121

Powered By Blogger

Monday 16 November 2020

2021 ഡിസംബറില്‍ സെന്‍സെക്‌സ് 50,000 മറികടക്കുമെന്ന്‌ മോര്‍ഗന്‍ സ്റ്റാന്‍ലി

കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകൾ അതിശക്തമായ മുന്നേറ്റം നടത്തുമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. അടുത്തവർഷം ഡിസംബറോടെ സെൻസെക്സ് 50,000 മറികടക്കുമെന്നാണ് മോർഗന്റെ വിലിയരുത്തൽ. വരുന്ന ജൂണിൽ സെൻസെക്സ് 37,300 പിന്നിടുമെന്ന് നേരത്തെ ഇവർ പ്രവചിച്ചിരുന്നു. സെൻസെക്സിന്റെ ഇപിഎസ് 2021 സാമ്പത്തികവർഷത്തിൽ 15ശതമാനവും 2022 വർഷത്തിൽ 10ശതമാനവും 2023 വർഷത്തിൽ ഒമ്പതുശതമാനവും ഉയരുമെന്നാണ് ബ്രോക്കിങ് സ്ഥാപനത്തിന്റെ പ്രവചനം. വൈറസ് ഭീതിയിൽനിന്ന് വിമുക്തമാകുമ്പോൾ വളർച്ച സ്ഥിരമാകും. ആഗോള ഉത്തേജക നടപടികളുടെ പിന്തുണയോടെ അതോടെ സെൻസെക്സ് 50,000 മറികടക്കുമെന്നാണ് മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്. അതേസമയം, കോവിഡ് മഹാമാരി 2021വരെ ഭീതിപടർത്തിയാൽ സെൻസെക്സിന്റെ നീക്കം 37,000ൽ തടസ്സപ്പെടാനുമിടയുണ്ട്. വളർച്ച വീണ്ടെടുക്കൽ പരിമിതമാകുകയും സമ്പദ് വ്യവസ്ഥയിൽ തളർച്ചനിലനിൽക്കുകയുംചെയ്താലാണിങ്ങനെ സംഭവിക്കുകയെന്നും മോർഗൻ പ്രവചിക്കുന്നു. Morgan Stanley sees Sensex at 50,000 by December 2021

from money rss https://bit.ly/35DiMGI
via IFTTT

ആഗോള വിപണികളില്‍ പണമൊഴുക്കിന്റെ ഉന്‍മാദാവസ്ഥ

കൊറോണ വൈറസ് വാക്സിൻ ഉടനെയെത്തുമെന്ന പ്രതീക്ഷയിൽ ആഗോളമായി സാമ്പത്തിക വിപണികൾ ഒരുതരം ഉന്മാദാവസ്ഥയിലെത്തിയിരിക്കുന്നു. ആദ്യഫലങ്ങളനുസരിച്ച് ഫൈസർ കമ്പനിയുടെ വാക്സിൻ 90 ശതമാനം ഗുണം വാഗ്ദാനം ചെയ്യുന്നതിനാൽ നേരത്തേ പ്രതീക്ഷതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാകും എന്ന കാഴ്ചപ്പാടാണ് ഇതിനുകാരണം. അങ്ങനെയെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചുവരുന്നതിന്റേയും പുതിയ ധനാഗമത്തിന്റേയും ഗുണഫലം അനുഭവിക്കുന്ന ഓഹരി വിപണിക്ക് വലിയകുതിപ്പ് സമ്മാനിക്കും. മുൻ പാദത്തെയപേക്ഷിച്ച് സാമ്പത്തികനിലയിൽ മൂന്നിലൊന്നിലധികം മുന്നേറ്റമുണ്ടായിട്ടുണ്ട്. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പംകാരണം പിടിച്ചു വെച്ചിരുന്ന പണം വിപണിയിലേക്കു കുതിച്ചെത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പുഫലം പ്രതീക്ഷതിനേക്കാൾ മെച്ചമായതോടെ പണത്തിന്റെ വലിയ ഒഴുക്കുണ്ടാവുകയും വിപണിയിൽ വലിയ ഉണർവ് അനുഭവപ്പെടുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ടൊരുലോകവും തെരഞ്ഞെടുപ്പിനുമുമ്പായി വാഗ്ദാനം ചെയ്യപ്പെട്ട വർധിച്ച സാമ്പത്തിക ഉത്തേക പദ്ധതിയിലുള്ള പ്രതീക്ഷയുമാണ് പണത്തിന്റെ ഒഴുക്കിനു പിന്നിൽ. യുഎസിൽ 2021 ജനുവരിയിൽ പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ടീമിനെക്കുറിച്ച് വലിയപ്രതീക്ഷയാണുള്ളത്. സൗഹാർദപൂർണമായ ലോകനയങ്ങളും ആഗോള വ്യാപാര അഭിവൃദ്ധിയും മുന്നിൽ കാണുന്നു. സമാനമായ വലിയൊരു ഉത്തേജക പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷ യൂറോപ്പിലുമുണ്ട്. ഈഘടകങ്ങളെല്ലാം ഓഹരിവിപണിയിൽ റിസ്ക്-ഓണി ന് തുടക്കം കുറിച്ചു. ഈമാസം ഇതുവരെ യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ യഥാക്രമം 10 ശതമാനം, 15 ശതമാനം, 10 ശതമാനം എന്നക്രമത്തിൽ കുതിപ്പുണ്ടായി. ഇടക്കാല, ദീർഘകാല അടിസ്ഥാനത്തിൽ ഈ ട്രെൻഡ് മാറുമെന്നു വിശ്വസിക്കാൻ കാരണംകാണുന്നില്ല. നവംബറിൽ യുഎസ് ഇലക്ഷനും അവരുടെ കേന്ദ്ര ബാങ്ക് യോഗത്തിനും മുന്നോടിയായി ധാരാളംപണം പിടിച്ചുവെക്കപ്പെട്ടിരുന്നു. കോവിഡ് 19ന്റെ വരവിനുശേഷം പ്രഖ്യാപിക്കപ്പെട്ട ധന, സാമ്പത്തിക ഉത്തേജക പദ്ധതികളിലൂടെലഭിച്ച പണമായിരുന്നു ഇത്. ഇതെല്ലാം ഇപ്പോൾ സ്വതന്ത്രമായിരിക്കുന്നു. ഭാവിയിൽ കൂടുതൽ പണം വിപണിയിലേക്കും സാമ്പത്തിക രംഗത്തേക്കും എത്തിച്ചേരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെൻഡ് മാറാനുള്ള സാധ്യത കുറവാണ്. മറിച്ചാകണമെങ്കിൽ ഉത്തേജക പദ്ധതികളുടെ വലിപ്പം വിചാരിച്ചതിലും കുറവായിരിക്കുകയും അതിനകംതന്നെ വിപണി അമിത പ്രതീക്ഷയിൽ എത്തിച്ചേരുകയുംവേണം. വിലകൾ ഇപ്പോൾ റെക്കാർഡുയരത്തിലായതിനാൽ വിപരീത വാർത്തകൾവരുന്നത് തടയുന്നതിൽ പരിമിതിയുണ്ടെന്നത് ഹൃസ്വകാലത്തേക്ക് ബാധിച്ചേക്കാം. സാമ്പത്തികരംഗത്ത് തിരിച്ചുവരവ് തുടങ്ങിയിട്ടേയുള്ളു, നേട്ടങ്ങൾ താഴ്ന്നനിലയിലും. ഈഘട്ടത്തിൽ വിലകൾ ഉയർന്നനിരക്കിൽതന്നെ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ പിഇ പോലുള്ള അളവുകോലുകൾ ഹൃസ്വകാലത്തേക്ക് ഉയർന്നുനിലകൊള്ളുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സാധാരണനില വീണ്ടെടുക്കും. ദീർഘകാലത്തേക്ക് ഈ പ്രവണതയിൽ മാറ്റമുണ്ടാകാനിടയില്ല. ഇതിലുപരിയായി ആശങ്കയുള്ളത് പാശ്ചാത്യ ലോകത്തെ ശൈത്യകാലത്തെക്കുറച്ചുള്ളതാണ്. വൈറസ് ബാധ വർധിക്കാനും ഇപ്പോൾതന്നെ കോവിഡ് രോഗികൾ തിങ്ങി നിറഞ്ഞ ആശുപത്രികൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാനും അതിനു കഴിയും. 2021ന്റെ പകുതിക്കുശേഷം മാത്രമേ വാക്സിൻ വ്യാപകമാവുകയുള്ളു. ശൈത്യകാല രോഗവ്യാപനം കൂടുതൽ നിയന്ത്രണങ്ങളിലേക്കും അടച്ചിടലുകളിലേക്കും യൂറോപ്പിനെ നയിക്കാനും മൂന്നാംപാദത്തിൽ കാണപ്പെട്ടതു പോലെ സാമ്പത്തികവളർച്ച കുറയാനും ഇടയാക്കിയേക്കും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഫൈസർ കമ്പനിയുടെ വാക്സിന്റെ ഉപയോഗമോ പ്രയോജനമോ ഇവിടെ വളരെ കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വാക്സിൻ പെട്ടെന്നുതന്നെ എത്തിച്ചേരുമെന്ന പ്രതീക്ഷ പാശ്ചാത്യ വിപണികളിൽ ഊർജ്ജം വിതയ്ക്കുന്നു. വാക്സിൻ ഫലപ്രദമായി സൂക്ഷിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം ഇന്ത്യയിൽ ഇത് വിജയകരമായി ഉപയോഗപ്പെട്ടേക്കില്ല. കൂടിയ തണുപ്പിൽ സംഭരണ സൗകര്യവും ഇതേനിലവാരത്തിലുള്ള ഗതാഗത സംവിധാനവും സാധാരണ ഗതിയിൽ രാജ്യത്ത് ലഭ്യമല്ല. രാജ്യത്തെ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്നതിന് ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്തേജക സംവിധാനം ആവശ്യമുണ്ട്. നികുതിയിളവ് ഹൗസിംഗ് ഡെവലപ്പർമാർക്കും വീടുവാങ്ങുന്നവർക്കും ഗുണകരമാണത്. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഭവന മേഖലയിൽ ഡിമാൻഡ് വർധിക്കാനും ഇതിടയാക്കും. വളത്തിന് 65,000 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചത് ഗ്രാമീണമേഖലയ്ക്കും കാർഷിക മേഖലയ്ക്കും സഹായകമാകും. ഉൽപാദനത്തിനനുസരിച്ചുള്ള ആനുകൂല്യ വർധനപദ്ധതി 10 മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചത് ദീർഘകാലാടിസ്ഥാനത്തിൽ അഭ്യന്തര ഉൽപാദനം വർധിക്കാനിടയാക്കും. ശുഭപ്രതീക്ഷ ഉയർത്തുന്ന കാര്യത്തിൽ ഇപ്പോൾ വിപണി അമാന്തിച്ചുനിൽപ്പാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ബാങ്കിംഗ് മേഖലയിൽ ലാഭവും ഉണർവുമുണ്ടായിട്ടുണ്ട്. ആത്മനിർഭർ ഭാരത് 3.0 പദ്ധതിയുടെ പാക്കേജിനായി കാത്തിരിക്കയായിരുന്ന വിപണിയിൽ അതിന്റെഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അനുകൂലമായ ഈ പ്രവണത തുടരുമെന്നു തന്നെയാണ് കരുതുന്നത്. സാമ്പത്തികമേഖല വേഗത്തിൽ മെച്ചപ്പെടുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളിൽനിന്നും അഭ്യന്തര നിക്ഷേപകരിൽനിന്നുമായി ധാരാളംപണം ഒഴുകിയെത്തുന്നു. ഈ ഡിസമ്പറിൽ യുഎസിലും യൂറോപ്പിലും വലിയതോതിലുള്ള ഉത്തേജനം പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ഒക്ടോബറിൽ ഇന്ത്യൻ മ്യൂചൽ ഫണ്ടിൽ വലിയതോതിൽ കടംവീട്ടൽ നടന്നു. മുമ്പേ പോകുന്ന ഗോവിന്റെ പിന്നാലെ പോകുന്ന മാനസികാവസ്ഥയിലൽ ചില്ലറ നിക്ഷേപകർ പെട്ടതാവാം. കോവിഡ് പെട്ടെന്നു പൊട്ടപ്പുറപ്പെട്ടപ്പോൾ ഉണ്ടായ നഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ധൃതഗതിയിലുള്ള ശ്രമമാണിത്. ഒക്ടോബറിലാണ് ഈ പ്രവാഹമുണ്ടായത്. അതിനുശേഷം വിപണിയുടെ കാഴ്ചപ്പാടിൽ വലിയ പുരോഗതിയുണ്ടായി. സാമ്പത്തികരംഗത്തെ തിരിച്ചുവരവിന്റേയും ലാഭവളർച്ചയുടേയും യഥേഷ്ടമുള്ള പണലഭ്യതയുടേയും ലോകസർക്കാരുകളുടെ ധനപരവും സാമ്പത്തികവുമായ പിന്തുണയോടെയും അടുത്ത വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്നു തന്നെയാണ് കണക്കു കൂട്ടൽ. ട്രെൻഡ് മാറുമെന്നു വിശ്വസിക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. വിപണിയും സമ്പദ്ഘടനയും തമ്മിൽ അന്തരം രൂപപ്പെട്ടിട്ടുള്ളതിനാൽ ചെറിയ വിളംബവും ഏകീകകരണവും സംഭവിച്ചേക്കാം. കാഴ്ചപ്പാടുകൾ ഉയരുമ്പോൾ ഇതു സാധാരണമാണ്. എന്നാൽ താൽക്കാലിക തെറ്റുതിരുത്തൽ സാധ്യത തള്ളിക്കളയാനാവില്ല. വാക്സിന്റെവരവ് കാര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ വിപണിക്ക് ഉയർന്ന ശുഭാപ്തി വിശ്വാസമുണ്ട്. ആഗോളാടിസ്ഥാനത്തിലുള്ള ഉത്തേജക പദ്ധതികളുടെ വ്യാപ്തിയും സമയവും കാത്തിരിക്കാനാണ് ലോക വിപണി ശ്രമിക്കുക. ഇവിടെ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമായ ഹൃസ്വകാല തെറ്റുതിരുത്തൽ പ്രതീക്ഷിക്കാം. (ജിയോജിത് ഫിനാൻഷ്യൽസർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fijU5P
via IFTTT

സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന്റെ വില 38,080 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപകുറഞ്ഞ് 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. 38,160 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. നവംബർ 10ന് 1,200 രൂപ ഇടിഞ്ഞ വില പിന്നീട് ഒരാഴ്ചകൊണ്ട് 400 രൂപ തിരിച്ചുകയറി. അതേസമയം, ആഗോള വിപണിയിൽ വിലയിൽ കുറവുണ്ടായി. കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന വിലയിരുത്തലാണ് വിലയെ സ്വാധീനിച്ചത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വിലിയിടിവുണ്ടായി.

from money rss https://bit.ly/3pDD3Uf
via IFTTT

കുടുംബാംഗങ്ങള്‍ക്കുമുഴുവന്‍ ആധാര്‍ പിവിസി കാര്‍ഡ് ഒരാളുടെ മൊബൈല്‍ നമ്പര്‍വഴി ലഭിക്കും

ആധാർ പിവിസി കാർഡ് ലഭിക്കാൻ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടായാലും മതി. ഡെബിറ്റ് കാർഡോ, പാൻ കാർഡോ പോലെ പേഴ്സിൽ സൂക്ഷിക്കുന്നാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാർകാർഡ് തയ്യാറാക്കിയിട്ടുള്ളത്. ദീർഘകാലം നിലനിൽക്കുന്നതും ഓഫ്ലൈനിൽ പരിശോധിക്കാൻ സൗകര്യമുള്ളതുമാണ് പുതിയ കാർഡ്. ഓൺലൈനിൽ അപേക്ഷിച്ച് 50 രൂപ അടച്ചാൽ ആർക്കും ലഭിക്കും. ഒടിപി വഴി സ്ഥിരീകരണം ലഭിച്ചശേഷംമാത്രമെ നേരത്തെ കാർഡ് നൽകിയിലുന്നുള്ളൂ. എന്നാൽ ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മൊബൈൽ നമ്പർ നൽകാത്തവർക്കും പിവിസി കാർഡ് ലഭിക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് അതോറിറ്റി ട്വീറ്റ് ചെയ്തു. ആധാർ പിവിസി കാർഡ് സ്വന്തമാക്കാം https://bit.ly/3cHNG2c ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറോ വിർച്വൽ ഐഡിന്റിഫിക്കേഷൻ നമ്പറോ ഇഐഡിയോ നൽകുക. ഒടിപി സ്വീകരിക്കാനായി മൊബൈൽ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത നമ്പറോ മറ്റേതെങ്കിലും നമ്പറോ നൽകാം. രജിസ്റ്റർ ചെയതിട്ടുള്ള മൊബൈൽ നമ്പറിൽമാത്രമാണ് ആധാറിന്റെ പ്രിവ്യു ലഭ്യമാകുക. ഒടിപി നൽകിയശേഷം ഓൺലൈനായി പണമടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. #AadhaarPVCcard You can use any mobile number to receive OTP for authentication, regardless of the registered mobile number in your Aadhaar. So, one person can order Aadhaar PVC cards online for the whole family. Follow the link https://bit.ly/3lCKjO1 to order now. pic.twitter.com/ivoaQ7QgAN — Aadhaar (@UIDAI) November 11, 2020 One person can order Aadhaar PVC cards online for whole family, using his mobile number

from money rss https://bit.ly/36M5tTH
via IFTTT

മികച്ചനേട്ടത്തോടെ തുടക്കം: എക്കാലത്തെയും ഉയരംകുറിച്ച് സെന്‍സെക്‌സ് 44,000ത്തിലേയ്ക്ക്

മുംബൈ: മുഹൂർത്ത വ്യാപത്തിലെ നേട്ടത്തിനുപിന്നാലെ രണ്ടുദിവസത്തെ അവധിക്കുശേഷം സൂചികകളിൽ വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 319 പോയന്റ് ഉയർന്ന് 43,957ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തിൽ 12,862ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 866 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 330 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. മൊഡേണയുടെ കോവിഡ് വാക്സിൻ 94.5ശതമാനം ഫലപ്രദമാണെന്ന വിലയിരുത്തലും വിപണിയക്ക് കരുത്തായി. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, വിപ്രോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex hits record high, scales mount 44k

from money rss https://bit.ly/32QMINo
via IFTTT

സ്വർണം ഇറക്കുമതി 36 ശതമാനം വർധിച്ചു

മുംബൈ: ഒക്ടോബറിൽ രാജ്യത്തേക്കുള്ള സ്വർണം ഇറക്കുമതിയിൽ 36 ശതമാനം വർധന. 250 കോടി ഡോളറിന്റെ (18,621 കോടി രൂപ) സ്വർണമാണ് ഒക്ടോബറിൽ ഇറക്കുമതി ചെയ്തത്. അതേസമയം, ഏപ്രിൽ-ഒക്ടോബർ കാലയളവിലെ ഇറക്കുമതിയിൽ 47 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 184 കോടി ഡോളറിന്റെ (ഏകദേശം 13,705 കോടി രൂപ) സ്വർണമായിരുന്നു 2019 ഒക്ടോബറിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ 2020 ഒക്ടോബറിൽ 36 ശതമാനമാണ് വർധന. ധൻതേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ സ്വർണാഭരണങ്ങൾക്കുള്ള ആവശ്യം മുൻനിർത്തി കച്ചവടക്കാർ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തതാണ് വർധനയ്ക്ക് കാരണമായത്. ഏപ്രിൽ - ഒക്ടോബർ കാലത്ത് 927 കോടി ഡോളറിന്റെ (69,048 കോടി രൂപ) സ്വർണമാണ് ആകെ ഇറക്കുമതി ചെയ്തത്.

from money rss https://bit.ly/3ntBuqc
via IFTTT

നാനോ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ ഗ്രാന്റ്

ചെറിയ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സർക്കാർ സബ്സിഡി അനുവദിക്കുന്നതിന് പുതിയ പദ്ധതി 2020 ഓഗസ്റ്റ് 12-ന് നിലവിൽ വന്നിരിക്കുന്നു. 2.50 കോടി രൂപ ഇതിനായി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വലിയ വ്യവസായങ്ങൾക്കുള്ള സാധ്യതകൾ കുറവാണ് എന്നതിനാൽ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വായ്പയുമായി ബന്ധപ്പെടുത്തി മാർജിൻ മണി ഗ്രാന്റ് ലഭ്യമാക്കുക വഴി കൂടുതൽ സംരംഭങ്ങളെ നാനോ വിഭാഗത്തിൽ വളർത്തിക്കൊണ്ടുവരാൻ കഴിയും. സംസ്ഥാന വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ആനുകൂല്യങ്ങൾ പൊതു വിഭാഗത്തിനും പ്രത്യേക വിഭാഗത്തിനും രണ്ടു നിരക്കിൽ ഗ്രാന്റ് നൽകാൻ പദ്ധതി വിഭാവനം ചെയ്യുന്നു. പൊതുവിഭാഗം: പദ്ധതിച്ചെലവിന്റെ 30 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ) വരെ ഗ്രാന്റ് അനുവദിക്കുന്നു. ഇതിൽ 40 ശതമാനം വായ്പയും 30 ശതമാനം സംരംഭകന്റെ വിഹിതവും ആയിരിക്കണം. പ്രത്യേക വിഭാഗത്തിന്: പദ്ധതി ചിലവിന്റെ 40 ശതമാനം (പരമാവധി നാല് ലക്ഷം രൂപ) വരെ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്നു. ഇക്കാര്യത്തിൽ സംരംഭകന്റെ വിഹിതം 20 ശതമാനം ആയിരുന്നാൽ മതി. ഒരു സ്ഥാപനത്തിന് പരമാവധി ലഭിക്കാവുന്ന ഗ്രാന്റ് നാല് ലക്ഷം രൂപ ആയിരിക്കും. അർഹത • പുതുതായി തുടങ്ങുന്ന നാനോ പ്രൊപ്രൈറ്ററി സ്ഥാപനം ആയിരിക്കണം. • നിർമാണ യൂണിറ്റുകൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ, ജോബ് വർക്ക് ചെയ്യുന്ന സേവന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അർഹത. • പദ്ധതിച്ചെലവ് സ്ഥിരനിക്ഷേപവും ആവർത്തന നിക്ഷേപവും ചേർന്നാൽ 10 ലക്ഷം രൂപയിൽ അധികരിക്കരുത്. ഇതാണ് നാനോ സംരംഭത്തിന്റെ പുതിയ നിർവചനം. • പ്രത്യേക വിഭാഗം എന്നാൽ വനിതകൾ, പട്ടികജാതി/വർഗ വിഭാഗങ്ങൾ, അംഗപരിമിതർ, വിമുക്തഭടന്മാർ, യുവാക്കൾ (40 വയസ്സിൽ താഴെ) എന്നിവരാണ്. • പദ്ധതിത്തുകയുടെ 30 ശതമാനമെങ്കിലും വനിതാ സംരംഭങ്ങൾക്കായി മാറ്റിവയ്ക്കും. • ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കെ.എഫ്.സി. എന്നിവിടങ്ങളിൽ നിന്ന് എടുക്കുന്ന വായ്പയ്ക്ക് അർഹതയുണ്ട്. • ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കാത്തവർക്കും പദ്ധതിപ്രകാരം ഗ്രാന്റിന് അർഹത. • ആനുകൂല്യം കൈപ്പറ്റിയാൽ ആറ് മാസത്തിനുള്ളിൽ സംരംഭം തുടങ്ങണം. മതിയായ കാരണം ഉണ്ടെങ്കിൽ ആറ്് മാസം കൂടി ദീർഘിപ്പിച്ച് നൽകും. അപേക്ഷിക്കേണ്ടത് സംരംഭകർ അപേക്ഷ സമർപ്പിക്കേണ്ടത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറേയും ബന്ധപ്പെടാവുന്നവാണ്. ആവശ്യമെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നതാണ്. അതനുസരിച്ച് വായ്പ എടുക്കാനും പിന്നീട് ഗ്രാന്റ് കൈപ്പറ്റാനും സാധിക്കും. അപേക്ഷ പരിശോധിച്ച് ഗ്രാന്റിന് ശുപാർശ ചെയ്യുന്നത് താലൂക്ക് വ്യവസായ ഓഫീസറാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് ഗ്രാന്റ് അനുവദിക്കുന്നത്. തിരിച്ചറിയൽ രേഖകൾക്ക് പുറമെ ഉദ്യോഗ്-ആധാർ/ഉദ്യം രജിസ്ട്രേഷൻ, പ്രോജക്ട് റിപ്പോർട്ട് എന്നിവയും മെഷിനറി, ഇലക്ട്രിഫിക്കേഷൻ എന്നിവയുടെ ഇൻവോയ്സുകളും പേയ്മെന്റ് രേഖകളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ അനുവദിച്ചതിന്റെ രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ടത്. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത്, കെട്ടിടത്തിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ്/വാടകച്ചീട്ട്, എൻജിനീയറുടെ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതായി വരും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ സമർപ്പിക്കേണ്ടതാണ്. വ്യവസായ-വാണിജ്യ ഡയറക്ടർക്കാണ് അപ്പീൽ നൽകേണ്ടത്. (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/32PPiDF
via IFTTT