121

Powered By Blogger

Sunday 2 February 2020

ആദായ നികുതി: പഴയതോ പുതിയതോ ഏതാണ് മെച്ചം?

കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ദിനങ്ങളായിരുന്നു ഞായറാഴ്ച. ആദായ നികുതി പുതിയത് സ്വീകരിക്കണോ? പഴയത് തുടരണോ? മാധ്യമങ്ങളും സോഷ്യൽ മീഡിയയും പുറത്തുവിട്ട കണക്കുകളും വിവിധ നികുതി സ്ലാബുകളിലുള്ളവർ നൽകേണ്ടിവരുന്ന നികുതികളും വിശകലനം ചെയ്ത് ഒന്നും മനസിലാകാതെ പലരും പിൻവാങ്ങി. പഴയതോ പുതിയതോ? ആദായ നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുപകരം സങ്കീർമമാക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ചെയ്തത്. പുതിയതോ പഴയതോ ഏത് സ്വീകരിക്കണമെന്ന സംശയത്തിലാണ് നികുതി ദായകർ. ഓരോരുത്തരും വ്യത്യസ്ത വരുമാനക്കാരായതിനാൽ പഴയ നിരക്കിലും പുതിയ നിരക്കിലും നികുതി കണക്കാക്കി കുറവ് ഏതെന്ന് കണ്ടെത്തി തിരഞ്ഞെടുക്കകുയെന്നതാണ് ഉചിതം. പുതിയ നികുതി സ്ലാബുകളിലേയ്ക്ക് മാറുന്നവർ പിന്നീടുള്ള വർഷങ്ങളിലും നിർബന്ധമായും അത് തുടരേണ്ടിവരുമെന്നകാര്യം മറക്കേണ്ട. ഈ സാഹചര്യത്തിൽ നികുതിയിളവുകളും കിഴിവുകളുമായി 2.5 ലക്ഷം രൂപയെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ പഴയ സ്ലാബിൽതന്നെ തുടരുന്നതാണ് ഉത്തമം. എങ്ങനെയെന്ന് നോക്കാം 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിനാണ് നികുതിയൊഴിവുള്ളത്. ശമ്പളവരുമാനക്കാർക്ക് 50,000 രൂപ സ്റ്റാന്റേഡ് ഡിഡക് ഷനും ലഭിക്കും. അതിന് നിക്ഷേപത്തിന്റെയൊന്നും ആവശ്യമില്ല. ബാക്കിയുള്ള രണ്ടുലക്ഷത്തിനുകൂടി ഇളവ് കണ്ടെത്തിയാൽമതി. 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുക. 50,000 രൂപയിൽകൂടുതൽ വീട്ടുവാടക അലവൻസ് ഒഴിവ് ലഭിക്കുമെങ്കിൽ 2.50 ലക്ഷത്തിലെത്തിക്കാം. അതുമല്ല, ഭവനവായ്പ പലിശ, 50,000 രൂപവരെയുള്ള എൻപിഎസ് നിക്ഷേപം എന്നിവയിലേതെങ്കിലുമുണ്ടെങ്കിൽ പുതിയ സ്ലാബിലേയ്ക്ക് മാറുന്നത് നിങ്ങൾക്ക് ഗുണകരമാകില്ല. മറ്റ് നിരവധി ചെലവുകളും നികുതി ഇളവിനായി പരിഗണിക്കാം. രണ്ടുകുട്ടികൾക്കുവരെയുള്ള ട്യൂഷൻ ഫീസ് പോലുള്ളവ 80സി വകുപ്പിൽ ഉൾപ്പെടുത്താം. ലൈഫ് ഇൻഷുറൻസ്- ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പ പലിശ, വീട്ടുവാടക, ഭവനവായ്പ എന്നിങ്ങനെ പോകുന്നു കിഴിവുകൾ. ഇതെല്ലാം പരിഗണിക്കുമ്പോൾ എല്ലാംകൂടി രണ്ടര ലക്ഷമെങ്കിലും നിങ്ങൾക്ക് കിഴിവുചെയ്യാനുണ്ടെങ്കിൽ പഴയ സ്ലാബിൽ തുടരുന്നതുതന്നെയാകും ഉചിതം. നിക്ഷേപങ്ങളൊന്നും നടത്താനില്ല, കിഴിവുകളുമില്ല എങ്കിൽ പുതിയ രീതി തിരഞ്ഞെടുക്കാം. അത്തരക്കാർക്ക് ബജറ്റ് പ്രഖ്യാപനം ഗുണകരമാണ്. തൽക്കാലം അതവിടെ നിൽക്കട്ടെ ഇനിയും വ്യക്തതവരാത്ത ഒരുപാടുകാര്യങ്ങളുള്ളതിനാൽ തൽക്കാലം കണക്കുകൂട്ടലുകൾക്ക് വിരമാമിടുന്നതാകും ആശയക്കുഴപ്പമുണ്ടാക്കുന്നതിലും നല്ലത്. 2020 ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തേയ്ക്കുള്ള ആദായ നികുതി ബാധ്യതയാണിത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയിളവുകൾക്കുള്ള നിക്ഷേപം നടത്താനുള്ള അവസാന തിയതി 2020 മാർച്ച് 31 ആണെന്ന് ഓർക്കുക. ശമ്പള വരുമാനക്കാരാണെങ്കിൽ നേരത്തെതന്നെ നിക്ഷേപം നടത്തി അതിന്റെ രേഖകൾ ഓഫീസിൽ നൽകേണ്ടിവരും. അല്ലെങ്കിൽ നികുതി പിടിച്ചശേഷമായിരിക്കും അടുത്തമാസം ശമ്പളം കയ്യിൽകിട്ടുക. Income Tax: Which is Better, Old or New?

from money rss http://bit.ly/2Sb93iU
via IFTTT

പവര്‍ഗ്രിഡ് ഡയറക്ടറായി വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു

ബെംഗളൂരു: കേന്ദ്ര സർക്കാർ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായി (പേഴ്സണൽ) വിനോദ് കുമാർ സിങ്ങിനെ നിയമിച്ചു. ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ഡയറക്ടറായി ചുമതലയേറ്റത്. കഴിഞ്ഞ ഏതാനും വർഷങ്ങളായ പവർഗ്രിഡിലെ മാനവ വിഭവ ശേഷി വിഭാഗത്തിൽ സീനിയർ ജനറൽ മാനേജർ പദവി അലങ്കരിച്ചിരുന്നത് വിനോദ് കുമാർ സിങ്ങാണ്. 30 വർഷത്തിധികമായി അദ്ദേഹം പവർഗ്രിഡില്ലെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. Content Highlights:Vinod kumar Singh Assumes Charge Of Director (Personnel), POWERGRID

from money rss http://bit.ly/390fhZA
via IFTTT

കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൂപ്പര്‍ കാറുകളുടെ ഫണ്‍ഡ്രൈവ്

കോട്ടയം: കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് 30 സൂപ്പർ കാറുകൾ അണിനിരന്ന ഫൺഡ്രൈവ്. സൂപ്പർ ഡ്രൈവ് 2020ൽ 80 ലക്ഷം മുതൽ അഞ്ച് കോടിവരെ വിലയുള്ള സൂപ്പർ കാറുകളും സ്പോർട്സ് കാറുകളും പങ്കെടുത്തു. ലംബോർഗിനി ഹുറാകാൻ, ഫെരാരി കാലിഫോർണിയ, പോർഷെ 911, പർഷെ കയ്മാൻ, ഫോർഡ് മസ്താങ്, നിസാൻ ജിടിആർ, മെഴ്സിഡീസ് എഎംജി, ബിഎംഡബ്ല്യൂ എം5 തടങ്ങിയ കാറുകൾ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനിൽനിന്ന് തുടങ്ങിയ ഡ്രൈവ് കോട്ടയം ചൈനീസ് ഫാക്ടറിയിലാണ് അവസാനിച്ചത്. ഫെബ്രുവരി 2 ഞായറാഴ്ചയാണ് കോട്ടയത്തെ ചൈനീസ് ഫാക്ടറിയുടെ ഉദ്ഘാടനം നടന്നത്. Content highlights:Chinese factory inaugration at kottayam on 2nd Feb 2020 by 30 super cars

from money rss http://bit.ly/38YXyll
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ശനിയാഴ്ചയിലെ പ്രത്യേക ബജറ്റ് വ്യാപാരത്തിൽ കനത്ത നഷ്ടംനേരിട്ട വപണിയിൽ നേരിയ ഉണർവ്. സെൻസെക്സ് 100 പോയന്റോളും ഉയർന്നു. നിഫ്റ്റിയിൽ 11,700 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സാണ് മികച്ച നേട്ടത്തിൽ. ഓഹരി വില 2.5ശതമാനം ഉയർന്നു. എണ്ണവിപണന കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ തുടങ്ങിയവയുടെ ഓഹരിവിലകൾ ഒരുശമതാനം മുതൽ രണ്ടുശതമാനംവരെ നേട്ടത്തിലാണ്. ചൈനയിൽ പുതിവത്സര അവധിക്കുശേഷംവ്യാപാരം തുടങ്ങിയപ്പോൾ വിപണി കൂപ്പുകുത്തി. ഒമ്പതുശതമാനത്തോളമാണ് നഷ്ടം. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. പണലഭ്യത ഉറപ്പുവരുത്താൻ 1.2 ട്രില്യൺ യുവാൻ(173 ബില്യൺ ഡോളർ) വിപണിയിലിറക്കുമെന്ന് ചൈനയിലെ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഐടിസി, യെസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex gains 100 points in opening trade

from money rss http://bit.ly/2UqIJ6O
via IFTTT

എൽ.ഐ.സി.ഓഹരി വിൽപ്പന ഇക്കൊല്ലംതന്നെ

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി.) ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഉണ്ടായേക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഞായറാഴ്ച പറഞ്ഞു. എൽ.ഐ.സി.യെ ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്യുമെന്നും ഓഹരികൾ വിൽക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യാൻ ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വിൽപ്പനയുണ്ടായേക്കും. 10 ശതമാനം ഓഹരിയാവും വില്പനയ്ക്കുവെക്കുകയെന്ന് കുമാർ പറഞ്ഞു. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എൽ.ഐ.സി.യുടെയും ഐ.ഡി.ബി.ഐ. ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുന്ന സാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2.10 ലക്ഷം കോടി രൂപയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. എൽ.ഐ.സി.യുടെ 100 ശതമാനം ഓഹരിയും ഐ.ഡി.ബി.ഐ. ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സർക്കാരിന്റെ പക്കലാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി സൗദി അറേബ്യ വിറ്റതിനോടാണ് എൽ.ഐ.സി.യുടെ ഓഹരി വിൽക്കുന്നതിനെ വിപണിവിദഗ്ധർ വിശേഷിപ്പിക്കുന്നത്. 60 കൊല്ലംമുമ്പ് രൂപവത്കരിച്ച എൽ.ഐ.സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. ഈ മേഖലയിലെ 70 ശതമാനത്തിലേറെ ഇടപാടുകളും നിയന്ത്രിക്കുന്നത് എൽ.ഐ.സി.യാണ്. ഐ.ഡി.ബി.ഐ. ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ എൽ.ഐ.സി.ക്ക് ഓഹരിപങ്കാളിത്തമുണ്ട്. LIC share sale this year

from money rss http://bit.ly/2GQq0Ke
via IFTTT

ഇന്ത്യൻ സമ്പദ്‌ഘടന സ്റ്റാഗ്ഫ്‌ളേഷനിലേക്കോ?

ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്...? കഴിഞ്ഞ ആറു മാസമായി കാര്യമായ ഒരു രജതരേഖ പോലും സമ്പദ്ഘടനയിൽ ദൃശ്യമായിട്ടില്ല. നീണ്ട കാലമായി പത്തിതാഴ്ത്തി കിടന്നിരുന്ന വിലക്കയറ്റം തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യ 'സ്റ്റാഗ്ഫ്ളേഷൻ' എന്ന സാമ്പത്തിക അവസ്ഥയിലേക്കാണോ നീങ്ങുന്നത്...? എന്താണ് സ്റ്റാഗ്ഫ്ളേഷൻ...? ഉത്പാദനം വർധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ യെയാണ് 'സ്റ്റാഗ്ഫ്ലേഷൻ' എന്നു പറയുന്നത്. ഇത്തരം ഘട്ടത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്നതോടൊപ്പം വിലകൾ ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം ഒരു ഘട്ടത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകൾ കാണിക്കുന്നു. മൂന്നു മാസത്തെ നിക്ഷേപ വളർച്ചയ്ക്കുശേഷം ഡിസംബർ മാസത്തിൽ വ്യാവസായികോത്പാദന വളർച്ച വെറും 0.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 5 ശതമാനം വളർച്ച കൈവരിച്ച സ്ഥാനത്താണിത്. കേന്ദ്ര സർക്കാരിന്റെ അനുമാനമനുസരിച്ച് 2019-20 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കാൻ പോകുന്ന ജി.ഡി.പി. വളർച്ച അഞ്ച് ശതമാനമായിരിക്കും. 2017-18-ൽ 7.17 ശതമാനവും 2018-19-ൽ 6.81 ശതമാനവും വളർച്ച കൈവരിച്ച സ്ഥാനത്താണിത്. നടപ്പു സാമ്പത്തികവർഷം നിർമിത മേഖലയിൽ (Manufacturing) രണ്ട് ശതമാനം വളർച്ചയും കാർഷിക മേഖലയിൽ 2.8 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. 2018-19-ൽ ഇത് യഥാക്രമം 6.2 ശതമാനവും 2.9 ശതമാനവുമായിരുന്നു. അതേസമയം, ഉപഭോക്തൃ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നവംബർ മാസത്തെ 5.5 ശതമാനത്തിൽനിന്ന് ഡിസംബർ മാസത്തിൽ 7.35 ശതമാനമായി ഉയർന്നിരിക്കുന്നു. ഇത് അഞ്ചരക്കൊല്ലത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ്. ഉപഭോക്തൃ വില അടിസ്ഥാനത്തിലുള്ള ഭക്ഷ്യ വിലക്കയറ്റം നവംബറിലെ 10.01 ശതമാനത്തിൽനിന്ന് 14.12 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ വിലക്കയറ്റം ആർ.ബി.ഐ. പരമാവധി ലക്ഷ്യമിട്ടതിലും 1.35 ശതമാനം അധികമാണ്. ആർ.ബി.ഐ.യുടെ അനുയോജ്യമായ വിലക്കയറ്റ നിരക്ക് നാല് ശതമാനമാണെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ സ്റ്റാഗ്​േഫ്ളഷനിലേക്ക് നീങ്ങുകയാണെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വരും. കുറഞ്ഞ ജി.ഡി.പി. വളർച്ചയോടൊപ്പം ഉയർന്ന പണപ്പെരുപ്പം കൂടിയാവുമ്പോൾ നയ രൂപവത്കരണക്കാർക്ക് അത് മറ്റൊരു തലവേദന കൂടിയായിരിക്കും. തുടർച്ചയായി ആറ് പാദങ്ങളിൽ സാമ്പത്തിക വളർച്ച താഴേക്കാണ് പോയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചകളിൽ ഒന്നാണ് 2019-20 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 4.5 ശതമാനം വളർച്ച. വിലക്കയറ്റം തലപൊക്കുമ്പോൾ ആർ.ബി.ഐ.ക്ക് സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന പലിശനിരക്ക് കുറയ്ക്കൽ പ്രക്രിയയ്ക്ക് കുറച്ചുകാലത്തേക്ക് അവധി പ്രഖ്യാപിക്കേണ്ടി വന്നേക്കും. അതോടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടേണ്ട ബാധ്യത സർക്കാരിനാവും. മാന്ദ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണം നീട്ടിവെക്കാൻ കഴിയാതെ വരും. ആർ.ബി.ഐ.യിലെ മുൻകാല ഗവർണർമാർ 'കർശന പണ നയം' (tight monetary policy) കൈക്കൊണ്ടതിന്റെ ഫലമായി രാജ്യത്തിന്റെ വളർച്ച പിന്നോട്ടുപോയെന്നാണ് കുറച്ചുകാലമായി സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു 'ദാസ'നെയാണ് സർക്കാർ ഗവർണറായി നിയമിച്ചിട്ടുള്ളത്. 2019-ൽ ആർ.ബി.ഐ. അഞ്ചു പ്രാവശ്യം തുടർച്ചയായി മുഖ്യ പലിശനിരക്ക് കുറച്ചതിനാൽ കുറഞ്ഞ വളർച്ചയുടെ ഉത്തരവാദിത്വം കേന്ദ്ര ബാങ്കിൽ കെട്ടിവെക്കാൻ കഴിയില്ല. അതിനാൽ സർക്കാർ ഇപ്പോൾ പറയുന്നത്, സാമ്പത്തിക മന്ദത ചാക്രികമാണെന്നും അത് അധികം വൈകാതെ സാധാരണ നിലയിലെത്തുമെന്നുമാണ്. എന്നാൽ, തലയെടുപ്പുള്ള ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് 2019-20, 2020-21 വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത രീതിയിൽ സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതല്ലാതെ മറ്റു പ്രധാന പരിഷ്കരണ പരിപാടികൾ ഒന്നും മാന്ദ്യത്തെ നേരിടാൻ സർക്കാർ നടപ്പിലാക്കിയിട്ടില്ല. അതാണെങ്കിൽ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുമില്ല. ഉപഭോക്തൃ ചോദനത്തിൽ വലിയ ഇടിവുണ്ടാക്കിയ ഇപ്പോഴത്തെ കുറഞ്ഞ വളർച്ചയും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ വന്ന കുറവുമൂലമുണ്ടായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നടപ്പുവർഷം വൻതോതിൽ പലിശനിരക്ക് കുറച്ചിട്ടും വളർച്ചാ നിരക്ക് തുടർച്ചയായി കുറയുന്നത് തടയുന്നതിന് കഴിഞ്ഞിട്ടില്ല. ഇതു കാണിക്കുന്നത് ചോദനവശം മാത്രമല്ല, പ്രധാന വശവും വലിയ പ്രതിസന്ധിയിലാണെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ഉത്തരം കിടക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചാനിരക്ക് ഉയർത്താൻ കഴിയുന്ന ഘടനാപരമായ പരിഷ്കരണങ്ങളിലാണ്. അല്ലെങ്കിൽ, ആർ.ബി.ഐ. ഇനിയും പലിശനിരക്ക് കുറയ്ക്കുന്നത് പണപ്പെരുപ്പം കൂടി സർക്കാരിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ് ചെയ്യുക. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) content higlights:is indian economy moving towards stagflation

from money rss http://bit.ly/37TSSx1
via IFTTT

കേന്ദ്ര ബജറ്റ്: ഓഹരി വിറ്റഴിക്കല്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും - പ്രശാന്ത് ചന്ദ്രന്‍

ഇന്ത്യൻസമ്പദ്രംഗം ഒരു തളർച്ചയിലൂടെ കടന്നു പോകുന്ന സമയത്തുള്ള ബജറ്റ് എന്ന നിലയിൽ 2020-21 കേന്ദ്രബജറ്റിനെ ഏറെ പ്രതീക്ഷയോടെ മാത്രമല്ല അതിലേറെ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്, പ്രത്യേകിച്ചു വളർച്ച നിരക്കിനെ വീണ്ടെടുക്കാനുള്ള എന്തെല്ലാം നടപടികളിലേക്കാകും ബജറ്റ് വെളിച്ചം വീശുന്നത്എന്നതിനെക്കുറിച്ച്. ഒരുസമ്പദ് വ്യവസ്ഥ മുഴുവൻ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോൾ സ്വാഭാവികമായും ഒരു ബജറ്റിന് വേണ്ടത് വിശ്വാസ്യതയാണ്, പ്രത്യേകിച്ചും പ്രതീക്ഷിത വരുമാനത്തിന്റെയും ചെലവിന്റെയും കാര്യത്തിൽ. ഉദാഹരണമായി 2018-19, 2019-20 ബജറ്റുകളിൽ ഏകദേശം 18% നികുതി വരുമാന വർധനവാണ് തൊട്ടു മുൻപുള്ള വർഷങ്ങളിൽ പിരിച്ചെടുത്ത തുകയിൽ നിന്നു അനുമാനിച്ചത്. തൊട്ടു മുൻപുള്ള വർഷങ്ങളിലെ ശരാശരി വളർച്ച നിരക്കായ 7.5 ശതമാനതോടൊപ്പം 4.5 പണപ്പെരുപ്പം കൂട്ടുമ്പോൾ കിട്ടുന്ന 12 ശതമാനം നോമിനൽ നിരക്കിൽ വളരുന്ന ഒരു രാജ്യത്തു നിന്നു 18% കൂടുതൽനികുതി വരുമാനം പ്രതീക്ഷിച്ചത് സ്വാഭാവികമായും അസ്ഥാനത്തായി. 2018-19 ഇൽ നികുതി വരുമാനം 9% കൂടിയെങ്കിൽ 2019-20 ഇൽ ഈ വളർച്ച നിരക്ക് വെറും 2% ആയി. പുതിയ ബജറ്റ് 2020-21 ൽ സമ്പത് വ്യവസ്ഥ10% നോമിനൽ വളർച്ച കൈവരിക്കുമെന്നു കണക്കാക്കുമ്പോൾ നികുതി വരുമാനത്തിൽ 12.5% വർധന പ്രതീഷിക്കുന്നുണ്ട്. കാലങ്ങളായി ബജറ്റുകളിൽ കാണിക്കുന്ന ധനക്കമ്മി സർക്കാരിന്റെ മൊത്തം ബാധ്യത വെളിപ്പെടുത്തുന്നില്ല എന്നൊരു ആരോപണമുണ്ട്. ഗവണ്മെന്റ് നൽകുന്ന വായ്പാ ഗ്യാരണ്ടികൾ, തുടർന്നുള്ള വർഷങ്ങളിലേക്ക് മാറ്റി വയ്ക്കപ്പെടുന്ന സബ്സിഡി ചെലവുകൾ തുടങ്ങിയവയൊന്നും ധനകമ്മിയിൽ ഉൾക്കൊള്ളിക്കാറില്ല. ഈ വർഷത്തെ ബജറ്റിൽ ഇതിനൊരു മാറ്റം വരും എന്ന വാർത്തകൾ ഉണ്ടായിരുന്നു. അതുണ്ടായില്ല. എന്നിരുന്നാൽ തന്നെയും ബജറ്റ് ഡോക്യൂമെന്റസിൽ അത്തരം ബാധ്യതകളുടെ വിവരം പ്രത്യേകമായി നൽകുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ,റിസർവ് ബാങ്ക് എന്നിവയിൽ നിന്നുള്ള ലാഭവിഹിതം, ഓഹരി വിറ്റഴിക്കലിലൂടെയുള്ള വരുമാനം എന്നിവയാണ് നികുതികൾക്ക് പുറമെയുള്ള ഗവണ്മെന്റിന്റെ വരുമാന സ്രോതസ്സുകൾ. 2019-20 ൾ ഓഹരി വിറ്റഴിക്കലിലൂടെ 1 ലക്ഷം കോടി സമാഹരിക്കാൻ ലഖ്യമിട്ടിരുന്നെങ്കിലും ഇതുവരെ 18,000 കോടി രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. 65,000 കൂടിയായി ലക്ഷ്യം പുതുക്കി നിശ്ചയിച്ചെങ്കിലും ഇനി വെറും 2 മാസത്തിനുള്ളിൽ എങ്ങനെ ഈ തുക സമാഹരിക്കുമെന്നു ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സമാഹരിക്കാൻ കഴിയാത്ത പക്ഷം ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിക്കുന്ന 3.8% ഇൽ നിൽക്കുകയുമില്ല. വളർച്ചാ നിരക്കിലേക്ക് വരാം. 2018-19 ന്റെ തുടക്കം മുതൽ ഓരോ പാദത്തിലും വളർച്ചാനിരക്ക് കുറഞ്ഞു വരികയാണ്. മൂലധന നിക്ഷേപത്തിലും ക്രയവിക്രയത്തിലും (consumption) വന്ന കുറവാണ് വളർച്ചാ നിരക്ക് കുറയുവാനുള്ള കാരണം. കൃഷി, അനുബന്ധ വ്യവസായങ്ങളുടെ തളർച്ച 70 ശതമാനത്തോളം വരുന്ന ഗ്രാമീണ ജനതയുടെ ക്രയ വിക്രയ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ പണ ലഭ്യത ഉറപ്പു വരുത്തി ഈ തളർച്ച പരിഹരിക്കാൻ കഴിയും. അവിടെയാണ് തൊഴിലുറപ്പ് പോലുള്ള പദ്ധതികളുടെ പ്രസക്തി. നിർഭാഗ്യവശാൽ അടുത്തവര്ഷത്തേക്കുള്ള തുക വകയിരുത്തിയപ്പോൾ ഏകദേശം 10000 കോടിയുടെ കുറവാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മൂലം വാഹനങ്ങൾ, ടിവി, ഏസി, വാഷിംഗ് മെഷിൻ തുടങ്ങിയ വീട്ട് സാധനങ്ങൾക്കായി നല്കിവന്നിരുന്ന ലോണിന്റെ ലഭ്യതയിലും കുറവുണ്ടായി. ഇതും ഗ്രാമീണ മേഖലയിലെ ചെലവഴിക്കലിനെ ബാധിച്ചു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ മൂലധനതിനായി പ്രധാനമായും ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. എന്നാൽ ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വായ്പ ദുർവിനിയോഗം ചെയ്തതും വലിയ കോര്പറേറ് സ്ഥാപനങ്ങൾക്ക് നൽകിയ വായ്പ കിട്ടാക്കടമായതും ഈ മേഖലകളിൽ വായ്പ നൽകുന്നതിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്. പുതിയ പാപ്പരത്ത നിയമം (Insolvency and Bankruptcy Code), അടുത്ത കാലത്തുണ്ടായ ഇസർ സ്റ്റീലിന്റെ ന്റെ വായ്പ കുടിശികയിന്മേലുള്ള സുപ്രീം കോടതി വിധി എന്നിവ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിൽ ബാങ്കുകളെ സഹായിക്കുന്നുണ്ട്. കൂടുതൽ ദീർഘകാല വായ്പകൾ നൽകുന്നതിൽ ബാങ്കുകളുടെ ആത്മവിശ്വാസം കൂട്ടാനും ഇത് സഹായിക്കും. എന്നിരുന്നാൽ തന്നെയും വായ്പ നൽകുന്നതിന് മുൻപ് ദീർഘകാല പദ്ധതികളെ വേണ്ട വിധം വിലയിരുതുന്നതിൽ പൊതുമേഖല ബാങ്കുകളുടെ ബോർഡുകളെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പക്ഷെ ഈ ബാങ്ക് ബോർഡുകളുടെ പ്രൊഫെഷണൽ വൽക്കരണത്തിനുള്ള സൂചനകളൊന്നും തന്നെ ബജറ്റിൽ ഇല്ല. മാത്രമല്ല, പൊതുമേഖലാ ബാങ്കുകളെ കൂടുതൽ വായ്പ നൽകാൻ സജ്ജരാക്കാൻ മൂലധനം (recapitalisation) ഇറക്കേണ്ടതുമുണ്ട്. അതിനും തുക വകയിരുത്തിയിട്ടില്ല. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രയവിക്രയം, മുതൽ മുടക്ക് എന്നിവ മാറ്റി നിർത്തിയാൽ സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഗവണ്മെന്റ് കൂടുതൽ ചെലവഴിക്കേണ്ടി വരും.നടപ്പു വർഷത്തേക്കാൾ മൊത്തം ചെലവിൽ ഏകദേശം 12% വർധന ബജറ്റ് സൂചിപ്പിക്കുന്നുണ്ട് ഇത് പോര എന്ന അഭിപ്രായം സംസ്ഥാന ധനകാര്യ മന്ത്രി ഉന്നയിക്കുകയുണ്ടായി. എന്നിരുന്നാലും ശ്രദ്ധിക്കേണ്ട വസ്തുത മൂലധന ചെലവവിൽ നടപ്പു വർഷത്തേക്കാൾ 18% വർധന വരുത്തി എന്നതാണ് . ആസ്തി വർധിപ്പിക്കാൻ ഉതകുന്ന ചെലവ് ആയതിനാൽ തന്നെ ഇത് സ്വാഗതാർഹമാണ്. അതോടൊപ്പം റവന്യൂ ചെലവിലുള്ള വർധന 12 % ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല അടുത്ത വർഷത്തേക്കുള്ള മൊത്തം ഗവണ്മെന്റ് ചെലവായ 30 ലക്ഷം കോടി രൂപ ദേശീയ വരുമാനത്തിന്റെ ഏകദേശം 15 ശതമാനത്തോളം വരും. കഴിഞ്ഞ വർഷങ്ങളിൽ ഇത് വെറും 9% മാത്രമായിരുന്നു.പക്ഷെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ മൊത്തം ക്രയവിക്രയ ശേഷി കൂട്ടാൻ ഈ തുക എത്ര മാത്രം പര്യാപ്തം ആണെനുള്ളത് സംശയമാണ് . എൽഐസി, ഗവണ്മെന്റ് തുറമുഖങ്ങൾ തുടങ്ങിയവയുടെ ഓഹരി വിപണിയിലെ ലിസ്റ്റിംഗും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഓഹരി വിറ്റഴിച്ച് മൂലധനം നേടുന്നതിലുപരി ഈ സ്ഥാപനങ്ങളുടെ കാര്യക്ഷമത കൂട്ടാനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്താനും അത് സഹായിക്കും. ഈ അടുത്ത സമയത്തു പാപ്പരായ പല കമ്പനികളിലും എൽഐസിക്ക് ഭീമമായ ഓഹരി നിക്ഷേപം ഉണ്ടായിരുന്നുവെന്നതും ഗവണ്മെന്റ് പോർട്ടുകളുടെ വിപണി വിഹിതം സ്വകാര്യ തുറമുഖങ്ങൾ അതിവേഗം കയ്യടക്കുന്നതും ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. (അഭിപ്രായം വ്യക്തിപരം) Content Highlight: union budget 2020 analysis

from money rss http://bit.ly/2GLwKsD
via IFTTT