121

Powered By Blogger

Tuesday 28 April 2020

ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചത് 8.2 ലക്ഷം ജീവനക്കാര്‍; തുകയാകട്ടെ 3,243.17 കോടിയും

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺമൂലം ഇപിഎഫിൽനിന്ന് ജീവനക്കാർ പിൻവലിച്ചത് 3,243.17 കോടി രൂപ. 8.2 ലക്ഷം വരിക്കാരാണ് പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകിയത്. തൊഴിൽമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഇപിഎഫ്ഒ ഇതിനകം 12.91 ലക്ഷം ക്ലെയിമുകളാണ് തീർപ്പാക്കിയത്. കോവിഡ് ലോക്ക് ഡൗൺമൂലമുള്ള അപേക്ഷകൾ ഉൾപ്പടെയാണിതെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇത്രയും അപേക്ഷകളിൽ 4,684.52 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനപ്രകാരം പിൻവലിച്ചതുകയുൾപ്പടെയാണിത്. പിഎഫ് ട്രസ്റ്റുകൾവഴി അപേക്ഷിച്ച 79,743 പേർക്ക് 875.52 കോടി രൂപയാണ് വിതരണംചെയ്തത്. മുംബൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഗുരുഗ്രാമിലെ എച്ച്സിഎൽ ടെക്നോളജീസ്, മുംബൈ പവായിയിലെ എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പിഎഫ് ട്രസ്റ്റിനുകീഴിൽ ഏറ്റവുംകൂടുതൽ തുകനൽകിയത്. ഡെറാഡൂണിലെ ഒഎൻജിസി, നെയ് വേലി ലിഗ്നൈറ്റ്, ബിഎച്ച്ഇഎൽ എന്നീകമ്പനികളിൽനിന്നാണ് പൊതുമേഖലയിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

from money rss https://bit.ly/2YeTZp1
via IFTTT

പാഠം 71: ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചാല്‍ നഷ്ടമാകുക 34 ലക്ഷം

ജോലിയിൽനിന്ന് വിരമിക്കാൻ ഇനിയും 30വർഷം ബാക്കിയുണ്ടല്ലോയെന്നുകരുതിയാണ് ഈ അവസരം യദുമോഹൻ മുതലാക്കിയത്. ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയതോടെ അയാൾ പരമാവധിതുക പിൻവലിച്ചു. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം ബാങ്കിലെത്തി. ലോക്ഡൗണിൽ തൽക്കാലത്തെയ്ക്കുള്ള ആവശ്യത്തിന് പണം ഉപയോഗിച്ചശേഷം ബാക്കിയുള്ളതുക സേവിങ്സ് ബാങ്കിലിട്ടു. ബാങ്ക് എഫ്ഡിയിലും റിക്കറിങ് ഡെപ്പോസിറ്റിലുമായി പണം ഉണ്ടായിരുന്നപ്പോഴാണ് യദു ഈ പണിയൊപ്പിച്ചത്. ലോക്ക്ഡൗണൊക്കെ തീരുമ്പോൾ ഈതുകകൂടിചേർത്ത് ഒരുകാറുവാങ്ങാനായിരുന്നു പരിപാടി. ഇതറിഞ്ഞ സാമ്പത്തിക വിദഗധനായ അദ്ദേഹത്തിന്റെ സൃഹൃത്ത് ഇപിഎഫ് നിക്ഷേപം പിൻവലിച്ച നടപടി ബുദ്ധിശൂന്യമായിപ്പോയെന്ന് പ്രതികരിച്ചു. എന്നാൽ അതൊന്നും അയാൾ കാര്യമായെടുത്തില്ല. ഇപ്പോൾ സ്വന്തമാക്കിയ ഒരു മൂന്നുലക്ഷത്തിന് ഭാവിയിൽ 34.67 ലക്ഷത്തിന്റെ വിലകൊടുക്കേണ്ടിവരുമെന്ന് കണക്കുകൂട്ടി സുഹൃത്ത് സമർഥിച്ചു. അതോടെ കാര്യത്തിന്റെ ഗൗരവം യദുവിന് പിടികിട്ടി. എങ്ങനെ ഈ നഷ്ടം? ജോലിയിൽനിന്ന് വിരമിക്കാൻ ഇനി 30വർഷം ബാക്കിയുണ്ടെന്ന് കരുതുക. ഇപിഎഫ് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചാൽ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയിൽ 11.55 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. നിലവിലുള്ള പലിശയായ 8.5ശതമാനംവെച്ചുള്ള കണക്കാണിത്. കാലവധിയെത്തുമ്പോൾ ലഭിക്കുന്നതുക പൂർണമായും ആദായനികുതി വിമുക്തമാണെന്നും മനസിലാക്കുക. ഓഹരി നിക്ഷേപത്തിനുപോലും നിലവിൽ ഇത്രയും നികുതിയിളവുകളില്ല. മൊത്തം പിൻവലിച്ചത് 1954 കോടി കോവിഡ് വ്യാപനത്തെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് ജീവനക്കാർ 1954 കോടി രൂപയാണ് പിൻവലിച്ചത്. അത്യാവശ്യകാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഇതിന് അനുമതി നൽകിയത്. മൂന്നുമാസത്തെ ശമ്പളത്തിനുതുല്യമായ തുകയോ അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലുള്ള ബാലൻസിന്റെ 75ശതമാനം തുകയോ ഏതാണ് കുറവ് അതാണ് പരമാവധി പിൻവലിക്കാൻ അനുവദിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് 15 ദിവസത്തിനുള്ളിൽ ഓൺലൈനിൽ ലഭിച്ചത്. പണം അത്യാവശ്യമില്ലാത്തവരും അവസരംകിട്ടിയപ്പോൾ മാന്യമായി പ്രയോജനപ്പെടുത്തിയെന്ന് ഇതിൽനിന്ന് വ്യക്തം. റിട്ടയർമെന്റ് നിക്ഷേപം പിൻവലിക്കരുത് വിരമിക്കുന്ന സമയത്ത് ശേഷിച്ചകാലം ജീവിക്കാൻ മാന്യമായതുക ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപിഎഫ് രാജ്യത്ത് നടപ്പാക്കിയത്. എംപ്ലോയീസ് പെൻഷൻ സ്കീമിൽനിന്നുലഭിക്കുന്ന നാമമാത്രമായ തുകകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കുക. ശമ്പള വരുമാനക്കാരായ ജീവനക്കാർ പ്രതിമാസ ശമ്പളത്തിന്റെ 12 ശതമാനംതുകയാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. തൊഴിലുടമയും അതിന് തുല്യമായ വിഹിതം ജീവനക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ദീർഘകാലം നിക്ഷേപിക്കുന്നതുകൊണ്ട് കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ഇപിഎഫ് നിക്ഷേപത്തിലൂടെ കഴിയും. ചെറിയ തുകപോലും ഇപിഎഫിൽനിന്ന് എപ്പോഴെങ്കിലും പിൻവലിച്ചാൽ ഭാവിയിൽ കനത്ത നഷ്ടമാണ് നിങ്ങൾക്കുണ്ടാക്കുക. നിലവിലെ സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പലിശയാണ് കാലാകാലങ്ങളിൽ ഇപിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 8.5ശതമാനമാണ് നിലവിലെ പലിശ. എത്രകൂടുതൽതുക പിൻവലിക്കുന്നു അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കാര്യമായ കുറവുണ്ടാകും. ഉദാഹരണത്തിന് മൂന്നു ലക്ഷം രൂപയാണ് നിങ്ങൾ പിൻവലിച്ചതെന്നുകരുതുക. കാലാവധിയെത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതുകയിൽ 34.67 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. അവസാനത്തെ മാർഗം പണം ആവശ്യംവന്നാൽ ആദ്യംതന്നെ ഇപിഎഫിൽനിന്നും പിഎഫിൽനിന്നും പണംപിൻവലിക്കുന്നവാരാണ് പലരും. എന്നാൽ ഒരുകാര്യം മനസിലാക്കുക. മറ്റ് മാർഗങ്ങൾ ഇല്ലെങ്കിൽമാത്രമെ റിട്ടയർമെന്റ് ഫണ്ടിൽതൊടാവൂ. ആദായനികുതിയിളവുള്ളതൊകൊണ്ട് പരമാവധിതുക അതിൽ വളരാൻ അനുവദിക്കുക. അത്യാവശ്യഘട്ടംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികളിൽന്നോ ഡെറ്റ് ഫണ്ടുകളിൽനിന്നോ പണംപിൻവലിക്കുന്നതാണ് ഉചിതം. വായ്പയെടുത്താലും കുഴപ്പമില്ല. വേഗം അടച്ചുതീർത്താൽമതി. നഷ്ടത്തെ മറികടക്കാം മറ്റുമാർഗമില്ലാതെ പ്രതിസന്ധിഘട്ടത്തിലായ സാഹചര്യത്തിൽ ഇപിഎഫിൽനിന്ന് പണം പിൻവലിച്ചവർക്ക് കൂട്ടുപലിശയുടെ നേട്ടം തിരിച്ചുപിടിക്കാനും വഴിയുണ്ട്. പ്രതിസന്ധിയുടെ കാലംപിന്നിടുമ്പോൾ സമാന്തരമായി നിക്ഷേപംതുടങ്ങുകയാണ് അതിനുള്ളവഴി. ഉദാഹരണത്തിന് 30വർഷം വിരമിക്കാൻ ബാക്കിയുള്ളയാൾ മൂന്നു ലക്ഷം രൂപ ഇപിഎഫിൽനിന്ന് പിൻവലിച്ചാൽ 34 ലക്ഷത്തോളമാണ് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കുറവുവരികയെന്ന് മനസിലാക്കി. ഒരുവർഷത്തിനകം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നിരിക്കട്ടെ, പ്രതിമാസം 1000 രൂപ നീക്കിവെയ്ക്കാൻ തയ്യാറായാൽ നഷ്ടമായതിലും ഇരട്ടി തിരിച്ചുപിടിക്കാൻ സാധിക്കും. 1000രൂപ എസ്ഐപിയായി മികച്ച മ്യൂച്വൽ ഫണ്ടിൽ 29 വർഷം നിക്ഷേപിച്ചാൽ 35 ലക്ഷം രൂപ സമാഹരിക്കാൻ നിങ്ങൾക്കുകഴിയും. 12 ശതമാനം വാർഷിക ആദായപ്രകാരമാണിത്. 30 വർഷക്കാലം നീണ്ടുനിൽക്കുന്ന നിക്ഷേപമായതിനാൽ 15ശതമാനംവരെ ആദായം ഫണ്ടുകളിൽനിന്ന് ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെ ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 70 ലക്ഷംരൂപയിലേറെയായി വളരും. നേട്ടത്തിന്റെ കണക്കിങ്ങനെ Fund 15 yr retyrn(%)** Return Since Launch(%)** SBI Focused Equity* 15.08 17.74% Canara Robeco Emerging Equities* 15.48 14.85 *എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ എമേർജിങ് ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനം തുടങ്ങിയത്.ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരുശതമാനംവരെ അധിക അദായം ലഭിക്കാൻ സാധ്യതയുണ്ട്. **ആദായം കണക്കാക്കിയ തിയതി: 2020 ഏപ്രിൽ 29. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്:​വിപണി കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഫണ്ടുകൾ ഇരട്ടഅക്ക ആദായം നൽകിയത്. ദീർഘകാലയളവിൽ മ്യൂച്വൽഫണ്ടിൽ എസ്ഐപി നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറച്ച് പരമാവധി ആദായം ലഭിക്കാൻ സഹായിക്കുമെന്നതിന് തെളിവാണിത്.

from money rss https://bit.ly/3eZ0Dpf
via IFTTT

ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങളറിയാം

34 കോടി വരിക്കാരുമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ജിയോ ഇൻഫോകോം റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ്. 2016ലാണ് 4ജി വിപ്ലവത്തിന് തുടക്കമിട്ട് രാജ്യത്തെ 22 ടെലികോം സർക്കിളുകളിൽ സാന്നിധ്യമറിയിച്ചത്. ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ നിരക്കുകളും അറിയാം.

from money rss https://bit.ly/2SiLG7H
via IFTTT

സെന്‍സെക്‌സില്‍ 209 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 209 പോയന്റ് നേട്ടത്തിൽ 32323ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 9439ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 161 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകൾക്കും കരുത്തായത്. എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, വേദാന്ത, ഹിൻഡാൽകോ, റിലയൻസ്, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, ഇൻഫോസിസ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ലോഹം തുടങ്ങി മിക്കവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്.

from money rss https://bit.ly/3eVeZqN
via IFTTT

അടച്ചിടല്‍ നീണ്ടാല്‍ സാമ്പത്തികാഘാതം മറികടക്കുന്നത് എളുപ്പമാവില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഭാഗിക ഇളവുനൽകിയാൽപ്പോലും മേയ് പകുതിവരെ അടച്ചിടൽ നീളുന്നത് സംസ്ഥാനത്തിന്റെ സാമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. 80,000 കോടി രൂപയാണ് ഏകദേശ നഷ്ടമെന്ന് സാമ്പത്തികവിദഗ്ധർ സൂചിപ്പിക്കുന്നു. സാമ്പത്തികാഘാതത്തെപ്പറ്റി ഓരോ മേഖലയിലും പ്രത്യേകമായും വെവ്വേറയും വിലയിരുത്തിയാണ് പ്രാഥമികപഠനം. അന്തിമവിവരം വരാനിരിക്കെയാണ് കഴിഞ്ഞദിവസം നഷ്ടത്തിന്റെ ഏകദേശകണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടത്. ഒന്നാംഘട്ട ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽനിന്നുള്ള വിലയിരുത്തലിൽ കണ്ടെത്തിയ നഷ്ടം നികത്തി ആഘാതത്തെ ലഘൂകരിക്കുകയോ മറികടക്കുകയോ ചെയ്യുകയെന്നത് അത്രവേഗത്തിൽ കഴിയുന്നതല്ല. ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാത്ത സാമ്പത്തികാവസ്ഥയിലാണ് പല സംസ്ഥാനങ്ങളും. കേരളത്തിന്റെ സ്ഥിതിയും ഗുരുതരമാണ്. പ്രതിസന്ധി തരണംചെയ്യുന്നതിന് കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പര്യാപ്തവുമല്ല. ഈസാഹചര്യത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പഠനം നടത്തുന്ന സ്ഥാപനങ്ങൾ മുന്നറിയിപ്പുനൽകുന്നു. നികുതിവർധിപ്പിച്ച് വരുമാനം കൂട്ടുന്നതിനുപകരം റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ വെബ്സെമിനാർ ആവശ്യപ്പെടുന്നു. ഇപ്പോൾത്തന്നെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിൽനിൽക്കുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. അടച്ചിടൽകാലയളവിൽ സംസ്ഥാനത്ത് 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതനനഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ടൂറിസം മേഖലയിൽനിന്ന് പൂർണമായി വരുമാനം നിലച്ചു. സെപ്റ്റംബർവരെ പ്രത്യാഘാതം തുടരുമെന്നാണ് വിലയിരുത്തൽ. ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടുപ്രളയവും നിപയും വരുത്തിയ തകർച്ചയിൽനിന്ന് ലാഭത്തിലേക്ക് നീങ്ങുമ്പോഴാണ് ടൂറിസം മേഖല തകർന്നത്. പ്രൊമോട്ടർമാരടക്കം ആയിരക്കണക്കിനുപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ടൂറിസത്തിൽനിന്നുള്ള വരുമാനനഷ്ടവും സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.

from money rss https://bit.ly/2xmGN6w
via IFTTT

55,740 സംരംഭങ്ങൾ പ്രതിസന്ധിയിൽ; താങ്ങാവാൻ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വ്യവസായവകുപ്പിന്റെ പ്രാഥമികവിലയിരുത്തൽ. നാലുവർഷത്തിനിടെ തുടങ്ങിയ 55,740 എം.എസ്.എം.ഇ. യൂണിറ്റുകൾ പ്രതിസന്ധിയിലാകും. ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് വ്യവസായമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംരംഭകർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ഭദ്രത എന്ന പേരിൽ പ്രത്യേക പാക്കേജ് നടപ്പാക്കാൻ വ്യവസായ വകുപ്പ് നടപടി തുടങ്ങി. നാലുവർഷത്തിനിടെ തുടങ്ങിയ സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകൾ 5093 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപിച്ചത്. 1.94 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. ഈ സംരംഭങ്ങൾ അതിജീവന കാലയളവിലേക്ക് കടക്കുന്നതിനുമുമ്പാണ് നേരത്തേ പ്രളയവും ഇപ്പോൾ കോവിഡും നേരിടുന്നത്. സാമ്പത്തികസഹായം സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് അതിജീവനത്തിനായി രണ്ടുകോടി രൂപവരെ വായ്പ അനുവദിക്കാനുള്ള പദ്ധതിയാണ് വ്യവസായവകുപ്പ് ആലോചിക്കുന്നത്. 'ടോപ് അപ് ലോൺ' എന്ന നിലയ്ക്ക്, വർക്കിങ് ക്യാപിറ്റൽ വായ്പയുടെ 30 ശതമാനത്തിൽ കൂടാത്ത തുക നൽകും. എട്ടുശതമാനം പലിശയ്ക്കെങ്കിലും അധികവായ്പ ലഭ്യമാക്കുന്നതാണ് പരിഗണിക്കുന്നത്. ഇതിനുപുറമേ ബാങ്കുകളിൽനിന്ന് നേരിട്ട് അധികവായ്പയെടുക്കുന്ന സംരംഭങ്ങൾക്ക് പലിശയിളവും പരിഗണിക്കുന്നുണ്ട്. ആറുമാസത്തേക്ക് ആറുശതമാനം പലിശ ജില്ലാവ്യവസായകേന്ദ്രം വഹിക്കാമെന്ന ധാരണയാണ് ഇപ്പോൾ. മൂന്നുമാസത്തേക്കാണ് വായ്പയെങ്കിൽ പലിശ പൂർണമായും ഡി.ഐ.സി. നൽകും. കെ.എസ്.ഐ.ഡി.സി.യിൽനിന്നും മറ്റുമെടുത്ത വായ്പതിരിച്ചടവിന് മൊറട്ടോറിയത്തിന് ധാരണയായിട്ടുണ്ട്. ചെറുകിട സംരംഭങ്ങളിലെ ജീവനക്കാരുടെ ഇ.പി.എഫ്. വിഹിതം അടയ്ക്കൽ മൂന്നുമാസത്തേക്ക് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2xmGJDO
via IFTTT

ആശ്വാസത്തിന്റെ രണ്ടാംദിനം: സെന്‍സെക്‌സ് 371 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടക്കത്തിലെ വലിയ ചാഞ്ചാട്ടത്തിൽനിന്ന് തെന്നിമാറിയാണ് വിപണി ഈ നേട്ടം സ്വന്തമാക്കിയത്. സെൻസെക്സ് 371.44 പോയന്റ് നേട്ടത്തിൽ 32,114.52ലും നിഫ്റ്റി 98.60 പോയന്റ് ഉയർന്ന് 9380.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1282 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1047 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഐഒസി, എൻപിടിസി, നെസ് ലെ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നീ വിഭാഗം സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, ലോഹം, എഫ്എംസിജി, ഊർജം തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3eY0m5Q
via IFTTT

മാക്‌സ് ലൈഫില്‍ 30ശമതാനം ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ആക്‌സിസ് ബാങ്ക്

മാക്സ് ലൈഫ് ഇൻഷുറൻസിൽ ആക്സിസ് ബാങ്ക് 29ശതമാനം ഉടമസ്ഥാവകാശംകൂടി സ്വന്തമാക്കി. മാക്സ് ഫിനാൻഷ്യൽ സർവീസസിന് മാക്സ് ലൈഫ് ഇൻഷുറൻസിൽ നിലവിൽ 72.30ശതമാനമാണ് വിഹിതമുള്ളത്. രാജ്യത്തെതന്നെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മാക്സ് ലൈഫിനാകട്ടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നാലാംസ്ഥാനവുമാണുള്ളത്. ഇടപാട് പൂർത്തിയാകുന്നതോടെ മാക്സ് ഫിനാൻഷ്യൽ സർവീസിനും ആക്സിസ് ബാങ്കിനും 70ഃ30 അനുപാതത്തിലായിരിക്കും ഉടമസ്ഥാവകാശം ലഭിക്കുക. കോർപ്പറേറ്റ്, റെഗുലേറ്ററി അധികൃതരുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും ഇടപാട് യാഥാർത്ഥ്യമാകുക. ആറുമുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനകുമെന്നാണ് ആക്സിസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തിലേറെയായി ആക്സിസ് ബാങ്കും മാക്സ് ലൈഫും ചേർന്നുപ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇവരുടെ വിവിധ പദ്ധതികളിൽ 19 ലക്ഷത്തിലേറെപ്പേർ നിക്ഷേപിച്ചിട്ടുണ്ട്. 38,000 കോടി രൂപയാണ് ഈ കൂട്ടുകെട്ടിലൂടെ നിലവിൽ കൈകാര്യം ചെയ്യുന്നത്. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി 19,987 കോടിയുടെ ബിസിനസാണ് 2019 ൽ നടത്തയത്.

from money rss https://bit.ly/3cVcL8Q
via IFTTT

ജൂലായ്മുതല്‍ ദുബായിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചേക്കും

കോവിഡ് വ്യാപനം കുറയുന്നതോടെ ജൂലായ് മുതൽ ദുബായ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തേക്കും. എന്നാൽ ആഗോള തലത്തിലുള്ള നിയന്ത്രണങ്ങൾ പരിഗണിച്ചായിരിക്കും ഇത്. അതുകൊണ്ടുതന്നെ തീരുമാനം സെപ്റ്റംബർവരെ നീണ്ടേക്കാമെന്നും ദുബായ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ അൽ മാരി ബ്ലൂംബർഗ് ടിവിക്കനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പലരാജ്യങ്ങളും അടച്ചിട്ട സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെമാത്രമെ ഇത് സാധ്യമാകൂ. വിനോദ സഞ്ചാരം, വ്യപാരം, റീട്ടെയിൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ദുബായിയുടെ സമ്പദ്ഘടന. അതുകൂടി കണക്കിലെടുത്താണ് തീരുമാനം.

from money rss https://bit.ly/3cSiI6y
via IFTTT

കമ്യൂട്ട് ചെയ്തവര്‍ക്ക് മെയ്മുതല്‍ മുഴുവന്‍ പെന്‍ഷനും ഇപിഎഫ്ഒ നല്‍കും

ന്യൂഡൽഹി: വിരമിച്ചസമയത്ത് കമ്യൂട്ടേഷൻ ആനുകൂല്യം നേടിവർക്ക് മെയ്മാസം മുതൽ ഇപിഎഫ്ഒ മുഴുവൻ പെൻഷനും നൽകും. 6,30,000 ഇപിഎഫ് പെൻഷൻകാർക്ക് ഇതിന്റെ ഗുണം ലഭിക്കുക. ഇതിനായി 1,500 കോടി രൂപ അധികബാധ്യതയാണുണ്ടാകുക. ഭാഗികമായി പെൻഷൻ കമ്യൂട്ടേഷൻ നേടിയ, 2008 സെപ്റ്റംബർ 26നുമുമ്പ് പെൻഷനായവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതായത് 2005 ഏപ്രിൽ ഒന്നിന് പെൻഷനായ ഒരാൾക്ക് 15 വർഷം കഴിഞ്ഞതിനാൽ ഉയർന്ന പെൻഷന് അർഹതയുണ്ട്. റിട്ടയർമെന്റ് സമയത്ത് നിശ്ചിത കാലത്തേയ്ക്കുള്ള പെൻഷന്റെ ഒരുവഹിതം ഒരുമിച്ചുവാങ്ങുന്നതിനുള്ള സൗകര്യമാണ് കമ്യൂട്ടേഷൻ വഴിലഭിക്കുന്നത്. 15വർഷത്തെ പെൻഷനാണ് ഇതിനായി പരിഗണിച്ചിരുന്നത്. ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും കോവിഡ് വ്യാപനംമൂലം നടപടിക്രമങ്ങൾ തടസ്സപ്പെടുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യനടപ്പാക്കി ഓർഗനൈസേഷൻ പെൻഷൻ വിതരണത്തിന് മുൻകയ്യെടുത്തതിനാലാണ് ഇപ്പോഴെങ്കിലും മുഴുവൻപെൻഷനും വിതരണം ചെയ്യാൻ കഴിയുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം, എംപ്ലോയീസ് പെൻഷൻ സ്കീം എന്നിവയാണ് ധനമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഓർഗനൈസേഷനായ ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/2VIAK5p
via IFTTT

ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ വളര്‍ന്നുവരും; കോവിഡ് മഹാമാരിയുണ്ടാക്കുന്ന മറ്റൊരു ആരോഗ്യപ്രതിസന്ധി

കൊറോണ വൈറസ്സിനു മേല്‍ മനുഷ്യര്‍ നിയന്ത്രണം സ്ഥാപിച്ചാലും ഭീഷണികള്‍ മറ്റു വഴികളിലൂടെ വരാന്‍ കാത്തിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണയ്ക്കെതിരെ നടക്കുന്ന പോരാട്ടം മനുഷ്യരില്‍ മറ്റ് വൈറസ്സുകളുടെ പകര്‍ച്ചയെയും കുറയ്ക്കും. എന്നാല്‍ ആന്റി ബയോട്ടിക്കുകളെ മറികടന്ന് ശരീരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള, ആശുപത്രികളിലൂടെ പകരുന്ന ബാക്ടീരിയകളാണ് ഇനി മനുഷ്യര്‍ക്ക് ഭീഷണിയാവുക. ഇതൊരു വലിയ ഭീഷണിയായി ലോകത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്ക് മുകളില്‍ വളരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിബയോട്ടിക് മരുന്ന് കഴിക്കാത്തവര്‍ ലോകത്തില്‍ കുറവായിരിക്കും. 10 ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമേ ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരിക്കുമെന്ന് കരുതാനാകൂ. നിലവില്‍ ഉപയോഗത്തിലുള്ള ആന്റി ബയോട്ടിക്കുകള്‍ക്കു മുകലില്‍ ബാക്ടീരിയകള്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ ആരോഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിന് അത് വലിയ പ്രതിബന്ധമായിത്തീരും. എല്ലാ ആന്റി ബയോട്ടിക്കുകളും പരാജയപ്പെടുമ്പോള്‍ ഉയര്‍ന്ന പാര്‍ശ്വഫലങ്ങളുള്ള ആന്റി ബയോട്ടിക്കുകളും ശരീരത്തില്‍ പ്രയോഗിക്കാറുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഇത്തരം ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ വളര്‍ന്നു വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഇന്‍ഫെക്ഷനുകള്‍ ആശുപത്രികളില്‍ വളരാന്‍ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കും. വലിയൊരു വിഭാഗമാളുകള്‍ ആശുപത്രികളില്‍ നിന്ന് രോഗം ഭേദമായി പുറത്തു വരുന്നുണ്ട്. ഇവരുടെ പ്രതിരോധ വ്യവസ്ഥ കുറെയൊക്കെ പ്രശ്നത്തിലായിരിക്കാനും വഴിയുണ്ട്. ഇക്കാരണത്താല്‍ തന്നെ ആശുപത്രികളില്‍ നിന്നും ഇത്തരം ബാക്ടീരിയകള്‍ക്ക് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധിക്കും.

പുറത്തുവരുന്ന പുതിയ ചില നിരീക്ഷണങ്ങള്‍, കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ കഴിയുന്ന കാലയളവില്‍ തന്നെ മറ്റു ചില ഇന്‍ഫെക്ഷനുകള്‍ വരുന്നതായി പറയുന്നു. ഈ ഇന്‍ഫെക്ഷനുകളുടെ സ്വഭാവം എന്തെന്ന് ഇനിയും പഠിക്കേണ്ടതായിട്ടാണുള്ളത്. എങ്കിലും ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകുന്നത് വിവിധ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി കൈവരിച്ച ബാക്ടീരിയകളാണ് എന്നതിന് തെളിവുകളുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നുള്ള ആശുപത്രികളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, കോവിഡ് മൂലം മരിച്ച പകുതിയോളം പേര്‍ക്ക് മറ്റുചില ഇന്‍ഫെക്ഷനുകള്‍ കൂടി ഉണ്ടായിരുന്നെന്നാണ്. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവരാണ് കോവിഡ് രോഗികളില്‍ വലിയ അളവുമെന്നതിനാലാണ് ഇവരിലേക്ക് ആശുപത്രികളിലെ ബാക്ടീരിയകളുടെ ആക്രമണമുണ്ടായത്.

മഹാമാരികളുടെ ചരിത്രവും പറയുന്നത് സമാനമായ കഥയാണ്. 1918ലെ സ്പാനിഷ് ഫ്ലൂ മഹാമാരിയില്‍ മരണപ്പെട്ടവരില്‍ വലിയ വിഭാഗം പേര്‍ക്കും ഇങ്ങനെ പകര്‍ന്നുകിട്ടിയ രണ്ടാമത്തെ ഇന്‍ഫെക്ഷനാണ് മരണകാരണമായത്. 



* This article was originally published here