121

Powered By Blogger

Wednesday 15 December 2021

നിരക്ക് വർധനക്ക് യുഎസ് കേന്ദ്ര ബാങ്ക്: അടുത്തവർഷത്തോടെ ആഗോളതലത്തിൽ പലിശ വർധിക്കും

കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാൽ സാമ്പത്തിക ഉത്തേജന പദ്ധതികൾ പിൻവലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. മാർച്ചോടെ ബോണ്ട് വാങ്ങൽ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവൽ ചെയർമാനായ ഫെഡറൽ റിസർവിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കിൽ മുക്കാൽ ശതമാനത്തോളം വർധനവരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. തൊഴിൽ നിരക്കിൽ കാര്യമായ വർധനവുണ്ടായതും യുഎസ് സമ്പദ്ഘടനക്ക് കരുത്തുപകർന്നിട്ടുണ്ട്. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള മാന്ദ്യത്തിൽനിന്ന് മറികടക്കാനായി. തൊഴിൽമേഖലയിൽ ഉണർവുണ്ടായി. ഈ സാഹചര്യത്തിൽ സമ്പദ്ഘടനയ്ക്ക് നിലവിൽ നയപിന്തുണയുടെ ആവശ്യമില്ലെന്നാണ് ജെറോ പവലിന്റെ നിലപാട്. രണ്ടുവർഷം മുമ്പ് നടപ്പാക്കിയ കോവിഡനന്തര നയങ്ങളിൽനിന്ന് പുറത്തുകടക്കേണ്ട സമയമായെന്ന് അദ്ദേഹം പ്രതികരിച്ചു. ആഗോളതല-പ്രാദേശിക തലങ്ങളിൽ വിലക്കയറ്റ സൂചിക ഉയരുന്നതിനാൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നിരക്ക് വർധനക്ക് തയ്യാറാകും. ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താൻ റിസർവ് ബാങ്കും നിർബന്ധിതമാകും. അടുത്തവർഷത്തോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകുമെന്ന് അതോടെ ഉറപ്പായി.

from money rss https://bit.ly/3DZRQid
via IFTTT

സെന്‍സെക്‌സില്‍ 467 പോയന്റ് നേട്ടം: നിഫ്റ്റി 17,350നുമുകളില്‍ | Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 467 പോയന്റ് ഉയർന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തിൽ 17,355ലുമാണ് വ്യാപാരം ആരംഭിച്ചത്. യു.എസ് ഫെഡറൽ റിസർവ് ഉത്തേജന പദ്ധതികളുടെ ഭാഗമായ ബോണ്ട് തിരിച്ചുവാങ്ങൽ മാർച്ചോടെ നിർത്തുമെന്ന് വ്യക്തത വരുത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റത്തെ ചെറുക്കാൻ അടുത്തവർഷം മൂന്നുഘട്ടമായി പലിശ നിരക്ക് ഉയർത്താണ് യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.34ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54ശതമാനവുംഉയർന്നു.

from money rss https://bit.ly/3dXROwx
via IFTTT

സെന്‍സെക്‌സില്‍ 329 പോയന്റ് നഷ്ടം: നിഫ്റ്റി 17,250ന് താഴെയെത്തി|Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി. യുഎസ് ഫെഡറൽ റിസർവിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുന്നത് തുടർന്നതുമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തിൽ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഐടി, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് 0.35ശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/33mMMYs
via IFTTT

ലീന നായർ ആരാണ്; ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഷനേലിന്റെ സിഇഒ മാത്രമോ?

മറ്റൊരു ഇന്ത്യൻ വംശജകൂടി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ലീന നായർ. യുണിലിവറിൽ ചീഫ് ഹ്യൂമൺ റിസോഴ്സസ് മേധാവിയായും കമ്പനി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായും 30വർഷത്തെ സേവനത്തിനുശേഷം ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു ലീന. മലയാളിയാണെങ്കിലും ലീന ഇപ്പോൾ ബ്രിട്ടീഷുകാരിയാണ്. ഫ്രഞ്ച് ആഡംബര ഫാഷൻ ഗ്രൂപ്പായ ഷനേലിന്റെ ഗ്ലോബൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നതിനാണ് യുണിലിവറിൽനിന്ന് അവർ രാജിവെച്ചത്. ലീന നായർ ജനുവരിയോടെ ഷനേലിലെത്തും. ലണ്ടൻ ആസ്ഥാനമായാകും പ്രവർത്തിക്കുക. യുണിലിവറിൽ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന വൈകാതെതന്നെ കമ്പനിയിൽ ഉന്നത പദവിയിലെത്തി. ആഗോള നിലവാരത്തിൽ കമ്പനിയിലെ ജീവിക്കാർക്ക് മികച്ച വേതനം നൽകാൻ ലീന പ്രതിബന്ധത കാണിച്ചിരുന്നതായി ഹാർപേഴ്സ് ബസാർ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച പ്രൊഫൈലിൽ പറയുന്നു. ലിംഗതുല്യതക്ക് പ്രാധാന്യംനൽകയതും അവരെ പ്രശസ്തരാക്കി. ബ്രിട്ടീഷ് സർക്കാരിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1969ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീനയുടെ ജനനം. സാംഗ്ലിയിലെ വാൽചന്ത് എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും ജംഷഡ്പുർ സേവിയർ ലേബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് 1992ൽ യുണിലിവറിൽ ചേർന്നത്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്. ഫ്രഞ്ച് കോടീശ്വരനും 73കാരനുമായ അലൈൻ വെർട്ടെയ്മറും സഹോദരൻ ജെറാർഡ് വെർതൈമറുമാണ് ഇപ്പോൾ ഷനേലിന്റെചുമതലക്കാർ. താൽക്കാലികമായി സിഇഒ സ്ഥാനം വഹിച്ചിരുന്ന അലൈൻ ഇനി ഗ്ലോബൽ എക്സിക്യുട്ടീവ് ചെയർമാനാകും. 1910ലാണ് ഫാഷൻ ഇതിഹാസം ഗബ്രിയേൽ കൊക്കോ പാരീസിലെ റൂ കാംബണിൽ തൊപ്പികളുടെ ബോട്ടിക് (ഹാറ്റ് ബോട്ടിക്)ആയ ഷനേലിന് തുടക്കമിടുന്നത്. വൈകാതെ അത് ഫ്രഞ്ച് ഫാഷന്റെ ഭാഗമായി മാറുകയുംചെയ്തു.

from money rss https://bit.ly/3s40bz3
via IFTTT

കോഴിക്കോടും കോട്ടയത്തും മാളുകളും കൊച്ചിയില്‍ മത്സ്യ സംസ്‌കരണകേന്ദ്രവും സ്ഥാപിക്കും: എം.എ യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ നാളെ ഔദ്യോഗികമായി നാടിന് സമർപ്പിക്കും. പതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശിതരൂർ എം.പി, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കുട്ടികൾക്കുള്ള വിനോദകേന്ദ്രമായ ഫൺട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈൻ എന്നിവയുമുണ്ട്. 3000 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാൾ ആക്കുളത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചിയിലേതുപോലെ ഈ പ്രദേശത്ത് ഭാവിയിൽ കൂടുതൽ വികസനം വരാൻ ഇതുവഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു.

from money rss https://bit.ly/3ywPvdA
via IFTTT

ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉൾപ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നൽകുന്നതാണ് പദ്ധതി. അർധചാലക ഘടകങ്ങൾ രൂപകല്പനചെയ്യുന്നതിനും നിർമിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടർ ഡിസ്പ്ലെകൾക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്, ഇന്റൽ, ക്വാൽകോം, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർധചാലകങ്ങൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും. ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായഅർധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ഉത്പാദനകേന്ദ്രങ്ങൾ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തിൽ ചിപ്പിന്റെ ലഭ്യതയിൽ വൻകുറവുണ്ടായിരുന്നു. സ്മാർട്ഫോൺ, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തിൽ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളിൽ കുത്തനെ ഇടിവുണ്ടായി. Content Highlights : India to become Electronic Hub;Government has come up with a Rs 76,000 crore plan to overcomechip shortage

from money rss https://bit.ly/3dQw1Hl
via IFTTT