121

Powered By Blogger

Thursday 6 February 2020

പൊതുകടം 84,491 കോടിയാകും, 2020-21 ലെ ബജറ്റ് എസ്റ്റിമേറ്റ് ഇങ്ങനെ

തിരുവനന്തപുരം:ധനക്കമ്മി മൂന്ന് ശതമാനത്തിൽ താഴെനിലനിർത്തിക്കൊണ്ടുള്ള 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യു കമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തിൽ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14,635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചിലവ്- 1,29,837 കോടിയും റവന്യു കമ്മി- 15,201 കോടിയുമാകുമെന്ന് എസ്റ്റിമേറ്റിൽ പറയുന്നു. എന്നാൽ 2019-20ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരവ് 99,042 കോടി. റവന്യു ചിലവ് 1,16,516 കോടി. റവന്യു കമ്മി- 17,474 കോടി എന്നിങ്ങനെ ആയിരുന്നു. 2020-21ലെ ചിലവ് നടപ്പ് വർഷത്തേക്കാൾ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വർഷത്തിൽ 84,491 കോടിയാകും. നടപ്പ് സാമ്പത്തിക വർഷത്തിൽ 19,987 കോടിയായിരുന്നു. വികസന ചിലവുകൾ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനായി 1,103 കോടിയുടെ അധിക വിഭവ സമാഹരണവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Kerala budget estimate 2020-21

from money rss http://bit.ly/2Sno7Kc
via IFTTT

ഭൂമിയുടെ ന്യായ വില 10% കൂട്ടി, കെട്ടിട നികുതിയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയുണ്ടാകും. അതുകൊണ്ട് വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൊക്കേഷൻ മാപ്പിന് 200 രൂപയായി ഫീസ് വർധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. കെട്ടിട നികുതി വർധിപ്പിച്ചു, 30 ശതമാനം വർധിക്കാത്ത തരത്തിൽ ഇത് ക്രമീകരിക്കും. തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. content highlights:kerala budget 2020

from money rss http://bit.ly/2usYPlT
via IFTTT

ഇടുക്കി ജില്ലയ്ക്ക്‌ 1000 കോടിയുടെ പാക്കേജ്‌

തിരുവനന്തപുരം : പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക പോലുള്ളവയുടെ ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്തുന്നതിനും ഉൽപ്പന്നങ്ങളുടെ മൂല്യവർധനവും ലക്ഷ്യമാക്കി കൊണ്ടുള്ള വികസനതന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായിസംസ്ഥാന ബജറ്റ് 2020-21 ൽ 1000 കോടി രൂപയാണ് ഇടുക്കി ജിലയ്ക്ക് അനുവദിച്ചത്. സ്പൈസസ് പാർക്കിന്റെ മാംഗോ പാർക്ക് നിർമാണം ഊർജിതപ്പെടുത്തും. വട്ടവടയിലെ ശീതകാലവിളകൾക്ക് പ്രത്യേക പരിഗണന നൽകും. കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായ ഇടുക്കിയെ നിലനിർത്തുന്നതാണ് പ്രധാനം. ഭൂവിനിയോഗം സംബന്ധിച്ച അഭിപ്രായ സംയമനം താഴെതട്ടിൽ നിന്ന് ഉയർന്നു വരണം. കൃഷി ഭൂമിയിലെ നഷ്ടപ്പെട്ട പോഷകമൂലകങ്ങളും ജൈവ വംശങ്ങളും വീണ്ടെടുക്കുന്നതിനും മണ്ണ് പരിശോധന നടത്തി പരിഹാര നടപടികൾ സ്വീകരിക്കും. ജൈവ കൃഷിയിലേക്ക് നീങ്ങേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്ര ഭൂവിനിമയ ജല പങ്കാളിത്തം നടപ്പാക്കും. ഇത്തരം പരിപാടിക്ക് വേണ്ടി റീബിൽഡ് കേരളയിൽ നിന്ന് 200 കോടി രൂപ ലഭ്യമാക്കും. പ്രാദേശിക ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാന്റ്, ശുചിത്വജലസംരക്ഷണ പരിപാടി, മരം നടീൽ ക്യാമ്പയിൻ ഇവയുമായി കൂട്ടിയിണക്കിയുള്ള പരിപാടിപ്രവർത്തനങ്ങൾക്ക് പത്ത് കോടി രൂപ അധികമായി അനുവദിക്കും. കേരളത്തിലെ പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി ഒരി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും. ടൂറിസം ക്ലസ്റ്ററുകളും സെർക്യൂട്ടുകളും ആവിഷ്കരിക്കും. ഫാം ടൂറിസത്തിനായിരിക്കും മുൻഗണന. മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ രണ്ടാം ഘട്ടം. ഇടുക്കി ഡാമിനോട് ചേർന്ന ടൂറിസം വകുപ്പിന്റെ അമിസോണിലെ ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇടുക്കിയിൽ എയർസ്ട്രീപ്പ് സ്ഥാപിക്കും. 722കോടിയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോൾ നിർമാണത്തിലുള്ളത്. 228 കോടിയുടെ ബോഡിമട്ട്- മൂന്നാർ ദേശീയപാത നിർമാണം നടക്കുകയാണ്. കിഫ്ബിയിൽ നിന്ന് 1000 കോടി രൂപയുടെ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 100 കോടി, കുടിവെള്ളത്തിന് 80 കോടി, ആരോഗ്യത്തിന് 70 കോടി, സ്പോർട്സിന് 40കോടി, പൊതുമരാമത്തിന് 100 കോടി. മെഡിക്കൽ കോളേജ് നിർമാണം ഊർജിതമാക്കും ഇടുക്കി, വയനാട്, കുട്ടിനാട് പാക്കേജുകൾക്കായി ഏപ്രിലിൽ പ്രത്യേക അവലോകന യോഗം നടത്തുമെന്നും ബജറ്റ് അവതരണത്തിനിടെ തോമസ് ഐസക് പറഞ്ഞു. Content Highlights: Kerala Budget 2020

from money rss http://bit.ly/2OBierT
via IFTTT

കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും വിലകൂടും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സർക്കാരിന്റെ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കും. പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും. 2 ലക്ഷംവരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്നകാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതനമാനവും നികുതി വർധനവ്. പൊല്യൂഷൻ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസൻസ് ഫീ 25000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. Content Highlights:Kerala Budget 2020

from money rss http://bit.ly/374Hpt6
via IFTTT

കയര്‍ പിരിക്കാന്‍ കൈത്താങ്ങ്, മേഖലയ്ക്കായി നിരവധി പ്രഖ്യാനങ്ങള്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള കയർ ഉത്പാദനം 40,000 ടണ്ണായി ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. 2015-16 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള കയർ ഉത്പാദനം 10,000 ടണ്ണിൽ താഴെയായിരിന്നുവെങ്കിൽ 2020-21ൽ ഇത് 40,000 ടണ്ണായി ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനാവശ്യമായ ചകിരി കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയർ പരമ്പരാഗത ഉത്പന്നങ്ങളായോ, കയർ ഭൂവസ്ത്രമായോ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 400 യന്ത്ര മില്ലുകൾ, 2000 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ, 200 ഓട്ടോമാറ്റിക് ജിയോ ടെക്സ്റ്റൈൽ ലൂമുകൾ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കയർ മേഖലയുടെ വികസനത്തിനും ക്ഷേമത്തിനുമായി ബജറ്റിൽ നിർദ്ദേശിക്കുന്നത് ഇവയാണ് കയർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കെകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് മാറ്റ്സ് ഫാക്ടറി, യന്ത്രവത്കൃത കയർ ഭൂവസ്ത്ര നിർമാണ ഫാക്ടറി എന്നിവ ആരംഭിക്കും. പ്ലാസ്റ്റിക്കിന് പകരം കയറിന്റെ മാച്ചിങ് ഷീറ്റ് നിർമിക്കാനുള്ള ഫാക്ടറി കയർ ഫെഡ് ആരംഭിക്കും. ഡച്ച് പ്ലാന്റിൻ എന്ന ബഹുരാഷ്ട്ര കമ്പനി വാളയാറിൽ ചകിരിച്ചോർ പ്രോസസിങ് ഫാക്ടറി ആരംഭിക്കും. കയർ ഭൂവസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി യുവ എഞ്ചിനീയർമാരുടെ 25 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. യന്ത്രവത്കരണം പരമ്പരാഗത തൊഴിലാളികളേയോ തൊഴിലിനെയോ ബാധിക്കാതിരിക്കാൻ അവരുടെ ഉത്പന്നങ്ങൾ മിനിമം കൂലി ഉറപ്പുവരുത്തുന്ന നിരക്കിൽ സർക്കാർ സംഭരിക്കുകയും സംബ്സിഡി നിരക്കിൽ വിപണനം നടത്തുകയും ചെയ്യും. കയർപിരി സംഘങ്ങളുടെ ശരാശരി വാർഷിക വരുമാനം 2020-21ൽ 50,000 കോടിയായി ഉയർത്തും യന്തവത്കൃത മേഖലയിലെ തൊഴിലാളികൾക്ക് 600 രൂപ വേതനം ഉറപ്പാക്കും. കയർ മേറലയ്ക്കായി 112 കോടിയുടെ പദ്ധതികൾ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ 130 കോടിയുടെ പദ്ധതികൾ എൻസിഡിസി സഹായത്തോടെ നടപ്പിലാക്കും കയർ ക്ലസ്റ്ററുകൾ ആരംഭിക്കാൻ കയർ ബോർഡിന് 50 കോടി രൂപ അനുവദിക്കും. ഉത്പാദകരുടെ കുടിശ്ശി ഒറ്റത്തവണ തീർക്കാനും സംഘങ്ങളുടെ ജില്ലാ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട്, വൈദ്യുതി കുടിശ്ശിക എന്നിവയ്ക്കായി 25 കോടി അധികമായി വകയിരുത്തും. Content Highlights:Kerala Budget 2020 more projects in the coir sector

from money rss http://bit.ly/3bez7Ct
via IFTTT

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 493 കോടിരൂപ, 60 പുതിയ കോഴ്‌സുകള്‍, 1000ത്തോളം അധ്യാപക തസ്തികള്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് 493 കോടിരൂപ ബജറ്റിൽ വകയിരുത്തും. ഇതിൽ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂർ, മഹാത്മ, മലയാളം, സംസ്കൃത, നിയമ സർവകലാശാലകൾക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗൺസിലിന് 16 കോടി. കെ.സി.എച്ച്.ആറിന് ഒമ്പത് കോടി. അസാപ്പിന് അമ്പതുകോടി. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് അഞ്ച് കോടി. ഇതിൽ രണ്ടുകോടി മ്യൂസിയങ്ങൾക്കുള്ള വിഷ്വൽ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിർമാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സർക്കാർ കോളേജുകളിലെയും ലാബോറട്ടറികൾ നവീകരിക്കും. മാർച്ച് മാസത്തോടെ കോളജുകളിൽ 1000ത്തോളം അധ്യാപക തസ്തികകൾ തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 60 പുതിയകോഴ്സുകൾ അനുവദിക്കും. ന്യൂജനറേഷൻ ഇന്റർഡിസിപ്ലിനറി കോഴ്സുകളാകും തുടങ്ങുക. കോഴ്സുകൾ ലഭിക്കണമെങ്കിൽ കോളേജിന് നാക് അക്രഡിറ്റേഷൻ എ പ്ലസ് ഗ്രേഡ് ഉണ്ടാകണം. ഇതിൽ സർക്കാർ കോളേജുകൾക്ക് ഇളവ്. പുതുതായി ആരംഭിച്ച പട്ടിക വിഭാഗം ട്രസ്റ്റുകളുടെ കോളേജുകൾക്ക് മാത്രമേ ഇളവുണ്ടാകൂ. അഞ്ച് വർഷം കഴിഞ്ഞ് മാത്രമേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. അതുവരെ താത്കാലിക കരാർ വ്യവസ്ഥയിൽ കോഴ്സുകൾ നടത്തണം. content highlights:kerala budget 2020 fund allocation for higher education

from money rss http://bit.ly/2v8jyf0
via IFTTT

കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കൊച്ചിയിൽ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ പ്രധാന മേൽപ്പാലങ്ങളും റോഡുകളും ചേർത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കൊച്ചി മെട്രോ പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന കാക്കനാട് ഇൻഫോ പാർക്കിലേക്കുമുള്ള പുതിയ ലൈനുകൾക്ക് 3025 കോടി രൂപ ചെലവു വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളുമുള്ള ഇൻഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് 682 കോടി രൂപ ചെലവു വരും. വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന് സോളാർ ബോട്ടുകൾ, ഹരിത വാഹനങ്ങൾ, ഇ ഓട്ടോയ്ക്ക് സബിസിഡി, ഇലക്ട്രിക് ഫീ ഇൻട്രി ട്രാൻസ്പോർട്ട് ബസുകൾ, കെ.എസ്.ഇ.ബി ചാർജിങ്ങ് സ്റ്റേഷനുകൾ. എല്ലാ ബസ് ഓപ്പറേറ്റർമാരെയും ഒരു ക്ലസ്റ്ററാക്കി ഈ ടിക്കറ്റിങ്ങ്, മൊബൈൽ ആപ്പ്, സിസിടിവി, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി സ്മാർട്ട് സേവനങ്ങൾ നടപ്പാക്കും. മെട്രോ വാട്ടർ ട്രാൻസ്പോർട്ട് ബസ്, ഇവയ്ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാർഡ് കൊണ്ടുവരും. പരമാവധി വാഹനേതര യാത്രാസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കും. സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയിൽ, വാട്ടർ ട്രാൻസ്പോർട്ട് കണക്ടീവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോൺ പ്രൊജക്ട്റ്റ്, ഇതിന് 2039 കോടി രൂപ അനുവദിച്ചു. ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നതിന് കൊച്ചി മെട്രോ പൊളിറ്റിക്കൽ ട്രാൻപോർട്ട് അതോറിറ്റിക്ക് രണ്ടരകോടി രൂപ വകയിരുത്തി Content Highlights: Kerala Budget 2020

from money rss http://bit.ly/2H2DlPv
via IFTTT

ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കും: ധനമന്ത്രി

തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമർത്തലുകൾക്കും സമാധാനമുണ്ടാക്കേണ്ട കർത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ് ബഡ്ജറ്റിന്റെ സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിർഭയ ഹോമുകളുടെ സഹായം പത്തുകോടി രൂപയായി ഉയർത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കെട്ടിട സൗകര്യവും കുട്ടികളുമില്ലാത്ത അംഗനവാടികളും യോജിപ്പിച്ച് പകൽ മുഴുവൻ പ്രവർത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളുണ്ടാക്കും. വർക്കിങ് വിമൻ ഹോസ്റ്റലുകളിൽ യാത്രക്കാരികൾക്ക് സുരക്ഷിത മുറികൾ ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി സൗകര്യം ഒരുക്കും. സ്മാർട്ട് അംഗനവാടി പദ്ധതി തുടരും. സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രചരണത്തിനായി ജെൻഡർ പാർക്കുകളിൽ ഇന്റർനാഷണൽ ട്രേഡ് സെന്റർ ആരംഭിക്കും.ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ധനമന്ത്രി പറഞ്ഞു സ്ത്രീ സൗഹൃദ പദ്ധതികൾക്കായി 1509 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. Content Highlights:kerala budget 2020

from money rss http://bit.ly/2H3EB52
via IFTTT

കുടുംബശ്രീക്ക് 250 കോടി രൂപ

തിരുവനന്തപുരം: കുടുംബശ്രീക്ക് ബഡ്ജറ്റിൽ 250 കോടി രൂപ. സ്ത്രീയുടെ ദൃശ്യത ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചതെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികളുടെ ആവിഷ്കാരമാണ് കേരളസർക്കാരിന്റെ ബഡ്ജറ്റിന്റെ മുഖമുദ്രയെന്നും കൂട്ടിച്ചേർത്തു. 2016-17-ൽ സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ നാലുശതമാനവുമായിരുന്നു. 2021-ലെ ബഡ്ജറ്റിൽ ഈ തുക 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയർത്തുന്നുണ്ട്. മററു സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകം കൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18 ൽ ഇത് പതിനൊന്നര ശതമാനമായിരുന്നു. കുടുംബശ്രീ വഴി കുട, നാളികേര ഉൽപന്നങ്ങൾ, കറിപ്പൊടികൾ തുടങ്ങിവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൊതുവായി ഉല്പാദിപ്പിച്ച് സിവിൽ സപ്ലൈസ് ഔട്ടെലറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കി. കേരള ചിക്കൻ മാർക്കറ്റിലിറങ്ങി. ഇതിനകം ആയിരം കോഴി വളർത്തൽ യൂണിറ്റുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ന്യൂട്രിമിക്സ് ബ്രാൻഡിൽ പോഷക ഭക്ഷണങ്ങൾ മാർക്കറ്റിൽ എത്തിച്ചു. 275 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ 206 മൾട്ടി ട്സാക് യൂണിറ്റുകൾ 76 ഇവന്റ് മാനേജ്മെന്റ് ടീമുകൾ എന്നിവയും തുടങ്ങിയിട്ടുണ്ട്. നൂറിൽ പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾക്ക് കരാറായി. ജരാനരകൾ ബാധിച്ച് പുറംകവറുകൾ പൊളിഞ്ഞ വായിക്കപ്പെടാത്ത ആത്മകഥ എന്നാണ് വിജില ചിറപ്പാട് സ്ത്രീ ജീവിതത്തെ വിലയിരുത്തുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ച ധനമന്ത്രി ഈ അവസ്ഥ തിരുത്തുക എന്നുള്ളത് ആധുനിക സമൂഹത്തിന്റെ കടമയാണെന്നും പറഞ്ഞു. അതിനായി മുകളിൽ വിവരിച്ച പ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തുന്നതിനൊപ്പം 2020-21ൽ മറ്റുചില ലക്ഷ്യങ്ങൾ കൂടി മുന്നോട്ട് വെക്കുന്നണ്ട്. എല്ലാ നഗരങ്ങളിലും ഷീലോഡ്ജ്. 200 കേരള ചിക്കൻ ഔട്ടലെറ്റുകൾ ഹരിത കർമ സേനകളുമായി യോജിച്ച് ആയിരം ഹരിത സംരംഭങ്ങൾ. പ്രതിദിനം 30,000 രൂപ ടേൺഓവറുള്ള 50 ഹോട്ടലുകൾ ആയിരം വിശപ്പുരഹിത ഹോട്ടലുകൾ 500 ടോയ്ലറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പ് അയ്യായിരം തൊഴിൽ സംരഭങ്ങൾ 20,000 ഏക്കറിൽ ജൈവകൃഷി 500 ജെൻഡർ റിസോഴ്സ് സെന്ററുകൾ. കോഴിക്കോട് മാതൃകയിൽ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകൾ കുടുംബശ്രീ ഇന്റേൺഷിപ്പ് പ്രോഗ്രാം. 4 ശതമാനം പലിശക്ക് മൂവായിരം കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കും ഇതിനുപുറമേ റീബിൽഡ് കേരളയിൽ നിന്ന ഉപജീവന സംരഭങ്ങൽക്കായി 200 കോടി രൂപ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ധനസഹായമടക്കം 250 കോടിരൂപയാണ് കുടുംബശ്രീക്ക് വേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്. ഇതിന് പുറമേ നഗരങ്ങളിൽ 950 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുടുംബശ്രീ വഴി് നടപ്പാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളടക്കം 1053 കോടി രൂപയാണ് സ്ത്രീകളുടയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്നത്. അമ്മാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്റെ ചിത്രത്തെ കുറിച്ച് വിവരിച്ചുകൊണ്ടാണ് സ്ത്രീകൾക്ക് വേണ്ടിയുളള പ്രഖ്യാപനങ്ങളിലേക്ക് ധനമന്ത്രി കടന്നത് അയലത്തെ അമ്മമാരുടെ കാണാ പണികളാണ് അനുജാത് തന്റെ വരകളിലൂടെ കാണിച്ചുതന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/3bfml6t
via IFTTT

വയനാടിനായി 2000 കോടിയുടെ പാക്കേജ് മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കും

തിരുവനന്തപുരം: 2000 കോടി രൂപയുടെ ചെലവിൽ മൂന്നു വർഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു വയനാട് പാക്കേജും ബ്രാൻഡഡ് കാപ്പിയും ബ്രാൻഡഡ് കാപ്പിയും 500 കോടി ചിലവ് പ്രതീക്ഷിക്കുന്നു കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടിയുടെ മെഗാഫുഡ് പാർക്ക് 2020-21 ൽ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാൻഡഡ് കാപ്പിയുടെയും പഴവർഗങ്ങളുടെയും പൊതു സംസ്കരണം കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കുന്നതിനം കൃഷി വകുപ്പിന് 13 കോടി സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കും കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടി വകയിരുത്തി സൂക്ഷ്മ ജലസേചന പദ്ധതിയിൽ ആറ് കോടി കാപ്പി ബ്രാൻഡ് ചെയ്യുന്നത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കും കാർബൺ ഇമഷൻ പദ്ധതിയുടെ ഭാഗമായി 6500 ഹെക്ടറിൽ മുളവച്ച് പിടിക്കും 70 ലക്ഷം മരങ്ങളും വച്ചുപിടിക്കും മീനങ്ങാടി പദ്ധതി മോഡലിൽ മൂന്നാം വർഷം മുതൽ മരം ഒന്നിന് 50 രൂപ വീതം കൃഷിക്കാരന് വായ്പ നൽകും. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇതിന് 200 കോടി രൂപ ഗ്രീൻ ബോണ്ടിലൂടെ ലഭ്യമാക്കും ടൂറിസം വികസനത്തിന് അഞ്ച് കോടി വാർഷിക പദ്ധതിയിൽ 127 കോടി കിഫ്ബിയിൽ നിന്ന് 719 കോടി അനുവദിച്ചു മെഡിക്കൽ കോളജിനും കിഫ്ബി സഹായമുണ്ടാകും വയനാട് ബദൽ തുരങ്ക പാതയുടെ ഡിപിആർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു മറ്റ് ഫണ്ടുകളിൽ നിന്ന 214 കോടിയുടെ റോഡ് വികസന പദ്ധതികൾ Content Highlights: Wayandu package, kerala budget2020

from money rss http://bit.ly/3blAT4v
via IFTTT

പ്രവാസി വകുപ്പിന് 90 കോടി; വിദേശജോലിക്ക് പ്രോത്സാഹനം, പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി

തിരുവനന്തപുരം: പ്രവാസികളുടെ നിർവചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങൾ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രവാസി വകുപ്പിന് 90 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.പ്രവാസിവകുപ്പിനുള്ള വകയിരുത്തൽ 2019-20ൽ 30 കോടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റിലെ പ്രവാസിക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനപ്രഖ്യാപനങ്ങൾ തിരിച്ചുവരുന്ന മലയാളികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ മുൻഗണന. സാന്ത്വനം സ്കീമിനായി 27 കോടി രൂപ. സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തിൽനിന്ന് ഒന്നരലക്ഷമാക്കി ഉയർത്തി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി. ചെറുകിട സംരംഭകർക്കും മൂലധന സബ്സിഡിയും നാലു വർഷത്തേക്ക് പലിശ രഹിത സബ്സിഡിയും നൽകാൻ 18 കോടി. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്കു വേണ്ടി സാധാരണനിലയിൽ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങൾ ഉറപ്പു വരുത്തിക്കൊണ്ട് കെയർ ഹോം അഥവാ ഗാർഡൻ ഓഫ് ലൈഫ് പദ്ധതി. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ടുകോടി. വിദേശജോലിക്ക് പ്രോത്സാഹനം. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ സമഗ്രമാക്കാൻ ഒരുകോടി രൂപ. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപ. പതിനായിരം നഴ്സുമാർക്ക് 2020-21ൽ വിദേശജോലി ലഭ്യമാക്കാൻ ക്രാഷ്ഫിനിഷിങ് നൽകും. ഇതിന് അഞ്ചുകോടി രൂപ വകയിരുത്തും. വിവിധ വിദേശഭാഷകളിൽ പരിശീലനം, ഓരോ രാജ്യവും നിഷ്കർഷിക്കുന്ന ഭാഷാ പ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്കിൽ, സോഫ്റ്റ് സ്കിൽ എന്നിവ ഉൾപ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്കൂൾ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദേശത്തെ മലയാളികൾക്ക് സഹായപദ്ധതി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ, പ്രവാസി ലീഗൽ സെൽ എന്നിവയ്ക്ക് മൂന്നുകോടി. പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടുകോടി. എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വാഷേനും വേണ്ടി ഒന്നരക്കോടിരൂപ. ഇന്റർനെറ്റ് റേഡിയോ, മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ഗ്രന്ഥശാലകൾ, മലയാളം പഠിക്കാനുള്ള ഓൺലൈൻ കോഴ്സ് എന്നിവയ്ക്ക് മൂന്നുകോടി രൂപ. ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികൾ 2020-21ൽ പൂർണമായും പ്രവർത്തനം ആരംഭിക്കും. content highlights:kerala budget 2020

from money rss http://bit.ly/2UxGPBK
via IFTTT

വിശപ്പ് രഹിത കേരളം: 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകൾ ആരംഭിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന്കിടപ്പും എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നൽകിയ നിർവചനം. ഈ കാഴ്ചപ്പാടാണ് സർക്കാരിന്. ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികൾ തയ്യാറാക്കി. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. അതല്ലെങ്കിൽ പരമാവധി 25 രൂപയ്ക്ക് ഊണ് നൽകുന്ന ഭക്ഷണ ശാലകൾ തുടങ്ങും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധസംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും. ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. LIVE UPDATE Content Highlights:Hunger-free Kerala, 1000 food stall will open

from money rss http://bit.ly/3826DJY
via IFTTT

അതിവേഗ റെയില്‍പദ്ധതി: 1457 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര

തിരുവനന്തപുരം:അതിവേഗ റെയിൽപദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സർവെ പൂർത്തിയായി. ഈ വർഷം തന്നെഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ മൂന്നു വർഷം കൊണ്ട് നിർമാണംപൂർത്തീകരിക്കാനാകും. ഈ പദ്ധതിയിൽ മുതൽമുടക്കാൻ പല രാജ്യാന്തര ഏജൻസികളും രംഗത്തുവന്നിട്ടുണ്ട്. റെയിൽപാത മാത്രമല്ല ഈ പദ്ധതിയിൽ വരുന്നത്. പുതിയ സർവീസ് റോഡുണ്ടാകും. അഞ്ച് ടൗൺഷിപ്പുകൾ ഉണ്ടാകും നാല് മണിക്കൂർ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്എത്താം. 2024-25 വർഷത്തോടെ 67775 യാത്രക്കാരും 2051 ൽഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സ്റ്റേഷനുകളാണുണ്ടാകുക എങ്കിലും 28 ഫീഡർ സ്റ്റേഷനുകളുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളിൽ ചരക്ക് കടത്തിനും വണ്ടികൾ കൊണ്ടുപോകുന്നതിനുള്ള റോറോ സർവീസും ഈ റെയിലിലുണ്ടാകും. ടിക്കറ്റ് ചാർജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിർമാണവേളയിൽ 50,000 പേർക്കും സ്ഥിരമായി 10,000 പേർക്കും തൊഴിൽ ലഭിക്കും. ജൈക്ക അടക്കമുള്ള ഏജൻസികളിൽ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് 40 -50 വർഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചർച്ചപുരോഗമിക്കുന്നു. ടൗൺഷിപ്പുകളുടെ നിർമാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Content Highlights:High-speed rail project

from money rss http://bit.ly/2Sss6Fd
via IFTTT

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ 3 പ്രഖ്യാപനങ്ങള്‍, 2020-21ല്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് 10 കോടി

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് സഹായ പ്രഖ്യാപനവുമായി ബജറ്റ്. സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളി മൂലധനത്തിന്റെ അഭാവമാണെന്നും ഇത് നേരിടുന്നതിന് മൂന്ന് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതായും തോമസ് ഐസക്ക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. സർക്കാർ, അർധസർക്കാർ പ്രമുഖ കോർപറേറ്റുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് വർക്ക് ഓർഡറുകൾ ഉള്ളവർക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വർക്ക് ഓർഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതിന് സ്കീം.പർച്ചേയ്സ് ഓർഡറുകൾ ഡിസ്കൗണ്ട് ചെയ്ത് പണം നൽകും.ഐ.ടി. സെക്രട്ടറി ചെയർമാനായുള്ള ഒരു വിദഗ്ധ കമ്മറ്റി നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ കൗണ്ടറിലൂടെ പണം ലഭ്യമാക്കും. ഇത് മൂലം എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് സർക്കാർ നികത്തിക്കൊടുക്കും. സർക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉൽപ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തിൽ ഒരു കോടി വരെ ധനസഹായം നൽകും. ഇതിനായി കെ.എഫ്.സിക്ക് 10 കോടിരൂപ അനുവദിച്ചു. 2020-21ൽ 73.5 കോടി സ്റ്റാർട്ട് അപ്പ് മിഷനു വേണ്ടി വകയിരുത്തുന്നു. കർണാടകത്തെയും തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളം അനുയോജ്യമാണ്. എന്നാൽ കേരളത്തിൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതു മൂലം പുതിയ കമ്പനികളുടെ ഹെഡ് ക്വാർട്ടേഴ്സ് ബെംഗളൂരിലും ചെന്നൈയിലുമാണ് പ്രവർത്തിക്കുന്നതെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നിരക്കുകൾ പുനർനിർണയിച്ച് 30 ശതമാനമാക്കുന്നതിന് ഫിനാൻഷ്യൽ ബില്ലിൽ ഉൾക്കൊള്ളിക്കും. content highlights:kerala budget 2020

from money rss http://bit.ly/387LfTA
via IFTTT

വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും; സിഎഫ്എല്‍ ബള്‍ബുകള്‍ നിരോധിക്കും

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങൾ കുറക്കാൻ ബജറ്റിൽഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്എൽ ബൾബുകൾ നിരോധിക്കുമെന്നും പറഞ്ഞു.2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എൽഇഡി ബൾബുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും സമ്പൂർണമായി എൽഇഡി ആയി മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ലൈനുകൾ പണിയുന്നത് വഴികേരളത്തിൽവൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും. കൊച്ചി- ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരാൻ കഴിയുന്ന വൈദ്യുതി 200 മെഗാവാട്ട് സ്ഥാപിതശേഷി വൈദ്യുതിക്ക് തുല്യമാണ്. പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വോൾട്ടേജ് ക്ഷാമവും പവർകട്ടും പഴങ്കഥയാകും. വിതരണ തടസ്സങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. 11 കെവിയിൽ നിന്ന് ട്രാൻഫോർമറുകളിലേക്ക് രണ്ടുലൈനുകൾ ഉറപ്പുവരുത്തി ഈ തടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള 4000 കോടി രൂപയുടെ ദ്യുതി 2020 എന്ന വിതരണ നവീകരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:CFL bulbs will be banned

from money rss http://bit.ly/2uhb0Cw
via IFTTT

നാലുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ നാലുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 41273ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 12126ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 211 ഓഹരികൾ നഷ്ടത്തിലുമാണ്. 38 ഓഹരികൾക്ക് മാറ്റമില്ല. വിപണി മികച്ച ഉയരത്തിലായപ്പോഴുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, യെസ് ബാങ്ക്, വിപ്രോ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽആൻഡ്ടി, ബിപിസിഎൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 32 pts

from money rss http://bit.ly/2Uv1Eh2
via IFTTT

2020-21 വര്‍ഷം 20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടയിലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച് തോമസ് ഐസക്ക് വാചാലനായത്. മാന്ദ്യം അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നമുക്ക് ഉണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഗൾഫ് പ്രതിസന്ധിയും നാണ്യവിള തകർച്ചയും മൂലം മാന്ദ്യം കേരളത്തിൽ സൃഷ്ടിക്കാവുന്ന വെല്ലുവിളികളും ഗൗരവമായ സ്ഥിതിയും മുൻകൂട്ടി കണ്ടുകൊണ്ടാണ് 2016-17 ബഡ്ജറ്റിൽ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. മാന്ദ്യകാലത്ത് നോട്ടുനിരോധനം പോലുള്ള ഭ്രാന്തൻ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഈ അറുപിന്തിരിപ്പൻ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബഡ്ജറ്റിന് പുറത്ത്കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തിൽ മുതൽ മുടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അതിനുള്ള നിയമം ഏക കണ്ഠമായാണ് പാസാക്കിയത്. എന്നാൽ വലിപ്പം കൊണ്ടും സങ്കീർണതകൊണ്ടും ഇത്രയേറെ വലിപ്പമുള്ള ഒരു പദ്ധതി ദിവാസ്വപ്നമായി മാറുമെന്നാണ് പലരും വിമർശിച്ചു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കിഫ്ബി പ്രൊജക്ടുകൾ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രൊജക്ടുകളിലായി35268 കോടി പദ്ധതികൾക്ക് കിഫ്ബി അംഗീകാരം ന്ൽകി. പുതുതായി വ്യവസായ പാർക്കുകൾക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ കിഹ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ അടങ്കൽ 54678 കോടി രൂപയാണ് ഇവയിൽ 13617 കോടി പദ്ധതികൾ ടെൻഡർ വിളിച്ച് കഴിഞ്ഞു. 4500 കോടിയുടെ പ്രവർത്തനം പൂർത്തീകരിച്ചു. പണമുണ്ടാവില്ല എന്നായി അപ്പോൾ വിമർശനം. ഇത്തരം സന്ദേഹവാഹികളെ മസാല ബോണ്ട് നിശബ്ദരാക്കി. ഈ കടം പിന്നെ എങ്ങനെ തിരിച്ചടക്കും എന്നുള്ളതായിരുന്നു പിന്നീടുള്ള വേവലാതി. നിയമസഭ പാസ്സാക്കിയ വ്യവസ്ഥയിൽ പറയുന്നത് പോലെ മോട്ടാർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്സും 15 വർഷം നൽകിയാൽ വായ്പയും പലിശയും തിരിച്ചടക്കാൻ ആകുമെന്ന് ഈ നിയമസഭയിൽ വിശദമായ കണക്കുവെച്ച് വിശദമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2020-21ൽ കിഫ്ബിയിൽ നിന്ന് 20,000 കോടി രൂപ ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുനൽകുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. LIVE UPDATE

from money rss http://bit.ly/2H3YXLi
via IFTTT

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി: 1300 രൂപയാക്കി

തിരുവനന്തപുരം: എല്ലാ ക്ഷേമപെൻഷനുകളും നൂറുരൂപ വർധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക്പ്രഖ്യാപിച്ചു.ഇതോടെ ക്ഷേമപെൻഷൻ തുക 1300 രൂപയായി മാറും. ക്ഷേമ പെൻഷനുകൾക്കു വേണ്ടി കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ സർക്കാർ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ നാലുവർഷത്തിനിടെ എൽ.ഡി.എഫ്.സർക്കാർ 22000 കോടിയിലധികം രൂപ ഈയിനത്തിൽ ചിലവഴിച്ചെന്ന് ഐസക് പറഞ്ഞു. പതിമൂന്ന് ലക്ഷത്തിൽ അധികം വയോജനങ്ങൾക്കു കൂടി ക്ഷേമപെൻഷൻ നൽകിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്രസർക്കാരിനെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു തോമസ് ഐസക്ക് ബജറ്റ് വായന ആരംഭിച്ചത്. LIVE UPDATE content highlights:kerala budget 2020

from money rss http://bit.ly/2UxfNuf
via IFTTT

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തി ഐസക്ക്; ബജറ്റ് അവതരണം ആരംഭിച്ചു

തിരുവന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും നിറഞ്ഞതായിരുന്നു പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് വായനയുടെ തുടക്കം.പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിധ്യത്തെയും അദ്ദേഹം പരാമർശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും യോജിച്ച് സമരം ചെയ്തതും സി.എ.എയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അദ്ദേഹം പരാമർശിച്ചു. സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോർപറേറ്റുകളെയാണ് സഹായിക്കുന്നത്..സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. തൊഴിലില്ലായ്മ സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തിൽ തോമസ് ഐസക്ക് പറഞ്ഞു. content highlights:kerala budget 2020

from money rss http://bit.ly/39fDxXG
via IFTTT

ബജറ്റ്: അനാവശ്യ ചിലവുകള്‍ കുറയ്ക്കും; തൊഴില്‍ വര്‍ധിപ്പിക്കും- ധനമന്ത്രി

തിരുവനന്തപുരം: 2020-21 സാമ്പത്തിക വർഷം സർക്കാരിന്റെ ഏറ്റവും മികച്ച വർഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കും. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരംനൽകൽ ബജറ്റിൽ ഉണ്ടാകില്ല. അനാവശ്യ ചലവുകൾ കുറയ്ക്കുമെന്നും ധനമന്ത്രി ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. സംഘടിത മേഖലയിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും. ചെറുകിട മേഖലയിൽ തൊഴിലുകൾ വർധിപ്പിക്കുന്നതിന് പ്രത്യേകപ്രോത്സാഹനം വേണ്ടിവരും. കാർഷികമേഖലയിലെ തൊഴിലുകളുടെ കാര്യത്തിലും മൂർത്തമായ പരിഹാരം ബജറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി വന്നെങ്കിലും സർക്കാരിന്റെ നികുതിവരുമാനത്തിൽ പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല എന്നാണ് ധനമന്ത്രി പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളത്.30 ശതമാനം നികുതിവളർച്ചയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിലും കേന്ദ്രം നൽകുന്ന നഷ്ടപരിഹാരം കൂടി ചേർത്താൽ പോലും 14 ശതമാനം മാത്രമാണ് ജിഎസ്ടിയിൽനിന്നുള്ള നികുതിവളർച്ച. വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം കുറച്ചുകൊണ്ടുവന്നേ മതിയാകൂ. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്നും സർക്കാർ നടപ്പാക്കുന്ന കാര്യങ്ങളുടെ പുരോഗതിയും അവ മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗങ്ങളും വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് സൂചന. ഇതോടൊപ്പം, സംസ്ഥാനത്തിന്റെ നികുതിവരുമാനം വർധിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കും. ഇന്ധന നികുതിയെ ആശ്രയിക്കാനാവില്ല. എന്നാൽ മദ്യത്തിന്റെ നികുതി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഭൂമിയുടെ ന്യായവില ഉയർത്തി രജിസ്ട്രേഷൻ ടാക്സും മുദ്രപ്പത്ര വരുമാനവും വർധിപ്പിക്കാനും ബജറ്റിൽ ഉദ്ദേശിക്കുന്നുണ്ട്. Content Highlights:kerala budget 2020: thomas isaac response to media

from money rss http://bit.ly/31Ir3pf
via IFTTT

ആഭ്യന്തര കടം 11.43 ശതമാനം ഉയർന്നു, ചെലവിലും വർധന

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 11.49 ശതമാനം ഉയർന്നു. മൊത്തം കടബാധ്യത 2,35,631 കോടിയായി. മൊത്തം കടത്തിന്റെ 64 ശതമാനം വരുന്ന ആഭ്യന്തര കടബാധ്യത 2017-18ലെ 1,35,500.53 കോടി രൂപയിൽനിന്ന് 2018-19ൽ 1,50,991.03 കോടിയായി ഉയർന്നു. വർധന 11.43 ശതമാനം വരുമെന്ന് നിയമസഭയിൽ വെച്ച സർക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-18ൽ 99,948.35 കോടി രൂപയായിരുന്ന റവന്യൂചെലവ് 2018-19ൽ 1,10,316.39 കോടിയായി. പത്താം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളത്തിന്റെയും പെൻഷന്റെയും കുടിശ്ശിക വിതരണം ചെയ്തതാണ് റവന്യൂചെലവ് ഉയരാൻ കാരണമെന്നാണു വിലയിരുത്തൽ. ശമ്പളം, പെൻഷൻ, കടത്തിന്റെ തിരിച്ചടവ്, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം, സാമൂഹികക്ഷേമ പെൻഷനുകൾ, സബ്സിഡികൾ തുടങ്ങിയവയാണ് റവന്യൂ ചെലവിൽ ഉൾപ്പെടുന്നത്. സർക്കാരിന്റെ റവന്യൂവരുമാനം 2018-19ൽ 92,854.47 കോടിയായി ഉയർന്നു. 110.38 ശതമാനം വളർച്ചയാണിത്. അതേസമയം, നികുതിവരുമാനം 2012-13ൽ 16.94 ശതമാനമായിരുന്നത് 2018-19ൽ 9.01 ശതമാനമായി കുറഞ്ഞു. റവന്യൂ വരുമാനത്തിന്റെ മുഖ്യപങ്കും തനതുനികുതിയിൽനിന്നാണ് ലഭിക്കുന്നത്. സാമ്പത്തിക മാന്ദ്യം അടക്കമുള്ള കാര്യങ്ങളാണ് നികുതി കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. സാമൂഹികസേവന ഫീസ്, പിഴ തുടങ്ങിയ ഇനങ്ങളിൽ ലഭിക്കുന്ന നികുതിയേതര വരുമാനത്തിൽ 5.21 ശതമാനം വർധനയുണ്ട്. 2017-18ൽ 11,199.61 കോടിയായിരുന്ന നികുതിയേതര വരുമാനം 2018-19ൽ 11,783.24 കോടിയായി. ലോട്ടറിവരുമാനത്തിലും ഇക്കാലയളവിൽ 5.21 ശതമാനം വർധനയുണ്ടായി. വിലക്കയറ്റത്തിനുകാരണം പച്ചക്കറി സംസ്ഥാനത്തെ ഭക്ഷ്യവിലവർധനയ്ക്കു കാരണം പച്ചക്കറിയുടെയും പഴങ്ങളുടെയും വിലവർധന. എന്നാൽ, അരി, കറിക്കൂട്ടുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ വില രണ്ടുശതമാനംവരെ കുറഞ്ഞു. എന്നാൽ, 2019 ജനുവരിമുതൽ സെപ്റ്റംബർവരെ മട്ടയരി, ഉഴുന്ന് തുടങ്ങിയവയുടെ വില വർധിച്ചുവരുന്ന പ്രവണതയായിരുന്നു. സംസ്ഥാനത്ത് കൃഷിയുടെ ഉത്പാദനച്ചെലവ് വരുമാനത്തെക്കാൾ കൂടുന്ന പ്രവണത തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മനിരക്ക് ഉയർന്നു സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 20.5 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 3.9 മുതൽ 5 വരെ ശതമാനമായിരുന്നു. ഗ്രാമീണ യുവാക്കളുടെ തൊഴിലില്ലായ്മ 32.5 ശതമാനമായി ഉയർന്നു. നഗരങ്ങളിൽ ഇത് 41.5 ശതമാനമാണ്. നഗരങ്ങളിലെ യുവജനങ്ങൾക്കിടയിലെ സ്ത്രീതൊഴിലില്ലായ്മ നിരക്ക് 27.2 ശതമാനമായി ഉയർന്നു. 2011-12 കാലത്ത് ഇത് 14.9 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിൽ 61.7 സ്ത്രീകളും തൊഴിലില്ലാത്തവരാണ്. യുവജനങ്ങൾക്കിടയിൽ നൂതന മേഖലകൾക്കു വേണ്ടിവരുന്ന തൊഴിൽപരിചയക്കുറവും നൈപുണ്യക്കുറവുമാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതെന്നാണു വിലയിരുത്തൽ. Content Highlights:Keralas domestic debt increases

from money rss http://bit.ly/2utL8TI
via IFTTT

പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ഇന്ന്: 1000 കോടി അധികം സമാഹരിക്കും

തിരുവനന്തപുരം: പിണറായിസർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്പതുമണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. ജനക്ഷേമപ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാവുന്ന ബജറ്റിൽ, സാമ്പത്തികപ്രതിസന്ധിക്ക് ആശ്വാസംകാണാൻ ആയിരം കോടിരൂപയുടെ അധിക വിഭവസമാഹരണവും പ്രഖ്യാപിക്കും. ഭൂമിയുടെ ന്യായവില കൂട്ടും. സർക്കാരിന്റെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് നേരിയതോതിൽ വർധിപ്പിക്കും. ജി.എസ്.ടി. ഒഴികെയുള്ള മറ്റു നികുതികളും വർധിച്ചേക്കും. അവയിൽ പലതും ഏകീകരിക്കാനും യുക്തിസഹമായി പരിഷ്കരിക്കാനുമാണ് തീരുമാനം. ഇത്തരത്തിൽ ആയിരം കോടിയോളം രൂപ കിട്ടുമെന്നാണു പ്രതീക്ഷ. ക്ഷേമപെൻഷൻ പതിവുപോലെ 100 രൂപ കൂട്ടും. പെൻഷൻപ്രായം കൂട്ടുകയോ വിരമിക്കൽ തീയതി ഏകീകരിക്കുകയോ ചെയ്യില്ല. ജീവനക്കാർക്ക് കുടിശ്ശികയുള്ള ക്ഷാമബത്തയിൽ അഞ്ചുശതമാനം അനുവദിച്ചേക്കും. സർക്കാരിന്റെ ചെലവുചുരുക്കാനുള്ള നടപടികളുണ്ടാവും. എന്നാൽ, കാര്യമായി വെട്ടിക്കുറയ്ക്കില്ല. മാന്ദ്യകാലത്ത് സർക്കാർ പണംമുടക്കുന്നത് കുറയ്ക്കാനാവില്ലെന്ന തന്റെ പ്രഖ്യാപിത സമീപനമാവും തോമസ് ഐസക് സ്വീകരിക്കുക. പുതിയ പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടാകില്ലെങ്കിലും ചേർത്തലയിൽ അർബുദ മരുന്നുനിർമാണത്തിനുള്ള ഓങ്കോളജി പാർക്ക് പ്രഖ്യാപിക്കും. പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനങ്ങളുണ്ടാകും. Content Highlights:kerala budget today

from money rss http://bit.ly/2S6bgx4
via IFTTT

കേരളത്തിൽ ഒരാളുടെ വാർഷികവരുമാനം 1,48,078 രൂപ

തിരുവനന്തപുരം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയിൽവെച്ച സാന്പത്തിക അവലോകന റിപ്പോർട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ ശരാശരിയുടെ 1.6 ഇരട്ടി ഉയർന്ന് ഹരിയാണ, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പമെത്തി. കുതിക്കുന്നു പൊതുമേഖല പൊതുമേഖലാ സ്ഥാപനങ്ങളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും വൻ മുന്നേറ്റമാണ് കേരളമുണ്ടാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 3,442.74 കോടി രൂപ. മുൻവർഷത്തെ അപേക്ഷിച്ച് 17.9 ശതമാനം വർധന. * സംസ്ഥാനം കൂടുതൽ വ്യവസായ സൗഹൃദമായി. 2018-19ൽ 13,826 ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങി. * 49,068 പേർക്ക് ഈ മേഖലയിൽ തൊഴിൽ കിട്ടി. * പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉത്പാദനം കൂടി. 102 കോടിയുടെ സഞ്ചിത ലാഭം. കാർഷികമേഖലയെ പ്രളയം വിഴുങ്ങി * രണ്ടുവർഷങ്ങളിലുണ്ടായ പ്രളയം കേരളത്തിന്റെ കാർഷികമേഖലയെ തകർത്തു. കൃഷിവിസ്തൃതിയും ഒന്നിൽക്കൂടുതൽ തവണ കൃഷിയിറക്കിയ സ്ഥലത്തിന്റെ വിസ്തൃതിയും കുറഞ്ഞു. * കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂവിനിയോഗം മൂന്നുശതമാനം കൂടി. * 2009-10ൽ നെൽകൃഷി 2.34 ലക്ഷം ഹെക്ടറിൽ. 2018-19 ആയപ്പോഴേക്കും ഉത്പാദനം 3.5 ശതമാനവും കൃഷിവിസ്തൃതി 1.5 ശതമാനവും കുറഞ്ഞു. * 2017-18നെ അപേക്ഷിച്ച് 2018-19ൽ നെൽകൃഷി വിസ്തൃതി 4.7 ശതമാനം കൂടി. ഉത്പാദനക്ഷമത 2009-10നെ അപേക്ഷിച്ച് 14 ശതമാനം ഉയർന്നു. * കേരളത്തിലെ എല്ലാ വിളകളുടെയും മൊത്തവില സൂചിക കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 3.2 ശതമാനം കുറഞ്ഞു. Content Highlights:The annual income of a person in Kerala is Rs 1,48,078-financial analysis report

from money rss http://bit.ly/2S6iOA3
via IFTTT

നാലു ദിവസംകൊണ്ട് സെന്‍സെക്‌സിലുണ്ടായ നേട്ടം 1570 പോയന്റ്

മുംബൈ: പ്രതീക്ഷിച്ചതുപോലെ ആർബിഐ നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത് ഓഹരി സൂചികയെ ബാധിച്ചില്ല. ആഗോള വിപണികളിൽനിന്നുള്ള പ്രതികരണങ്ങളും സൂചികകൾക്ക് അനുകൂലമായി. സെൻസെക്സ് 163 പോയന്റ് നേട്ടത്തിൽ 41,306ലും നിഫ്റ്റി 49 നേട്ടത്തിൽ 12,138 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നാലുദിവസംകൊണ്ട് സെൻസെക്സിലുണ്ടായ നേട്ടം 1,500 പോയന്റിലേറെയായി. നിരക്കിൽ മാറ്റംവരുത്താതിരുന്നത് സാമ്പത്തിക ഓഹരികൾക്കാണ് പ്രധാനമായും അനുകൂലമായത്. ബിഎസ്ഇയിലെ 1387 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1092 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇന്റസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, എസ്ബിഐ, ബജാജ് ഫിനാൻസ്, യെസ് ബാങ്ക്, ഭാരതി എയർടെൽ, ഗെയിൽ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ഇൻഫോസിസ്, ഐടിസി, ബിപിസിഎൽ, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex has risen over 1500 points in just four days

from money rss http://bit.ly/2H23iih
via IFTTT

ആര്‍ബിഐയുടെ തീരുമാനം വായ്പയെടുത്തവരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും?

ഫെബ്രുവരിയിലെ പണവായ്പ നയ അവലോകനയോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകൾക്ക് മാറ്റംവരുത്തിയില്ല. അതുകൊണ്ടുതന്നെ വായ്പ പലിശയിലും മാറ്റംവരാനിടയില്ല. നിക്ഷേപകർക്കും ആശ്വസിക്കാം. സ്ഥിര നിക്ഷേപങ്ങളുടെയും പിപിഎഫ്, സുകന്യ സമൃദ്ധി, മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികൾ എന്നിവയുടെ പലിശയും തൽക്കാലം കുറയില്ല. നിലവിൽ റിപ്പോനിരക്ക് 5.15 ശതമാനമാണ്. റിവേഴ്സ് റിപ്പോയാകട്ടെ 4.90ശതമാനവും. വളർച്ചാ സാധ്യത കണക്കിലെടുത്താകും ഇനി നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യത. ലോണെടുത്തവരെയും നിക്ഷേപകരെയും എങ്ങനെയാണ് റിസർവ് ബാങ്കിന്റെ തീരുമാനം ബാധിക്കുകയെന്ന് പരിശോധിക്കാം. വായ്പയെടുത്തവർ ബാഹ്യ അളവുകോൽ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്) അടിസ്ഥാനമാക്കി പുതിയതായി വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവിൽ മാറ്റമുണ്ടാവില്ല. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎൽആർ)അടിസ്ഥാനമാക്കി വായ്പയെടുത്തവരുടെ കാര്യത്തിലും വലിയ വ്യതിയാനത്തിന് വകയില്ല. എങ്കിലും മൂന്നുമാസത്തിലൊരിക്കൽ വായ്പ പലിശ പരിഷ്കരിക്കാൻ ബാങ്കുകൾക്ക് കഴിയും. വിപണിയിലെ അവസ്ഥകളും സാധ്യതകളും വിലിയിരുത്തിയാകും ബാങ്കുകൾ ഇതിന് മുതിരുക. എംസിഎൽആർ അടിസ്ഥാനമാക്കി വായ്പയെടുത്തവർക്ക് ബാഹ്യ അളവുകോൽ ബാധകമായ വ്യവസ്ഥയിലേയ്ക്ക് മാറാൻ അവസരമുണ്ട്. എന്നാൽ അതിന് അഡ്മിനിസ്ട്രേറ്റീവ് നിരക്കുകൾ ഉൾപ്പടെയുള്ളവ ഈടാക്കാൻ ബാങ്കുകൾക്ക് കഴിയും. ഇക്കാര്യം വിലയിരുത്തിവേണം തീരുമാനമെടുക്കാൻ. പലിശ നിരക്കിൽ 0.50ശതമാനംവരെ മാറ്റമുണ്ടെങ്കിൽമാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽമതിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഒരുകാര്യം ഇവിടെ ശ്രദ്ധിക്കണം. ബാഹ്യ അളവുകോൽ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ ഇടയ്ക്കിടെ ചാഞ്ചാട്ടം പ്രകടമാകും. റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തുമ്പോഴൊക്കെ വായ്പ പലിശയുംകൂടും. പുതിയതായി വായ്പയെടുക്കുന്നവർ മുകളിൽ വ്യക്തമാക്കിയകാര്യം പരിഗണിച്ചുകൊണ്ടുതന്നെ പുതിയതായി വായ്പയെടുക്കുന്നവർ ബാഹ്യ അളവുകോൽ അടിസ്ഥാനമാക്കിയുള്ള വായ്പ വ്യവസ്ഥ സ്വീകരിക്കുന്നതാകും നല്ലത്. ആർബിഐ നിരക്കുളിൽ മാറ്റംവരുത്തിയില്ലെങ്കിൽ നിലവിലുള്ള പലിശതുടുരും. അതേസമയം, നിരക്ക് കുറച്ചാൽ പലിശ കുറയുകയും ചെയ്യും. നിക്ഷേപകർ ആർബിഐ നിരക്കുകൾ കുറയ്ക്കാതിരുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. 2019ൽ അഞ്ചുതവണയായി 1.35ശതമാനം നിരക്ക് കുറച്ചത് പലിശ നിരക്ക് വൻതോതിൽ കുറയ്ക്കാനിടയാക്കി. ചെറു നിക്ഷേപ പദ്ധതികളെയും അത് ബാധിച്ചു. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്. 2019 ഡിസംബറിൽ ആർബിഐ നിരക്ക് കുറയ്ക്കാതെതന്നെ എസ്ബിഐ നിക്ഷേപ പലിശയിൽ 15 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. 2020 ജനുവരി 10 മുതൽ ഒരുവർഷത്തെ നിക്ഷപേത്തിന് എസ്ബിഐ നൽകുന്ന പലിശ 6.10 ശതമാനമാണ്. നവംബറിൽ ഇത് 6.25 ശതമാനമായിരുന്നു. മുതിർന്ന പൗരന്മാർക്കാകട്ടെ 6.60 ശതമാനവുമാണ് പലിശ. 2019 ഓഗസ്റ്റിൽ പൊതുവിഭാഗത്തിന് 6.8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനവുമായിരുന്നു പലിശ. ബാങ്ക് നിക്ഷേപത്തിന്റെ പലിശ താഴുന്നത് പ്രധാനമായും ബാധിക്കുക മുതിർന്ന പൗരന്മാരെയാണ്. ചെറു നിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ് സ്കീം തുടങ്ങിയ പദ്ധതികളെ ആശ്രയിക്കുകയാകും മുതിർന്നവർക്ക് നല്ലത്. 2019-20 സാമ്പത്തിക വർഷത്തെ നാലംപാദത്തിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കിൽ സർക്കാർ മാറ്റംവരുത്തിയിരുന്നില്ല. സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന് കൂടുതൽ പലിശ(6.9 ശതമാനം മുതൽ 7.7 ശതമാനംവരെ) ലഭിക്കും. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിനാകട്ടെ 8.6 ശതമാനവുമാണ് പലിശ. antony@mpp.co.in How will RBIs decision affect borrowers and investors?

from money rss http://bit.ly/2GYo42b
via IFTTT

പുതിയതും പഴയതും കണക്കാക്കാം: ഐടി വകുപ്പ് ആദായനികുതി കാല്‍ക്കുലേറ്റര്‍ പുറത്തിറക്കി

ന്യൂഡൽഹി: പുതിയ ആദായ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചതിനെതുടർന്ന് നിരവധി ഓൺലൈൻ സൈറ്റുകളാണ് നികുതി കാൽക്കുലേറ്റർ അവതരിപ്പിച്ചത്. അതിൽ പലതും സങ്കീർണവും തെറ്റുകൾ നിറഞ്ഞതുമായിരുന്നു. എന്നാൽ അതെല്ലാം പരിഹരിച്ച് ആദായനികുതി വകുപ്പുതന്നെ ആദായനികുതി കാൽക്കുലേറ്റർ പുറത്തിറക്കി. ഇൻകംടാക്സ് ഇ ഫയലിങ് സൈറ്റിലാണ് പുതിയ നികുതി കാൽക്കുലേറ്ററുള്ളത്. അതിൽ പഴയ നികുതി ഘടന തുടരുന്നവർക്കും പുതിയത് സ്വീകരിക്കുന്നവർക്കും എത്രയാണ് നികുതി ബാധ്യതവരികയെന്ന് വ്യക്തമായി കണക്കുകൂട്ടാൻ കഴിയും. 60വയസ്സിനുതാഴെ, 60-79 വയസ്സ്, 79 വയസ്സിനുമുകളിൽ എന്നിങ്ങനെ തിരിച്ച് മൂന്നു വിഭാഗക്കാർക്കും നികുതി കണക്കാക്കാൻ സൗകര്യമുണ്ട്. നികുതി ഇളവുകളും കിഴിവുകളും ഉൾപ്പെടുത്തിയും അതല്ലാതെ പുതിയ നികുതി ഘടനയിൽ ഇവയൊന്നുമുൾപ്പെടുത്താതെയുംനികുതി കണക്കാക്കാൻ കഴിയും. Income tax dept launches e-calculator to compare due tax under new, old regime

from money rss http://bit.ly/2Uqbm4l
via IFTTT

വാറ്റ് കുടിശ്ശികക്കാർക്കായി കേരള ബജറ്റിൽ ‘സബ്കാ വിശ്വാസ്’

തിരുവനന്തപുരം: മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക ഈടാക്കാൻ ആകർഷകമായ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കും. കേന്ദ്ര എക്‌സൈസ് നടപ്പാക്കിയ ‘സബ്കാ വിശ്വാസ്’ പദ്ധതിയുടെ മാതൃകയിലാണിത്. ജി.എസ്.ടി. നിലവിൽവരുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റിലെ കുടിശ്ശിക പിരിച്ചെടുക്കാൻ പലതവണ സർക്കാർ ശ്രമിച്ചിരുന്നു. കാര്യമായ ഗുണമുണ്ടാകാത്തതിനാലാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. 3000 കോടിയോളം രൂപയാണ് ഈയിനത്തിൽ സർക്കാരിനു കിട്ടാനുള്ളത്. സാധാരണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതികളിൽ പിഴയും പലിശയും മാത്രമാണ് ഒഴിവാക്കുന്നത്. അതിനാൽ, കോടതിവ്യവഹാരങ്ങൾ അവസാനിപ്പിച്ച് കുടിശ്ശിക തീർക്കാൻ അധികംപേർ തയ്യാറാകില്ല. എന്നാൽ, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് നടപ്പാക്കിയ പദ്ധതിയിൽ തർക്കമുള്ള നികുതിത്തുകയുടെ ഒരു ഭാഗവും ഒഴിവാക്കി നൽകിയിരുന്നു. ഇതേ മാതൃകയാണ് കേരളത്തിലും സ്വീകരിക്കുന്നത്. വ്യാപാരികൾക്ക് ഇത് ആകർഷകമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ജി.എസ്.ടി.യിലെ ചോർച്ച ഒഴിവാക്കാനും ബജറ്റിൽ മാർഗങ്ങൾ നിർദേശിക്കും. കേരളത്തിൽ ഇപ്പോൾ 3.57 ലക്ഷം വ്യാപാരികളാണ് ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സേവനമേഖലയിൽ 60,000 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജി.എസ്.ടി.ക്കു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും പത്തുശതമാനമാണു വർധന. എന്നാൽ, ഹരിയാണയിൽ ഇരട്ടിയായി. വിവിധതരം സംരംഭകരെ സംബന്ധിച്ച് വൈദ്യുതി ബോർഡിന്റെ വിവരശേഖരണം പ്രയോജനപ്പെടുത്തി കൂടുതൽപേരെ നികുതിവലയിൽ കൊണ്ടുവരാനാണു ശ്രമം.

from money rss http://bit.ly/2UB2pF8
via IFTTT

ബാങ്ക് റെഡി, കാപ്പി വന്നില്ല

കേരള ബജറ്റ് - 2 പറഞ്ഞത്, ചെയ്തത് പറഞ്ഞുകൊണ്ടിരിക്കുന്നത് ''2019-20ലെ ഏറ്റവും നിർണായക സംഭവം കേരളബാങ്കിന്റെ രൂപവത്കരണമാകുമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല'' -ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ബജറ്റിൽ ഇങ്ങനെ പറഞ്ഞത് അതിശയോക്തിയായില്ല. 2019 നവംബർ 29-ന് കേരളബാങ്ക് യാഥാർഥ്യമായി. വേറിട്ടുനിന്ന മലപ്പുറം ജില്ലാബാങ്കിനെക്കൂടി കേരളബാങ്കിന്റെ ഭാഗമാക്കാൻ ഓർഡിനൻസും പുറപ്പെടുവിച്ചു. മൂന്നുവർഷംനീണ്ട രാഷ്ട്രീയ-നിയമ പോരാട്ടത്തിനുശേഷമാണ് എൽ.ഡി.എഫ്. സർക്കാരിന് ആ തിരഞ്ഞെടുപ്പുവാഗ്ദാനം നടപ്പാക്കാനായത്. പണിതീരാതെ നവകേരളം കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും പ്രഖ്യാപിച്ച ഒട്ടേറെ പദ്ധതികൾ തുടങ്ങിവെക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്; അവയ്ക്കൊന്നും വേഗം പോരെങ്കിലും. നവകേരളനിർമാണത്തിന് 25 പദ്ധതികളാണ് കഴിഞ്ഞ ബജറ്റിൽ നിരനിരയായി പ്രഖ്യാപിച്ചത്. അതിൽ ആദ്യം പറഞ്ഞതിലൊന്ന് മലബാർ കാപ്പി എന്നതായിരുന്നു. വയനാട്ടിലെ കാപ്പിക്കർഷകരിൽനിന്ന് കാപ്പിക്കുരു സംഭരിച്ച് സംസ്കരിച്ച് മലബാർ കാപ്പി എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുക. ചർച്ചകൾ മുറയ്ക്ക് നടന്നതല്ലാതെ ആർക്കും ഇതേവരെ മലബാർ കാപ്പി കുടിക്കാനായില്ല. പ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്കിൽനിന്നുള്ള വായ്പകൊണ്ട് നടപ്പാക്കുന്ന പദ്ധതികൾക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചുവരുന്നതേയുള്ളൂ. 1800 കോടിരൂപയുടെ പദ്ധതികളിൽ 807 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. ചെലവാക്കാൻ പണമില്ലാതെ നവകേരളനിർമാണം ഇഴയുകയാണ്. പണിതുടങ്ങാൻ ഇനിയും 1384 വീടുകൾ 2018-ലെ പ്രളയത്തിൽ പൂർണമായും തകർന്ന 10151 വീടുകളിൽ ഇനിയും 1384 വീടുകളുടെ നിർമാണം തുടങ്ങാനുണ്ട്. പലകാരണത്താലാണ് നിർമാണം വൈകുന്നത്. സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥലം സംബന്ധിച്ച തർക്കവും നഷ്ടപ്പെട്ട വീട് പുറമ്പോക്കിലായിരുന്നതുമൊക്കെ ഇതിന് കാരണങ്ങളാണ്. ഈ തർക്കങ്ങളും തടസ്സങ്ങളും പരിഹരിക്കാൻ ഇടപെടലുണ്ടായില്ലെങ്കിൽ ഇത്രയും കുടുംബങ്ങൾ പ്രളയദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി മാറും. വീടുകളുടെ പുനർനിർമാണത്തെപ്പറ്റി ലഭിച്ച 2.84 ലക്ഷം അപ്പീലുകളിൽ 2.83 ലക്ഷവും തീർപ്പായതായാണ് സർക്കാർ കണക്ക്. 35,20,018 വീടുകളാണ് ഭാഗികമായി തകർന്നത്. ഇതിൽ ഇനിയും സഹായംകിട്ടാൻ 45 പേരേയുള്ളൂവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. നീംജി ഈ വീടിന്റെ ഐശ്വര്യം നവകേരളത്തിനായുള്ള 25 പദ്ധതികളിൽ ഇ-വാഹനങ്ങൾക്കുള്ള പ്രോത്സാഹനമാണ് സർക്കാർ എടുത്തുപറഞ്ഞത്. അതിനുള്ള ഒട്ടേറെ പരിപാടികൾക്ക് തുടക്കംകുറിച്ചു. നവംബറിൽ കേരള ഓട്ടോ മൊബൈൽസ് എന്ന പൊതുമേഖലാസ്ഥാപനം നിർമിച്ച 'നീംജി' എന്ന കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിരത്തിലിറങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനം ഇ-ഓട്ടോ നിർമിച്ചത്. സ്മാർട്ട് പള്ളിക്കൂടം 1,06,642 സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം ഉറപ്പാക്കി. കിഫ്ബിയിലൂടെ കുതിപ്പുണ്ടായത് പൊതുവിദ്യാലയങ്ങൾക്കാണ്. പള്ളിക്കൂടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും സ്മാർട്ടാക്കാൻ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. ഒരു കോടിമുതൽ അഞ്ചുകോടിരൂപവരെയാണ് അനുവദിച്ചത്. വി.എച്ച്.എസ്.ഇ., എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതിയിലേക്ക് മാറി. ഓരോ ജില്ലയിലും ഓരോ സ്കൂളിൽ സ്പോർട്സ് ആൻഡ് കൾച്ചറൽ കോംപ്ലക്സ് എന്ന പദ്ധതി പൂർണമായില്ല. അതിന് സ്ഥലമെടുക്കുന്നതേയുള്ളൂ. സ്കൂൾ യൂണിഫോമായി കൈത്തറി വസ്ത്രമെന്ന വാഗ്ദാനം നടപ്പായി. എന്നാൽ, ഓരോ സ്കൂളിന്റെയും വികസനത്തിനായി പ്രാദേശികമായി കണ്ടെത്തുന്ന തുക സർക്കാരും നൽകാമെന്ന ചലഞ്ചിങ് ഫണ്ടിൽ പണമുണ്ടായിരുന്നെങ്കിലും കൂടുതൽ സ്കൂളുകൾ ഈ പദ്ധതിക്കായി മുന്നോട്ടുവന്നില്ല. കിഫ്ബിയിൽ കോളേജുകളുടെ അടിസ്ഥാനവികസനത്തിന് 750 കോടി രൂപ നൽകി. ആധുനിക കോഴ്സുകളെന്ന പ്രഖ്യാപനം പാലിച്ച് റോബോട്ടിക്സ്, ബാച്ചിലർ ഓഫ് ഡിസൈൻ എന്നിങ്ങനെ ആറുകോഴ്സുകൾ തുടങ്ങി. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തിക നികത്തുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. സർവകലാശാലകളിൽ നിയമനം നടന്നുവരുന്നു. സർക്കാർ കോളേജുകളിൽ നിയമനംനടന്നു. എന്നാൽ, എയ്ഡഡ് കോളേജുകളിൽ നിയമനത്തിന് ഉത്തരവായില്ല. ആയുഷ്മാൻ ഭവിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലും നടപ്പാക്കിയെങ്കിലും സാമ്പത്തികപ്രതിസന്ധികാരണം ഇൻഷുറൻസ് കമ്പനിക്ക് യഥാസമയം പണം നൽകാനാവുന്നില്ല. സ്വന്തമായി പ്രീമിയമടച്ച് പുതിയവരെ ചേർക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സമഗ്ര ഇൻഷുറൻസ് തുടങ്ങിയെങ്കിലും കരാറിൽനിന്ന് പിൻമാറേണ്ടിവന്നു. സർക്കാർ ആശുപത്രികളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ കൂടുതൽപേർ അവയെ ആശ്രയിച്ചുതുടങ്ങി. അത്യാഹിതചികിത്സ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ജനറൽ ആശുപത്രികളിൽ ട്രോമാകെയർ സംവിധാനത്തിന് തുടക്കമിട്ടു. കനിവ് 108 ആംബുലൻസുകൾ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നതിന് 315 ആംബുലൻസുകൾ നിരത്തിലിറക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ചതും ആരോഗ്യവകുപ്പിലാണ്. ഡോക്ടർമാരുടേതടക്കം മൊത്തം 5217 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിൽ ഏറെയും കഴിഞ്ഞ വർഷമായിരുന്നു. 504 സാമൂഹികാരോഗ്യകേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. ഭൂമി വാങ്ങി,തൊഴിലവസരം ഒത്തില്ല വൻതോതിലുള്ള വ്യവസായ നിക്ഷേപങ്ങളാണ് കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തത്. നിക്ഷേപ വാഗ്ദാനങ്ങളിൽ കുറവുണ്ടായില്ല. ഒരുലക്ഷം കോടിയുടെ നിക്ഷേപവാഗ്ദാനമാണ് കൊച്ചിയിൽ നടന്ന അസെന്റ് നിക്ഷേപക സംഗമത്തിലുണ്ടായത്.പത്തുകോടി രൂപയിൽത്താഴെ വിറ്റുവരവുള്ള സംരംഭങ്ങൾ തുടങ്ങാൻ മുൻഡകൂർ അനുമതി ഒഴിവാക്കിയത് നിർണായക തീരുമാനമായി. കൊച്ചികോയമ്പത്തൂർ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ നടപടികൾ മുന്നോട്ടുപോകുന്നു. പെട്രോകെമിക്കൽ ഫാക്ടറിക്കായി എഫ്.എ.സി.ടിയുടെ 600 ഏക്കർ ഏറ്റെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി കാത്തുനിൽക്കുന്നു. കേന്ദ്രം വിറ്റഴിക്കുന്ന ഇന്നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഒരിക്കൽ സൗജന്യമായി കേന്ദ്രത്തിന് നൽകിയത് വിലകൊടുത്ത് തിരിച്ചെടുക്കേണ്ട ഗതികേടിലും. കണ്ണൂർ വിമാനത്താവളത്തിനടുത്ത് വ്യവസായ ശൃംഖലയെന്ന വാഗ്ദാനം നടപ്പായില്ല. ഐ.ടി പാർക്കുകളിൽ ഒരുലക്ഷം ചതുശ്രമീറ്റർ കൂടുതൽ സ്ഥലമൊരുക്കുമെന്ന പ്രഖ്യാപനം നടപ്പായി. എന്നാൽ ഒരുലക്ഷം പേർക്കുകൂടി നടപ്പുവർഷം തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിച്ചില്ല. 25000 ൽതാഴെ തൊഴിലവസരങ്ങളേ സൃഷ്ടിക്കാനായുള്ളൂ. മണൽ 'വാരുമോ' ഇത്തവണയും സംസ്ഥാനബജറ്റിൽ വർഷങ്ങളായി കേൾക്കുന്ന ഒരു നിർദേശമുണ്ട്. ഡാമുകളിലെ മണൽവാരി വിറ്റ് ഖജനാവ് നിറയ്ക്കുക. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഈ ആശയത്തിന്റെ ഉദ്ഘാടകൻ. പുഴ വീണ്ടും ഒഴുകിയെങ്കിലും ഖജനാവിൽ മണൽപ്പണം എത്തിയില്ല. ഇപ്പോൾ പ്രളയത്തിൽ അണക്കെട്ടിലടിഞ്ഞ മണൽവാരാൻ ജലവിഭവപദ്ധതി ടെൻഡർ വിളിച്ചിട്ടുണ്ട്. ഇപ്പോഴും ഇതൊരു വരുമാനമാർഗമായി മുന്നിലുണ്ട്. ഈ ബജറ്റിലും മണൽവാരാൻ സർക്കാരിറങ്ങിയേക്കാം. തയ്യാറാക്കിയത്: അനീഷ് ജേക്കബ്, എസ്.എൻ. ജയപ്രകാശ്, ടി.ജി. ബേബിക്കുട്ടി, എം. ബഷീർ, ബിജു. പരവത്ത് (തുടരും)

from money rss http://bit.ly/2tCCyBS
via IFTTT

ഇനി എന്ത്‌ ഇന്ദ്രജാലം? ബജറ്റിലേക്ക് കേരളം ഉറ്റുനോക്കുന്നു

2019 ജനുവരി 31-ന് ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രത്യാശയാണ് നിറഞ്ഞുനിന്നത്. മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ചരക്ക്-സേവന നികുതി വഴി 30 ശതമാനം നികുതിവർധന നേടി സംസ്ഥാനത്തിന്റെ വികസനക്ഷേമ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കുമെന്നായിരുന്നു ആ ബജറ്റ് പ്രഖ്യാപിച്ചത്. ഇത് അപ്രായോഗികമാണെന്ന് വിമർശകർ വാദിച്ചു. മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ മന്ത്രിയുടെ സ്വപ്നം തകർന്നു. തനതുവരുമാനം കുറഞ്ഞതിനുപുറമേ അർഹമായതുപോലും സമയത്തിന് നൽകാതെ കേന്ദ്രം കൈമലർത്തുകയും ചെയ്തപ്പോൾ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സാമ്പത്തികമാന്ദ്യവും പ്രളയാനന്തര സാഹചര്യങ്ങളും പല വ്യാപാരമേഖലകളെയും തളർത്തി. മാസങ്ങളായി സംസ്ഥാനം കർശനമായ ട്രഷറി നിയന്ത്രണത്തിലാണ്. കേരളത്തിന്റെ പൊതുധനകാര്യ മേഖലയിലാകെ നിരാശപടർന്നിരിക്കുന്നു. ഈ പ്രതിസന്ധിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എന്ത് ഇന്ദ്രജാലമാണ് ധനമന്ത്രിയുടെ കൈയിലുള്ളത്? വെള്ളിയാഴ്ച അദ്ദേഹം വീണ്ടും ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നതിതാണ്. ചതിച്ച ജി.എസ്.ടി. കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കുമ്പോൾ 2019 ജൂലായിൽത്തന്നെ വ്യാപാരികൾ ജി.എസ്.ടി.യുടെ അന്തിമറിട്ടേണുകൾ ഫയൽ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. അവയുടെ സൂക്ഷ്മപരിശോധനയിലൂടെ നികുതിവെട്ടിപ്പ് കണ്ടെത്തിയും അർഹമായതു മുഴുവൻ പിരിച്ചെടുത്തും മുൻകാല നികുതി കുടിശ്ശിക ഈടാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കിയുമാണ് 30 ശതമാനം വരുമാനവർധന സംസ്ഥാനം ലക്ഷ്യമിട്ടത്. എന്നാൽ, റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി ഈ വർഷം ഫെബ്രുവരിയിലേക്ക് കേന്ദ്രം നീട്ടി. അതോടെ കേരളത്തിന് പ്രതീക്ഷയും നീട്ടിവെക്കേണ്ടിവന്നു. ജി.എസ്.ടി. സമ്പ്രദായം സുസ്ഥിരമാകുന്നതുവരെ വ്യാപാരികളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേരളം. ഈ വിചാരത്തിൽ നികുതിപിരിവ് ഊർജിതമാക്കാൻ കാര്യമായ ശ്രമങ്ങളുണ്ടായില്ല. കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടുന്നതുകൊണ്ട് 14 ശതമാനം നികുതിവളർച്ച ഉറപ്പായിരുന്നു. എന്നാൽ, നഷ്ടപരിഹാരം കേന്ദ്രം മുടക്കിയതോടെ ഉറപ്പായ വർധനയും സമയത്തിന് കിട്ടാതെവന്നു. അതോടെ കേരളത്തിന്റെ നികുതിവരുമാനവർധന വെറും പത്തുശതമാനത്തിലൊതുങ്ങി. കുടിശ്ശിക പിരിച്ചെടുക്കാനുള്ള ശ്രമം അബദ്ധനോട്ടീസുകളുടെപേരിലുള്ള പ്രതിഷേധം കാരണം നിർത്തിവെക്കേണ്ടിയുംവന്നു. വായ്പപോയ വഴി ട്രഷറിയിലുള്ള തിരിച്ചുകൊടുക്കേണ്ട നിക്ഷേപങ്ങൾ കണക്കിലെടുത്ത് കേന്ദ്രം വായ്പപരിധി വെട്ടിക്കുറച്ചതും വിനയായി. അതോടെ വായ്പയെടുത്ത് ചെലവുകൾ നേരിടാനാകാതെവന്നു. കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതവും സഹായധനവും മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞു. ചെലവ് ചുരുക്കാൻ സർക്കാർ ശ്രമിച്ചതില്ലായെന്നുമാത്രമല്ല, അനാവശ്യചെലവുകളും. മാന്ദ്യകാലത്ത് ചെലവുചുരുക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ചുരുക്കത്തിൽ വരുമാനലക്ഷ്യങ്ങളെല്ലാം പാളിയതോടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ പലതും വെറുംവാക്കായി. ലക്ഷ്യങ്ങൾ അകലെയായി. കേരള അടിസ്ഥാനസൗകര്യവികസനനിധി(കിഫ്ബി)യിലൂടെ വായ്പയെടുത്ത് നടത്തുന്ന വികസനപദ്ധതികളാണ് ഈ ഇരുട്ടിലെ രജതരേഖ. 53,678 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി അക്കാര്യത്തിൽ കിഫ്ബി ലക്ഷ്യംകണ്ടു. ആരോഗ്യ വിദ്യാഭ്യാസമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കപ്പെട്ടു. എന്നാൽ, പദ്ധതി നിർവഹണസംവിധാനങ്ങളുടെ ദൗർബല്യം മാറാത്തതിനാൽ കിഫ്ബി പദ്ധതികൾ യാഥാർഥ്യമാകുന്നത് വൈകുന്നു. ഈ വർഷം സംസ്ഥാനം തദ്ദേശതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. 2021-ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെയും. ശേഷിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഇനി ഒരുവർഷമേ മുന്നിലുള്ളൂ. ഈ വർഷത്തിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും കൈയടിനേടാനുള്ള പ്രഖ്യാപനങ്ങൾ ഒഴിവാക്കാനും സർക്കാരിന് കഴിയില്ല. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ ധനഃസ്ഥിതിക്കേറ്റ മുറിവ് ഉടനെങ്ങും ഉണങ്ങുമെന്ന പ്രതീക്ഷവേണ്ട. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് കിഫ്ബി കേരളത്തെ മാറ്റിമറിക്കാൻപോകുന്ന ഏതാണ്ടെല്ലാ പദ്ധതികളിലും കിഫ്ബിയുടെ കൈയൊപ്പുകാണാം. കിഫ്ബി അംഗീകരിച്ച 30,000 കോടി രൂപയുടെ പദ്ധതികൾ പ്രവർത്തനപഥത്തിലേക്ക് നീങ്ങുന്ന വർഷമായിരിക്കും 2019-20. പതിനായിരം കോടി രൂപ ബില്ലുകൾ മാറാൻ നൽകേണ്ടിവരുമെന്ന് കണക്കാക്കുന്നു.' നടന്നത് അംഗീകരിച്ചത് 53,678 കോടിയുടെ 679 പദ്ധതികൾ ടെൻഡർ ചെയ്തത് 13,616 കോടിയുടെ 347 പദ്ധതികൾ നിർമാണം തുടങ്ങിയത് 10,581 കോടിയുടെ 269 പദ്ധതികൾ ചെലവ് 4480 കോടി പ്രവാസിച്ചിട്ടി 2019-20-ൽ കിഫ്ബിയിലേക്കുള്ള ധനസമാഹരണത്തിൽ നിർണായക പങ്ക് പ്രവാസിച്ചിട്ടിക്കുണ്ടാവും. ഇപ്പോൾ യു.എ.ഇ.യിൽ മാത്രമാണ് ചിട്ടി ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി മാസം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കും. ഏതാനും മാസങ്ങൾകൂടി കഴിയുമ്പോൾ ലോകത്ത് ഏതു രാജ്യത്തുനിന്നും ചിട്ടിയിൽ ചേരാനാവും.' (അഞ്ചുവർഷംകൊണ്ട് ആയിരം കോടിയാണ് പ്രവാസിച്ചിട്ടിയിൽ പ്രതീക്ഷിച്ചത്) നടന്നത് ചിട്ടിയിൽ രജിസ്റ്റർ ചെയ്തവർ 46,888 ചിട്ടിയിൽ ചേർന്നവർ 14,004 ഇതുവരെ കിട്ടിയത് 135 കോടി രൂപ ചിട്ടി പൂർത്തിയാകുമ്പോൾ 634 കോടി കിഫ്ബിയിൽ നിക്ഷേപിച്ചത് 96 കോടി (എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുംനിന്ന് ചിട്ടിയിൽ ചേരാം) നികുതിവരുമാനം റവന്യൂകമ്മി കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 2.21-ൽനിന്നും ഒരു ശതമാനത്തിൽ താഴെയാക്കണം. ധനക്കമ്മിയാകട്ടെ, കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 3.61-ൽനിന്ന് മൂന്നുശതമാനമായി കുറയ്ക്കണം. ഇതിനു കഴിയണണെങ്കിൽ 2019-20ൽ സംസ്ഥാന ജി.എസ്.ടി. 30 ശതമാനമെങ്കിലും ഉയരണം. 10 ശതമാനത്തിൽനിന്ന് 30 ശതമാനം വളർച്ചയിലേക്കുള്ള എടുത്തുചാട്ടം അപ്രായോഗികമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാൽ, ഈ ലക്ഷ്യം നേടാൻ കഴിയുമെന്ന ഉറച്ചവിശ്വാസമാണ് നികുതിവകുപ്പിനുള്ളത്' നടന്നത് ജി.എസ്.ടി. വർധന 10ശതമാനം നികുതിതര വരുമാനവർധന 19.22 ശതമാനം സാമ്പത്തിക സൂചികകൾ ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിച്ചത് 27,094.81 കോടി ഡിസംബർവരെ 22,991 കോടി റവന്യൂക്കമ്മി 9215.13 കോടി ഡിസംബർവരെ 15,714.55 കോടി (മറ്റ് പദ്ധതികൾ എവിടെവരെ? അതേക്കുറിച്ച് നാളെ) content highlights;kerala budget 2020

from money rss http://bit.ly/2H1kAvK
via IFTTT