121

Powered By Blogger

Tuesday 8 June 2021

പാഠം 128| എന്തുകൊണ്ടാണ് ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്?

ഓഹരി വ്യാപാരം ചൂതാട്ടമാണ്.... ഓഹരികളിൽ നിക്ഷേപിക്കുന്നത് ലോട്ടറിയെടുക്കുന്നതുപോലെയാണ്; കിട്ടിയാൽകിട്ടി.., പണംനഷ്ടപ്പെടുത്താനുള്ള എളുപ്പവഴിയാണ് ഓഹരി നിക്ഷേപം.. ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കിയ ഒരാളെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ? അടുത്തകാലത്തായി ലഭിച്ച പ്രതികരണങ്ങളിൽ ചിലതാണിവ. ഫ്രീഡം@40 സീരീസിന്റെ ഭാഗമായി നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ ഓഹരിയിൽ നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയുമുള്ള നിക്ഷേപത്തിനാണ് പ്രധാന്യംനൽകിയത്. ദീർഘകാലയളവിൽ ഓഹരിയേക്കാൾ ആദായം നൽകുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ലാത്തതിനാലാണിതെന്നുമനസിലാക്കിയവരുമുണ്ട്. ഓഹരിയെ തള്ളിപ്പറയുന്നവരും അതിൽ നിക്ഷേപംനടത്തുന്നവരും അറിയേണ്ട കാര്യങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്. ഓഹരിയിൽ നിക്ഷേപിച്ചാൽ എന്തുകൊണ്ടാണ് പണം നഷ്ടമാകുന്നത്? ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കാൻ മാജിക് ഫോർമുലയുണ്ടോ? നഷ്ടത്തിന് ഉത്തരവാദി ഓഹരി വിപണിയോ? അതോ നിക്ഷേപകനോ? നിക്ഷേപകൻതന്നെയാണെന്നകാര്യത്തിൽ സംശയമില്ല. കാരണം, ആഗോളതലത്തിലെന്നപോലെ വർഷങ്ങളായി രാജ്യത്തെ ഓഹരി വിപണിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1991ൽ സെൻസെക്സ് 1,908 നിലവാരത്തിലായിരുന്നു. ഇപ്പോൾ 52,200ലെത്തിയിരിക്കുന്നു. തിരുത്തലുകളെ അതിജീവിച്ച് ഭാവിയിലും വിപണികുതിക്കും. നഷ്ടത്തിന് ഉത്തരവാദി വിപണിയല്ല നിക്ഷേപകൻതന്നെയാണെന്ന് മനസിലായിട്ടുണ്ടാകുമല്ലോ. പിന്നെ എന്തുകൊണ്ടാണ് ഭൂരിഭാഗംപേരും ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്? അതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ പാഠത്തിൽ. 1. ഭാഗ്യാന്വേഷിയാകരുത് ഒരു ലക്ഷരൂപയുമായി വിപണിയിറങ്ങി ആഴ്ചകൾകൊണ്ട് 10 ലക്ഷം രൂപ നേടാമെന്ന ഉദ്ദേശത്തോടെ ഓഹരി വിപണിയെ സമീപിക്കരുത്. ലോട്ടറിയെടുക്കുന്ന മനോഭാവമല്ല വേണ്ടതെന്ന് ചരുക്കം. നിങ്ങൾ മുടക്കുന്നത് ഓഹരിയില്ലല്ല, ബിസിനസിലാണ് എന്ന് മനസിലാക്കുക. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ കമ്പനിയിലെ ഉടമകളിൽ ഒരാളായി മാറുകയാണെന്ന മനോഭാവത്തോടെവേണം നിക്ഷേപംനടത്താൻ. 2. പ്രവർത്തനം വിലയിരുത്തണം കമ്പനിയുടെ പ്രവർത്തനം വിലയിരുത്തി ഉത്തമബോധ്യംവന്നശേഷംമാത്രം നിക്ഷേപംനടത്തുക. എന്തുകൊണ്ട് ഈ ഓഹരി? -എന്ന് ചിന്തിക്കണം. ഗൃഹപാഠംചെയ്യാതെ ഓഹരിയിൽ നിക്ഷേപിക്കുന്നവരാണ് ചൂതാട്ടത്തിന് ഇറങ്ങുന്നത്. ഇത്തരക്കാർ പണംനഷ്ടപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. 3. നഷ്ടംമുന്നിൽകാണണം പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപച്ച ഓഹരി 50ശതമാനമെങ്കിലും നഷ്ടത്തിലാകുമെന്ന് മനസിൽകരുതണം. അതായത് ഒരു ലക്ഷം രൂപ ഓഹരിയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, വിപണി ഇടിയുമ്പോൾ നിക്ഷേപമൂല്യം 50,000 രൂപയാകുമെന്ന് പ്രതീക്ഷിക്കണം. ഈയൊരു തകർച്ചനേരിടാൻ കരുത്തില്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. ഇത്തരക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല ഓഹരി നിക്ഷേപം. പ്രതിസന്ധിഘട്ടത്തിൽ കയ്യിൽ പണവും മനസിൽ ധൈര്യവും ഉണ്ടാകണം! 4. നിക്ഷേപം ദീർഘകാലത്തേയ്ക്ക് അച്ചടക്കവും ക്ഷമയും ഓഹരി നിക്ഷേപകരുടെ അടിസ്ഥാന ഗുണങ്ങളാണ്. പരിശ്രമശാലിയും അസാധാരണ കഴിവുമുള്ളയാളാണെങ്കിലും ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. മികച്ചനേട്ടത്തിനായി ചിട്ടയോടെ നിക്ഷേപിക്കുക, ദീർഘകാലംകാത്തിരിക്കുക. എല്ലാതുകയും ഓഹരിയിൽ കൊണ്ടിടരുത്. നിശ്ചിതവിഹിതംമാത്രം അതിനായി നീക്കിവെയ്ക്കുക. നഷ്ടത്തിലായ ഓഹരികൾക്ക് തിരിച്ചുവരാൻ സമയംകൊടുക്കുക. 5. അപകടസാധ്യതകളിൽനിന്ന് മാറിനിൽക്കുക ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് പോലുള്ള ഡെറിവേറ്റീവ് ട്രേഡിങ്ങുകളിൽനിന്ന് മാറിനിൽക്കുക. വൻനാശത്തിന്റെ സാമ്പത്തിക ആയുധങ്ങളാണവ. ഡേ ട്രേഡിങും ആത്യന്തികമായി നിങ്ങളെ നഷ്ടത്തിലേയ്ക്ക് നയിക്കും. ട്രേഡിങ് ഇനത്തിൽ നല്ലൊരുതുക ചെലവാക്കാമെന്നല്ലാതെ മികച്ചനേട്ടം അതിൽനിന്ന് ഉണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. 6. ബുദ്ധിപൂർവം നിക്ഷേപിക്കുക വാല്യു ഇൻവെസ്റ്റിങ് രീതി പിന്തുടരുക. മൂല്യമുള്ള ഓഹരികൾ കുറഞ്ഞവിലയിൽ സ്വന്തമാക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൂറുരൂപ മൂല്യമുള്ള ഓഹരി 50 രൂപക്ക് സ്വന്തമാക്കുന്നതിന് തുല്യമാണത്. അടിസ്ഥാനമൂല്യത്തേക്കാൾ ഉയർന്ന വിലയിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾ വാങ്ങരുത്. ഇനിയും വിലകുതിക്കുന്നമെന്ന പ്രതീക്ഷയാണതിനുപിന്നിൽ. 7. ജനക്കൂട്ടത്തിൽനിന്ന് മാറിനിൽക്കുക വിപണി ഉയരുമ്പോഴാകും നിക്ഷേപകർ അത്യാഗ്രഹികളാകുക. അപ്പോൾ മാറിനിൽക്കാനും മറ്റുള്ളവർ ഭയപ്പെടുമ്പോൾ(വിപണി ഇടിയുമ്പോൾ)അത്യാഗ്രഹികളാകാനും ശ്രമിക്കുക. വിപണി കുതിക്കുമ്പോൾ നിക്ഷേപിക്കാൻ ധാരാളംപേരുണ്ടാകും. എന്നാൽ കൂപ്പുകുത്തുമ്പോൾ ഒരാളെപ്പോലും കണ്ടെന്നിവരില്ല. അതുകൊണ്ടുതന്നെ മറിച്ചുചിന്തിക്കാൻ ശ്രദ്ധിക്കുക. വിപണിയിടിയുമ്പോൾ കുറഞ്ഞവിലയിൽ മികച്ച ഓഹരികൾ ലഭ്യമാകും. 8. നിക്ഷേപകനാകുക വിപണിയിൽനിന്ന് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങൾതേടി കുഴിയിൽ ചാടരുത്. ഊഹക്കച്ചവടക്കാരനാകാതെ നല്ലൊരുനിക്ഷേപകനാകുക. ചിട്ടയായി സ്ഥിരതയോടെ നിക്ഷേപിക്കാനുള്ള മനസാന്നിധ്യംനേടുക. സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായത്തിന് നിശ്ചിതകാലം ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ മികച്ച ആദായംനേടാൻ ഓഹരിക്കും സമയംകൊടുക്കണം. ഇന്ന് നിക്ഷേപിച്ച് നാളെ കോടികളുണ്ടാക്കാമെന്ന മനോഭാവംവെടിയണം. വിപണിയെ മുൻവിധിയോടെ സമീപിക്കരുത്. 9. ശ്രമിച്ചാൽ ആർക്കുംനേടാം ഓഹരി വിപണിയിൽ മികച്ച നിക്ഷേപകനാകാൻ ആർക്കും കഴിയും. അടിസ്ഥാന പാഠങ്ങളോടൊപ്പം അനുഭവജ്ഞാനവും ആർജിക്കണം. ഓഹരിയിൽനിന്ന് മികച്ച ആദായംനേടാൻ സ്റ്റോക്ക് അനലിസ്റ്റോ, അഡൈ്വസറോ ഒന്നും ആകേണ്ട. ലാഘവമനോഭാവംവെടിഞ്ഞ് ഒന്നുമനസിരുത്തിയാൽമതി. നിക്ഷേപകനെന്ന നിലയിൽ വിജയംനേടാൻ അസാധാരണ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. 10. ബുദ്ധിപൂർവം ഇടപെടുക കാര്യങ്ങൾ നിരീക്ഷിക്കുയെന്നതാണ് പ്രധാനം. മറ്റുള്ളവരെടു പുറെക പോകാതിരിക്കുക. തിങ്ക്ടാങ്കായിരിക്കുന്നതിനപകരം വിഢികളാകാതിരിക്കാൻ ശ്രമിക്കുക. പണംനഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനായി വാറൻ ബഫറ്റിന്റെ പ്രശസ്തമായ ഉദ്ധരണി പിന്തുടരാം: Rule No.1: Never lose money. Rule No.2: Never forget rule No.1 feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ പണംമുടക്കുംമുമ്പ് നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ പദ്ധതികളിലുമുണ്ടാകണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. തിരഞ്ഞെടുത്ത മൂന്നോ അഞ്ചോ ഓഹരികളിൽ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. വില ഇടിയുന്നതിനനുസരിച്ച് കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇടക്കിടെ കമ്പനിയുടെ പ്രവർത്തനഫലങ്ങൾ പരിശോധിച്ച് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.

from money rss https://bit.ly/3v5pdvx
via IFTTT

ഐ.ടി വെബ്‌സൈറ്റ് ആദ്യദിവസംതന്നെ പണിമുടക്കി: ഇൻഫോസിസിന് ധനമന്ത്രിയുടെ വിമർശനം

നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. ടാഗ്ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്തതോടെ ഉടനെ പ്രശ്നം പരിഹരിക്കാൻ ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. ഇൻഫോസിസ് ഖേദംപ്രകടിപ്പിച്ചതിനുപിന്നാലെ ഉടനെ പ്രശ്നം പരിഹക്കാമെന്ന് മന്ത്രിക്ക് അദ്ദേഹം ഉറപ്പുനൽകുകുയുംചെയ്തു. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്. ആദായനികുതി ദായകർക്ക്കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 2019ലാണ് പുതിയ തലമുറ ഐടി റിട്ടേൺ സൈറ്റ് രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇൻഫോസിസിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. 4,241 കോടിയാണ്പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

from money rss https://bit.ly/351Zrh8
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് ബാധിതരുടെ എണ്ണംദിനംപ്രതിയെന്നോണംകുറയുന്നതും വാക്സിനേഷൻ പ്രതീക്ഷയും വിപണിക്ക് കരുത്തേകി. സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്.പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ്സൂചികകളിലും 0.5ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെൽത്ത്കെയർ, സ്റ്റാർ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RAlI2n
via IFTTT

സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് മൂന്നുശതമാനത്തോളം ഉയർന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ആവർത്തിക്കാനാകാതെ സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ബിഎസ്ഇ സെൻസെക്സ് 53 പോയന്റ് നഷ്ടത്തിൽ 52,275 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 11.5 പോയന്റ് താഴ്ന്ന് 15,740ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാകുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക അഞ്ചാംദിവസവും റെക്കോഡ് നേട്ടംകുറിച്ച് 22,822 പോയന്റ് തൊട്ടു. ഒടുവിൽ 0.36ശതമാനം ഉയർന്ന് 22,769.50 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.9ശതമാനം നേട്ടത്തിൽ 24,827ൽ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഉയരംകുറിച്ചതിനാൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ തിരുത്തലുണ്ടായേക്കാം. നിക്ഷേപകർ ഭാഗികമായെങ്കിലും ലാഭമെടുക്കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തൽ. വ്യക്തിഗത ഓഹരികളിൽ അദാനി പവറാണ് മികച്ചനേട്ടമുണ്ടാക്കിയത്. ദിനവ്യാപാരത്തിനിടെ 19ശതമാനം ഉയർന്ന് ഓഹരിവില 151 രൂപയിലെത്തി. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫിനാൻഷ്യൽ ഓഹരികൾ സമ്മർദംനേരിട്ടു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 1.4ശതമാനംവരെ നഷ്ടത്തിലായി. നിഫ്റ്റി ഐടി, എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/3v2mItV
via IFTTT

കുതിപ്പ് നിലനിർത്തി വിപണി: നേട്ടമുണ്ടാക്കാൻ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താം

സാമ്പത്തിക ഫലങ്ങൾ വിപണിയെ തുണച്ച വാരമാണ് കടന്നു പോയത്. അൽപം ചഞ്ചലമായിരുന്നെങ്കിലും അനുകൂല സാഹചര്യത്തിൽ കണക്കുകൾ വിപണിയെ സഹായിച്ചു. തിങ്കളാഴ്ച 2021 സാമ്പത്തിക വർഷം നാലാം പാദഫലങ്ങളുടേയും ജിഡിപി വളർച്ചാ നിരക്കിന്റേയും കണക്കുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിശാല അർത്ഥത്തിൽ അങ്ങേയറ്റം അനുകൂലമായ പ്രതികരണമാണ് ഈ കണക്കുകളുണ്ടാക്കിയത്. 2022 സാമ്പത്തിക വർഷം രണ്ടാംപാദം മുതൽ സമ്പദ് വ്യവസ്ഥയിലും കോർപറേറ്റ് വരുമാനത്തിലും അനുഭവപ്പെട്ട വളർച്ച ബിസിനസ് മേഖലയ്ക്ക് വൻതോതിൽ ഉത്തേജനം പകരുന്നതായി. 2021 സാമ്പത്തിക വർഷം നാലാം പാദത്തിലേയും 2022 സാമ്പത്തിക വർഷം ആദ്യ പാദത്തിലേയും കോർപറേറ്റ് ഫലങ്ങൾ ഇതിനകം വിപണി ഉൾക്കൊള്ളുകയും സാമ്പത്തികമേഖലയിൽ പ്രകടമാവുകയും ചെയ്തു കഴിഞ്ഞിരുന്നതിനാൽ ജിഡിപി വളർച്ചാ നിരക്ക് വിപണിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുള്ളതായിരുന്നില്ല. കോവിഡ് കേസുകളുടെ എണ്ണംകുറഞ്ഞതും ഡിമാന്റു വർധനയും ഉത്തേജകപദ്ധതികളും വ്യാപകമായ കുത്തിവെയ്പും സാമ്പത്തിക വളർച്ചാപ്രതീക്ഷയും വിപണിയെ മികച്ച നിലവാരത്തിലെത്തിച്ചു. പോയവാരം ഇന്ത്യൻ വിപണി നേട്ടങ്ങൾ പിന്തുടരുകയായിരുന്നു. സാമ്പത്തികമായ അനുകൂല കാലാവസ്ഥയും ആഗോളതലത്തിൽ റിസ്ക്കെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങളും, കനത്ത കണക്കുകളുടെ ആഴ്ച ആയിരുന്നതിനാൽ ആഗോളതലത്തിലുണ്ടായ സമ്മിശ്ര പ്രതികരണങ്ങളുമാണ് ഈ നേട്ടങ്ങൾക്കു കാരണം. ആർബിഐ പണനയസമിതി യോഗവും മൺസൂൺ കാലതാമസവും മുന്നിൽകണ്ട് പ്രധാന ഇന്ത്യൻ സൂചികകൾ ആദ്യ റൗണ്ട് നേട്ടങ്ങൾ കൈയൊഴിയുകയും ശ്രദ്ധയോടെ ഇടപാടുകളിലേർപ്പെടുകയും ചെയ്തു. എന്നാൽ ഈയവസരത്തിലും വിശാല വിപണി അതിന്റെ കുതിപ്പു തുടരുകയായിരുന്നു. അടിസ്ഥാന വ്യവസായങ്ങളുടെ പിന്തുണയോടെ ഇടത്തരം-ചെറുകിട ഓഹരികൾ മികച്ച പ്രകടനംതുടർന്നു. ബാങ്ക്, ഓട്ടോ, വാഹന അനുബന്ധ വ്യവസായങ്ങൾ, ലോഹങ്ങളും ഊർജ്ജമേഖലയും മറ്റുമായിരിക്കും ഉയരുന്ന സമ്പദ് വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളാകാൻ പോകുന്നത്. പണനയ സമിതി യോഗത്തിന്റെ മുന്നോടിയായി സമ്മിശ്ര ചായ്വുകളുമായി ആഭ്യന്തരവിപണി അതിന്റ അസ്ഥിരത നില നിർത്തുകയായിരുന്നു. ധനകാര്യസ്ഥാപനങ്ങൾ, ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപന നടന്നെങ്കിലും വാരാന്ത്യത്തോടെ ഇതു കുറയുകയാണുണ്ടായത്. യുഎസ്, ഏഷ്യൻ വിപണികളിൽ നിലനിന്ന ദൗർബ്ബല്യം ടെക് കമ്പനികളിലെ ഓഹരി വിൽപനയിലും പ്രതിഫലിച്ചു. സ്വകാര്യവൽക്കരണത്തിനുള്ള സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ അന്തിമമായി തീരുമാനിച്ചതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്ക് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായി. പലിശനിരക്കുകൾ നിലനിർത്തുകയും പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട്, വർധിക്കുന്ന ഉൽപന്ന വിലകൾ നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൗത്യമാണ് ആർബിഐയിൽ നിന്നു പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷകൾക്കനുസൃതമായിത്തന്നെയാണ് പണനയ സമിതിയുടെ തീരുമാനംവന്നത്. ബാങ്കിംഗ് രംഗത്ത് കൂടുതൽ പണം എത്തിക്കുന്നതിനും യീൽഡ് നിയന്ത്രിക്കുന്നതിനുമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ തീരുമാനിച്ചു. 2022 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്നു 5.1 ശതമാനമാക്കി കുറച്ച നടപടിയും അനുകൂലമാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ കണക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചത് വെള്ളിയാഴ്ച പ്രതികൂലമായി അനുഭവപ്പെട്ടു. വ്യവസായരംഗത്ത് പഞ്ചസാര മേഖലയിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഗുണകരമായി. ഇപ്പോഴത്തെ 7 മുതൽ 8 വരെ ശതമാനത്തിനു പകരം 2023 വരെ പെട്രോളിലെ എത്നോളിന്റെ അംശം 20 ശതമാനമാക്കാനാണ് തീരുമാനിച്ചത്. ഇതു കാരണം വർധിച്ച മൂലധന ചിലവുകളും ധനസംഭരണവും വർധിച്ച നികുതിയും അടുത്ത 2-3 വർഷത്തേക്ക് ഉറപ്പാകും. അന്തർദേശീയ തലത്തിൽ പഞ്ചസാര വില ഉയരുമ്പോൾ ആഭ്യന്തര പഞ്ചസാര വ്യവസായ മേഖലയ്ക്ക് ദീർഘകാലത്തേക്ക് ഗുണകരമാണ്. എത്നോൾ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളായിരിക്കും ഇതിന്റെ വലിയ ഗുണഭോക്താക്കൾ. ആഭ്യന്തര ധനകാര്യ കാഴ്ചപ്പാടിലുണ്ടായ പുരോഗതിയും ആഗോള തലത്തിൽ വർധിച്ച റിസ്ക് സന്നദ്ധതയും പ്രധാന അളവുകോൽ പുതിയ നിലവാരത്തിലേക്കുയരാനിടയാക്കി. ഈ ഘട്ടത്തിൽ ലാഭത്തിന്റെ 25 മുതൽ 50 ശതമാനംവരെ സ്വന്തമാക്കിയശേഷം കടപ്പത്രങ്ങളും സ്വർണ്ണവും ചേർത്ത് സന്തുലിതമായൊരു പോർട്ഫോളിയോ നിർമ്മിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ധനകാര്യമേഖലയിൽ തിരിച്ചുവരവുണ്ടാകാനുള്ള സാധ്യതയും വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കൂടിയ വിലകൾ വിപണിയെ ജാഗ്രതയോടെ സമീപിക്കാനിടയാക്കും. ഓഹരികളും മേഖലകളും തിരിച്ചുവേണം ലാഭമുണ്ടാക്കാൻ. ഇപ്പോഴും ആകർഷകമായ ധാരാളം ഇടങ്ങൾ അവശേഷിക്കുന്നുണ്ട്. ഹൃസ്വകാല-ഇടക്കാല അടിസ്ഥാനത്തിൽ വിശാല വിപണി കുതിപ്പു നിലനിർത്തുകതന്നെ ചെയ്യും. പഞ്ചസാര, കെമിക്കൽസ്, ഓട്ടോ, സ്വകാര്യ ബാങ്കുകൾ, അടിസ്ഥാന വ്യവസായങ്ങൾ എന്നിവയ്ക്കു വിപണിയിലുള്ള മുൻതൂക്കം തുടരും. കോർപറേറ്റ് ലാഭത്തിൽ വർധനയുണ്ടാകുമെന്ന കണക്കു കൂട്ടലും ആഗോള തലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത വർധിച്ചതും ഇതിനു കാരണമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3g3eFJ0
via IFTTT