയുള്ള ഇടപാടുകൾക്കായിരുന്നു ഈസംവിധാനം കൊണ്ടുവരാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിവിധമേഖലകളിൽനിന്ന് ആവശ്യമുയർന്നതിനെതുടർന്ന് പരിധി 5000 രൂപയായി വർധിപ്പിച്ചു. പരിഷ്കാരം നടപ്പാക്കുന്നതിന്റെ സമയപരിധി മാർച്ച് 31നാണ് അവസാനിക്കുക. പുതുക്കിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. നിലവിൽ ഓട്ടോ പേയ്മെന്റ് സംവിധാനം ഒരിക്കൽ നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുമായിരുന്നു. പരിഷ്കാരം നടപ്പാക്കുന്നതുസംബന്ധിച്ച് കൂടുതൽ വ്യക്തത ബാങ്കുകളും വാലറ്റുകളും മറ്റുംഇതുവരെ ഉപഭോക്താക്കൾക്ക് നൽകിയിട്ടില്ല. Auto-Payments of Your Utility Bills May Get Disturbed Due to New RBI Rule

from money rss https://bit.ly/3cxK2K4
via IFTTT

ലയനം: ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകൾ ഉടനെമാറും

ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകളിൽ ഉടനെ മാറ്റംവരും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളാണ് മാറുക. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകൾ ഏപ്രിൽ ഒന്നുമുതലാണ് നിലവിൽവരിക. ഇന്ത്യൻ ബാങ്കിൽ ചേർന്ന അലഹാബാദ് ബാങ്കിന്റെ കോഡുകൾ മെയ് ഒന്നുമുതലും സിൻഡിക്കേറ്റ് ബാങ്കിന്റെ കോഡുകൾ ജൂലായ് ഒന്നുമുതലാണ് മാറുക. ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ അക്കൗണ്ട് ഉടമകൾ പുതിയ ഐഎഫ്എസ് സി കോഡുകൾ ഉപയോഗിക്കാൻ ബാങ്കുകൾ നിർദേശംനൽകിയിട്ടുണ്ട്. 2019 ഓഗസ്റ്റിൽ ധനമന്ത്രി നിർമലസീതാരാമനാണ് പൊതുമേഖല ബാങ്കുകളുടെ എണ്ണംകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2020 ഏപ്രിലിലാണ് ആറ് ബാങ്കുകൾ നാല് ബാങ്കുകളിലായി ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ലയിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിനോടൊപ്പവും ചേർന്നു.

from money rss https://bit.ly/3u4Kt4r
via IFTTT

ബൈജൂസിൽ 3365 കോടി രൂപയുടെ നിക്ഷേപമെത്തി: മൊത്തംമൂല്യം ഒരുലക്ഷം കോടിയിലേയ്ക്ക്

പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 3365 കോടി രൂപ(460 മില്യൺ ഡോളർ)കൂടി സമാഹരിച്ചു. എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്സാണ് പുതിയ ഫണ്ടിങിന് നേതൃത്വംനൽകിയത്. ഇതോടെ കമ്പനിയുടെ മൊത്തംമൂല്യം 1300 കോടി ഡോളറിലേറെയായി. അതായത് 95,113 കോടി രൂപ. എംസി ഗ്ലോബലിന് പുറമെ, ബി ക്യാപിറ്റൽ(77 മില്യൺ ഡോളർ), ബാരോൺ എമേർജിങ് മാർക്കറ്റ് ഫണ്ട് (80 മില്യൺ ഡോളർ), എക്സ്.എൻ എക്സ്പോണന്റ് ഹോൾഡിങ്സ് (1.5 മില്യൺ ഡോളർ), അരിസൺ ഹോൾഡിങ്സ് (15 മില്യൺ ഡോളർ), ടിസിഡിഎസ് ഇന്ത്യ (14 മില്യൺ ഡോളർ) തുടങ്ങി എട്ടു കമ്പനികളുമാണ് നിക്ഷേപംനടത്തിയത്. 15 ബില്യൺ ഡോളർ മൂല്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരിൽനിന്ന് 700 മില്യൺ ഡോളർകൂടി സമാഹരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതോടെ ബൈജു രവീന്ദ്രന്റെയും കുടുംബിത്തിന്റെയും കമ്പനിയിലുള്ള ഓഹരി വിഹിതം 26.9ശതമാനമായി കുറഞ്ഞു. കോവിഡ് വ്യാപനംമൂലം സ്കൂളുകളും കോളേജുകളും അടച്ചതോടെ ക്ലാസുകൾ ഓൺലൈനായതാണ് കമ്പനിക്ക് നേട്ടമായത്. സ്വകാര്യ ഈക്വിറ്റി നിക്ഷേപകരായി ബ്ലാക്ക്റോക്ക്. ടി റോ പ്രൈസ് എന്നിവരിൽനിന്ന് 2020നവംബറിൽ 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 12 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു. സിൽവർ ലേയ്ക്ക്, ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക്, ഔൾ വെഞ്ച്വേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും ബൈജൂസിൽ നേരത്തെ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.

from money rss https://bit.ly/3rBnxbc
via IFTTT