121

Powered By Blogger

Wednesday 27 January 2021

പാഠം 109| വരാനിരിക്കുന്ന തകര്‍ച്ചനേരിടാന്‍ നിങ്ങള്‍ സജ്ജരാണോ?

2008ലെ റിലയൻസ് പവറിന്റെ ഐപിഒ പലരും മറന്നുകാണില്ല. അതുവരെ പ്രവർത്തനംതുടങ്ങാത്ത കമ്പനിക്കുവേണ്ടിയുള്ള ഐപിഒ പ്രഖ്യാപിച്ചപ്പോൾ തേനീച്ചക്കൂട്ടത്തെപോലെയാണ് റീട്ടെയിൽ നിക്ഷേപകർ ഐപിഒയ്ക്കുവേണ്ടി പാഞ്ഞടുത്തത്.നിരവധി പുതുമുഖങ്ങൾ ഈഒരു ഓഹരിയിലൂടെ വിപണിയിലേയ്ക്കിറങ്ങാനായി നേരത്തെതന്നെ ട്രേഡിങ് അക്കൗണ്ടെടുത്ത് കാത്തിരുന്നു. 450 രൂപയാണ് ഓഹരിയൊന്നിന് വിലനിശ്ചയിച്ചത്. ഏഴുലക്ഷംകോടി രൂപമൂല്യമുള്ള അപേക്ഷകളാണ് റിലയൻസ് പവറിന് ലഭിച്ചത്. അതായത് നിശ്ചയിച്ചതിനേക്കാൾ 72 ഇരട്ടി അപേക്ഷകൾ. 11,600 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുംവലിയ ഐപിഒയായി അതുമാറുകയുംചെയ്തു. ലിസ്റ്റ് ചെയ്ത് നാലുമിനുട്ടുകൊണ്ട് ഓഹരി വില 355 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ഒരുദിവസംകൊണ്ട് കോടിക്കണക്കിന് രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. വിപണിയുടെ സ്വാഭാവംഅറിയാതെ പുതിയതായി വിപണിയിലെത്തിയവർക്ക് പകച്ചുനിൽക്കാനെകഴിഞ്ഞുള്ളൂ. 3ഃ5 അനുപാതത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ച് നഷ്ടത്തിൽ കമ്പനി സഹതാപം പ്രകടിപ്പിച്ചെങ്കിലും വിലതകർച്ച തുടർന്നുകൊണ്ടേിരുന്നു. 3.20 രൂപയാണ് എൻഎസ്ഇയിൽ ഇപ്പോഴത്തെ ഓഹരി വില. ഒരുവലിയ ബ്രാൻഡിന്റെ പേരിൽ തുടങ്ങാൻ പോകുന്ന കമ്പനിക്കുവേണ്ടിയുള്ള നിക്ഷേപ സമാഹരണം വലിയപാഠമാണ് നിക്ഷേപകരെ പഠിപ്പിച്ചത്. അന്ന് നിക്ഷേപംതുടങ്ങിയവരിൽ ഭൂരിഭാഗംപേരും ഇന്ന് സജീവമായി വിപണിയിലില്ല. കോവിഡനന്തര ഇന്ത്യയിൽ ഇതിനുസമാനമായരീതിയിലാണ് പുതിയതായി റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം കുതിച്ചുകയറിയത്. ഇവയിൽ ഏറെപ്പേരും ചെറുപ്പക്കാരാണ്. വിപണിയിൽനിന്ന് എളുപ്പത്തിൽ ലക്ഷങ്ങൾകൊയ്യാമെന്ന സോഷ്യൽമീഡിയ പ്രചാരണങ്ങളിൽ ആകൃഷ്ടരായാണ് പലരുടെയുംവരവ്. കോവിഡിനെ തോൽപിച്ച് മാസങ്ങൾക്കുള്ളിൽ വിപണി റെക്കോഡ് നേട്ടംകൈവരിച്ചതും ഇവർക്ക് ആവേശംപകർന്നു. ഒരുമുന്നേറ്റമുണ്ടെങ്കിൽ തകർച്ചയുമുണ്ടെന്ന് മനസിലാക്കാതെ കയ്യിലുള്ളപണംമുഴുവൻ വിപണിയിലിറക്കിയവരുമുണ്ട്. വിപണിയിൽ വരുംദിവസങ്ങളിലുണ്ടാകാൻപോകുന്ന തകർച്ചയെ അതിജീവിക്കാൻ പുതയനിക്ഷേപകർക്കുകഴിയുമോ? 2008 സംഭവിച്ചതുപോലെ എല്ലാം ഉപേക്ഷിച്ച് കളംവിടേണ്ടിവരുമോ? വിപണിയിലെ ഇടിവ് അതിജീവിക്കാനും അത് മികച്ചനേട്ടത്തിനുള്ളവഴിയാക്കാനുമുള്ള സാധ്യതകൾ പരിശോധിക്കാം. എമർജൻസിഫണ്ട് കയ്യിലുള്ള പണംമുഴുവൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചയാളാണോ നിങ്ങൾ? എങ്കിൽ ലാഭത്തേക്കാൾ നഷ്ടമായിരിക്കും കാത്തിരിക്കുന്നത്. നിത്യജീവിതത്തിലെ അത്യാവശ്യങ്ങൾ നിറവേറ്റാൻ എമർജൻസി ഫണ്ട് കരുതിവെച്ചിട്ടുവേണം ഓഹരി നിക്ഷേപത്തിനിറങ്ങാൻ. അല്ലെങ്കിൽ അത്യാവശ്യഘട്ടംവന്നാൽ ഓഹരിയിൽനിന്ന് പണംപിൻവലിക്കാൻ നിർബന്ധിതരാകും. ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക ഇതിനായി നീക്കിവെയ്ക്കാം. സ്ഥിരനിക്ഷേപവുംവേണം ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി സ്ഥിരനിക്ഷേപ പദ്ധതികളിൽ പണമുണ്ടാകണം. എല്ലാ നിക്ഷേപവും ഓഹരിയിൽതന്നെയാകരുത്. പ്രായത്തിനനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ നിശ്ചിതശതമാനം ഡെറ്റ് പദ്ധതികളിൽ മുടക്കണം.30വയസ്സുകാരനാണെങ്കിൽ 70ശതമാനം നിക്ഷേപവും ഓഹരിയിലാകാം. 50വയസ്സുള്ളയാളാണെങ്കിൽ 50ശതമാനത്തിലൊതുക്കാം. ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കുന്നതിലൂടെ വിപണിയിൽ ഇടപെടാൻ എക്കാലത്തും കരുത്തുണ്ടാകും. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്തപണം ദീർഘകാലലക്ഷ്യത്തോടെ ചിട്ടയോടെ നിക്ഷേപിച്ചാൽമാത്രമെ ഓഹരി വിപണിയിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാൻ കഴിയൂ. ചിലപ്പോൾ ദീർഘകാലം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നേക്കാം. വിപണിയുടെ ചാഞ്ചാട്ടസ്വാഭാവമാണ് അതിനുപിന്നിൽ. അതുതന്നെയാണ് വിപണിയിലെ നേട്ടസാധ്യതയും. അതിനാലാണ് ഓഹരി വിപണിയിലെ നിക്ഷപത്തിന് റിസ്കുണ്ട് എന്നുപറയുന്നത്. നിശ്ചിതകാലയളവിൽ നിശ്ചിതശതമാനം ആദായം പ്രതീക്ഷിക്കാതെ നിക്ഷേപിക്കാൻ കഴിയണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത പണംമാത്രമെ ഓഹരിയിൽ മുടക്കാവൂ. അച്ചടക്കമുള്ള സമീപനം വിപണി കുതിച്ചുകയറുമ്പോൾ ഇടയ്ക്കൊക്കെ തിരുത്തൽ സ്വാഭാവികമാണ്. മികച്ച ഓഹരികളിൽ ഘട്ടംഘട്ടമായി ദീർഘകാലലക്ഷ്യത്തോടെ മുന്നേറുന്നവർക്ക് വിപണി എന്നും മികച്ച ആദായമെ നൽകിയിട്ടുള്ളൂ. ക്ഷമയും അച്ചടക്കവുമുള്ള നിക്ഷേപസമീപനം പിന്തുടരുന്നതാകുംനല്ലത്. വികാരങ്ങളെ നിയന്ത്രിക്കുക ഭയം, അത്യാഗ്രഹം എന്നിവ ഓഹരി നിക്ഷേപകരുടെ നിഘണ്ടുവിൽ ഉണ്ടാകരുത്. ഇത്തരം വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മമൂലം നിരവധി നിക്ഷേപകർക്ക് പണംനഷ്ടമായിട്ടുണ്ട്. ബുൾമാർക്കറ്റിൽ പെട്ടെന്ന് സമ്പത്തുണ്ടാക്കാമെന്ന മോഹത്തെ നിയന്ത്രിക്കാൻ പ്രയാസമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓഹരി വിപണിയിൽനിന്ന് കോടികൾ സമ്പാദിച്ചവരുടെ കഥകൾകേൾക്കുമ്പോൾ അത്യാഗ്രഹം വർധിക്കുന്നു. റിസ്ക് മനസിലാക്കാതെ ഊഹക്കച്ചവടത്തിനിറങ്ങാനുള്ള പ്രേരണയാകുംഅത്. അറിയാത്ത കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനും ഫ്യൂച്ചേഴ്സിൽ ഭാഗ്യംപരീക്ഷിക്കുന്നതിനും അത് നിക്ഷേപകനെ പ്രേരിപ്പിക്കുന്നു. ഇത്തരക്കാർ അപകടത്തിൽചാടുമെന്നുറപ്പാണ്. വിപണി തകർന്നുതുടങ്ങുമ്പോൾ പരിഭ്രാന്തരായി കനത്ത നഷ്ടത്തിൽ ഓഹരികൾ വിറ്റൊഴിയാനുള്ള പ്രേരണയുണ്ടാകും. ഓഹരിനിക്ഷേപകുണ്ടാകുന്ന മോശംവികാരങ്ങളാണ് ഭയവും അത്യാഗ്രഹവും. ഈവികാരങ്ങളായിരിക്കരുത് ഒരുനിക്ഷേപകനെ നയിക്കേണ്ടത്. യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുക യാഥാർഥ്യവുമായി ബന്ധമില്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികലക്ഷ്യങ്ങൾ ക്രമീകരിക്കരുത്. ഉദാഹരണത്തിന് സമീപകാലത്തെ ബുൾ റണിൽ ധാരാളം ഓഹരികൾ 100ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയെന്നുകരുതി ഭാവിയിൽ ലഭിച്ചേക്കാവുന്ന ആദായം കണക്കാക്കരുത്. ദീർഘകാലയളവിൽ 12ശതമാനത്തിലേറെ ആദായം പോർട്ട്ഫോളിയോയിൽനിന്ന് ലഭിച്ചാൽതന്നെ അത് മികച്ചതായി കരുതുക. നിക്ഷേപിക്കുംമുമ്പ് ഗവേഷണംനടത്തുക അപൂർവമായിമാത്രം നടക്കുന്നകാര്യമാണ് നിക്ഷേപിക്കുംമുമ്പ് ശരിയായി ഗവേഷണം നടത്തുകയെന്നത്. സുഹൃത്തുക്കളും ഓഹരി ബ്രോക്കർമാരുംനൽകുന്ന വിവരത്തെ അടിസ്ഥാനമാക്കിയാകും പലരും ഓഹരി വാങ്ങുന്നത്. ഓഹരിയിലല്ല കമ്പനിയുടെ ബിസിനസിലാണ് നിക്ഷേപിക്കുന്നതെന്ന മനോഭാവത്തോടെ മികച്ചവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കമ്പനിചെയ്യുന്ന ബിസിനസിനെക്കുറിച്ചും പ്രവർത്തന മികവിനെക്കുറിച്ചും വ്യക്തമായധാരണയുമുണ്ടായിരിക്കണം. മികച്ച പോർട്ട്ഫോളിയോ വിവിധ സെക്ടറുകളിലെ മികച്ച ഓഹരികളിലായി നിക്ഷേപം ക്രമീകരിച്ച് ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നരീതി സ്വീകരിക്കുക. നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസൃതമായിരിക്കണം ഈ വൈവിധ്യവത്കരണം. അതിനായി മികച്ച അഞ്ച് ഓഹരികൾ തിരഞ്ഞെടുക്കാം. കൂടുതൽ ഓഹരികളിൽ നിക്ഷേപിച്ചാൽ കത്യമായി അവയെ നിരീക്ഷിച്ച് യോജിച്ചസമയത്ത് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: ലോകപ്രശസ്ത ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റിന്റെ വാക്കുകൾ കടമെടുക്കാം. മറ്റുള്ളവർ അത്യാഗ്രഹികളാകുമ്പോൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടുമ്പോൾ അത്യാഗ്രഹികളാകുക. അതായത് വിപണി കൂപ്പുകുത്തുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുക. വിപണികുതിക്കുമ്പോൾ (ഓഹരി വാങ്ങാൻ) ഇടിവിനായി കാത്തിരിക്കുക. ചിട്ടയായി നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല. അവർ മികച്ച ഓഹരികളിൽ നിക്ഷേപം തുടരട്ടെ. മിച്ചമുള്ള പണംമാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വായ്പയെടുത്ത് ഓഹരിയിൽ മുടക്കരുത്.

from money rss https://bit.ly/3cgOXPR
via IFTTT

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 377 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 377 പോയന്റ് താഴ്ന്ന് 47,031ലും നിഫ്റ്റി 113 പോയന്റ് നഷ്ടത്തിൽ 13,854ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 301 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 883 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദവും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. മാരുതി സുസുകി, റിലയൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, ലുപിൻ, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐആർസിടിസി, ടിവിഎസ് മോട്ടോർ കമ്പനി തുടങ്ങി 129 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex tumbles 377 points

from money rss https://bit.ly/2YnWKmS
via IFTTT

അടുത്തവർഷം ഇന്ത്യയുടെ വളർച്ച 11.5 ശതമാനം ആകുമെന്ന് ഐ.എം.എഫ്.

മുംബൈ: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നടപ്പുസാമ്പത്തികവർഷം (2020-'21) മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച എട്ടുശതമാനം ചുരുങ്ങുമെന്നും ലോക സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഐ.എം.എഫ്. പറയുന്നു. ഈ വർഷം വളർച്ച 7.7 ശതമാനമായിരിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തിലെ ഇന്ത്യയുടെ തിരിച്ചുവരവ് അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടാം പാദത്തിൽ വളർച്ചാ ഇടിവ് 7.5 ശതമാനമാണ്. ഐ.എം.എഫ്. അടക്കം വിവിധ ഏജൻസികൾ പത്തുശതമാനത്തിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ഇതോടെ ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ചാ ഇടിവ് അനുമാനം 7.7 ശതമാനമായി കുറച്ചിരുന്നു. ഇതാണ് എട്ടു ശതമാനത്തിലേക്ക് ഉയർത്തിയത്. ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, ന്യൂസീലൻഡ്, തുർക്കി, യു.എസ്. എന്നീ രാജ്യങ്ങളിലും സമ്പദ് വ്യവസ്ഥ അനുമാനിച്ചിരുന്നതിലും വേഗത്തിൽ തിരിച്ചുവന്നുവെന്ന് ഐ.എം.എഫ്. വ്യക്തമാക്കി. 2021-'22 സാമ്പത്തികവർഷം 8.8 ശതമാനം വളർച്ചയാണ് മുന്റിപ്പോർട്ടിൽ ഐ.എം.എഫ്. ഇന്ത്യയ്ക്ക് കണക്കാക്കിയിരുന്നത്. പുതിയ സാഹചര്യത്തിലിത് 11.5 ശതമാനമായി ഉയർത്തി. 2022-'23 സാമ്പത്തികവർഷം 6.8 ശതമാനമായിരിക്കുമിത്. അടുത്ത രണ്ട് സാമ്പത്തികവർഷത്തിലും ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടെതായിരിക്കുമെന്നും ഐ.എം.എഫ്. പറയുന്നു. അതേസമയം, വരാനിരിക്കുന്ന ബജറ്റ് നിർണായകമായിരിക്കുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

from money rss https://bit.ly/3pudip1
via IFTTT

ബജറ്റില്‍ കൂടുതല്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായ നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയിൽ 50,000 രൂപമുതൽ 80,000 രൂപവരെ ഇളവുനൽകുമെന്നാണ് സൂചന. സ്റ്റാൻഡേഡ് ഡിഡക് ഷൻ തുക വർധിപ്പിക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്കാകും ഇതിന്റെ ആനുകൂല്യംലഭിക്കുക. അതോടൊപ്പം ഭവനവായ്പയുടെ പലിശയിന്മേലുള്ള കിഴിവുപരിധിയും കൂട്ടിയേക്കും. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയർത്തുന്നകാര്യവും പരിഗണനയിലുണ്ട്. പുതിയ നികുതി ഘടനയിലേയ്ക്ക് മാറാൻ ഭൂരിഭാഗം നികുതിദായകരും താൽപര്യപ്പെടുന്നില്ലെന്നാണ് നികുതി വിദഗ്ധരിൽനിന്ന് ലഭിച്ച പ്രതികരണം. സർക്കാരിന് താൽപര്യം പുതിയഘടനയിലുമാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റിൽ നികുതി സ്ലാബിൽ കാര്യമായമാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ 2.5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ അഞ്ചുശതമാനവും അഞ്ചുലക്ഷം രൂപമുതൽ 7.5ലക്ഷം രൂപവരെ 10ശതമാനവും 7.5 ലക്ഷം രൂപമുതൽ 10 ലക്ഷംവരെ 15ശതമാനവും 10 ലക്ഷം മുതൽ 12.5ലക്ഷം രൂപവരെ 20ശതമാനവും 12.5ലക്ഷം മുതൽ 15 ലക്ഷംവരെ 25ശതമാനവും അതിനുമുകളിൽ 30ശതമാനവുമാണ് ആദായനികുതിയുള്ളത്. 60 വയസിന് താഴെയുള്ള വ്യക്തികൾക്കുള്ള പുതിയ ഘടനപ്രകാരമുള്ള നികുതിയാണിത്.

from money rss https://bit.ly/2NwRYky
via IFTTT

നിഫ്റ്റി 14,000ന് താഴെ: സെന്‍സെക്‌സ് 938 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുരുങ്ങി ഓഹരി സൂചികകൾ തുടർച്ചയായി നാലാമത്തെ ദിവസവും നഷ്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, വാഹനം, ലോഹം, ഫാർമ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. 937.66 പോയന്റാണ് സെൻസെക്സിലുണ്ടായ നഷ്ടം. 47,409.93ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 271.40 പോയന്റ് താഴ്ന്ന് 13,967.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1809 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഗെയിൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, വിപ്രോ, ഐടിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5-1.3ശതമാനം താഴ്ന്നു. Nifty ends below 14K, Sensex drops 938 pts

from money rss https://bit.ly/3t1t7py
via IFTTT

രണ്ടാഴ്ചയ്ക്കുള്ളില്‍ ബിറ്റ്‌കോയിന് നഷ്ടമായത് 12,000 ഡോളര്‍

അടുത്തയിടെ 40,000 ഡോളർ കടന്ന ബിറ്റ്കോയിന്റെ മൂല്യം 15ദിസവംകൊണ്ട് താഴ്ന്നത് 10,000 ഡോളറിലേറെ. 24മണിക്കൂറിനിടെമാത്രം 2000 ഡോളറിലേറെയാണ് ചാഞ്ചാട്ടമുണ്ടായത്. വൻകിട നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് ബിറ്റ്കോയിന്റെ മൂല്യത്തെ ബാധിച്ചത്. തിങ്കളാഴ്ചയിലെ 35,000 ഡോളർ നിലവാരത്തിൽനിന്ന് നാലുശതമാനമാണ് താഴെപ്പോയത്. 30,000 ഡോളർ നിലവാരത്തിലേയ്ക്കുപതിച്ച കോയിന്റെ മൂല്യം വൈകാതെ 32,000ത്തിലെത്തുകയുംചെയ്തു. 42,604 ആയിരുന്നു ബിറ്റ്കോയിന്റെ ഏറ്റവും ഉയർന്നമൂല്യം. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്റോക്സും ഗോൾഡ്മാൻ സാച്സും ക്രിപ്റ്റോ കറൻസിയിൽനിന്ന് പിൻവാങ്ങിയത് ബിറ്റ്കോയിനെ സമ്മർദത്തിലാക്കിയിരുന്നു. ബബിൾ സോണിലാണെന്ന വിലയിരുത്തരും വൻതോതിൽ വിറ്റൊഴിയാൻ വൻകിടനിക്ഷേപകരെ പ്രേരിപ്പിച്ചു. Bitcoin prices extend fall amid selling by big investors

from money rss https://bit.ly/3qWml2l
via IFTTT