121

Powered By Blogger

Sunday 6 June 2021

പാലാരിവട്ടം പാലം: പുനർനിർമാണത്തിന്റെ പാഠങ്ങൾ

പാലാരിവട്ടം പഞ്ചവടിപ്പാലത്തിന്റെ നിർമാണത്തിന് രണ്ടുകൊല്ലവും അഞ്ചുമാസവും വേണ്ടിവന്നു. ഇത് പൊളിച്ചു പുനർനിർമിക്കുന്നതിന് 18 മാസം എടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. നിർമാണത്തിനു ചുമതലയേറ്റെടുത്ത ഡൽഹി മെട്രോ കമ്പനി സമയപരിധി നേർപകുതിയാക്കി, ഒമ്പതു മാസമായി, നിശ്ചയിച്ചു. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ചുമാസവും 10 ദിവസവുംകൊണ്ട് പണി പൂർത്തിയാക്കി. നിലനിന്ന പാലം പൊളിക്കുകയും അതെല്ലാം നീക്കുകയും ചെയ്യുന്ന പണികൂടി ചേർത്താൽ ഫലത്തിൽ പുതിയ പാലം നിർമിക്കുന്നതിനെക്കാൾ വലിയപ്രവൃത്തി. അതാണ് അഞ്ചുമാസവും 10 ദിവസവുംകൊണ്ടു സാധിച്ചത്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തകരാറും അഴിമതിയുമെല്ലാം സംബന്ധിച്ച് കേസും അന്വേഷണവുമുണ്ട്. അവയെക്കുറിച്ചല്ല ഈ ലേഖനം. വൻകിട പ്രോജക്ടുകളെല്ലാം ഒട്ടുമിക്കപ്പോഴും അനിശ്ചിതമായി നീണ്ടുപോകുന്ന കേരളത്തിൽ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് എങ്ങനെ? പുനർനിർമാണത്തിന്റെ പാഠങ്ങൾ എന്ത്? നടത്തിപ്പുകാർ-ഡൽഹി മെട്രോ കമ്പനി. കാര്യക്ഷമവും സമയബന്ധിതവുമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന്റെ ഏറ്റവും സുപ്രധാന ഘടകം അതിനു ചുമതലയേൽക്കുന്ന നടത്തിപ്പുകമ്പനിയുടെ സ്വഭാവമാണ്. പുനർനിർമാണത്തിനു ഡി.എം.ആർ.സി.യെയും ഇ. ശ്രീധരനെയും ആണല്ലോ സർക്കാർ ചുമതലപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനമാണെങ്കിലും എത്ര കാര്യക്ഷമമായിട്ടാണ് അവർ പ്രവർത്തിച്ചത്! നമ്മുടെ സംസ്ഥാന പൊതുമേഖലാ നിർമാണക്കമ്പനികളെ ഡി.എം.ആർ.സി.യുമായി താരതമ്യപ്പെടുത്തിയാൽ ചോദ്യത്തിനു പാതി ഉത്തരമാകും. പാലം പുനർനിർമാണത്തിന്റെ ഡിസൈൻ തുടക്കത്തിലേ പൂർണരൂപത്തിൽ അംഗീകരിച്ചു. നമ്മുടെ പല നിർമാണങ്ങളുടെയും ഡിസൈൻ ഘട്ടംഘട്ടമായാണു തയ്യാറാകുന്നത്. ഇതിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ഓരോവട്ടവും ആവർത്തിക്കേണ്ടത് വലിയ കാലതാമസമാണ് വരുത്തുന്നത്. ഒറിജിനൽ പാലത്തിന്റെ ഡിസൈനിലുള്ള പാകപ്പിഴകളെക്കുറിച്ചു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കഴിവ് നമ്മുടെ ഏജൻസികൾക്കില്ല. പൊതുമരാമത്തിന്റേതന്നെ ഡിസൈൻ വിങ്ങിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. ഡി.എം.ആർ.സി. അവർ കരാറേൽപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയ പിന്തുണയാണു മറ്റൊന്ന്. ഡി.എം.ആർ.സി.യുടെ ചീഫ് എൻജിനിയർ കേശവ് ചന്ദ്ര അടക്കമുള്ളവർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടായിരുന്നു. കേശവ് ചന്ദ്ര എല്ലാദിവസവും രാവിലെ എട്ടുമണിക്ക് സൈറ്റ് സന്ദർശിച്ചു ചർച്ചകൾ നടത്തിയിട്ടേ ഓഫീസിലേക്കു പോകാറുള്ളായിരുന്നത്രേ. ശ്രീധരൻ തന്നെ ഇടയ്ക്കു നേരിട്ടു പരിശോധന നടത്തിയിരുന്നു. ലേബർ ഷെഡ്ഡും കാസ്റ്റിങ് യാർഡുമെല്ലാം ഒരുക്കാൻ മതിയായ സ്ഥലം ഡി.എം.ആർ.സി. ലഭ്യമാക്കി. നിർമാണസാമഗ്രികൾ വേഗം കിട്ടാൻ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുകപോലും ചെയ്തു. ഡി.എം.ആർ.സി. പ്രതിനിധികൾ പങ്കെടുത്ത് അടിക്കടി അവലോകനയോഗങ്ങൾ ചേർന്നു. പൊതുമരാമത്തു വകുപ്പുമായും എല്ലാ ബുധനാഴ്ചയും യോഗമുണ്ടായി. സാധാരണ സർക്കാർനിർമാണങ്ങളിൽ പതിവില്ലാത്തതാണ് ഇതൊക്കെ. മേൽനോട്ടത്തിനു സ്വന്തം സംവിധാനം ആദ്യപാലം പണിയാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിനു നിർമാണമേൽനോട്ടത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. അതുകൊണ്ട് പണി അവർ കിറ്റ്കോയ്ക്കു കോൺട്രാക്ട് കൊടുത്തു. ഈ സബ് കോൺട്രാക്ട് ഫലപ്രദമായില്ല. ഇതിൽനിന്നു വ്യത്യസ്തമായി ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ നേരിട്ടു പണിക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ഇതിനൊക്കെ പ്രാപ്തിയുള്ള എൻജിനിയർമാർ നമ്മുടെ പൊതുമേഖലാ കമ്പനികളിൽ ആവശ്യത്തിനില്ല. റിട്ടയർചെയ്ത മിലിറ്ററി സർവീസ് പോലുള്ളവരെ ഇതിനായി കണ്ടെത്തണം. പണിതീർന്നു ബില്ല് തയ്യാറായാൽ അടുത്തദിവസം പണം ഊരാളുങ്കലിനു കിട്ടും. കിഫ്ബി പ്രോജക്ടുകളിൽപ്പോലും പണം ലഭിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ചു പരാതിയുണ്ട്. ഡൽഹി മെട്രോ പോലെയല്ല, നമ്മുടെ പൊതുമേഖലാ നടത്തിപ്പു കമ്പനികൾ. പണി പൂർത്തിയായാലും ബില്ല് തയ്യാറാകാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ബില്ല് തയ്യാറായാലോ? ചില വകുപ്പുകളിൽ പണം കൊടുക്കുന്നതിനുമുമ്പ് ഡിപ്പാർട്ട്മെന്റിനു സമർപ്പിച്ച് അംഗീകാരം നേടണം. അതോടെ ബില്ല് പാസാക്കൽ മുറപോലെയാകും. എന്തിന് ഈ രണ്ടാമതു പരിശോധന എന്നതിനു തൃപ്തികരമായ ഉത്തരം ഇന്നേവരെ ലഭിച്ചിട്ടില്ല. നമ്മുടെ കമ്പനികൾക്കു പ്രാപ്തിയില്ലെങ്കിൽ അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. അല്ലാതെ, വീണ്ടും ഒരുതട്ട് പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. വിശദമായ ആസൂത്രണം എഗ്രിമെന്റ് ആകുമ്പോഴേ ആസൂത്രണം തുടങ്ങും. അതാണ് അവരുടെ രീതി. സാമഗ്രികൾ, വിദഗ്ധതൊഴിലാളികൾ, യന്ത്രോപകരണങ്ങൾ, ധനവിഭവം എന്നിവ പണിതുടങ്ങുന്നതിനു മുമ്പുതന്നെ ആസൂത്രണം ചെയ്യും. ധനകാര്യം, സാങ്കേതികം, എൻജിനിയറിങ് വിഭാഗം മേധാവികൾമുതൽ ഡയറക്ടർ ബോർഡുവരെ ചർച്ചചെയ്താണ് ആസൂത്രണം. പ്രത്യേക 'പർച്ചേസ് പ്ലാൻ' തന്നെയുണ്ട്. കിട്ടാൻ കാലതാമസം വരുന്ന സാധനങ്ങൾക്ക് അതു കണക്കാക്കി നേരത്തേ ഓർഡർ നൽകും. പാലാരിവട്ടത്തിന്റെ കാര്യത്തിലും എട്ടുമാസത്തേക്കു കരാറെടുത്ത ഊരാളുങ്കൽ ആദ്യംതന്നെ ആറുമാസംകൊണ്ടു പണി പൂർത്തിയാക്കാനുള്ള പദ്ധതി ഉണ്ടാക്കി. മഴയും വെയിലുമെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണം. കോവിഡ് കാലമല്ലേ, അതുകൊണ്ട് പുതിയ ചിട്ടകൾക്കുതന്നെ രൂപം നൽകേണ്ടിവന്നു. പ്രവൃത്തി തുടങ്ങിയാൽ എല്ലാം നിശ്ചയിച്ചപോലെ നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗം ഊരാളുങ്കൽ സൊസൈറ്റിയുടെ സവിശേഷതയാണ്. ഓരോ ആഴ്ചയും പൂർത്തിയാക്കേണ്ട പ്രവൃത്തി ടാർജറ്റായി നിശ്ചയിക്കും. ഓരോ നിർമാണത്തിനും ഓരോ ഡയറക്ടർക്കു പ്രത്യേകചുമതല ഉണ്ടാകും. ഈ ഡയറക്ടർമാർ പങ്കെടുത്ത് ഓൺലൈനായും അല്ലാതെയും നടത്തുന്ന പ്രതിവാരാവലോകനം ഉണ്ട്. ഇതിനുപുറമേ ചെയർമാൻ രമേശൻ പങ്കെടുത്തു മൂന്നു യോഗങ്ങൾ നേരിട്ടും 14 യോഗങ്ങൾ വീഡിയോ വഴിയും പാലാരിവട്ടം പാലം നിർമാണത്തിനായി നടത്തുകയുണ്ടായി. തടസ്സങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമൊക്കെ ആവശ്യാനുസരണം ക്രമീകരിക്കാനുമെല്ലാം ഇതിലൂടെ കഴിയും. രാജ്യത്തെ ഏറ്റവും വലിയ സഹകരണ നിർമാണ സംഘമായ ഊരാളുങ്കലിന്റെ വളർച്ചയെക്കുറിച്ച് ഞാനൊരു ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ബ്രാൻഡ് സാമൂഹികപ്രതിബദ്ധതയും ഗുണമേന്മയും സമയനിഷ്ഠയുമാണ്. ഭീമമായ പശ്ചാത്തലസൗകര്യ നിർമാണ ഘട്ടത്തിലേക്ക് കേരളം കടക്കുന്നവേളയിൽ ഊരാളുങ്കലിനെപ്പോലെ കാര്യക്ഷമതയുള്ള, അഴിമതിരഹിതരായ കരാറുകാർ സ്വകാര്യ മേഖലയിലടക്കം വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. പ്രവർത്തനത്തിന്റെ പ്രത്യേക സംസ്കാരം:ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലം പുനർനിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപ്പിക്കണമെന്നു ശ്രീധരൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജവിവാദങ്ങൾ ഉയർന്ന സമയം ആയതിനാൽ അത് ഏറ്റെടുക്കേണ്ട എന്ന സൊസൈറ്റിയുടെ തീരുമാനം ഇ. ശ്രീധരന്റെ നിർബന്ധത്തെത്തുടർന്നാണു മാറ്റിയത്. എന്താണ് ഊരാളുങ്കലിന്റെ പ്രത്യേകത? ഊരാളുങ്കൽ സൊസൈറ്റിക്ക് സ്വന്തമായി 13,000 തൊഴിലാളികളുണ്ട്. ഇവരിൽ നല്ലപങ്കും നിർമാണപ്രവൃത്തികളുടെ ബാലപാഠങ്ങൾ ഓരോന്നായി ചെയ്തുപഠിച്ചു മികവുനേടി വളർന്നുവന്നവരാണ്. ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അടിസ്ഥാനധാരണകളും അനുഭവസമ്പത്തും ഉള്ളവർ. ഇതിനു മുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, സർവേ എന്നിങ്ങനെ വിഭാഗങ്ങളിലായി ആയിരത്തിൽപ്പരം എൻജിനിയർമാർ അടങ്ങുന്ന സുശക്തമായ ടീമുമുണ്ട്. കൂടാതെ, ഈ വിഷയങ്ങളിലുള്ള സാങ്കേതികവിദഗ്ധരും. ഇവരെല്ലാമടങ്ങുന്ന സംവിധാനത്തിന്റെ കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം ഒരു പ്രത്യേക സംസ്കാരംതന്നെയാണ്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക യന്ത്രസംവിധാന ആസ്തികൾ 150 കോടി രൂപ വിലവരും. ഹോളോ ബ്രിക്സും പലതരം ഇഷ്ടികകളും ടൈൽസും അടക്കം പല നിർമാണസാമഗ്രികളും നിർമിക്കാനുള്ള യൂണിറ്റുകളും ക്വാറികളും ക്രഷറുകളും ഒക്കെയുണ്ട്. കേന്ദ്രീകൃത പ്രൊക്യുവർമെന്റ് സമ്പ്രദായം കുറഞ്ഞവിലയിൽ സാമഗ്രികൾ കിട്ടാൻ സഹായിക്കും. വിശാലമായ സംഭരണ യാഡുകളും മുമ്പുമുതലേ അവർക്കുണ്ട്. ഇവയ്ക്കൊക്കെവേണ്ടി ഓടിനടക്കുകയോ കാത്തിരിക്കുകയോ വേണ്ടിവരുന്നില്ല. നിർമാണസാമഗ്രികളുടെയും നിർമാണത്തിന്റെയുമൊക്കെ ഗുണമേന്മ അപ്പപ്പോൾ പരിശോധിക്കാൻ രാജ്യാന്തരനിലവാരമുള്ള ടെസ്റ്റിങ് ലാബും അവർക്കുണ്ട്. സാധാരണ കരാർസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാവാത്ത കാര്യങ്ങളാണ് ഇവയിൽ മിക്കതും. സംഘത്തിലെ തൊഴിലാളികൾക്കു പരമാവധി തൊഴിൽ കൊടുക്കുക എന്നതു സൊസൈറ്റിയുടെ ജന്മദൗത്യം ആയതിനാൽ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത് എന്നതാണു മറ്റൊരു പ്രധാനകാര്യം. അതിനാൽ, മറ്റു സ്ഥാപനങ്ങളെപ്പോലെ സൊസൈറ്റി നിർമാണങ്ങളോ അതിന്റെ ഘടകങ്ങളോ ഉപകരാർ കൊടുക്കില്ല; കൊടുക്കാൻ കഴിയുകയുമില്ല.

from money rss https://bit.ly/3w0DfzI
via IFTTT

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.3ശതമാനം കുറഞ്ഞ് 48,953 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചുമാസത്തെ ഉയർന്ന നിലവാരമായ 49,800ലെത്തിയശേഷം വിലിയ ചാഞ്ചാട്ടമാണ് വിപണിയിൽ പ്രകടമാകുന്നത്.

from money rss https://bit.ly/3fXf67L
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സുചികകളിൽ പ്രതീക്ഷയോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങൾ, കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവയാകും ഇന്ന് വിപണിയുടെ ഗതിനിർണയിക്കുക. സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, പവർഗ്രിഡ്, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടൈറ്റാൻ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, ജൂബിലന്റ് ഇൻഗ്രേവിയ, എംആർഎഫ് എന്നിവ ഉൾപ്പടെ 31 കമ്പനികളാണ് തിങ്കളാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3fXOKlT
via IFTTT

ആരോഗ്യ ഇൻഷുറൻസ് ഏത് വേണം, എത്രത്തോളം വേണം

ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ഇപ്പോഴത്തെ രോഗങ്ങളിൽനിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ, നമുക്ക് ഏതുതരം പോളിസി എത്രത്തോളം തുകയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഫാമിലി ഫ്ളോട്ടർ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതാണ് ഉചിതം. ഇതിനു പുറമെ വ്യക്തികൾക്ക് വ്യക്തിഗത പോളിസിയും ഗ്രൂപ്പിലെ മെമ്പർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസും എടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് • കവർ ചെയ്യുന്ന അസുഖങ്ങൾ • കവർ ചെയ്യാത്ത അസുഖങ്ങൾ (പോളിസിയുടെ ആദ്യത്തെ നാലു വർഷങ്ങളിൽ) • കോ-പേയ്മെന്റ് (പോളിസി ഉടമ സ്വയം വഹിക്കേണ്ട ആശുപത്രി ചെലവ്) • സബ് ലിമിറ്റ് (ചില അസുഖങ്ങൾക്ക് ചികിത്സാ ചെലവിന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക) • ആശുപത്രി മുറിവാടകയുടെ പരിധി (പോളിസിയിൽ ഉള്ള പരിധിയെക്കാൾ കൂടിയ തുക വന്നാൽ മൊത്തം ചികിത്സാ ചെലവ് ആനുപാതികമായി വെട്ടിച്ചുരുക്കുന്ന രീതി) • മെഡിക്കൽ പരിശോധന കൂടാതെ പോളിസിയിൽ ചേരാനുള്ള പ്രായപരിധി • ആയുഷ് കവർ • നിലവിലുള്ള അസുഖങ്ങൾ കവർ ചെയ്യാനുള്ള കാലാവധി • സൗജന്യ ചികിത്സ ലഭ്യമായ ആശുപത്രികൾ പ്രീമിയം ലാഭിക്കാൻ ടോപ് അപ്പ് അടയ്ക്കേണ്ട പ്രീമിയം നിരക്ക് പഠിച്ച ശേഷം മാത്രമേ പോളിസി എടുക്കാവൂ. ഇൻഷുർ ചെയ്യേണ്ട തുക നിങ്ങളുടെ ബജറ്റിന് അനുസരിച്ച് എടുക്കാവുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ആശുപത്രി ചെലവിന്റെ കാര്യം മറക്കരുത്. മാത്രമല്ല അടിസ്ഥാനപരമായി ഒരു ഫാമിലി ഫ്ളോട്ടർ എടുക്കുന്ന ആൾക്ക് ഇൻഷുർ ചെയ്ത തുക കൂട്ടാനായി ഒരു ടോപ് അപ്പ് പോളിസി എടുക്കുന്നതാണ് പ്രീമിയം ലാഭിക്കാൻ ഏറ്റവും നല്ല മാർഗം. അതായത് മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിക്ക് അടയ്ക്കേണ്ട പ്രീമിയത്തെക്കാൾ കുറഞ്ഞ നിരക്കിൽ 10 ലക്ഷം രൂപയ്ക്കുള്ള ഒരു ടോപ് അപ്പ് പോളിസി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, 10 ലക്ഷത്തിന്റെ ടോപ് അപ്പ് പോളിസിയിൽ ആദ്യത്തെ മൂന്നു ലക്ഷം രൂപയ്ക്കുള്ള ആശുപത്രി ചെലവ് അടിസ്ഥാന പോളിസിയിൽ നിന്നായിരിക്കും ലഭ്യമാവുക. ഇന്ന് പലരും ഓരോ തരം അസുഖങ്ങൾക്കും വെവ്വേറെ പോളിസി എടുക്കുന്നതായി കണ്ടുവരുന്നു (ഉദാ: കാൻസർ കെയർ പോളിസി, കൊറോണ പോളിസി മുതലായവ). എന്നാൽ, ആയിരക്കണക്കിന് അസുഖങ്ങളുള്ള നമ്മുടെ ലോകത്ത് ഒന്നോ, രണ്ടോ അസുഖങ്ങൾ കവർ ചെയ്യുന്ന പോളിസിക്ക് നൽകുന്ന തുക ആനുപാതികമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മറ്റ് ഏത് അസുഖം പിടിപെട്ടാലും കുറച്ച് കൂടിയ പ്രീമിയം തുക അടച്ച് എല്ലാ റിസ്കുകളും കവർ ചെയ്യുന്ന പോളിസി എടുക്കാമായിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടാവാനിടയുണ്ട്. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ അവരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കും. പക്ഷേ, റിട്ടയർ ചെയ്ത ശേഷം പുതുതായി ഒരു പോളിസി എടുക്കുന്നതിനെക്കാൾ ഉചിതം റിട്ടയർമെന്റിന് രണ്ടോ, മൂന്നോ വർഷം മുമ്പുതന്നെ ഒരു പോളിസി എടുത്താൽ റിട്ടയർമെന്റ് കഴിഞ്ഞ ഉടനെ തന്നെ നിലവിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുന്ന പോളിസി സ്വന്തമാക്കാവുന്നതേയുള്ളു. പോളിസി ഏതു കമ്പനിയിൽ നിന്ന്? വിവിധ കമ്പനികളുടെ കഴിഞ്ഞ കാലങ്ങളിലെ ക്ലെയിം തീർപ്പാക്കിയതിന്റെ കണക്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ 90 ശതമാനത്തിൽ കൂടുതലുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കും. അതോടൊപ്പംതന്നെ പ്രാദേശികമായി നമുക്ക് പോളിസി, ക്ലെയിം അനുബന്ധ സേവനങ്ങൾ സമയബന്ധിതമായി കിട്ടുമെന്ന് ഉറപ്പുവരുത്തണം. പോളിസിയുടെ വിശദ വിവരങ്ങൾ ശരിയായി മനസ്സിലാക്കണം. അതോടൊപ്പംതന്നെ നമ്മുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ശരിയായ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകുകയും വേണം. പ്രത്യേകിച്ചും നിലവിലുള്ള അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചാൽ അത് ഭാവിയിൽ നമുക്ക് ലഭിക്കേണ്ട ചികിത്സാ ചെലവുകളെ ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ട് പോളിസികൾ ശരിയായി പഠിച്ച ശേഷം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. odatt@aimsinsurance.in

from money rss https://bit.ly/3pq41iy
via IFTTT